Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോളിങ് ബൂത്തുകളെല്ലാം പൊലീസ് ആസ്ഥാനം പോലെയാക്കി; സർക്കാർ മിഷനറികളെല്ലാം പ്രവർത്തിച്ചു; സാമുദായിക-വർഗ്ഗീയ കൂട്ടുക്കെട്ടിലൂടേയും അട്ടിമറിക്ക് ശ്രമിച്ചു; ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും കളിച്ചു; സോളാറിലെ പകപോക്കലും ജനങ്ങൾ തള്ളി; സരിതയെ ഉയർത്തിയത് തന്നേയും യെച്ചൂരിയേയും തോൽപ്പിക്കാനെന്ന് മറുനാടനോട് കെഎൻഎ ഖാദർ; വിജയം യുഡിഎഫ് പ്രവർത്തകർക്ക് സമർപ്പിച്ച് ലീഗ് കോട്ടയിൽ ഭൂരിപക്ഷം കുറഞ്ഞതിന് വേങ്ങര എംഎൽഎ നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ

പോളിങ് ബൂത്തുകളെല്ലാം പൊലീസ് ആസ്ഥാനം പോലെയാക്കി; സർക്കാർ മിഷനറികളെല്ലാം പ്രവർത്തിച്ചു; സാമുദായിക-വർഗ്ഗീയ കൂട്ടുക്കെട്ടിലൂടേയും അട്ടിമറിക്ക് ശ്രമിച്ചു; ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും കളിച്ചു; സോളാറിലെ പകപോക്കലും ജനങ്ങൾ തള്ളി; സരിതയെ ഉയർത്തിയത് തന്നേയും യെച്ചൂരിയേയും തോൽപ്പിക്കാനെന്ന് മറുനാടനോട് കെഎൻഎ ഖാദർ; വിജയം യുഡിഎഫ് പ്രവർത്തകർക്ക് സമർപ്പിച്ച് ലീഗ് കോട്ടയിൽ ഭൂരിപക്ഷം കുറഞ്ഞതിന് വേങ്ങര എംഎൽഎ നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ

എം പി റാഫി

മലപ്പുറം. വേങ്ങരയിൽ പ്രതീക്ഷച്ച വിജയം. എന്നാൽ ഭൂരിപക്ഷത്തിൽ നേട്ടവുമില്ല. അപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെഎൻഎ ഖാദർ. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളല്ല, മറിച്ച് സിപിഎമ്മിന്റെ വഴി വിട്ട ഇടപെടലുകളാണ് തന്റെ ഭൂരിപക്ഷത്തെ കുറച്ചതെന്ന് കെഎൻഎ ഖാദർ പറയുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സോളാർ എങ്ങിനെ പ്രതിഫലിച്ചു, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ എന്തൊക്കെയായിരുന്നു, വിജയവും വികസന കാഴ്ചപ്പാടും എന്താണ് - വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിൽ കെ.എൻ.എ ഖാദർ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു:

? വിജയം, തുടർ പ്രവർത്തനം

എന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. എല്ലാ വോട്ടർമാർക്കും വേങ്ങര മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർക്കും ആദ്യമായി നന്ദി അറിയിക്കുന്നു. പാണക്കാട് കുടുംബത്തോടും എന്റെ കടപ്പാട് അറിയിക്കുന്നു. മണ്ഡലത്തിൽ തുടങ്ങി വെച്ച പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുകയാണ് ആദ്യ പദ്ധതി.

10 വർഷം എംഎ‍ൽഎ ആയിരുന്ന പരിചയത്തോടെയാണ് ഞാൻ പ്രവർത്തിക്കുക. നല്ല നിയമസഭാ സമാജികനാകാൻ നിയമനിർമ്മാണങ്ങളിലൊക്കെ സജീവമാകുകയാണ് ഒരു എംഎ‍ൽഎ ആദ്യം വേണ്ടത്. നിയമസഭയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും ജനജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ നിയമനിർമ്മാണത്തിൽ സഹകരിക്കുകയും ചെയ്യും. എംഎ‍ൽഎ എന്ന നിലയിൽ അർപ്പിതമായ ഭരണഘടനാ ഉത്തരവാദിത്തം നിർവഹിക്കുമെന്ന ഉറപ്പ് ഞാൻ നൽകുകയാണ്. അതോടൊപ്പം ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. എംഎ‍ൽഎ എന്ന നിലയിൽ ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ പങ്കാളിയാകും.

?വികസന കാഴ്ചപ്പാട്

തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തുടങ്ങി വെച്ച ഒരുപാട് പദ്ധതികൾ തന്നെയുണ്ട്. വേങ്ങര ബൈപാസ്, തടയണ പദ്ധതി, ഹൈടെക് സ്‌കൂൾ, എക്‌സെലന്റ് സ്‌കൂൾ, എല്ലാ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്നതിന് ജലനിധി പദ്ധതി, റോഡ് നവീകരണം, ഡയാലിസീസ് സെന്റർ നിർമ്മാണ പൂർത്തീകരണം തുടങ്ങി ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ജനങ്ങളെ സഹായിക്കും. ഇത് കൂടാതെ ഓരോ പ്രദേശത്തെയും പ്രവർത്തകർ ആവശ്യപ്പെടുന്ന വികസന പദ്ധതികൾ പ്രയോറിറ്റി അനുസരിച്ച് നടപ്പാക്കും.

?വോട്ടർമാരോട്

നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച,പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ വിജയം ഞാൻ വേങ്ങരയിലെ സാധാരണ ജനങ്ങൾക്കും വോട്ടർമാർക്കും സമർപ്പിക്കുകയാണ്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ആയിരക്കണക്കിന് ആളുകളുടെ പ്രവർത്തന ഫലമായാണ് ഈ വിജയം ഉണ്ടായിട്ടുള്ളത്. നിങ്ങളിൽ ഒരുവനായി, നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന ഉറപ്പ് നൽകുകയാണ്. മുകളിൽ പറഞ്ഞ പദ്ധതികളെല്ലാം സമയബന്ധിതമായി തീർക്കും. വികസന വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നുമാണ് മണ്ഡലത്തിലെ വോട്ടർമാരോട് പറയാനുള്ളത്.

? വോട്ടെടുപ്പുമായി ബന്ധപ്പെട്ട് താങ്കൾ ചില പരാതികൾ ഉയർത്തിയിരുന്നില്ലേ..

അതേ, ഗവൺമെന്റ് മെഷണറികളെല്ലാം എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളി ലൊക്കെ ആവശ്യത്തിലേറെ പൊലീസിനെയും പാരാ മിലിട്ടറിയെയും ഇറക്കി വോട്ടർമാരെ പരമാവതി പേടിപ്പിക്കാൻ അവർ നോക്കി. വോട്ട് ചെയ്യാൻ പോകുന്ന പോളിങ് ബൂത്തുകളെല്ലാം പൊലീസ് ആസ്ഥാനം പോലെയാക്കി യു.ഡി.എഫിന്റെ വോട്ട് കുറയ്ക്കാൻ നോക്കി. എല്ലാ സാമുദായിക സംഘടനകളുടെയും വർഗീയ സംഘടനകളുടെയും വോട്ട് എൽ.ഡി.എഫ് വാങ്ങിയിട്ടുണ്ട്. എന്നിട്ടും ദയനീയമായി പരാജയപ്പെട്ടു. എന്റെ എതിർ സ്ഥാനാർത്ഥിയുടെ ബൂത്തിൽ പോലും എനിക്കാണ് ഭൂരിപക്ഷം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നാട്ടുകാർ നിരാകരിച്ചതിന് തെളിവാണിത്. ഈ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും ഇടതുപക്ഷവും അടുത്ത ബന്ധം പുലർത്തി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടത്തുകയും ചെയ്തു.

?സോളാർ വിഷയം വേങ്ങര ഉപ തെരഞ്ഞെടുപ്പിൽ എങ്ങിനെയാണ് ബാധിച്ചത്.

ഞാൻ മനസിലാക്കിയിടത്തോളം സോളാർ ഒരു കള്ളക്കേസാണ്. ഈ വിഷയം കുറേ കാലമായി ചർച്ച ചെയ്തതാണ്. പിന്നെ തെരഞ്ഞെടുപ്പ് സമയത്ത് പുതിയ സംഭവം പോലെ ഇത് പുറത്തെടുത്തത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലാണ്. പക്ഷേ അതിൽ പ്രതിഷേധമാണ് ജനങ്ങൾക്കുണ്ടായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ ഗവൺമെന്റിനോടുള്ള എതിർപ്പാണ് പ്രകടമായത്.

സോളാർ കേസ് സി.പി.എം പൊക്കിയെടുത്തത് എന്നെ തോൽപ്പിക്കാൻ വേണ്ടി മാത്രമല്ല, സീതാറാം യച്ചൂരിയെ തോൽപ്പിക്കാൻ കൂടിയാണ്. വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെയും സ്വന്തം പാർട്ടി ജനറൽ സെക്രട്ടറിയെയും തോൽപ്പിക്കാൻ വേണ്ടിയാണ് ഇത് ഏറ്റെടുത്തത്. സോളാർ വിഷയം ഈ സമയത്തുകൊണ്ടുവന്നത് രണ്ട് കാര്യത്തിനാണ്. ഒന്ന് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ചേരുക എന്ന സീതാറാം യച്ചൂരിയുടെ നയത്തെ തോൽപ്പിക്കാനും എന്നെ തോപ്പിക്കാനുമാണ്.ഏതായാലും ഞാൻ തോറ്റില്ല, പാർട്ടി സെക്രട്ടറി തോൽക്കോ ഇല്ലയോ എന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP