Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്‌പെയിനും കിട്ടുമെന്നല്ലാതെ മറ്റെന്താണ് പ്രയോജനം? വിപ്ലവ വാർഷികം ആഘോഷിക്കാൻ മാർപാപ്പ വരികയും പൂണൂലിടാൻ സുരേഷ് ഗോപി മോഹിക്കുകയും പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴുകയും ചെയ്യുന്ന കാലത്തുകൊച്ചിയിലേക്ക് സ്വാഗതം

നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്‌പെയിനും കിട്ടുമെന്നല്ലാതെ മറ്റെന്താണ് പ്രയോജനം? വിപ്ലവ വാർഷികം ആഘോഷിക്കാൻ മാർപാപ്പ വരികയും പൂണൂലിടാൻ സുരേഷ് ഗോപി മോഹിക്കുകയും പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴുകയും ചെയ്യുന്ന കാലത്തുകൊച്ചിയിലേക്ക് സ്വാഗതം

സജീവൻ അന്തിക്കാട്‌

മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം

ഈ വാചകം കേൾക്കാത്തവർ കേരളത്തിൽ കുറവാണ്. പക്ഷെ അറിയുന്നതും പ്രയോഗിക്കുന്നതും രണ്ടു കാര്യങ്ങളല്ലേ. മാറ്റം പ്രയോഗത്തിൽ കൊണ്ടുവരിക വ്യക്തിക്ക് എളുപ്പമല്ല. കാലങ്ങളായി പിന്തുടർന്നു വരുന്ന ലോകവീക്ഷണം പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് മാറ്റുന്നതിനേക്കാൾ എളുപ്പം പുതിയതിനോട് നോ പറയുകയാണ്. വേണമെങ്കിൽ പഴയതിനെ പുതിയതുകൊണ്ടൊന്ന് പെയിന്റടിച്ച് കുട്ടപ്പനാക്കാമെന്നു മാത്രം.

മതം, ജാതി,ആചാരം ,അനുഷ്ഠാനം, അന്ധവിശ്വാസം മൗലികവാദം എന്നിവയെല്ലാം തന്നെ പാരമ്പര്യമായി പകർന്നു കിട്ടിയ ലോക വീക്ഷണത്തിന്റെ ഒരൊറ്റ പാക്കേജായതിനാൽ വിപ്ലവം കൊണ്ട് ഭരണം മറിച്ചിട്ടാലൊന്നും അത് മനുഷ്യന്റെ തലക്കുള്ളിൽ നിന്ന് പോകൂല
എന്നു മാത്രമല്ല വിപ്ലവത്തിന്റെ 75 മത് വാർഷികാഘോഷം നടത്താൻ വരെ മാർപ്പാപ്പ വരും. അടുത്ത ജന്മമെങ്കിലും പൂണൂലിട്ട് ദൈവത്തെ ഭജിക്കണമെന്ന് സുരേഷ് ഗോപി പറയും. പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴും.

കൂടുതൽ മതവിശ്വാസം ആർജ്ജിച്ചാൽ, ആചാരാനുഷ്ഠാനങ്ങൾ കടുപ്പിച്ചാൽ എല്ലാറ്റിനും പരിഹാരമാകും എന്നൊരു ധാരണ പരക്കെയുണ്ട്. വറക്കുന്ന ചട്ടിയിൽ നിന്ന് ആളുന്ന തീയിലേക്ക് ചാടാനാണാ മൂഢർ പറയുന്നത്. മതം ഭക്ഷിച്ച് മതാത്മകമായി ജീവിക്കുന്ന ഒരു ജനതയും സമാധാനം കണി കാണാൻ പോകുന്നില്ല. മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർപ്പെടുത്തി സ്വകാര്യവൽക്കരിക്കാത്ത രാജ്യത്തിന്റെ സമ്പത്ത് ആയുധവ്യാപാരികൾക്കുള്ളതാണ്.

നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്പെയിനും കിട്ടുമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. റോഹിങ്യൻ മുസ്ലീങ്ങൾ അഞ്ചു നേരമുള്ള നിസ്‌ക്കാരം അമ്പതു നേരമാക്കിയതു കൊണ്ട് പ്രവാചകന്റെ രാജ്യമായ സൗദി അറേബ്യ പോലും അവരെ രക്ഷപ്പെടുത്താൻ പോകുന്നില്ല. വനദേവതകളും മലദൈവങ്ങളും വിചാരിച്ചിട്ട് ആദിവാസിയുടെ കാട് രക്ഷിക്കാനായില്ലല്ലോ. പഴക്കവും തഴക്കവുമുള്ള യഹോവ കാവൽ നിന്നീട്ടും യഹൂദന്മാർ കൊല്ലപ്പെടാതിരുന്നില്ല.

ആകെ കഴിയുന്ന കാര്യം അൽപ്പമെങ്കിലും സമാധാനത്തിലും സൗകര്യത്തിലും ജീവിക്കുന്ന ജനങ്ങൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നോക്കുകയാണ്. അവരെ ഉൾകൊള്ളുന്ന രാജ്യങ്ങൾ എങ്ങിനെ മനുഷ്യ വികസന സൂചികയിൽ മുന്നിലെത്തി എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.

'പരിണാമം' വളരെ വളരെ സാവധാനത്തിലുള്ള പ്രക്രിയയയാണ്. എളുപ്പവഴികളൊന്നുമില്ല. ഇവിടെ നമ്മുടെ പാരമ്പര്യ ലോകവീക്ഷണത്തെ ഒന്നു മറിച്ചിടേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്താണെന്നന്ന് പഠിക്കേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്നത് വ്യക്തിയെ പരമപ്രധാനമായി കാണുന്ന ഒരു ചിന്താരീതിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും , വ്യക്തികൾ തമ്മിലുള്ള തമ്മിലുള്ള സമത്വത്തിലും സാഹോദര്യത്തിലും പ്രധാനമായും ഊന്നുന്ന ഈ ലോകവീക്ഷണത്തിന് ഫ്രഞ്ച് വിപ്ലവകാലത്തോളം പഴക്കമേയുള്ളൂ.

പഴയകാല ലോകവീക്ഷണത്തിൽ വ്യക്തി ഇല്ല. ഗോത്രമേ ഉള്ളൂ.

പാർട്ടിയെ ഉള്ളൂ മെമ്പർ ഇല്ല. ഗോത്രാഭിമാനം, ഗോത്രസ്നേഹം, ഗോത്രധർമ്മം തുടങ്ങിയ വിശ്വാസ പ്രമാണങ്ങൾ നിലനിൽക്കുന്ന ഗോത്ര ശരീരത്തിലെ വെറുമൊരു രോമം മാത്രമായി വ്യക്തികൾ എണ്ണപ്പെട്ടു. ഗോത്രത്തിനു വേണ്ടി ജീവൻ ത്യജിക്കുന്നത് ധർമ്മമായപ്പോൾ വ്യക്തിയുടെ ജീവനുപോലും വില കൽപ്പിക്കാതായി. സ്വഗോത്ര സ്നേഹം സ്വാഭാവികമായും പരഗോത്ര വിദ്വേഷത്തിലേക്കു നയിക്കുമല്ലോ. അടി അവിടം മുതൽ തുടങ്ങി. ഗോത്രങ്ങൾ മാറി രാജ്യങ്ങൾ ആയിട്ടും അടി നിന്നില്ല. അടി യുദ്ധമായി. ഗോത്ര യൂണിറ്റുകൾ മാറി രാഷ്ട്രീയ പാർട്ടിയായപ്പോഴും ഗോത്രീയത പോയില്ല. കുലത്തിനു വേണ്ടി രക്തം ചൊരിയുന്ന യോദ്ധാക്കൾക്കു പേര് പാർട്ടിക്കു വേണ്ടി മരിക്കുന്ന രക്തസാക്ഷികളെന്നായി.

അങ്ങിനെ തേച്ചാലും കുളിച്ചാലും പോകാത്ത ഗോത്രീയ ചിന്താഗതിയെയാണ്, ആധുനികതയുടെ ലോകവീക്ഷണം പിന്തുടരുന്ന വിരലിലെണ്ണാവുന്നവർ നേരിട്ടു കൊണ്ടിരിക്കുന്നത്. ഡയലോഗു പോലും സാധ്യമല്ലാത്തിടത്താണ് ഈ നേരിടലൊക്കെ എന്നും ഓർക്കണം.

ഒരു മാതിരി എല്ലാ ഗോത്രീയർക്കും 'കുരു' ഉണ്ട്. പത്രക്കാർ ഇതിനെ മതവികാരം വ്രണപ്പെട്ടു എന്നാണ് റിപ്പോർട്ട് ചെയ്യാറ്. പശുവിന്റെ ഇറച്ചി, പ്രവാചകന്റെ കാർട്ടൂൺ എന്നിവ കാലാകാലങ്ങളായി സ്വതന്ത്ര ചിന്തകരെ കൊല്ലാനുള്ള ഗോത്രലൈസൻസുകളാണ്.

എന്നീട്ടു പോലും ചെറിയ ചെറിയ യുക്തിവാദ ഗ്രൂപ്പുകളും സ്വതന്ത്രചിന്താ യൂണിറ്റുകളും സയൻസ് പ്രചാരക പരിഷത്തുകളും ഇന്ത്യയിൽ പലയിടത്തു നിന്നായി രൂപം കൊള്ളുന്നുവെന്നത് ആശ്വാസകരവും ആശ്ചര്യകരവുമായ വസ്തുതയാണ്. ഇതിൽ പല ഗ്രൂപ്പുകളും മതത്തോട് യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാതെ പച്ചക്ക് നാസ്തികത പറയുന്നവരാണ്. ഭിക്ഷ കൊടുത്ത് ഭിക്ഷാടനമവസാനിപ്പിക്കാൻ കഴിയാത്തതുപോലെ പ്രീണിപ്പിച്ചു കൊണ്ട് തളർത്താനുമാവില്ലല്ലോ. ഓൺലൈനിൽ തുടങ്ങി ഓഫ് ലൈനിലും പ്രവർത്തിക്കാൻ ശക്തി നേടിയ അത്തരം അനവധി സ്വതന്ത്ര ചിന്താസരണികൾ ഇന്ത്യയിലുണ്ട്. അവയിൽ പേരെടുത്തു പറയാവുന്ന ഒന്നാണ് എസ്സൻസ് ക്ലബ്ബ്.

എസ്സൻസ് ഫ്രീതിങ്കേഴ്സ് ക്ലബ്ബ്

പിറന്ന് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ മലയാളിയുള്ള പല നാടുകളിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ ഒരു സ്വതന്ത്ര ചിന്താ ഗ്രൂപ്പാണ് എസ്സൻസ്. യുഎഇ തുടങ്ങിയ ഇടങ്ങളിൽ ക്ലബ്ബായി തന്നെ മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്. കേരളത്തിലെ പ്രമുഖ യുക്തിവാദിയായ രവിചന്ദ്രൻ സി യുടെ പിന്തുണ ഇവിടെ പരാമർശയോഗ്യമാണ്. കേരളത്തിൽ പല ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ഓസ്്രേടലിയൻ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ രവിചന്ദ്രൻ സി ഓസ്ട്രേലിയയിൽ നടത്തിയ ക്ലാസ്സുകൾ, യുഎഇയിലെയും ബാംഗ്ലൂരിലെയും യുകെയിലെയും കൂട്ടായ്മകൾ, കൊല്ലത്തെ സ്ഥിരം വേദികൾ സ്വതന്ത്ര ലോകമെന്ന രണ്ടു ദിന സെമിനാർ എന്നിവ പേരെടുത്തു പറയാൻ തക്ക യോഗ്യമാണെന്ന് കരുതുന്നു. എസ്സൻസ് നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഉടനടി എഡിറ്റ് ചെയ്ത് എസ്സൻസ് യുടൂബ് ചാനലിൽ അപ് ലോഡ് ചെയ്യാറുണ്ട്. ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിനു മലയാളികൾ അതു കണ്ടു വരുന്നു.

 

ഏങ്കിലും ഏറ്റവും മാതൃകാ പൂർണ്ണമായ പ്രവർത്തനം കാഴ്ചവെച്ചതായി ഞാൻ കരുതുന്നത് 'ഫാറൂഖ് ഫണ്ട് ' സ്വരൂപിച്ചതിലാണ്. കോയമ്പത്തൂരിലെ യുക്തിവാദ പ്രവർത്തകനായിരുന്ന ഫാറൂഖിനെ ഇസ്ലാം മതവിശ്വാസികളാണ് കഴുത്തറത്തു കൊന്നത്. കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ച ഇക്കാര്യമറിഞ്ഞ് ,സംഭവം നടന്നതിന്റെ നാലാം ദിവസം ഞാനും കലാനാഥൻ മാസ്റ്ററും ഫാറൂഖിന്റെ വീട്ടിൽ പോകുകയുണ്ടായി.

നൂറു ശതമാനം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു തെരുവിൽ പീടിമുറി പോലുള്ള ഒരു വീട്ടിലാണ് ഫാറൂഖും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ആ കുടുംബത്തിന്റെ ഏക വരുമാന പ്രതീക്ഷയായിരുന്നു ഫാറൂഖ്. ഫാറൂഖ് ഇല്ലാതായതോടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് മനസ്സിലാക്കിയ ഞങ്ങൾ എസ്സൻസ് ക്ലബ്ബിനെ അക്കാര്യമറിയിക്കുകയും ഓൺലൈൻ ഗ്രൂപ്പിലുള്ള എസ്സൻസിയന്മാർ ഒരാഴ്ചകൊണ്ട് തന്നെ നാലു ലക്ഷം രൂപ കളക്റ്റ് ചെയ്ത് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. മറ്റു യുക്തിവാദ ഗ്രൂപ്പുകൾ കൂടി ആ വഴിക്ക് ചിന്തിക്കുന്ന വിധമായി എസ്സൻസിന്റെ ഈ പ്രവർത്തനം.

ശ്രീ മധു ഒ നെഗറ്റീവും, ശ്രീ പോൾ മാത്യു സാറും മുൻകയ്യെടുത്ത് ഒരഞ്ചു ലക്ഷം രൂപ കൂടി സ്വരൂപിച്ച് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയുണ്ടായി. (2010 ൽ ഇസ്ലാം വിശ്വാസികൾ ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ അമ്പതിനായിരം രൂപ സഹായിക്കാനേ കേരളത്തിലെ യുക്തിവാദ സമൂഹത്തിനു കഴിഞ്ഞിരുന്നുള്ളൂ. വലിയൊരു സഹായം ആ കുടുംബത്തിനു കിട്ടിയിരുന്നെങ്കിൽ മാഷുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു).

എസ്സൻസ് ക്ലബ്ബിന്റെ വാർഷികാഘോഷമെന്നത് രണ്ടുദിവസമായി നടത്താനുദ്ദേശിക്കുന്ന ഇരുപത്തി അഞ്ചോളം പ്രഭാഷണങ്ങളും തുടർ ചർച്ചകളുമാണ്. എറണാകുളം ടൗൺ ഹാളിൽ 2017.ഒക്ടോബർ 1, 2 തീയതികളിൽ അഞ്ഞൂറോളം പേർ അവിടെ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരും തമ്മിൽ കണ്ടിട്ടില്ലല്ലോ. ഓൺലൈൻ സൗഹൃദമാണ് അധികം പേരും പുലർത്തുന്നത്. വെർച്ച്വൽ ലോകത്തു നിന്നും റിയൽ വേൾഡിലേക്ക് വന്ന് നേരിട്ട് പരിചയപ്പെടാനാകുന്ന അപൂർവ്വ അവസരം. ആർക്കും വരാം. വിലക്കുകളില്ല. എല്ലാ സുഹൃത്തുക്കളെയും എസ്സൻഷ്യ എന്ന് പേരിട്ട ഈ ഇവന്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP