Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീകോടതിയുടെ വിധിയിൽ പ്രതിസന്ധിയിലാകുന്നത് സൈബർ ഡോമും; നിയമം നടപ്പിലാകുന്നതോടെ ആദ്യം പൂട്ടേണ്ടി വരുന്നത് സംസ്ഥാന പൊലീസിന്റെ ന്യൂജൻ സംരംഭം: ഐജി മനോജ് എബ്രാഹാമിന്റെ പദ്ധതി സൗകാര്യതയ്ക്ക് എതിരെയുള്ള കടന്നു കയറ്റമെന്ന് വിലയിരുത്തൽ; സ്വകാര്യതാ വിധിയിൽ കേരളാ പൊലീസും വെട്ടിലായി

സുപ്രീകോടതിയുടെ വിധിയിൽ പ്രതിസന്ധിയിലാകുന്നത് സൈബർ ഡോമും; നിയമം നടപ്പിലാകുന്നതോടെ ആദ്യം പൂട്ടേണ്ടി വരുന്നത് സംസ്ഥാന പൊലീസിന്റെ ന്യൂജൻ സംരംഭം: ഐജി മനോജ് എബ്രാഹാമിന്റെ പദ്ധതി സൗകാര്യതയ്ക്ക് എതിരെയുള്ള കടന്നു കയറ്റമെന്ന് വിലയിരുത്തൽ; സ്വകാര്യതാ വിധിയിൽ കേരളാ പൊലീസും വെട്ടിലായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സ്വകാര്യതയുടെ ലംഘനം കുറ്റകരമാവുന്നതോടെ നിയമത്തിന്റെ വ്യാപ്തി നാം വിചാരിക്കുന്നതിലും അപ്പുറമാണെന്ന ആശങ്കയാണ് നിയമവിദഗ്ദ്ധർക്കുള്ളത്. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യത നിർവ്വചിക്കുന്നതിലാണ് വ്യക്തത ഉണ്ടാവേണ്ടത്. ദൈനംദിന ഇടപെടൽ മുതൽ കുറ്റാന്വേഷണം നടത്തുന്ന പൊലീസ് സംവിധാനത്തിനും തിരിച്ചടിയാവുമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അങ്ങിനെയെങ്കിൽ ഗുണത്തേക്കാൾ ഏറെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താനും സാദ്ധ്യത ഏറെയാണ്. ഇന്നലെ വരെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പല നടപടികൾക്കും ഇനി ഈ നിയമം തടസ്സമായേക്കും. വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും വളരെ ശക്തമായ ഇക്കാലത്ത് സ്വകാര്യത എത്രമാത്രം നിയമത്തിന്റ പരിധിക്കുള്ളിൽ ഒതുക്കാനാവും എന്നതും സംശയകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സ്വകാര്യതയുടെ നിർവ്വചനത്തിലും അതിന്റെ പ്രായോഗികതയിലുമുണ്ടായ മാറ്റം ഏറെ തിരിച്ചടിയാവുന്നത് ആഭ്യന്തരവകുപ്പിന് തന്നെയാണ്. കേസുകളുടെ അന്വേഷണത്തിലും തെളിവു ശേഖരണത്തിലും സ്വകാര്യതാ നിയമം ദുർഘടമാകും. പൊലീസ് കേസ് അന്വേഷണത്തിന് അവലംബിക്കുന്ന മാർഗ്ഗങ്ങൾ ഇപ്പോൾ ത്‌ന്നെ വിമർശനം നേരിടുമ്പോഴാണ് സുപ്രീംകോടതിയുടെ വിധി എത്തുന്നത്. കേസന്വേഷണത്തെ സഹായിക്കുകയല്ല മറിച്ച് , പ്രതികൾക്ക് സഹായവും പൊലീസിനെ നേരിടാനുള്ള ആയുധവും എത്തിക്കുകയാണ് ഇത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥരിൽ തന്നെ അഭിപ്രായമുയരുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ ക്രമാതീതമായതോടെ ഇതിന് തടയിടാനെന്ന പേരിൽ രൂപീകരിച്ച സൈബർ ഡോമിന്റെ നിലനിൽപ്പുതന്നെ ഈ വിധി ഇല്ലാതാക്കും. സംസ്ഥാന പൊലീസിന്റെ പുത്തൻ സംരംഭമെന്ന വിശേഷണത്തോടെ പ്രവർത്തിക്കുന്ന സൈബർ ഡോമിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ നേരത്തെ തന്നെ സംശയമുയർത്തിയിരുന്നു. ഇന്റർനെറ്റ് നിരീക്ഷണം പൊതുവെയും നവമാധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകളുടെ നിരീക്ഷണവും പ്രത്യേകിച്ചും ലക്ഷ്യങ്ങളാണെന്ന് സൈബർ ഡോം പ്രഖ്യാപിക്കുന്നുണ്ട്. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സൈബർ ഡോമിന്റെ പ്രവർത്തനങ്ങളിൽ പൊലീസിനോടു സഹകരിക്കുന്നുമുണ്ട്. എത്തിക്കൽ ഹാക്കിങ് എന്ന പേരിലുള്ള പ്രവർത്തനങ്ങളും സ്വകാര്യതയുടെ പേരിലുള്ള കടന്നു കയറ്റമായി ഇനി വിശേഷിപ്പിക്കപ്പെട്ടേക്കാം. പൊതു സ്വകാര്യ സംരഭക സഹകരണം ഈ പദ്ധതിക്കായി മുന്നോട്ട് വയ്ക്കുന്നതും ദുരൂഹമാണ് . ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിൽ ഇടപെടുന്നതിന് പൊലീസിന് വിലക്കുകൾ വന്നു. ഇത് മറികടക്കാനുള്ള സാധ്യതകളാണ് സൈബർ ഡോമിലൂടെ കേരളാ പൊലീസ് തേടുന്നതെന്ന ആക്ഷേപം നേരത്തേ തന്നെ നിലവിലുണ്ട്.

ഇന്ത്യൻ ഭരണഘടന അനുവദിക്കപ്പെട്ട മൗലികാവകാശങ്ങളിൽ സ്വകാര്യതയും പെടുന്നതോടെ നിയമ പാലനം അതി സങ്കീർണ്ണമാകും. അഭിപ്രായസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം, തൊഴിൽ സ്വീകരിക്കാനുള്ള അവകാശം, സ്വരക്ഷയ്ക്കുള്ള അവകാശം മുതലായവ മൗലികഅവകാശങ്ങളിൽ ചിലതാണ്. ഇതിൽ ഏതെങ്കിലും നിഷേധിക്കപ്പെട്ടാൽ ഭരണഘടന ലംഘനമാണ് തന്നെയുമല്ല ശിക്ഷാർഹവുമാണ്. ഈ മൗലിക തത്വങ്ങൾ ലംഘിക്കുന്ന നിയമ നിർമ്മാണം അസാധുവാണ്. ഈ പശ്ചാത്തലത്തിലാണ് നേരത്തേ ഐടി ആക്ടിലെ 66 എയും കേരളാ പൊലീസ് ആക്ടിലെ 188ഡിയും സുപ്രീംകോടതി റദ്ദാക്കിയത്. ഇവിടെ സൈബർ ഡോമിന് ഇത്തരം നിയമനിർമ്മാണങ്ങളുടെ പരിരക്ഷയുമില്ല. മറിച്ച് എക്സിക്യൂട്ടീവ് ഓർഡറിലൂടെ സർക്കാർ നടപ്പാക്കുന്നു. ഇത്തരം എക്സിക്യൂട്ടീവ് ഓർഡറുകളെല്ലാം ഏതെങ്കിലും നിയമത്തിന് വിധേയമായിരിക്കണം. എന്നാൽ സൈബർ ഡോമെന്നത് ഏത് നിയമത്തിന്റെ കീഴിലാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല.

ഫെയ്സ് ബുക്ക്, ഗൂഗിൾ തുടങ്ങിയ അന്താരാഷ്ട്ര സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണം സംസ്്ഥാനപൊലീസിനെ സംബന്ധിച്ച് വൻ കോമഡിയാണ്. ഏതെങ്കിലും പരാതി കിട്ടിയാൽ ജില്ലാ പൊലീസ് സൂപ്രണ്ടിൽ കുറയാത്ത വ്യക്തിയുടെ കത്തുണ്ടെങ്കിൽ മാത്രമേ ഗുഗിളും ഫെയ്സ് ബുക്കും ഡാറ്റ പരിശോധനയ്ക്ക് പോലും നൽകാറുള്ളൂ. പരാതി സംബന്ധിക്കുന്ന ഡാറ്റ മുഴുവൻ അന്താരാട്ര തലത്തിൽ തന്നെ സ്വകാര്യ സെർവറിലാണ്. ഈ സാഹചര്യത്തിൽ എന്ത് ഇന്റർനെറ്റ് മോണിറ്ററിംഗാണ് സം്സ്ഥാന പൊലീസിന് നടത്താൻ കഴിയുകയെന്നതാണ് ഉയരുന്ന ചോദ്യം. സ്വകാര്യ മുതലാളിമാരുടെ പ്രതിനിധികൾക്കും സൈബർ ഡോമുമായി സഹകരിക്കാൻ അവസരമുണ്ട്. ഇതിലൂടെ സൈബർ വിവരങ്ങൾ ചോർത്തിയെടുക്കാൻ സ്വകാര്യ വ്യക്തികൾക്ക് പോലും കഴിയും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സുവർണ്ണാവസരമായി ഇത് മാറുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. സൈബർ ഡോമിലേക്ക് ഏതൊരു ഐടി കമ്പനികൾക്കും പ്രതിനിധികളെ നൽകാം. സോഫ്ട് വെയർ നിർമ്മാണത്തിനാണ് ഇത്. ഐടിയിൽ നുഴഞ്ഞു കയറ്റം സാധ്യമാക്കുന്ന സോഫ്ട് വെയറുകൾ നിർമ്മിക്കുകയെന്നത് നിയമവിരുദ്ധമാണ്. ഹാക്കിംഗും മറ്റും പോലെ തന്നെ കുറ്റകരം. പക്ഷേ ഇവിടെയും സൈബർ ഡോമിന്റെ നടപടികൾ ്അത്ര സുതാര്യമല്ല.

പൊലീസുമായി സഹകരിക്കുന്നതോടെ സ്വകാര്യ വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും സോഫ്ട് വെയറുകൾ നിർമ്മിക്കാം. കേരളാ പൊലീസിന് സൗജന്യമായി നൽകേണ്ടി വരുമെന്മന ഏക നിബന്ധനയാണുള്ളത്. കേരളാ പൊലീസിന്റെ നെറ്റ് വർക്കിൽ പരിശോധിച്ച് സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാം. അതിന് ശേഷം കഴിയുമെങ്കിൽ മറ്റ് അന്വേഷണ ഏജൻസിക്ക വിൽക്കുകയുമാവാം . കേരള പൊലീസിന്റെ അംഗീകാരം ചുളുവിൽ കിട്ടുന്ന സോഫ്റ്റവെയറുകൾക്ക് ഇതിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. ഇത്തരം സോഫ്ട് വെയറുകളുടെ നിർമ്മാണം നിയമവിധേയവും നൂറു ശതമാനം കൃത്യതയുണ്ടെന്നും അവകാശപ്പെടുകയുമാവാം . പൊലീസിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്ക് തുറന്നു കൊടുക്കുകയാണ് സൈബർ ഡോം ചെയ്യുന്നതെന്നാണ് ആരോപണം. ഇതിലുപരി വിവരങ്ങൾ ചോർത്തലും സ്വകാര്യകമ്പനികൾക്ക് എളുപ്പമാകും. നമ്മുടെ സൈബർ പൊലീസുകാരേക്കാൾ സാങ്കേതിക പരിജ്ഞാനം സ്വാഭാവികമായും ഉള്ളവരാകും സ്വകാര്യ കമ്പനിയുടെ പ്രതിനിധികളായി എത്തുക. അതുകൊണ്ട് തന്നെ ഇവരുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ അവിടെയുള്ള പൊലീസുകാർക്ക് എത്രമാത്രം കഴിയുമെന്നതും സംശയകരമാണ്.

പൊലീസിന്റെ വിവര ശേഖരണത്തിൽ ഇത്തരം സ്വകാര്യ വ്യക്തികൾ കൈകടത്തുമോ എന്ന ആശങ്കയും ഇത്തരത്തിൽ സജീവമാക്കപ്പെടുന്നു. നിയമ വിധേയമല്ലാതെ തന്നെ ആളുകളുടെ ഫോണും മെയിലുമെല്ലാം പരിശോധിക്കാനുള്ള സംവിധാനം പൊലീസിനുണ്ടെന്നാണ് വയ്‌പ്പ്. ഇതെല്ലാം സ്വകാര്യതാ വിധിയിലൂടെ നിയമവിരുദ്ധ സംവിധാനമായി മാറുമോ എന്നാണ് അറിയേണ്ടത്. ഇതൊന്നും കോടതിയിൽ തെളിവുകളാക്കാൻ കഴിയാത്തതിനാൽ അതീവ രഹസ്യമായാണ് നേരത്തേ തന്നെ ഇവ ഉപയോഗിക്കുന്നത്. ആധാർ ഉൾപ്പടെയുള്ള രേഖകളുടെ വിവരശേഖരണവും അതിന്റെ ഡാറ്റകളും റിലയൻസ് അടക്കമുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് നല്കിയെന്ന ആരോപണം ഉയർത്തിയ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്താണ് ഈ നടപടികൾ ഗോപ്യമായി നടക്കുന്ന്ത്. ആഭ്യന്തര- ഐടി വകുപ്പുകൾ കൈയാളുന്നതാവട്ടെ മുഖ്യമന്ത്രി പിണറായി വിജയനും.

ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. തനിക്കെതിരെ അപകീർത്തികരമായി മൊബൈൽ ഫോൺ, ഇൻർനെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാൾ അറസ്റ്റിലാകാൻ. അല്ലെങ്കിൽ വിദ്വേഷം പരത്തുന്നതെന്നോ, സ്പർദ്ധ വളർത്തുന്നതെന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ മതിയായിരുന്നു. ഈ സാഹചര്യം സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇല്ലാതായി . ഇതിനെ മറികടക്കാവുന്ന രീതിയിലാണ് സൈബർ ഡോം നിലവിൽ വന്നത്. എന്നാൽ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് സ്വകാര്യത സംബന്ധിച്ച ഭരണഘടനാബെഞ്ചിന്റെ വിധി

സൈബർ ഫോറൻസിക്, സൈബർ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇൻസിഡൻസ് റെസ്പോൺസ്, ഇന്റർനെറ്റ് മോണിറ്ററിങ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടെത്തൽ, വിഒഐപി/സ്‌കൈപ് കാൾ വിശകലനം, സൈബർ ഭീകരവാദം തടയൽ, ഡാർക്ക് നൈറ്റ് എക്സ്പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ സൈബർ ഡോമിൽ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായുണ്ടാവും. ഇവിടെയാണ് ചതിക്കുഴിയുള്ളത്. സോഷ്യൽ മീഡിയയിലെ ഏത് ചർച്ചയും ദേശ വിരുദ്ധമെന്നോ വ്യക്തി ഹത്യയാണെന്നുമെല്ലാം വിധിയെഴുതാൻ സൈബർ ഡോമിന് കഴിയുമായിരുന്നു. ഇങ്ങനെ സൈബർ ഡോം നൽകുന്ന പരാതികളിൽ സൈബർ പൊലീസ് കേസുമെടുക്കും. ഉടൻ എഫ് ഐ ആറും വരും. എന്നാൽ ഇനി ഉണ്ടാവുന്നത് പൊലീസിന്റെ ഈ പ്രവർത്തനങ്ങളൊക്കെ തന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ അത് തടയേണ്ടിവരും.

തിരുവനന്തപുരം ടെക്നോപാർക്കിലാണ് സൈബർ ഡോമിന്റെ ആസ്ഥാനം. 2,500 ചതുരശ്രയടി വിസ്തീർണത്തിൽ ടെക്നോപാർക്കിലെ തേജസ്വിനി അനക്സിൽ പൂർത്തിയായിട്ടുള്ള 'സൈബർ ഡോം' ടെക്നോളജി സെന്ററിൽ സൈബർ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബർ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതൽ കാര്യക്ഷമവും സമകാലികവുമാക്കാനാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സോഫ്ടറ്റ്‌വെയറുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള റിസർച്ച് & ഡെവലപ്മെന്റ് ടീമും ഈ സെന്ററിന്റെ ഭാഗമായുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തനം ആരംഭിച്ച സംരംഭം ഇത്തരത്തിൽ രാജ്യത്ത് ആദ്യമായുണ്ടായ സ്ഥാപനമാണ്. സൈബർഡോമിൽ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐ ടി പ്രൊഫഷനലുകളും നൂറോളം സ്ഥാപനങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. മുൻനിര ഐടി കമ്പനികളും ഇതിൽ ഉൾപ്പെടുന്നു.

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ് സൈബർ ഡോം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ഐടി ആക്ടിലും ഇന്ത്യൻ പോസ്റ്റൽ ആക്ടിലും സർവ്വലൈൻസ് എങ്ങനെയാകണമെന്ന് നിർവ്വചിക്കുന്നുണ്ട്. കുറ്റകൃത്യം പരാതിയായി കിട്ടിയാൽ മാത്രമേ നിരീക്ഷണം അനുവദിക്കുന്നുള്ളൂ. രണ്ട് പേർ തമ്മിലെ ആശയകൈമാറ്റം തൽസമയം പരിശോധിക്കുന്നതിന് മുൻകൂർ അനുമതികൾ കോടതികളിൽ നിന്നും മറ്റും വാങ്ങണമെന്നായിരുന്നു ഇതുവരെയുള്ള നിയമം. ഐബിയും സിബിഐയും അടക്കമുള്ള ഏജൻസികൾക്കും ഇതു തന്നെയാണ് ചട്ടം. പരാതി കിട്ടിയാൽ അത് പരിശോധിക്കാൻ മാത്രമേ കേരളാ പൊലീസിന് അനുമതിയുള്ളൂ. ഈ സാഹചര്യത്തിൽ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നവമാധ്യമങ്ങളുടെ നിരീക്ഷണം നിയമം നേരത്തേ തന്നെ അനുവദിക്കുന്നതുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി പോലുമില്ലാതെ സൈബർ ഡോം എങ്ങനെ പ്രവർത്തിക്കുന്നു എന്ന പ്രശ്നം നേരത്തേ തന്നെ ഉയർന്നതാണ്. നിലവിൽ പരാതി കിട്ടുമ്പോഴാണ് കേസ് വരിക. സൈബർ ഡോം വഴിയാകുമ്പോൾ നിരീക്ഷണ സംവിധാനം കണ്ടെത്തിയ സാമൂഹിക പ്രശ്നമെന്ന നിലയിൽ അവതരിപ്പിക്കാനാകും. എന്നാൽ ഇതിനൊക്കെ വിലക്കുന്നതാണ് പുതിയ വിധി.

വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള ഇത്തരം നുഴഞ്ഞു കയറ്റങ്ങളെ ലോകത്ത് ഒരിടത്തും ജ്യൂഡൂഷ്യറി അംഗീകരിച്ചു പോന്നിട്ടില്ല. ഐടി ആക്ടിലെ വിവാദ വകുപ്പ് റദ്ദാക്കിയതും അതുകൊണ്ട് തന്നെ. സൈബർ ഡോമിനെതിരെ കോടതിയിൽ ആരെങ്കിലും സമീപിച്ചാൽ ടെക്നോപാർക്കിലെ സംവിധാനം പൊലീസിന് അടച്ചു പൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP