Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛൻ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം; പക്ഷേ എഴുത്ത് ഉപേക്ഷിക്കരുത്; അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം തെളിയുന്നത് കാണാനാകുന്നു എന്ന ധന്യത; നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതുപോലെ, നിനക്ക് കാവൽ നിൽക്കുന്നത് പോലെ; മകന് കത്തെഴുതി അമ്മ; പത്മരാജന്റെ ഭാര്യയുടെ കത്തിൽ 'കാറ്റടിക്കുമ്പോൾ'

അച്ഛൻ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം; പക്ഷേ എഴുത്ത് ഉപേക്ഷിക്കരുത്; അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം തെളിയുന്നത് കാണാനാകുന്നു എന്ന ധന്യത; നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതുപോലെ, നിനക്ക് കാവൽ നിൽക്കുന്നത് പോലെ; മകന് കത്തെഴുതി അമ്മ; പത്മരാജന്റെ ഭാര്യയുടെ കത്തിൽ 'കാറ്റടിക്കുമ്പോൾ'

കൊച്ചി: അച്ഛന്റെ വഴിയേ മകൻ വരുന്നു. പതിറ്റാണ്ടുകൾക്കുശേഷം ഒരു സിനിമയുടെ ടൈറ്റിൽ കാർഡിൽ പത്മരാജന്റെ പേര് തെളിയുന്നതിന്റെ ആഹ്ലാദം ചെറുതല്ലെന്ന് പറയുന്നു പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ഈ ആഹ്ലാദവും ഇതുവരെ മറച്ചുവച്ച ചില വേദനകളുമുണ്ട് അവർ മകൻ അനന്തപത്മനാഭന് എഴുത്തിയ കത്തിൽ. കാറ്റിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകരാണ് അവർ വായിക്കുന്ന കത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ ഒരുക്കി പുറത്തുവിട്ടത്. കാറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനന്തപത്മനാഭനാണ്.

പത്മരാജന്റെ നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾക്കുവേണ്ടി ജോൺസൺ ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് രാധാലക്ഷ്മി വികാരനിർഭരമായ ആ കത്ത് വായിക്കുന്നത്. നീ തിരക്കഥയെഴുതിയ സിനിമ വരുന്നു എന്നറിഞ്ഞു. കാത്തിരിക്കുന്നു. നിനക്ക് തിരക്കൊഴിഞ്ഞു കിട്ടാത്തതുകൊണ്ടാണ് ഈ കത്ത്. പല സദസ്സുകളിലും എന്നോട് പലരും ചോദിക്കുന്നു. നീ ഒന്നും എഴുതുന്നില്ലല്ലോ എന്ന്. കുറേക്കാലമായി നീ എഴുത്തിൽ നിന്നു വിട്ടുനിന്നതാണ് അമ്മയെ ഏറ്റവും വിഷമിപ്പിച്ചത് മുഴുവൻ. നീ എഴുത്തിക്കാണുന്നതാണ് മറ്റെന്തിനേക്കാളും എനിക്ക് ആഹ്ലാദം എന്നറിയാമല്ലോ. ജീവിതം പല രീതിയിൽ നിന്റെ മനസ്സിനെ കശക്കിയതാണ് അതിന്റെ കാരണം എന്നറിയാം. കഴിഞ്ഞ അഞ്ചു വർഷമായി നീ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് മനസ്സൊരു ഫെസ്റ്റീവ് മൂഡിലേക്ക് വരുന്നില്ല എന്നു പറഞ്ഞ് മാറിനിൽക്കുന്നത് വേദനയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.

സിനിമയുടെ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ നിന്നിൽ പ്രതിഫലിച്ച സന്തോഷവും ആത്മവിശ്വാസവും അമ്മയെ എത്ര ആഹ്ലാദിപ്പിക്കുന്നു എന്നു നിനക്കറിയില്ല. നമ്മളിൽ നിന്ന് വേർപിരിയുന്നതിന് ദിവസങ്ങൾക്ക് മുൻപ് അച്ഛൻ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം. എന്നാൽ അച്ഛൻ ഏറെ അഭിമാനിച്ചിരുന്ന നിന്റെ എഴുത്തിൽ നിന്നുകൂടി നീ മാറിനിൽക്കുന്നത് വലിയ വിഷമമാണ്. ഇപ്പോൾ സുഖമുള്ളൊരു കാറ്റ് മനസ്സിലേയ്ക്ക് പ്രവഹിക്കുന്നതിന് നീ വീണ്ടും എഴുതിത്ത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേർപിരിഞ്ഞ് കാൽനൂറ്റാണ്ടിനുശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം തെളിയുന്നത് കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതുപോലെ, നിനക്ക് കാവൽ നിൽക്കുന്നത് പോലെ-രാധാലക്ഷ്മി കത്തിൽ പറയുന്നു.

രാധാലക്ഷ്മിയുടെ കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട മകനേ,

നീ തിരക്കഥയെഴുതിയ സിനിമ വരുന്നു എന്നറിഞ്ഞു. കാത്തിരിക്കുന്നു. അച്ഛന്റെ കഥയാണെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഏത് കഥ എന്നത് സസ്‌പെൻസാണ് എന്നതുകൊണ്ട് ഞാൻ ചോദിക്കുന്നില്ല. വരുമ്പോൾ അറിയാമല്ലോ. കുറച്ചു നാളായി ഞാൻ ചില കാര്യങ്ങൾ നിന്നോട് പറയാൻ ഒരുങ്ങുകയാണ്. നിനക്ക് തിരക്കൊഴിഞ്ഞു കിട്ടാത്തതുകൊണ്ടാണ് ഈ കത്ത്.

പല സദസ്സുകളിലും എന്നോട് പലരും ചോദിക്കുന്നു. നീ ഒന്നും എഴുതുന്നില്ലല്ലോ എന്ന്. പതിനഞ്ച് വർഷം മുൻപ് നീ കല്ലുറാഞ്ചിക്കിളി എന്ന വേട്ടപ്പക്ഷിയെ കൊണ്ട് കുളക്കോഴിയെ പിടിക്കാൻ പോകുന്ന കുറേ പരുക്കന്മാരുടെ കഥ പറഞ്ഞത് ഓർക്കുന്നു. നിന്റെ ബാല്യകാലം മുതലുള്ള സുഹൃത്ത് മുരളിയുമായി അത് ചർച്ച ചെയ്തിരുന്നതും എനിക്കറിയാം. പത്ത് വർഷം മുൻപ് നിന്നോടൊപ്പം വീട്ടിൽ വന്ന സുഹൃത്ത് അരുൺ കുമാർ അരവിന്ദിനുവേണ്ടിയാണ് തിരക്കഥ എന്നറിഞ്ഞു. പ്രിയദർശന്റെ എഡിറ്റർ എന്നാണ് അന്നു നീ പരിചയപ്പെടുത്തിയത്. പിന്നീട് അരുൺ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെയുള്ള നല്ല സിനിമകൾ സംവിധാനം ചെയ്തു. അന്ന് നിങ്ങളൊരുമിച്ച് പൊള്ളാച്ചിക്കടുത്തുള്ള ഊരുവിലക്കും ജാതിപ്പോരും നിലനിൽക്കുന്ന ചില ഗ്രാമങ്ങളിലേയ്ക്ക് ഒരു യാത്ര പോയത് മറ്റൊരു സിനിമാ ആശയവുമായിട്ടായിരുന്നു എന്നും എന്നാൽ ആ ശ്രമവും ഒന്നും സംഭവിക്കാതെ അവസാനിച്ചു എന്നും എനിക്ക് ഓർമയുണ്ട്. പുതിയ സിനിമയിൽ ആ പ്രമേയവും കൂട്ടിച്ചേർത്തു എന്ന് നീ പറഞ്ഞപ്പോൾ എങ്ങനെയാണത് എന്നറിയാൻ ഒരാകാംക്ഷ

കുറേക്കാലമായി നീ എഴുത്തിൽ നിന്നു വിട്ടുനിന്നതാണ് അമ്മയെ ഏറ്റവും വിഷമിപ്പിച്ചത്. നീ എഴുത്തിക്കാണുന്നതാണ് മറ്റെന്തിനേക്കാളും എനിക്ക് ആഹ്ലാദം എന്നറിയാമല്ലോ. ജീവിതം പല രീതിയിൽ നിന്റെ മനസ്സിനെ കശക്കിയതാണ് അതിന്റെ കാരണം എന്നറിയാം. കാൻസർ സെന്ററിലെ കുഞ്ഞുമോന്റെ... നീ അച്ഛൻന്റെ പേരിട്ടു വിളിച്ച പൊന്നോമനയുടെ ചികിത്സയും വേർപാടും നിന്നെ വല്ലാതെ പിറകോട്ട് ഓടിച്ചത് ഞാൻ കണ്ടതാണ്. കഴിഞ്ഞ അഞ്ചു വർഷമായി നീ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് മനസ്സൊരു ഫെസ്റ്റീവ് മൂഡിലേക്ക് വരുന്നില്ല എന്നു പറഞ്ഞ് മാറിനിൽക്കുന്നതും വേദനയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.

നീ വല്ലാതെ നിന്നിലേയ്ക്ക് ചുരുങ്ങിപ്പോയി. കുടുംബത്തിലേയ്ക്കും കുഞ്ഞുങ്ങളിലേയ്ക്കും ഒതുങ്ങിപ്പോവുകയും എഴുത്തിൽ നിന്ന് പൂർണമായും അകന്നുവോ എന്ന് ശങ്കിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് മുരളിയും അരുണും നിന്നെ നിർബന്ധപൂർവം എഴുത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. നന്നായി. സിനിമയുടെ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ നിന്നിൽ പ്രതിഫലിച്ച സന്തോഷവും ആത്മവിശ്വാസവും അമ്മയെ എത്ര ആഹ്ലാദിപ്പിക്കുന്നു എന്നു നിനക്കറിയില്ല. നമ്മളിൽ നിന്ന് വേർപിരിയുന്നതിന് ദിവസങ്ങൾക്ക് മുൻപ് അച്ഛൻ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം. എന്നാൽ അച്ഛൻ ഏറെ അഭിമാനിച്ചിരുന്ന നിന്റെ എഴുത്തിൽ നിന്നുകൂടി നീ മാറിനിൽക്കുന്നത് വലിയ വിഷമമാണ്.

പണ്ട് നിന്റെ അച്ഛനും ഗോപിയാശാനും ഒന്നിച്ച് പ്രവർത്തിച്ചിരുന്ന നാളുകളിലേയ്ക്ക് മനസ്സ് പായുന്നു. ആശാന്റെ മകൻ മുരളിയും നീയും ആ പഴയ കൂട്ടുകെട്ടിന്റെ അതേ ഒരുമയോടെ ഒന്നിക്കുന്നത് കാണുമ്പോൾ മനസ് നിറയുന്നു. അവർ സൃഷ്ടിച്ചതുപോലെ പ്രേക്ഷകന്റെ മനസ്സിൽ മായാതെ നിൽക്കുന്നൊരു സിനിമയാകും നിങ്ങളുടേതും എന്ന് അമ്മ കരുതുന്നു. ഇപ്പോൾ സുഖമുള്ളൊരു കാറ്റ് മനസ്സിലേയ്ക്ക് പ്രവഹിക്കുന്നതിന് നീ വീണ്ടും എഴുതിത്ത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേർപിരിഞ്ഞ് കാൽനൂറ്റാണ്ടിനുശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം തെളിയുന്നത് കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതുപോലെ, നിനക്ക് കാവൽ നിൽക്കുന്നത് പോലെ. എന്റെ പ്രാർത്ഥന എന്നും നിനക്കൊപ്പമുണ്ട്. ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP