Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ തവണ ശബരിമല റോഡുകൾക്കെന്ന് പറഞ്ഞ് ഫണ്ട് അനുവദിച്ചത് ആലപ്പുഴ ജില്ലയിലെ റോഡുകൾക്ക്: ഇക്കുറി തെറ്റ് തിരുത്തി മന്ത്രി സുധാകരൻ: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 140 കോടി: ഗുണകരമാകുന്നത് ഉദ്യോഗസ്ഥ-കരാർ ലോബിക്ക്

കഴിഞ്ഞ തവണ ശബരിമല റോഡുകൾക്കെന്ന് പറഞ്ഞ് ഫണ്ട് അനുവദിച്ചത് ആലപ്പുഴ ജില്ലയിലെ റോഡുകൾക്ക്: ഇക്കുറി തെറ്റ് തിരുത്തി മന്ത്രി സുധാകരൻ: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 140 കോടി: ഗുണകരമാകുന്നത് ഉദ്യോഗസ്ഥ-കരാർ ലോബിക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി എക്കാലത്തും ഉദ്യോഗസ്ഥ കരാർ ലോബിക്ക് ചാകരക്കാലമാണ്. കുറച്ചു മാത്രം അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ തട്ടിക്കൂട്ടി ചെയ്യാമെന്ന് മാത്രമല്ല, ബിൽത്തുക പെട്ടെന്ന് പോക്കറ്റിൽ എത്തുകയും ചെയ്യും. അറ്റകുറ്റപ്പണിക്കിടെ മഴ ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. അതു കൊണ്ട് തന്നെ റോഡ് വൃത്തിയാക്കി രണ്ടാമത്തെ ആഴ്ച തകരുമ്പോൾ മഴയെ പഴി ചാരി രക്ഷപ്പെടുകയും ചെയ്യാം. വർഷങ്ങളായി മുടക്കമില്ലാതെ തുടരുന്നതാണ് ഈ തട്ടിപ്പ്. കഴിഞ്ഞ വർഷം പക്ഷേ, മന്ത്രി സുധാകരൻ ഒരു കടുംകൈ ചെയ്തു. ശബരിമല റോഡുകൾക്ക് എന്ന് പറഞ്ഞ് ഫണ്ട് അനുവദിച്ചത് സ്വന്തം ജില്ലയ്ക്ക് വേണ്ടിയായിരുന്നു. ശബരിമല റോഡുകൾക്ക് അനുവദിച്ചത് തുച്ഛമായ തുകയും.

ഇക്കുറി മന്ത്രി തെറ്റ് തിരുത്തി 
140 കോടിയാണ് ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. തീർത്ഥാടനകാലത്തിന് മുൻപ് പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ വർഷം ശബരിമല റോഡ് വികസനത്തിനെന്ന പേരിൽ ആലപ്പുഴ ജില്ലയ്ക്ക് പണം അനുവദിച്ചത് വിവാദത്തിന് കാരണമായിരുന്നു. ടെൻഡർ നടപടി പൂർത്തിയായി വരികയാണെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രതികൂല കാലാവസ്ഥ ഇക്കുറിയും റോഡ് നിർമ്മാണത്തെ ബാധിക്കുമെന്നാണ് ആശങ്ക. ജില്ലയിൽ 13 പാതകളാണ് ശബരിമലയുടെ ഭാഗമായി പരിഗണിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ചെങ്ങന്നൂരിൽ നിന്നും ശബരിമലയിലേക്കുള്ള പാത ഇപ്പോൾ തകർന്നു കിടക്കുകയാണ്. 2006-ൽ ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തിരുന്നു. അറ്റകുറ്റപ്പണികൾ ഇതേ നിലവാരത്തിൽ തന്നെ നടത്താതിരുന്നതിനെ തുടർന്ന് അഞ്ചു വർഷത്തിനകം പാത തകർന്നു തരിപ്പണമായി. കോഴഞ്ചേരി-മാവേലിക്കര റോഡിൽ ആറാട്ടുപുഴ മുതൽ തെക്കേമല വരെയുള്ള ഒമ്പത് കി.മീറ്റർ ഉപരിതലം ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യാനായി അഞ്ചുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കോഴഞ്ചേരി ടൗണിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വെള്ളക്കെട്ടു മൂലം കോഴഞ്ചേരി നഗരത്തിലെ റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.

വടശേരിക്കര-ചിറ്റാർ-ആങ്ങമൂഴി റോഡ് ഇക്കുറി ബിഎം ആൻഡ് ബിസി നിലവാരത്തിൽ തീർത്ഥാടനകാലത്തിന് മുമ്പ് നിർമ്മിക്കും. 35 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. മകരവിളക്ക് കാലത്ത് ശബരിമല റോഡിൽ തിരക്ക് വർധിക്കുമ്പോൾ ഈ പാതയിലൂടെയാണ് ഗതാഗതം തിരിച്ചു വിടുന്നത്. പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഭാഗമായ പുനലൂർ -പൊൻകുന്നം റോഡ് നിർമ്മിക്കാനുള്ള ഫണ്ട് ലോകബാങ്ക് വൈകാതെ അനുവദിക്കുമെന്നാണ് അറിയുന്നത്. അതിനാൽ പത്തനാപുരം മുതലുള്ള ഭാഗത്ത് ഇക്കുറി അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം.

ശബരിമല പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയത്തിന്റ ഗ്യാരണ്ടി അടുത്ത വർഷം വരെയുണ്ട്. ഈ റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ തകർന്നു കിടക്കുകയാണ്. ഇവിടം കരാറുകാരൻ തന്നെ നവീകരിച്ചു നൽകും. പാതയിൽ സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനും വശങ്ങൾ കെട്ടുന്നതിനും 1.92 കോടി അനുവദിച്ചിട്ടുണ്ട്.

മഴ തുടരുന്നതിനാൽ യഥാസമയം നിർമ്മാണം ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്ക നിലവിലുണ്ട്. പണം അനുവദിക്കുന്നതിനും ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിനുംകാലതാമസം ഏറെ ഉണ്ടായിരുന്നതിനാൽ അറ്റകുറ്റപ്പണി ഇക്കുറിയും വഴിപാടാകാനുള്ള സാധ്യത ഏറെയാണ്. ചെങ്ങന്നൂർ-തെക്കേമല റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെങ്കിൽ ആലപ്പുഴ ജില്ല കൂടി കനിയണം. കൂടാതെ അനുബന്ധ പാതകളുടെ വികസനത്തിനും ശബരിമല ഫണ്ട് വിനിയോഗിക്കും. മഴയെ തുടർന്ന് പല അനുബന്ധ പാതകളും തകർന്നു കിടക്കുകയാണ്.
ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ എല്ലാ വർഷവും ഇരട്ടിയോളം വർധനവാണുണ്ടാകുന്നത്.

ഇത് കണക്കിലെടുക്കാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. നട തുറക്കുന്നതിന്റെ തൊട്ടു തലേന്നാകും അറ്റകുറ്റപ്പണി പൂർത്തീകരിക്കുക. 12 വിളക്കിന് മുൻപ് തന്നെ റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെടും. പിന്നെ അടുത്ത തീർത്ഥാടന കാലം വരെ ഈ റോഡിലൂടെ വേണം സാധാരണ ജനങ്ങളും യാത്ര ചെയ്യാൻ. അറ്റകുറ്റപ്പണി പ്രഹസനമാണെന്ന് മാറി വരുന്ന സർക്കാരുകൾക്കും അറിയാം. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നിർമ്മാണത്തിൽ ക്രമക്കേട് നടത്തി, കൊള്ളലാഭമുണ്ടാക്കി പങ്കിട്ട് എടുക്കുകയാണ്. ശബരിമലയിലേക്കുള്ള പാതകൾ മുഴുവൻ ഹെവിമെയിന്റനൻസ് ചെയ്യുമെന്നുള്ള പ്രഖ്യാപനം തുടങ്ങിയിട്ട് വർഷങ്ങളായി ഒന്നും നടന്നിട്ടില്ലെന്ന് മാത്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP