Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പിസി ജോർജ് തുടങ്ങി വച്ച പ്രചരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു; കൂടുതൽ സിനിമാക്കാർ പിന്തുണയുമായി രംഗത്ത്; എല്ലാം വീണ്ടും തനിക്ക് അനുകൂലമാവുമെന്ന് കണ്ടതോടെ ആദ്യം തളർന്ന ദിലീപ് ഇപ്പോൾ പ്രതിരോധത്തിൽ; ചോദ്യം ചെയ്യലിനിടെ പൊട്ടിച്ചിരിയും ആക്രോശവും

പിസി ജോർജ് തുടങ്ങി വച്ച പ്രചരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു; കൂടുതൽ സിനിമാക്കാർ പിന്തുണയുമായി രംഗത്ത്; എല്ലാം വീണ്ടും തനിക്ക് അനുകൂലമാവുമെന്ന് കണ്ടതോടെ ആദ്യം തളർന്ന ദിലീപ് ഇപ്പോൾ പ്രതിരോധത്തിൽ; ചോദ്യം ചെയ്യലിനിടെ പൊട്ടിച്ചിരിയും ആക്രോശവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷണം എങ്ങുമെത്താതെ പോകുമെന്നായിരുന്നു ഏവരും കരുതിയത്. അതിന് സമ്പൂർണ്ണ ട്വിസ്റ്റുകളാണ് പിന്നീട് സംഭവിച്ചത്. സാക്ഷാൽ ദിലീപ് തന്നെ അറസ്റ്റിലായി. പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ് ഇത് വിലയിരുത്തപ്പെട്ടു. അപ്പോഴും നിരന്തരം വേറിട്ട വാക്കുകളാണ് പിസി ജോർജ് പങ്കുവച്ചത്. പൂഞ്ഞാറിന്റെ എംഎൽഎ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിലയിരുത്തി. അതിനിടെ അമ്മയിൽ നിന്ന് ദിലീപ് പുറത്ത്. നാടു കറങ്ങിയുള്ള തെളിവെടുപ്പിനിടെ എങ്ങും പ്രതിഷേധം. പക്ഷേ പതിയേ ദിലീപിനെ അനുകൂലിക്കുന്നവരും കൂടിത്തുടങ്ങി. സോഷ്യൽ മീഡിയയിൽ ദിലീപിനായി വാദങ്ങളെത്തി. എല്ലാത്തിനും പിന്നിൽ പി ആർ ഏജൻസിയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെയിൽ കേസ് വാദിക്കാൻ അഡ്വക്കേറ്റ് രാംകുമാറുമെത്തി. അധികകാലം ദിലീപിനെ അഴിക്കുള്ളിലാക്കാൻ കഴിയില്ലെന്നാണ് രാംകുമാറിന്റെ നിലപാട്. അതിനുള്ള തെളിവുകൾ പൊലീസിന്റെ കൈയിലില്ല. ഗൂഡാലോചവാദം പൊളിക്കാമെന്ന ആത്മവിശ്വാവും രാംകുമാർ പങ്കുവയ്ക്കുന്നു. ഇത് ദിലീപിന്റേയും ബോഡി ലാംഗേജിൽ മാറ്റമുണ്ടാക്കുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ദിലീപ് കാര്യങ്ങളെ നേരിടുന്നത്. ചോദ്യം ചെയ്യലിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ ദിലീപിനെ ഇപ്പോൾ കാണാനില്ല. പൊലീസിനെ പരിഹാസത്തോടെയാണ് ചോദ്യം ചെയ്യലിൽ ദിലീപ് നേരിടുന്നത്. അതുകൊണ്ട് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിൽ നിന്ന് പൊലീസിന് ഒന്നും കിട്ടുന്നില്ല. സിനിമാ മേഖലയിലും ദിലീപിന് പിന്തുണ ഏറുന്നുണ്ട്. അതും ദിലീപിന്റെ ഇടപെടലിനെ സ്വാധീനിക്കുന്നു. നടൻ സിദ്ദിഖിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ദിലീപിനായി ചരട് വലികൾ സജീവമാക്കിയിട്ടുണ്ട്.

പൾസർ സുനിയെ അറിയില്ലെന്നും ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൾസറിനെ കണ്ടിട്ടില്ലെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണ് ദിലീപ് ചെയ്യുന്നത് തെളിവുകൾ കാണിച്ച് ചോദ്യം ചെയ്യുമ്പോൾ മറുപടി നൽകാതെ ദിലീപ് മൗനമവലംബിക്കുകയാണെന്നും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. കേസിൽ പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവായ മെമ്മറി കാർഡിനെ സംബന്ധിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകുന്നില്ല. കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ നിന്ന് മെമ്മറി കാർഡിന്റെ കോപ്പിയാണ് പൊലീസ് കണ്ടെടുത്തത്. യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താനാകാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. അതേസമയം മാനേജർ അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ നീക്കം പാളി. അപ്പുണ്ണി ഒളിവിൽ പോയതോടെയാണ് ചോദ്യം ചെയ്യൽ പാളിയത്. നാളെ വൈകുന്നേരം അഞ്ചു വരെ ദിലീപ് പൊലീസ് കസ്റ്റഡിയിൽ തുടരും. ദിലിപീന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെയേ ഉണ്ടാകൂ.

ദിലീപിന്റെ ചിത്രമായ ജോർജ്ജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. ഇതു കൂടാതെ പൾസർ സുനിയുമായി ദിലീപിനുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന്റെ പകലുണ്ട്. പക്ഷേ പൾസർ സുനിയെ അറിയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ദിലീപ് ചെയ്യുന്നത്. കേസിന്റെ തുടക്കം മുതൽ ഇതേ നിലപാടിലായിരുന്നു ദിലീപ്. ദൃശ്യങ്ങളും മൊബൈൽഫോണും എവിടെയെന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തോട് ദിലീപ് ഉറക്കെ ചിരിച്ചു. ഇതോടെ രോഷാകുലനായ ഐ.ജി. ദിനേന്ദ്ര കശ്യപ് തമാശ ഇവിടെ വേണ്ടെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു. ദിലീപിന്റെ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് മറ്റ് ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. കൈയിലുണ്ടെങ്കിലേ കാണിക്കാൻ പറ്റുകയുള്ളുവെന്നായിരുന്നു ദിലീപിന്റെ ചിരി കലർന്ന മറുപടി.

ദിലീപിന് ദൃശ്യങ്ങളും മൊബൈൽഫോണും കൈമാറിയെന്ന് സംശയിക്കുന്ന പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഇന്നലെ കസ്റ്റഡിയിലെടുക്കാനായിരുന്നു തീരുമാനം. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ചത്തേക്ക് കോടതി മാറ്റി. ഇതോടെ ദിലീപിനെയും പ്രതീഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തന്ത്രപരമായ നീക്കമാണ് പൊളിഞ്ഞത്. എറണാകുളം സി.ജെ.എം. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് സുനിക്ക് പ്രതീഷ് ചാക്കോയുടെ സഹായം ലഭിച്ചത്. മജിസ്‌ട്രേട്ടില്ലാത്ത കോടതി മുറിയിൽ നിന്ന് സുനിയെ വലിച്ചിഴച്ച് പൊലീസ് കൊണ്ടുപോയി. ഈ സമയം സുനിയുടെ കൈവശമുണ്ടായിരന്നു ചുവന്ന ബാഗ് പിന്നീട് പ്രതീഷ് ചാക്കോയുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഇതിൽ വസ;ത്രങ്ങൾ മാത്രമായിരുന്നു. ഈ ബാഗിൽ മൊബൈലും ദൃശ്യങ്ങളുള്ള മെമ്മറികാർഡും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പൾസർ സുനി നടൻ ദിലീപിന് കൈമാറിയതായി പൊലീസ് പറയുന്നു. ആക്രമണത്തിന് ദിലീപ് വാഗ്ദാനംചെയ്ത പണം സുനിക്ക് നൽകിയില്ലെന്നും ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ടിൽ പൊലീസ് പറയുന്നു.ചോദ്യംചെയ്യലിൽ ദിലീപ് നിസ്സഹകരണം തുടരുമ്പോൾ സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കാനുള്ള പ്രധാന തെളിവായി ഇത് മാറ്റാമെന്നാണ് പൊലീസ് കരുതുന്നത്. ജാമ്യത്തിലിറങ്ങിയാൽ നടിയെ അപമാനിക്കാൻ ശ്രമിച്ചേക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. നീട്ടിക്കിട്ടിയ രണ്ടുദിവസംകൊണ്ട് പരമാവധി തെളിവുകൾ കൂട്ടിയിണക്കാനായില്ലെങ്കിൽ ഇനിയൊരു കസ്റ്റഡിസാധ്യതയില്ലെന്ന തിരിച്ചറിവിലാണ് പൊലീസ് നീങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയിൽ വച്ച് നടിയെ ആക്രമിച്ചത്. ഓടുന്ന വാഹനത്തിനുള്ളിൽ വച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരാഴ്ചയ്ക്കകം പിടിയിലായി. എന്നാൽ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന നടൻ ദിലീപ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടിയിലായത്. പൾസർ സുനിയുമായി ദിലീപിനുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് ദിലീപ്, നടിക്കെതിരെ ക്വൊട്ടേഷൻ കൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തന്റെ വിവാഹജീവിതം തകരാൻ നടിയുടെ ഇടപെടൽ കാരണമായെന്ന വൈരാഗ്യത്തിൽ ദിലീപ് നടിയെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP