Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ ആക്രമിച്ച കേസിൽ റിമി ടോമി രഹസ്യ മൊഴി നൽകി; കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഗായിക നൽകിയ മൊഴി നിർണായകം; വിദേശ യാത്രകളെ കുറിച്ചാണ് മൊഴി നൽകിയതെന്ന് പ്രതികരിച്ച് ഗായിക; നേരത്തെ പറഞ്ഞതിൽ കൂടുതൽ മൊഴിയിൽ എന്തെങ്കിലും ഉണ്ടോ എന്ന് കാത്തിരുന്ന് അന്വേഷണ സംഘവും

നടിയെ ആക്രമിച്ച കേസിൽ റിമി ടോമി രഹസ്യ മൊഴി നൽകി; കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഗായിക നൽകിയ മൊഴി നിർണായകം; വിദേശ യാത്രകളെ കുറിച്ചാണ് മൊഴി നൽകിയതെന്ന് പ്രതികരിച്ച് ഗായിക; നേരത്തെ പറഞ്ഞതിൽ കൂടുതൽ മൊഴിയിൽ എന്തെങ്കിലും ഉണ്ടോ എന്ന് കാത്തിരുന്ന് അന്വേഷണ സംഘവും

കോതമംഗലം: നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമി കോടതിയിലെത്തി രഹസ്യ മൊഴി നൽകി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഗായിക ഹാജരായത്. അര മണിക്കൂറിന് ശേഷം ഗായിക മൊഴി നൽകി പുറത്തിറങ്ങി. വിദേശ യാത്രകളെ കുറിച്ചാണ് മൊഴി നൽകിയതെന്ന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് റിമി ടോമി പ്രതികരിച്ചു.

റിമിയുടെ അഭ്യർത്ഥനകൂടി പരിഗണിച്ചാണ് മൊഴിനൽകാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയിൽ ഏർപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് പൊലീസിന്റെ മൊഴിയെടുപ്പിൽ നൽകിയതിന് അപ്പുറം എന്തെങ്കിലും നിർണായക വിവരങ്ങൾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടോ ഇതിലെ ഗൂഢാലോചനക്കേസിൽ പ്രതിയായ നടൻ ദിലീപുമായി ബന്ധപ്പെട്ടോ റിമി ടോമി നൽകിയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തരത്തിൽ മജിസ്‌ട്രേറ്റിന് മുമ്പിൽ നൽകുന്ന വിവരങ്ങൾ കേസിൽ നിർണായകമാകുകയും ചെയ്യും.

പുതിയ വെളിപ്പെടുത്തൽ റിമിയിൽ നിന്നുണ്ടായാൽ അക്കാര്യങ്ങൾ പൊലീസ് തുടരന്വേഷണത്തിൽ ഉൾപ്പെടുത്തും. അതിനാൽ തന്നെ കേസിൽ വളരെ നിർണായകമാണ് ഇന്ന് ഗായിക നൽകിയ മൊഴിയെന്നാണ് സൂചന. നടൻ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകൾ ഉൾപ്പെടെയുള്ളവയുടെ വിവരം അന്വേഷണസംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു. ഇതിന്റെ കാര്യങ്ങളാണ് കോടതിയിൽ അറിയിച്ചതെന്ന വിവരമാണ് റിമി പ്രതികരണത്തിൽ പറഞ്ഞതും.

നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന ദിലീപുമായും, ദിലീപിന്റെ ഭാര്യ കാവ്യമാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും റിമിക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കവെയാണ് റിമിയെ ചോദ്യം ചെയ്യാൻ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുൻപ് അന്വേഷണ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു.

റിമിക്ക് ദിലീപ്, ആക്രമിക്കപ്പെട്ട നടി തുടങ്ങി എല്ലാവരുമായും ബന്ധമുണ്ട്. അതിനാൽ ഇവരെ വിളിച്ചോ, വിദേശ ഷോകൾ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്ന് അന്വേഷിച്ചിരുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശപര്യടനങ്ങളിൽ ഇവരോടൊപ്പം റിമി പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസ് സംഘം വിവരം ആരാഞ്ഞതായും റിമി പറഞ്ഞിരുന്നു. ദിലീപിന്റെ ബിനാമിയാണ്, സാമ്പത്തിക ഇടപാടുകളുണ്ട് തുടങ്ങിയ തനിക്കെതിരെയുള്ള റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നും റിമി പ്രതികരിച്ചിരുന്നു. ചില്ലി കാശിന്റെ ഇടപാട് ദിലീപോ, കാവ്യയോ ആയിട്ട് തനിക്കോ, തന്റെ കുടുംബത്തിനോ ഇല്ലെന്നും റിമി ടോമി പറഞ്ഞിരുന്നു.

അക്രമിക്കപ്പെട്ട നടിയും ദിലീപും കാവ്യയും റിമിയുമെല്ലാം ഉൾപ്പെട്ട വലിയ സൗഹൃദ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റിമി ആക്രമിക്കപ്പെട്ട നടിയുമായി അകലുകയും ചെയ്തു. ഇതിന്റെ കാരണമാണ് പൊലീസ് തെരഞ്ഞത്. ഈ താരനിശയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. കൃത്യത്തിന് മുമ്പോ ശേഷമോ ഇത് ദിലീപുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ഗായികയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ദിലീപിന്റെ മിക്ക വിദേശഷോകളിലും റിമിടോമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് എന്തൊക്കെ വിവരങ്ങൾ അറിയാം എന്നതും അന്വേഷണ സംഘത്തിന് നിർണ്ണായക വിവരമാകുമെന്നാണ് വിലയിരുത്തൽ എത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൊലീസ് റിമിയുടെ രഹസ്യമൊഴി എടുപ്പിക്കുന്നത്.

നേരത്തെ ചോദ്യം ചെയ്യലിന് വിധേയായ റിമി പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു-സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസിൽ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അവർ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ നൽകുന്നതെന്ന് പൊലീസുകാർ അറിയിച്ചെന്നും റിമി കൂട്ടിച്ചേർത്തു.

2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്‌നർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ.

രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇത്തരത്തിൽ നേരത്തെ നൽകിയ വിധത്തിലല്ല മൊഴിയെങ്കിൽ അത് മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തേണ്ടതില്ലെന്ന് നിയമ വിദഗ്ധരും പറയുന്നു. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വിവരം റിമി ടോമിക്ക് പറയാനുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP