Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാഡ +അരവട്ട്+വെറുപ്പിക്കൽ= സോളോ; ശിവനും പഞ്ചഭൂതങ്ങളുമായി ഒരു പരീക്ഷണ പ്രഹസനം; കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന് തലവെച്ച് ദുൽഖർ; ഇത് കട്ട ഫാൻസു പോലും കൂക്കുന്ന ചിത്രം

ജാഡ +അരവട്ട്+വെറുപ്പിക്കൽ= സോളോ; ശിവനും പഞ്ചഭൂതങ്ങളുമായി ഒരു പരീക്ഷണ പ്രഹസനം; കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന് തലവെച്ച് ദുൽഖർ; ഇത് കട്ട ഫാൻസു പോലും കൂക്കുന്ന ചിത്രം

എം മാധവദാസ്

രു ചലച്ചിത്രത്തിൽ തന്നെ നാലുകഥകൾ.  ഈ കഥകളാവട്ടെ പരമശിവ സങ്കൽപ്പത്തിന്റെയും പഞ്ചഭൂതങ്ങളടെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയത്. തീർന്നില്ല ബിജോയ്‌നമ്പ്യാർ എന്ന ബോളിവുഡ്ഡിൽനിന്ന് മല്ലുവുഡ്ഡിലേക്ക് വന്ന സംവിധായകന്റെ പരീക്ഷണം.ഓരോകഥകളും നാലുവർഷം മുന്നിലേക്കോ പിന്നിലേക്കോ പോയാണ് പൂർത്തീകരിക്കപ്പെടുന്നത്. പറയുമ്പോൾ വലിയ സംഭവും പരീക്ഷണവുമൊക്കെയായി തോന്നാമെങ്കിലും, ദുൽഖറിനെപ്പോലെ ഒരു കരിസ്മാറ്റിക്ക് നായകനെ കിട്ടിയിട്ടും സോളായിലെ നാലുകഥകളും അൽപ്പംപോലും മികവ് പുലർത്തുന്നില്ല. കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന പടപ്പാണിത്. ഒപ്പം അറുബോറും.

ശിവനും പഞ്ചഭൂതവുമൊന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന തിരക്കഥകളെല്ലാം പഴഞ്ചനും തനിയാവർത്തനങ്ങളുമാണ്.ദൂർബലമായ തിരക്കഥയിൽ കെട്ടി ഉയർത്തിയ ഇവ ഓരോന്നും പ്രേക്ഷകന്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുന്നു.പിന്നെയുള്ളത് അതിബുദ്ധിജീവി ജാഡയാണ്.എന്റെമ്മോ താങ്ങാനാവില്ല. ( അടുത്തകാലത്ത് ഇറങ്ങിയ പ്രഥ്വീരാജ് ചിത്രം ടിയാനിലാണ് ഇതുപോലെ ജാഡ കണ്ടത്) എന്തെല്ലാമേ, കാട്ടിക്കൂട്ടുന്നുണ്ട്. പക്ഷേ ഒന്നും ഏശുന്നില്ല.

വല്യവല്ല എന്തൊക്കെയേ കാര്യങ്ങളാവാം സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ നമ്മുടെ ബുദ്ധിക്കുറവുകൊണ്ടാവാം പലതും ഉൾക്കൊള്ള്ളാൻ കഴിയുന്നില്ല. സലീകുമാർ പറഞ്ഞതുപോയെ 'ചിലപ്പോൾ എല്ലാറ്റിനും വല്യ അർഥങ്ങൾ ഉണ്ടാവും'. ബോളിവുഡിൽ സെയ്ത്താൻ, ഡേവിഡ് , വാസിർ എന്നീ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്റെ മാതൃഭാഷയിലേക്കുള്ള കടന്നുവരവ് അദ്ദേഹത്തിന്റെ പരീക്ഷണ ത്വരയിൽപ്പെട്ട് തകർന്നടിയുന്ന കാഴ്ചയാണ് സോളാ.ഇതിന് തലവെച്ചുകൊടുത്ത ദൂൽഖർ ആവട്ടെ തന്റെ കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവുകയും ചെയ്തു.

ജാഡയിൽ ചാലിച്ച ദുരന്തം

മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ദുൽഖർ. തന്റെ പിതാവ് മമ്മൂട്ടിയെപോലെയല്ല, മിനിമം ഗ്യാരണ്ടി പുലർത്തുന്നവയായിരുന്നു ദുൽഖറിന്റെ സമീപകാല ചിത്രങ്ങൾ. പക്ഷേ ഇത്തവണ അതെല്ലാം തകർന്നു.

ഡി.ക്യൂ നാലു വ്യത്യസ്ത റോളുകളിൽ എത്തുന്നുവെന്നതും പ്രതീക്ഷ വർധിപ്പിച്ചു.ട്രെയിലറും പാട്ടുകളും കണ്ട് ഏറെ പ്രതീക്ഷയോടെയയായിരുന്നു ആദ്യഷോയ്ക്ക് 'കുഞ്ഞിക്കയുടെ' ആരാധകർ എത്തിയത്.എന്നാൽ വർണ്ണക്കടലാസ് പറത്തിയും ആർത്തുവിളിച്ചും മുന്നേറിയ ഫാൻസിന്റെ ആവേശം ആദ്യ പത്തുമിനിട്ടിൽ തന്നെ അവസാനിച്ചു.

രഞ്ജിത്ത് ഒരുക്കിയ കേരളാകഫേ,അമൽനീരദ് നിർമ്മിച്ച അഞ്ചുസുന്ദരികൾ,അടൂരിന്റെ നാലുപെണ്ണുങൾ തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഒരു ചലച്ചിത്ര സമാഹാരമാണ് സോളോ. എന്നാൽ മേൽപ്പറഞ്ഞവയിലൊക്കെ ചില ചിത്രങ്ങൾക്ക് ആത്മാവ് ഉണ്ടായിരുന്നെങ്കിൽ സോളോ ഒരു സമ്പുർണ്ണ ദുരന്തമാണെന്ന് മാത്രം.

അമിഷ് ത്രിപാഠി രചിച്ച ശിവപുരാണം സീരീസിൽ ആകൃഷ്ടനായതുകൊണ്ടാവണം ബിജോയ് നമ്പ്യാർ ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങിയത്.പ്രണയവും പ്രതികാരവും സംഹാരവും നിറയുന്ന വിവിധ ശിവഭാവങളിലേക്ക് ദുൽഖറിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നു. ( ഈ വൺലൈനിലായിരിക്കണം ദുൽഖർ വീണത്) പ്രമേയം പലതാവുമ്പോഴും ശിവ സങ്കൽപ്പമാണ് ഇവയെ ഒരു ചരടിലത്തെിക്കുന്നത്.ശേഖർ, ത്രിയോക്,ശിവ, രുദ്ര എന്നിങ്ങനെ ശിവന്റെ പേരുകളിലാണ് ഓരോ ദുൽഖർ കഥാപാത്രങ്ങളും സ്‌ക്രീനിലത്തെുന്നത്.

ജലം,വായു,അഗ്‌നി,ഭൂമി എന്നിങ്ങനെ നാലുഭൂതങ്ങളെ പാത്രങ്ങളാക്കുകയാണെന്നാണ് സംവിധായകന്റെ അവകാശ വാദം.ശേഖറിന്റെ കഥ പറയുന്ന ആദ്യ ചിത്രത്തിൽ മഴയായും കടലായുംമെല്ലാം ജലം സജീവ സാന്നിധ്യമാക്കിയിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളിൽ വായുവും അഗ്‌നിയുമൊക്കെ എങ്ങനെയാണ് പാത്രമാവുന്നതെന്ന് ചോദിച്ചാൽ, മുകളിലേക്ക് നോക്കി ശിവഭഗവാനോട് തന്നെ ചോദിക്കേണ്ടി വരും.കഥാപാത്രങ്ങൾ ചവിട്ടി നിൽക്കുന്നത് മണ്ണിലായതുകൊണ്ടും അവർ ശ്വസിക്കുന്നതുകൊണ്ടും ചില തീപ്പിടുത്തങ്ങൾ ഉള്ളതുകൊണ്ടും അഗ്‌നിയും ഭൂമിയും വായുവുമെല്ലാം ഉൾപ്പെടുന്നുവെന്ന് ആശ്വസിക്കാം!

പ്രണയവും, പ്രണയനഷ്ടവുമാണ് രണ്ടു കഥകളുടെ പ്രമേയം. മറ്റ് രണ്ട് കഥകളുടെ കേന്ദ്രം പ്രതികാരവും. ( നോക്കുക പുതുമ തൊലിപ്പുറമേയുള്ളൂ. ഇതൊക്കെ നാം എത്ര കണ്ടതാണ്) ഓരോ കഥകളം തുടങ്ങുന്നതിന് മുമ്പ് ശിവന്റെ രേഖാചിത്രങ്ങളും വായു, അഗ്‌നി, ഭൂമി, ജലം എന്നിവയെക്കുറിച്ചുള്ള ചില ശ്‌ളോകങ്ങളും കേൾക്കാം.എന്തൊരു വ്യത്യസ്തത!

കട്ട ഫാൻസുപോലും കൂക്കുമ്പോൾ!

അന്ധയായ നായിക രാധികയുടെയും (ധൻസിക) വിക്കുള്ള ശേഖറിന്റെയും തീവ്ര പ്രണയമാണ് ആദ്യ കഥ. കാണികൾക്കിതിൽ ഒരു ചുക്കും തോന്നില്ല. പക്ഷേ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ പകർത്തുകയാണ് നമ്മുടെ സംവിധായകൻ.ഒഴുക്കൻ മട്ടിൽ കഥപറഞ്ഞുപോവുന്ന ഈ ഭാഗം പ്രത്യേകിച്ച് ഒരു വികാരങ്ങളും പകർന്നുനൽകാതെ അങ്ങനെ കടന്നുപോവും.കവി ഉദ്ദേശിച്ചത് എന്താണെന്ന്, വ്യക്തതയോടെ പറയാൻപോലും സംവിധായകന് കഴിഞ്ഞിട്ടില്ല.

രണ്ടാം കഥയിൽ ത്രിലോക് എന്ന ഡോക്ടറാണ് ദുൽഖർ.ആയിഷ (ആരതി വെങ്കിടേഷ്) എന്ന തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയവഗ്ഗേരാടുള്ള ത്രിലോകിന്റെ പ്രതികാരമാണ് ചിത്രം.ഇത്തരം കഥകൾ നിരവധി തവണ കേട്ടതിനാൽതന്നെ വലിയ പുതുമയൊന്നും പ്രേക്ഷകന് സമ്മാനിക്കുന്നില്ല.ഈ സമാഹാരത്തിൽ ഭേദപ്പെട്ട രീതിയിൽ ഒരുക്കിയ ഒരു ഭാഗവും ഇതുതന്നെയാണ്.

മൂന്നാമത്തെ കഥയിൽ ശിവൻ എന്ന ക്വട്ടേഷൻ സംഘാംഗമാണ് ദുൽഖർ.പിതാവിന്റെ കൊലക്ക് പ്രതികാരം ചെയ്യാനായി മുംബൈയിലത്തെുന്ന ശിവന്റെ ജീവിതമാണ് ഇതിൽ പറയുന്നത്.കുറേ വെടിവെപ്പും മററുമുള്ളതിനാൽ ഉറങ്ങുന്ന പ്രേക്ഷകരെ ഉണർത്താൻ ഈ ഭാഗത്തിന് സാധിക്കുന്നുണ്ട്.

അവസാന ചിത്രവും പ്രണയമാണ്. രുദ്രനെന്ന പട്ടാളക്കാരന്റെ കഥ.രുദ്രന്റെയും അക്ഷരയുടെയും ( നേഹാ ശർമ്മ) പ്രണയം പ്രേക്ഷകരുടെ ക്ഷമ ശരിക്കും പരീക്ഷിക്കുന്നു.അതിവിരസമായ രംഗങ്ങൾ, നാടകത്തിലേതുപോലുള്ള ഡയലോഗുകൾ, കെട്ടുറപ്പില്ലാത്ത കഥ, ഏങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്ന് തോനുന്നു നിമിഷങ്ങൾ.ഗൗരവം നിറഞ്ഞ രംഗങ്ങളിൽ പോലും പ്രേക്ഷകർ കൂക്കിവിളിക്കണമെങ്കിൽ, അതും കട്ട ഫാൻസ് , എത്ര ബോറായിരിക്കുമെന്ന് ഓർക്കണം.

പഞ്ചഭൂതങ്ങളുടെയും ശിവന്റെയും പിന്നാലെ ഓടിത്തളർന്ന പ്രേക്ഷകരെ ഒരു വഴിക്കാക്കിക്കൊണ്ടാണ് ബിജോയ് നമ്പ്യാരുടെ പരീക്ഷണ ഗാഥ അവസാനിക്കുന്നത്.നാലുവർഷം മുന്നോട്ടും പിന്നോട്ടും പോവുന്ന ആഖ്യാനങ്ങളുടെ അവസാനമത്തെുമ്പോൾ 'ഞങ്ങളുടെ പത്ത്വർഷം നിങ്ങൾ പോക്കിയെല്ലോ' എന്നൊരു പ്രേക്ഷക വിലാപവും കേട്ടു.'

ബിജോയ് നമ്പ്യാർ ധന്യാ സുരേഷ്, ശ്രീദേവി തുടങ്ങിയവർ നേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.സോളോയുടെ തകർച്ചയിൽ പ്രധാന പ്രതികളും ഇവർ തന്നെ.പന്ത്രണ്ടോളം സംഗീതസംവിധായകർ ഒന്നിച്ചിട്ടും കേൾക്കാൻ ഇമ്പമുള്ള ഒരു ഗാനംപോലും ചിത്രത്തിലില്ല. മധുനീലകണ്ഠൻ, ഗീരീഷ് ഗംഗാധാരൻ, സേജൽ ഷാ എന്നിവരാണ് ഛായാഗ്രാഹകർ.

എന്നാലും ദുൽഖറിനെക്കൊണ്ട് ആവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ കുഴപ്പമാണ് ചിത്രത്തെ ബാധിച്ചതെന്ന് ആർക്കും പറയാനൊക്കില്ല. പക്ഷേ പാത്ര സൃഷ്ടിയിലെ വൈകല്യങ്ങൾ കാരണം അവയൊന്നും ഏറ്റിട്ടില്ല. നാലുനായികമാരും സാമാന്യം ബോറ് എന്നേ പറയാൻ കഴിയൂ.പരീക്ഷണങ്ങളാവാം.പക്ഷേ അത് ഒരു പരിധിക്ക് നിൽക്കണം എന്നേ ഒരു സാധാരണ പ്രേക്ഷകന് പറയാനുള്ളൂ. എന്റെ ശിവനേ എന്ന് നിലവിളിച്ചാണ് പലരും തീയേറ്റർ വിടുന്നതും!

വാൽക്കഷ്ണം: ന്യൂജൻ സിനിമകളെ പരിഹസിക്കാൻ സാധാരണ പറയാറുള്ളതാണ് കഞ്ചാവ് പടങ്ങളെന്ന്. പക്ഷേ ഈ ചിത്രത്തിന്റെ വാലും തലയുമില്ലാത്ത രീതികണ്ടപ്പോൾ ശരിക്കും കഞ്ചാവടിച്ചുതന്നെയാണോ പടമെടുത്തതെന്ന് തോന്നിപ്പോകുന്നു. ശിവമൂലിയെന്നും ശിവഗുളികയെന്നുമൊക്കെപ്പറഞ്ഞ് നല്ല ഒന്നാന്തരം കഞ്ചാവ് ലേഹ്യം, നോർത്തിലൊക്കെ സുലഭമാണെന്നതും മറക്കാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP