Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അമ്മ' തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ മുൻകാല മലയാള നടിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ; കാൻസർ ബാധിക്കുകയും രോഗപീഡയാൽ കാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത തൊടുപുഴ വാസന്തിക്കൊപ്പം നിന്ന് വിമൺ ഇൻ സിനിമാ കളക്ടീവ്; സ്‌നേഹ സാന്ത്വനത്തിന് ഒപ്പം സിനിമയിലെ വനിതകൾ ഇനി ഒറ്റയ്ക്കാവില്ലെന്ന പ്രഖ്യാപനവുമായി മഞ്ജുവും കൂട്ടരും

'അമ്മ' തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ മുൻകാല മലയാള നടിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ; കാൻസർ ബാധിക്കുകയും രോഗപീഡയാൽ കാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത തൊടുപുഴ വാസന്തിക്കൊപ്പം നിന്ന് വിമൺ ഇൻ സിനിമാ കളക്ടീവ്; സ്‌നേഹ സാന്ത്വനത്തിന് ഒപ്പം സിനിമയിലെ വനിതകൾ ഇനി ഒറ്റയ്ക്കാവില്ലെന്ന പ്രഖ്യാപനവുമായി മഞ്ജുവും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗങ്ങളാൽ ദുരിത ജീവിതം നയിക്കുന്ന തൊടുപുഴ വാസന്തിയെന്ന മുൻകാല മലയാള നടിക്ക് സഹായ ഹസ്തവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ. മാസങ്ങൾക്ക് മുമ്പാണ് തൊടുപുഴ വാസന്തി അത്യാസന്ന നിലയിൽ എന്ന വിവരം വാർത്തകളിലൂടെ പുറത്തുവരുന്നത്. ഒരു കാലത്ത് മലയാള വെള്ളിത്തിരയിൽ തിളങ്ങിനിന്ന നടിയുടെ ദുരവസ്ഥ അറിഞ്ഞിട്ടും താരസംഘടനയായ അമ്മ സഹായ ഹസ്തവുമായി എത്തിയില്ല. എന്നാൽ സിനിമയിലെ വനിതാ താരങ്ങളുടെ രക്ഷയ്ക്ക് ഞങ്ങളുണ്ടെന്ന പ്രഖ്യാപനവുമായി ഇപ്പോൾ വിമൺ ഇൻ സിനിമാ കളക്ടീവ് രംഗത്തെത്തുമ്പോൾ അത് ഇപ്പോഴത്തെ താരസംഘടനയുടെ രാഷ്ട്രീയത്തിൽ വലിയ വേലിയേറ്റം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പ്.

450ൽ അധികം സിനിമകളിൽ അഭിനയിച്ച വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ വാർത്തകളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് അവർക്ക് സഹായഹസ്തവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വരുന്നത്. അവർക്കുവേണ്ടി സഹായം ചെയ്യാനും നടിക്കൊപ്പം നിൽക്കാനും ആഹ്വാനവുമായി വിമൺ ഇൻ സിനിമാ കളക്ടീവ് ഫേസ്‌ബുക്ക് പോസ്റ്റ് നൽകി.

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് അവരുടെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു. തൊണ്ടയിൽ കാൻസർ ബാധിച്ചതോടെ വീണ്ടും ജീവിതം അവരെ പ്രതിസന്ധിയിലാക്കി. 20 റേഡിയേഷൻ കഴിഞ്ഞു. ഇനി കീമോ ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുടുംബത്തെ ഒന്നാകെ രോഗം ബാധിച്ചതിലൂടെ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടർ ചികിത്സയ്ക്ക് വാസന്തിക്ക് മുന്നിലുള്ള വഴികൾ അടയ്ക്കുന്നതായി വിമൺ ഇൻ സിനിമാ കളക്ടീവ് പറയുന്നു.

നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂടാ. ഡ്ബ്‌ള്യുസിസിക്ക് ഒപ്പം അവർക്ക് കൂട്ടായിരിക്കാൻ സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണമെന്ന് സംഘടന സിനിമാ പ്രേക്ഷകരോട് പറയുന്നു. സഹായങ്ങളെത്തിക്കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒപ്പം ചേർത്തുകൊണ്ട് നൽകിയ പോസ്റ്റിൽ വിമൺ ഇൻ സിനിമാ കളക്ടീവ് പറയുന്നു. പുറമേ നിന്ന് എത്തുന്ന സഹായങ്ങൾക്കൊപ്പം നടിക്കായി തങ്ങളാൽ കഴിയുന്ന സഹായവും കൂടി ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

70കളിലും 80കളിലും മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയാണ് തൊടുപുഴ വാസന്തി. ഹൃദയസംബന്ധമായ രോഗത്തെ തുടർന്നു സിനിമാ ജീവിതത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു അവർ. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയിൽ എത്തുന്നത്. അടൂർ ഭവാനിക്കൊപ്പം നാടക ജീവിതം ആരംഭിച്ച വാസന്തി തോപ്പിൽ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളിൽ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും നല്ല വേഷം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു വാസന്തി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.

പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.

പിതാവ് രാമകൃഷ്ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂടാ. WCCക്ക് ഒപ്പം അവർക്ക് കൂട്ടായിരിക്കാൻ സിനിമാ പ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങൾ അയക്കേണ്ടത്:
Mrs Vasanthi P,
Acct No. 11210100032566,
Bank & Branch : Federal Bank, Thodupuzha
IFSC - FDRL0001121.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP