Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു

വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായിരുന്നു അറ്റ്‌ലസ്. സ്വർണ്ണക്കച്ചവടത്തിലൂടെ ലഭിച്ചതെല്ലാം സമൂഹന്മയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ച നന്മയുടെ പ്രതിരൂപമായ രാമചന്ദ്രന്റെ സ്ഥാപനം. അദ്ദേഹത്തിനൊപ്പം താങ്ങും തണലുമായി ഭാര്യ ഇന്ദിരയും. മലയാളിക്ക് എപ്പോഴും സഹായത്തിനായി ഓടിച്ചെല്ലാവുന്നിടം. പ്രവാസികളായി യുഎഇയിലെത്തിയ നിരവധി പേർക്ക് ഈ കുടുംബ താങ്ങും തണലുമായി. ശരണം തേടി എത്തിയവരെ ആരേയും ഈ കുടുംബം കൈവിട്ടില്ല. എന്നിട്ടും അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായപ്പോൾ ആരും സഹായത്തിനില്ല. അദ്ദേഹത്തിന്റെ ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ചില വാതിലുകൾ മനപ്പൂർവ്വം തുറക്കുന്നില്ല. തന്റെ ഭർത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിയുകയാണ്. രാമചന്ദ്രൻ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാർത്ഥ ചിത്രം. ഖാലിദ് ടൈംസിനോടാണ് തന്റെ വേദനിക്കുന്ന അവസ്ഥ ഇന്ദിര വിശദീകരിക്കുന്നത്.

അദ്ദേഹം ജയിലിലായിട്ട് 21 മാസമായി. ആരോഗ്യ നില അനുദിനം വഷളാകുന്നു. കഴിഞ്ഞയാഴ്ച വീൽചെയറിലാണ് അദ്ദേഹത്തെ ആശുപത്രയിൽ കൊണ്ടു പോയത്. എനിക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. നിസ്സഹയായും ഒറ്റപ്പെട്ടവളുമായെന്ന ചിന്തയാണ് എനിക്കിപ്പോഴുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ കൊണ്ടു പോകുമ്പോൾ മണിക്കൂറുകൾക്കകം ഭർത്താവ് തിരിച്ചെത്തുമെന്നാണ് കരുതിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാഡജഡിയാണ് സംഭവിക്കാൻ പോകുന്നതിന്റെ ഒരു സൂചനയും അന്ന് ഉണ്ടായിരുന്നില്ല-ഖലീജ് ടൈംസിനോട് അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. താനും അറസ്റ്റിന്റെ ഭീതിയിലാണെന്നും ഒരു ബിസിനസ്സിലും ബന്ധപ്പെട്ടിട്ടില്ലാത്ത തന്നേയും ബാങ്കുകൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ പറയുന്നു. വാടകൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ദിര ഇന്ന്. എങ്ങനേയും ഭർത്താവിനെ പുറത്തിറക്കണം. അതിന് ആരുടെ സഹായം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വേദനിക്കുകയാണ് ശതകോടീശ്വരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയിന്ന്.

അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകൾ എന്നേയും ഭീഷണിപ്പെടുത്തുന്നു. ചിലർ സഹായം നൽകനായി കോടിക്കണക്കിന് രൂപയാണ് ചോദിക്കുന്നത്. ഞാൻ ശാരീരികമായും മാനസികമായും തളർന്നു കഴിഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയില്ല. ജീവനക്കാരും കാശിനായി സമ്മർദ്ദം ചെലുത്തുന്നു. കുറേ ജീവനക്കാർ ഒരു ദിവസം വീട്ടിലേക്ക് കയറി വന്നു. ശമ്പള കുടിശിക നൽകിയാലേ പോകുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ഭർത്താവിന്റെ അഭാവത്തിൽ പലരും കള്ളക്കളികൾ നടത്തി. പത്ത്് കോടിയുടെ ഡൈമണ്ട് വെറും മൂന്ന് കോടിക്ക് വിൽക്കേണ്ടി വന്നു. അങ്ങനെയാണ് ജീവനക്കാരുടെ ബാധ്യത തീർത്തത്-അവർ പറയുന്നു. തന്റെ ഭർത്താവിന് പുറത്തിറങ്ങാൻ ആയാൽ എല്ലാം പരിഹരിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. പക്ഷേ ആരോ അതിന് സമ്മതിക്കുന്നി്‌ല്ലെന്നാണ് അവരുടെ വാക്കുകളിലുള്ള സൂചന. ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാൽ രാമചന്ദ്രൻ ഉടൻ പുറത്തിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ. ബിസിനസ് തകർക്കാർ ആരോ ബോധപൂർവ്വം ശ്രമിച്ചെന്ന സൂചനയാണ് അവരുടെ വാക്കുകളിൽ ഒളിച്ചിരിക്കുന്നത്.

മകളും മരുമകനും അറസ്റ്റിലായി. അവരെ പിടികൂടിയത് അറ്റ്‌ലസുമായി ബന്ധമില്ലാത്ത മറ്റൊരു കേസിലാണ്. ഇതോടെ എല്ലാം താൻ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയും വന്നു. ചില ബാങ്കുകളുമായി താൽകാലി ഒത്തുതീർപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്, മസ്‌കറ്റിലെ രണ്ട് ആശുപത്രികൾ വിറ്റായിരുന്നു ഇത്. 350 കോടിയാണ് ഇതിലൂടെ നേടിയത്. എന്നാൽ മൂന്ന് ബാങ്കുകൾ ഒത്തു തീർപ്പിന് വിസമ്മതിക്കുകയാണ്. ഒത്തുതീർപ്പിനായി എല്ലാ വാതിലുകളും ഞാൻ മുട്ടുന്നു. അത് സംഭവിച്ചാൽ തന്റെ ഭർത്താവ് ഉടൻ ജയിൽ മോചിതനാകുമെന്നും ഇന്ദിര പറയുന്നു. എല്ലാവരോടും കരുണകാട്ടിയ തന്റെ ഭർത്താവിന് മനുഷ്യത്വ പരമായ പരിഗണന ആരും നൽകിയില്ലെന്നും ഇന്ദിര പറയുന്നു. രാമചന്ദ്രൻ പുറത്തിറങ്ങിയാൽ എല്ലാം പരിഹരിക്കപ്പെടും. അതു മാത്രമാണ് ഇന്ദിരയ്ക്ക് പറയാനുള്ളത്. രാമചന്ദ്രന്റെ ആരോഗ്യ നിലയാണ് അവരെ കൂടുതൽ വേദനിപ്പിക്കുന്നത്. സർക്കാരുകളും തന്റെ ഭർത്താവിനെ സഹായിക്കാൻ ഒന്നും ചെയ്യാത്ത വേദനയും അവരുടെ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ട്.

പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില വസ്തുക്കൾ വിറ്റാൽ പോലും രാമചന്ദ്രന് ബാധ്യത തീർക്കാം. എന്നാൽ ഈ സ്വത്തിൽ കണ്ണുള്ളവർ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഇതിൽ ഗൾഫിലുള്ള മലയാളികളെല്ലാം നിരാശരാണ്. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികൾ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടൽ വ്യക്തമായിരുന്നു. മുതലാളിയെന്നതിൽ അപ്പുറം സഹജീവികളുടേതെന്ന പോലെ അദ്ദേഹം ഇടപെട്ടു. എന്നാൽ സാധാരണക്കാർ എത്രക്കൂട്ടിയാലും രാമചന്ദ്രന്റെ ബാധ്യത തീർക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. യുഎഇ ഭരണകൂടവുമായും ചർച്ചകൾ നടത്താനുള്ള സ്വാധീനം സാധാരണക്കാർക്കില്ലെന്നതും രാമചന്ദ്രന് വിനയാകുന്നത്. ഈ നിസ്സഹായത തന്നെയാണ് ഇന്ദിരയെ ഒറ്റപ്പെടുത്തുന്നതും.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രൻ 2015 ഓഗസ്റ്റ് 23നാണ് ദുബായിൽ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാൾ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലിൽ പോകാനിടയാക്കിയത്. രാമചന്ദ്രൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകൾ നടത്താൻ മറ്റുള്ളവർക്ക് കഴിഞ്ഞതുമില്ല. അറ്റ്‌ലസ് ജുവലറിക്ക് ഗൾഫിൽ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രൻ അറസ്റ്റിലായത്. 15 ഇന്ത്യൻ ബാങ്കുകളിൽ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രൻ അറ്റ്ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂർ, ചെന്നൈ എന്നിവിടങ്ങളിൽ വൻതോതിൽ നഗരഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. യുഎഇയിലെ 19 സ്വർണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്ലസിനുണ്ടായിരുന്നത്.

വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടൺ കണക്കിന് സ്വർണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാൾമാർക്ക് ചെയ്യാൻ സ്വർണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാർ നൽകിയ വിശദീകരണം. ഇതോടെയാണ് കുരുക്കുകൾ മുറുകിയത്. രാമചന്ദ്രന്റെ ജനകീയ ഇടപെടലുകളെ കുറിച്ച് യുഎഇയ്ക്കും മതിപ്പാണ്. അവർക്കും രാമചന്ദ്രനെ ദ്രോഹിക്കണമെന്നില്ല. എന്നാൽ നിയമം കടുകട്ടിയാതിനാൽ പണം തിരിച്ചടച്ചാൽ മാത്രമേ മോചനം സാധ്യമാക്കാനാകൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉറപ്പു നൽകിയാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വ്യവസായിയെ മറന്ന മട്ടാണ്. അതും സ്വത്ത് മോഹികളായ വമ്പന്മാരുടെ ഇടപെടൽ മൂലമെന്ന വാദം സജീവമാണ്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്‌ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്.

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

നിർദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാൽ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രൻ എന്നും പറയുന്നവർ കുറവല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു.

റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താൽപ്പര്യമായിരുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP