Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തനം തുടങ്ങി; പിതാവിന്റെ ലങ്കേഷ് പത്രികയിൽ നിന്നും പടിയിറങ്ങിയത് നക്‌സൽ വാർത്തകളുടെ പേരിൽ സഹോദരൻ ഉടക്കിയപ്പോൾ; സ്വന്തം പേരിൽ വാരിക തുടങ്ങിയും പോരാട്ടം തുടർന്നു; സ്വർണ വ്യാപാരികളിൽ നിന്നും ബിജെപി നേതാക്കൾ പണം വാങ്ങിയ വാർത്തയുടെ പേരിൽ ശിക്ഷ ലഭിച്ചത് തിരിച്ചടിയായി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഗൗരി ലങ്കേഷിന്റെ കഥ

ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തനം തുടങ്ങി; പിതാവിന്റെ ലങ്കേഷ് പത്രികയിൽ നിന്നും പടിയിറങ്ങിയത് നക്‌സൽ വാർത്തകളുടെ പേരിൽ സഹോദരൻ ഉടക്കിയപ്പോൾ; സ്വന്തം പേരിൽ വാരിക തുടങ്ങിയും പോരാട്ടം തുടർന്നു; സ്വർണ വ്യാപാരികളിൽ നിന്നും ബിജെപി നേതാക്കൾ പണം വാങ്ങിയ വാർത്തയുടെ പേരിൽ ശിക്ഷ ലഭിച്ചത് തിരിച്ചടിയായി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഗൗരി ലങ്കേഷിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: എന്നും സംഘപരിവാറിനെതിരെ നിർത്താതെ ശബ്ദിച്ച തൂലിക ആയിരുന്നു ഗൗരി ലങ്കേഷിന്റേത്. മാധ്യമപ്രവർത്തനത്തെ പോരാട്ടമായി കണ്ടു വളർന്ന വ്യക്തിയായിരുന്നു അവർ. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ധിച്ച ഗൗരി ഇക്കൂട്ടരുടെ നോട്ടപുള്ളി തന്നെയായിരുന്നു. മാധ്യമപ്രവർത്തനം എന്നത് അവരുടെ രക്തത്തിൽ തന്നെ അലിഞ്ഞു ചേർന്നിരുന്നു. മാധ്യമ കുടുംബത്തിൽ നിന്നും ഉയർന്നു വന്ന ഗൗരി ലങ്കേഷ് മാധ്യമപ്രവർത്തനം ഔദ്യോഗികമായി അഭ്യസിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയിലൂടെ തന്നെയായിരുന്നു. ബംഗളുരുവിൽ നിന്നാണ് ഗൗരി തന്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്

പിന്നീട് കുറച്ചുകാലം ഡൽഹിയിൽ ചിലവഴിച്ചശേഷം വീണ്ടും തിരികെ ബംഗളുരുവിലെത്തി. പിതാവും പ്രശസ്ത കവിയുമായ പി ലങ്കേഷ് ഇക്കാലയളവിൽ ലങ്കേഷ് പത്രിക എന്ന പേരിൽ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഗൗരി സ്ഥാപനത്തിന്റെ എഡിറ്ററായി. ഇവിടംമുതലാണ് ഗൗരി സംഘപരിവാറിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നത്. നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ ഗൗരിക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സ്ഥാപനയുടമകൂടിയായ സഹോദരനുമായി തെറ്റിപ്പിരിയേണ്ടി വന്നു ഗൗരിക്ക്.

ഇതിന് ശേഷം സ്വന്തമായി തന്നെ വാരിക തുടങ്ങുകയായിരുന്നു ഗൗരി. 2005 ൽ ഇവർ സ്വന്തമായി ഗൗരി ലങ്കേഷ് പത്രിക എന്ന പേരിൽ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി. പരസ്യങ്ങൾ സ്വീകരിക്കാതെ തീർത്തും സ്വതന്ത്രമായായിരുന്നു ഗൗരി ലങ്കേഷ് പത്രികയുടെ പ്രവർത്തനം. അമ്പതുപേർ ഗൗരിക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ വർഗീയതയെയും ജാതീയതയെയും മനുഷ്യാവകാശ ലംഘനങ്ങളെയും തന്റെ എഴുത്തുകളിലൂടെ ഗൗരി ശക്തിയുക്തം നേരിട്ടു. രൂക്ഷമായ വിമർശനങ്ങൾ സംഘപരിവാറിന്റെ കുറിക്കുകൊള്ളുന്നതായിരുന്നു. കർണാടകയിൽ ബിജെപി ഭരിക്കുന്ന സമയത്ത് ക്രിയാത്മക പ്രതിപക്ഷത്തിനൊപ്പമായിരുന്നു ഗൗരിയുടെ എഴുത്തുകളും ഇടപെടലുകളും.

തീവ്ര വർഗീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളിലും, ന്യൂനപക്ഷ പദവി നേടുന്നതുസംബന്ധിച്ചുള്ള പോരാട്ടങ്ങളിലും അവർ സജീവമായി നിലകൊണ്ടു. മാധ്യമപ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 2014 ൽ നക്സലൈറ്റുകളെ അനുനയിപ്പിക്കാനുള്ള കമ്മിറ്റിയിൽ ഗൗരിയെ ഉൾപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കൾ ഇതിനെ ശക്തമായി എതിർത്തെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് ചെവിക്കൊണ്ടിരുന്നില്ല. സംഘപരിവാർ വിരുദ്ധ എഴുത്തുകളുടെ പേരിൽ ബിജെപിയുടെ മാധ്യമ ഉപദേശകനായ പ്രകാശ് ബേലവാടി, ഗൗരിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പെരുമാൾ മുരുകന് നേരെ സംഘപരിവാർ ഭീഷണിയുണ്ടായ സമയത്തും പ്രതിരോധവുമായി അവർ മുന്നിലുണ്ടായിരുന്നു.

പെരുമാൾ മുരുകനും ബ്രാഹ്മണ നോവലിസ്റ്റ് ഭയപ്പയും ഒരേ പരാമർശങ്ങളാണ് രചനകളിൽ നടത്തിയിട്ടുള്ളതെന്നും പെരുമാൾ മുരുകനെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നുവെന്നുമായിരുന്നു ഗൗരിയുടെ ചോദ്യം. ഇത് കർണാടകയിലെ സവർണ ഹിന്ദുക്കളെ ഏറെ പ്രകോപിപ്പിച്ചു. തുടർന്ന് കർണാടകയിലെ ഹസൻ ജില്ലയിലെ ബ്രാഹ്മണ സഭ ഗൗരിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞവർഷം ബിജെപി നേതാക്കൾ നൽകിയ മാനനഷ്ടക്കേസിൽ ഗൗരിക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും നേതാവായ ഉമേഷ് ദൗഷിയും നൽകിയ പരാതിയെത്തുടർന്നായിരുന്നു വിധി. സ്വർണവ്യാപാരിയിൽ നിന്ന് ബിജെപി നേതാക്കൾ പണം തട്ടിയെടുത്തുവെന്ന വാർത്തയെത്തുടർന്നായിരുന്നു കേസ്. മറ്റു പല പത്രങ്ങളും അന്ന് വാർത്ത നൽകിയിട്ടും ഗൗരിയുടെ മാധ്യമത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ നിയമനടപടി. ഈ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴും ഗൗരി പോരാട്ടം തുടർന്നു.

ഹിന്ദു വിരോധിയെന്ന വിളികളോട് അവരുടെ പ്രതികരണം ശക്തമായിരുന്നു. ഇന്ന് ആരെങ്കിലും മനുഷ്യാവകാശങ്ങൾക്കായി സംസാരിക്കുകയോ വ്യാജ ഏറ്റുമുട്ടലുകളെ എതിർക്കുകയോ ചെയ്താൽ അവർ മാവോയിസ്റ്റായി മുദ്ര കുത്തപ്പെടുകയാണ്. 'ഹിന്ദു ധർമം' എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമായ 'ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരെയുള്ള വിമർശനമാണ് എന്നെ ഹിന്ദു വിരോധിയായി മുദ്രകുത്തിച്ചത്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാൻ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്കറെയും പോലെ, എന്റെ ചെറുതായ മാർഗത്തിലൂടെ സ്ഥിതിസമത്വപൂർണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്.

തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും പരമോന്നത നേതാവായ നരേന്ദ്ര മോദിയെയും എതിർക്കുന്നവരെ കൊല്ലുന്നതും (കൽബുർഗി സംഭവത്തിലേതുപോലെ) അവരുടെ മരണം (യു ആർ അനന്തമൂർത്തി സംഭവം) മോദി ഭക്തന്മാരും ഹിന്ദുത്വ ബ്രിഗേഡും ചേർന്ന് ആഘോഷിക്കുകയും ചെയ്യുന്ന കർണാടകയിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ഞാൻ അവരേക്കുറിച്ചാണ് പറഞ്ഞത്. എങ്ങനെയെങ്കിലും എന്നെ ജയിലിന് അകത്താക്കാൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്. എന്നെ ജയിലിലേക്ക് പരിമിതപ്പെടുത്തുന്നത് അവർക്ക് വലിയ സന്തോഷം നൽകും.- ഗൗരി പറഞ്ഞു.

അന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ഗൗരി ഓർത്തിരുന്നു. തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച ഗൗരി ലങ്കേഷ് ഒടുവിൽ കൊല്ലപ്പെട്ടതിന്റെ കാറണവും മറ്റൊന്നല്ല. ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായ ഗൗരിയെ വീട്ടിലെത്തിയാണ് കൊലയാളികൾ കൊലപ്പെടുത്തിയത്. ഓഫീസിൽ നിന്നും വീട്ടിലെത്തി അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതർ ഏഴ് വട്ടം വെടിയുതിർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP