Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സുമാരുടെ ശമ്പള വർധന നടപ്പിലായാൽ ക്രെഡിറ്റ് യുഎൻഎ കൊണ്ടുപോകുമെന്ന് ഭയന്ന് സിഐടിയു; ധാരണകൾക്ക് വിരുദ്ധമായി ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് സി.പി.എം സംഘടന; ചർച്ച ഉഴപ്പാൻ കാത്തിരുന്ന മുതലാളിമാർ ശമ്പള വർധന നിരസിച്ച് രംഗംവിട്ടു: മാലാഖമാരുടെ പോരാട്ടം വെറുതെയാവുമോ?

നഴ്‌സുമാരുടെ ശമ്പള വർധന നടപ്പിലായാൽ ക്രെഡിറ്റ് യുഎൻഎ കൊണ്ടുപോകുമെന്ന് ഭയന്ന് സിഐടിയു; ധാരണകൾക്ക് വിരുദ്ധമായി ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് സി.പി.എം സംഘടന; ചർച്ച ഉഴപ്പാൻ കാത്തിരുന്ന മുതലാളിമാർ ശമ്പള വർധന നിരസിച്ച് രംഗംവിട്ടു: മാലാഖമാരുടെ പോരാട്ടം വെറുതെയാവുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സുമാരുടെ ഐതിഹാസിക സമരത്തെ തുടർന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സ്തംഭനത്തിലായതിന് പിന്നാലെ സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പിലെ ധാരണ പാളി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പളഘടനയിൽ തൃപ്തരായി സമരം അവസാനിപ്പിച്ച യുഎൻഎ ഇതോടെ വീണ്ടും വലിയൊരു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്‌മെന്റുകൾ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. ജൂലൈ 10നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ഇതര ജീവനക്കാരുടെ ശമ്പള വർധനയും അവർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ തള്ളിയ ശേഷം സ്വന്തം നിലയിൽ ശമ്പളവർധന നൽകാമെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. നിലവിലെ ശമ്പളത്തിൽനിന്നു 40% വർധനയും ബത്തയും നൽകാമെന്നാണ് അവരുടെ നിലപാട്.

ഇതോടെ വീണ്ടും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവരുമെന്ന ദുരവസ്ഥയിലേക്കാണ് നഴ്‌സുമാർ എത്തുന്നത്. ഈ സാഹചര്യം അനുവദിക്കില്ലെന്നും മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ നേടിയ ശമ്പളവർധന നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, മുഖ്യമന്ത്രിയുൾപ്പെടെ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സമരത്തിലെ തീരുമാനം അട്ടിമറിക്കപ്പെട്ടതാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ധാരണകൾക്കു മുകളിലുള്ള ശമ്പളനിരക്ക് ആവശ്യപ്പെട്ടതാണ് ഇപ്പോൾ ശമ്പളവർധന നടപ്പാകാതിരിക്കാൻ കാരണമായതെന്നാണ് സൂചന. അടിസ്ഥാന ജീവനക്കാർക്കു 18,000 രൂപയും നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 22,000 രൂപയും ബത്തയും നൽകണമെന്ന ഇവരുടെ വാദത്തെത്തുടർന്നു ചർച്ച പൊളിഞ്ഞു. ഇനി ഈ മാസം 19നു ചേരുന്ന മിനിമം വേജസ് കമ്മിറ്റി മാനേജ്‌മെന്റിന്റെ കത്തു ചർച്ച ചെയ്യും. ഇതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വിഷയം മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിക്കു വിടാനാണ് ഇപ്പോഴത്തെ ധാരണ.

യുഎൻഎയുടെ നേതൃത്വത്തിലാണ് ഐതിഹാസിക സമരം നടന്നത്. കേരളചരിത്രം കണ്ടതിൽവച്ച് ഏറ്റവും വലിയ രാഷ്ട്രീയം കലരാത്ത ബഹുജന മുന്നേറ്റമായി അത് മാറി. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാതെ സർക്കാരിന് നിവൃത്തിയില്ലെന്ന നിലയും വന്നു. സോഷ്യൽ മീഡിയയിലുൾപ്പെടെ സമരത്തിന് വൻ പിന്തുണയുണ്ടായതും യുഎൻഎയ്ക്ക് നഴ്‌സുമാരുടെ അനിഷേധ്യ സംഘടനയെന്ന കീർത്തി നേടിക്കൊടുത്തു. ഇതോടെ രാഷ്ട്രീയ പിന്തുണയില്ലാതെ യുഎൻഎ നേടിയ സമരവിജയം ചർച്ചയാവുകയും ചെയ്തു.

മറ്റു രംഗങ്ങളിൽ എന്നപോലെ നഴ്‌സുമാരുടെ ഇടയിൽ സിപിഎമ്മിന്റെ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന് വേരുകളില്ല. നഴ്‌സുമാരെ സിഐടിയുവിൽ അണിചേർത്താൻ പലപ്പോഴും ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും കാര്യമായി ക്‌ളച്ച് പിടിച്ചുമില്ല. അങ്ങനെയിരിക്കെയാണ് യുഎൻഎ സമരം നടത്തുകയും വിജയിക്കുകയും ചെയ്തത്. ഈ തീരുമാനം നടപ്പായാൽ യുഎൻഎ ഇനിയും ശക്തമാകുമെന്നു കണ്ട് ശമ്പളവർധന നടപ്പാക്കാതിരിക്കാൻ പിന്നിലൂടെ ചരടുവലികൾ നടക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. കേരളത്തിൽ പനിമരണം കൂടിവരികയും ആശുപത്രികൾ രോഗികളാൽ നിറയുകയും ചെയ്ത കാലത്താണ് സമരം നടന്നത്. ഇത് അന്ന് തൽക്കാലം ഒത്തുതീർപ്പാക്കി നഴ്‌സുമാരെ ജോലിക്കു കയറ്റുക എന്ന തന്ത്രമാണോ നടപ്പായതെന്ന സംശയവും ഇതോടെ ചർച്ചയാവുന്നു.

ഇപ്പോൾ ആ പ്രതിസന്ധി ഘട്ടം തീർന്നതോടെ ആശുപത്രി മാനേജ്‌മെന്റുകൾ പിന്നോട്ടുപോവുകയും ചെയ്തതാണ് ഇത്തരമൊരു സംശയത്തിന് ഇടവച്ചത്. അതേസമയം, പ്രശ്‌നം തീർക്കാനും പിണറായിയുടെ സാന്നിധ്യത്തിൽ നിശ്ചയിച്ച ശമ്പളം നഴ്‌സുമാർക്ക് വാങ്ങിക്കൊടുക്കാനോ ഇപ്പോൾ സർക്കാർ തലത്തിൽ ഒരു നീക്കവും നടക്കുന്നുമില്ല. ഇതോടെ വീണ്ടും സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കാനും അതിലൂടെ മാനേജ്‌മെന്റുകളെ കൂടി കയ്യിലെടുക്കുന്ന ഒരുധാരണയുണ്ടാക്കി അതിന്റെ ക്രെഡിറ്റ് നേടാനും അണിയറയിൽ ചരടുവലികൾ നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.

പക്ഷേ, രാഷ്ട്രീയഭേദമെന്യേ നടത്തിയ സമരം വിജയിച്ചതിന്റെ ആവേശത്തിൽ വീണ്ടും സമരം ശക്തമാക്കാനാണ് യുഎൻഎയ്ക്ക് കീഴിൽ അണിനിരക്കുന്ന ഭൂരിഭാഗം നഴ്‌സുമാരുടേയും തീരുമാനം. എല്ലാ ആശുപത്രികളിലും യുഎൻഎയുടെ യൂണിറ്റുകളുണ്ട്. സമരത്തിന് ഇറങ്ങുന്നവരുടെ സംരക്ഷണത്തിന് യുഎൻഎ എപ്പോഴും കൂടെയും നിൽക്കുന്നു. അതിന് പുറമെ അവരുടെ നേരെ ഉണ്ടാവുന്ന എല്ലാ തൊഴിൽ പീഡനങ്ങളെയും ചെറുക്കാനും സംഘടന ഒപ്പമുണ്ടെന്ന വിശ്വാസം നഴ്‌സുമാർക്ക് ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രി പ്രഖ്യപിച്ച ശമ്പളം നടപ്പായില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലാണു നഴ്‌സുമാരുടെ സംഘടനകൾ.

കഴിഞ്ഞ അഞ്ചിനു ചേർന്ന മിനിമം വേജസ് കമ്മിറ്റിയിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ചതിനെക്കാൾ ഉയർന്ന ശമ്പളം ആവശ്യപ്പെട്ടതാണു മുൻ സമീപനങ്ങൾ തള്ളിക്കളയാൻ മാനേജ്‌മെന്റുകളെ പ്രേരിപ്പിച്ചത്. അന്നത്തെ യോഗത്തിൽ തീരുമാനം എടുക്കാതെ പിരിഞ്ഞതോടെ മുൻ ധാരണകൾ അലസിയ നിലയിലായി. ഇത് ആസൂത്രിതമാണെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ചർച്ച പരാജയപ്പെട്ടതോടെ് അഭിപ്രായം അറിയിക്കാൻ മാനേജ്‌മെന്റുകളോടു ലേബർ കമ്മിഷണർ കെ.ബിജു ആവശ്യപ്പെട്ടത്.

മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടിസ്ഥാന ജീവനക്കാർക്കു 15,200 രൂപ, നഴ്‌സിന് 17,200 രൂപ, നഴ്‌സിങ് അസിസ്റ്റന്റിന് 16,800 രൂപ എന്ന രീതിയിൽ 171 തസ്തികകളെക്കുറിച്ചും ധാരണയിൽ എത്തി. ഇതനുസരിച്ചു നിലവിലെ ശമ്പളത്തിൽ 60% വർധനയുണ്ടാകും. എന്നാൽ നഴ്‌സുമാരുടെ ശമ്പളം നിർണയിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്നു നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുകൾ ഇതു നിരാകരിച്ചതോടെയാണു നഴ്‌സുമാർ സമരത്തിനിറങ്ങിയത്. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം നൽകുമെന്നു പിണറായി വിജയൻ പ്രഖ്യാപിച്ചു. കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണു ശുപാർശ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP