Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമ്പാനൂരിൽ അനധികൃത ദീർഘദൂര സർവീസിന് ഒരുങ്ങിയ ബസ്സുകളെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടികൂടി; നിയമം മറികടന്ന് ഓടാനൊരുങ്ങിയത് ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവിന്റെ ബസ്സുകൾ; ശരണ്യ മോട്ടോഴ്‌സിന്റെ കള്ളയോട്ടം കയ്യോടെ പിടിച്ചപ്പോൾ നടപടിയുമായി ആർടിഓ അധികൃതരും

തമ്പാനൂരിൽ അനധികൃത ദീർഘദൂര സർവീസിന് ഒരുങ്ങിയ ബസ്സുകളെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടികൂടി; നിയമം മറികടന്ന് ഓടാനൊരുങ്ങിയത് ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവിന്റെ ബസ്സുകൾ; ശരണ്യ മോട്ടോഴ്‌സിന്റെ കള്ളയോട്ടം കയ്യോടെ പിടിച്ചപ്പോൾ നടപടിയുമായി ആർടിഓ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശരണ്യ ബസുകളുടെ നിയമലംഘനം വീണ്ടും തുടരുന്നു. ഓടുന്നത് പെർമിറ്റില്ലാതെയും റൂട്ടുകളിൽ വഴി മാറ്റിയും. വർഷങ്ങളായി പരാതി ഉയരുന്നുണ്ടെങ്കിലും ആർ ബാലകൃഷ്ണപിള്ളയുടെ ബന്ധു മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സുകളുടെ കള്ളയോട്ടത്തിനു കടിഞ്ഞാണിടാൻ അധികൃതർക്ക് ഇപ്പോഴും മടി.

തിരുവനന്തപുരത്തു നിന്ന് ദീർഘദൂരയാത്രയ്ക്ക് ആളെക്കയറ്റാൻ തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ശരണ്യ മോട്ടോഴ്സിന്റെ രണ്ട് ബസ്സുകൾ ഇന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ഈ ബസ്സുകൾ കസ്റ്റഡിയിലെടുക്കാൻ അധികൃതർ തയ്യാറായത്.

മുമ്പ് പലതവണ നിയമവിരുദ്ധ പെർമിറ്റിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ബസ്സുകൾ സർവീസ് നടത്തുകയും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.നിരവധി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിരുന്നു.എന്നാൽ പിള്ളയുടെയും മകന്റെയും സ്വാധീനത്തിൽ പരാതികളെല്ലാം ആവിയായി.

മധ്യകേരളമാണ് ശരണ്യയുടെ വിഹാരകേന്ദ്രം.കോൺട്രാക്ട് ക്യാര്യേജിനു മാത്രം അനുമതിയുള്ള ശരണ്യ ബസ് സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റുന്നുവെന്ന് വർഷങ്ങളായി പരാതിയുണ്ട്. അടുത്തിടെ ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ആർടിഒ ഓഫീസിൽ പരാതിയും എത്തിയിരുന്നു.സ്റ്റേജ് ക്യാര്യേജ് പെർമിറ്റുള്ള ബസുകൾക്ക് മാത്രമാണ് സ്റ്റോപ്പുകളിൽ നിർത്തി ആളെയെടുക്കാൻ അനുമതിയുള്ളത്. വിനോദയാത്രയ്ക്കും വിവാഹ ആവശ്യങ്ങൾക്കും ട്രിപ്പ് നടത്താൻ അനുമതിയുള്ള കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റ് ആണ് ശരണ്യയുടെ പല ബസ്സുകൾക്കുമുള്ളത്.

മുമ്പ് യു ഡി എഫ് ഭരണകാലത്ത് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ്, കുളത്തൂപ്പുഴ- അമൃത മെഡിക്കൽ കോളേജ് റൂട്ടുകളിൽ കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റുള്ള ബസ്സുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ കാട്ടാക്കടയിലെ സിഐടിയു നേതാക്കളുടെ എതിർപ്പിനെ തുടർന്ന് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ് സർവ്വീസ് ഉപേക്ഷിക്കുകയായിരുന്നു. കുളത്തുപ്പുഴ- അമൃത റൂട്ടിലെ സർവ്വീസും എതിർപ്പിനെ തുടർന്ന് നിർത്തിവച്ചെന്നാണ് സൂചന.

ചില റൂട്ടുകളിൽ പെർമിറ്റ് ലംഘിച്ചും ശരണ്യയുടെ ബസുകൾ സർവ്വീസ് നടത്തുന്നുവെന്നും പരാതിയുണ്ട്.അമിത വേഗതയുടേയും, അപകടങ്ങളുടേയും പേരിൽ ശരണ്യ ബസുകൾക്കെതിരെ നിരവധി പരാതികൾ മുമ്പ് ഉയർന്നിരുന്നു.കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ്സുകളും ശരണ്യ മോട്ടോഴ്സിന്റേതാണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. ഈ അപകടങ്ങളുടെ എല്ലാം മുഖ്യ കാരണം ഒന്നു മാത്രമാണ്. ശരണ്യ ബസ് ഡ്രൈവർമാരുടെ അമിത വേഗത. എന്തു കൊണ്ടാണ് ശരണ്യ മാത്രം ഇങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നു മാത്രമേയുള്ളൂ. ഇടിച്ചു കൊന്നാലും തട്ടി പൊട്ടിച്ചാലും ഒന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തത്ര ശക്തമാണ് ശരണ്യ മാനേജ്‌മെന്റ് എന്നത് തന്നെ.

കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങൽ എല്ലായിടത്തും ശരണ്യയ്ക്കുള്ള പേര് ഇങ്ങനെ തന്നെയാണ്. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിക്കുന്നു. കാരണം ശരണ്യയുടെ വാല് തട്ടിയാൽ അവർ നിർത്തിയെന്നു പോലും വരില്ല. പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടാൽ അവർ കേസെടുക്കാറില്ല. അതിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ വണ്ടി ആണെങ്കിലും എംപിമാരുടെയും എംഎൽഎമാരുടെയും വണ്ടി ആണെങ്കിലും അങ്ങനെ തന്നെ. ശരണ്യ തടയാൻ ധൈര്യം കാണിച്ച നാട്ടുകാരെ ഒക്കെ ഗുണ്ടകളെ വിട്ട് തല്ലി ഒതുക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്.

രണ്ടു വർഷം മുമ്പ് പാലായിൽ വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ചത് ശക്തമായ ജനരോഷത്തിന് കാരണമായിരുന്നു. അപകടമുണ്ടാക്കിയ ബസ് കള്ളയോട്ടം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ട്രസ്റ്റി ഡിജോ കാപ്പൻ 2013 സെപ്റ്റംബർ ഒമ്പതിന് കോട്ടയം ആർ.ടി.ഒയ്ക്കു പരാതി നൽകിയിരുന്നു. ഇതിനു മുമ്പ് 2011 നവംബർ 19 നു കെ.എസ്.ആർ.ടി.സി.അധികൃതരും ഈ റൂട്ടിനെതിരേ പരാതി നൽകി. ദേശസാൽകൃത റൂട്ടായ പൊന്തൻപുഴ-മണിമല(അഞ്ചു കിലോമീറ്റർ) കുറുപ്പുംതറ-തലയോലപ്പറമ്പ് (13 കിലോമീറ്റർ) നടക്കാവ് -എറണാകുളം(18.5 കിലോമീറ്റർ) എന്നിവിടങ്ങളിൽ കൂടി ശരണ്യ സർവീസ് നടത്തുന്നതിനെതിരേയായിരുന്നു പരാതി. പക്ഷേ ഇതെല്ലാം അവഗണിക്കപ്പെട്ടു. പരാതികളെല്ലാം ജലരേഖയാകുമ്പോൾ അതിന് മേലെ സകല നിയമങ്ങളും ലംഘിച്ച് പറക്കുകയാണ് ശരണ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP