Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തു; മുൻ മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചത് തമ്പാനൂർ രവിയുടെ സമ്മർദ്ദം മൂലം; അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാം പൊട്ടിക്കരഞ്ഞ് പറഞ്ഞിട്ടും ആരും ഒന്നും അന്വേഷിച്ചില്ല; ഗണേശനെ വെറുതെ വിട്ട് കോൺഗ്രസ് നേതാക്കളേയും ഡിജിപി ഹേമചന്ദ്രനേയും വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്; സോളാറിലെ പുതിയ പരാതി അന്വേഷണത്തിന് ഡിജിപിക്ക് നൽകി മുഖ്യമന്ത്രിയും; ഉമ്മൻ ചാണ്ടി പീഡനക്കേസിൽ കുരുങ്ങുമോ?

എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തു; മുൻ മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചത് തമ്പാനൂർ രവിയുടെ സമ്മർദ്ദം മൂലം; അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാം പൊട്ടിക്കരഞ്ഞ് പറഞ്ഞിട്ടും ആരും ഒന്നും അന്വേഷിച്ചില്ല; ഗണേശനെ വെറുതെ വിട്ട് കോൺഗ്രസ് നേതാക്കളേയും ഡിജിപി ഹേമചന്ദ്രനേയും വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്; സോളാറിലെ പുതിയ പരാതി അന്വേഷണത്തിന് ഡിജിപിക്ക് നൽകി മുഖ്യമന്ത്രിയും; ഉമ്മൻ ചാണ്ടി പീഡനക്കേസിൽ കുരുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസിൽ സരിത എസ്. നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താൻ നൽകിയിരുന്ന പരാതികൾ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാൻ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയിൽ പറയുന്നു. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുൻപാണ് സരിത ഒരു ബന്ധു മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിച്ചത്. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. തുടരന്വേഷവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഇറങ്ങാനിരിക്കെയാണ് സരിത പരാതി നൽകിയിരിക്കുന്നത്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനും സരിതയുടെ പരാതി അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കമ്മീഷന് മുൻപ് നൽകിയ പീഡന പരാതികൾ അടക്കമുള്ളവ ഈ പരാതിയിലും ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പരാതിയിൽ തനിക്ക് നേരിടേണ്ടിവന്ന പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയെടുത്തില്ല. മറിച്ച്, എല്ലാ കേസുകളിലും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ സർക്കാരിന്റെ ഭാഗമായവർ പ്രതിപ്പട്ടികയിൽ ഉള്ളതിനാൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പീഡനത്തിൽ സരിത തിരുവനന്തപുരം കന്റോൺമെന്റ് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി കഴിഞ്ഞ സർക്കാർ മരവിപ്പിക്കുകയായിരുന്നു. 2014ൽ സരിത വനിതാപൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു പിന്നീട് നൽകിയ പരാതിയിലും ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന സോളാർ റിപ്പോർട്ട് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും വന്നു. അതിനിടെ നേരത്തെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് പിഴവൊന്നും ഉണ്ടായില്ലെന്ന് ഡിജിപി ഹേമചന്ദ്രൻ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സരിത പുതിയ പരാതി മുഖ്യമന്ത്രിക്ക് നൽകുന്നത്.

പീഡനത്തെ കുറിച്ച് പൊലീസിന് മൊഴി കൊടുത്തുവെന്നും എന്നാൽ അതിൽ അന്വേഷണം നടന്നില്ലെന്നുമാണ് സരിതയുടെ ആരോപണം. ഇത് ഹേമചന്ദ്രന് കടുത്ത തിരിച്ചടിയാണ്. ഇതോടെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന പൊലീസുകാർക്കെതിരെ സർക്കാരിന് നടപടിയും എടുക്കാനാകും. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങളാണ് ഹേമചന്ദ്രൻ നടത്തിയത്. ഈ സാഹചര്യത്തിൽ ഹേമചന്ദ്രനെതിരെ നടപടി വരാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിക്കായി വിവിധ പേജുകളിലായി തയ്യാറാക്കിയിട്ടുള്ള പരാതിയിൽ കോഴ കൈപ്പറ്റലും വിവിധ ശാരീരിക മാനസീക പീഡനങ്ങളും ഗൂഢാലോചനയും തെളിവുനശിപ്പിക്കലുകൾക്കും പുറമേ പൊലീസ് ഉന്നതർ തന്റെ പണവും പണ്ടവും ആധുനിക ഉപകരണങ്ങൾ മോഷ്ടിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ സരിത ആരോപിക്കുന്നുണ്ട്. പതിനാറ് പേജുള്ള കത്തിൽ എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തുവെന്ന പരാമർശവും ഉണ്ട്.

ഉമ്മൻ ചാണ്ടിയെ പിതൃതുല്യനെന്ന് വിളിച്ചത് തമ്പാനൂർ രവിയുടെ നിർദ്ദേശത്തെ തുടർന്നെന്നും സരിത പുതിയ പരാതിയിൽ ഉന്നയിക്കുന്നു. കെബി ഗണേശ് കുമാറിനെതിരെ പരാതിയൊന്നുമില്ല. ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും ഇവർക്ക് പുറമേ വിവിധ വകുപ്പ് ഉന്നതരേയും സന്ദർശിച്ചിരുന്നതായും ചിലർ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും ആരോപിക്കുന്നതായാണ് സൂചന. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇവരെ കുറിച്ചെല്ലാം പരാമർശമുണ്ടായിരുന്നു. ഈ പരാതിയിൽ പൊലീസ് കേസെടുക്കാൻ നിർബന്ധിതമാകും. ഉടൻ കേസെടുക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകുമെന്നാണ് സൂചന.

സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ

സോളാർ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻ ഡിവൈഎസ്‌പി കെ ഹരികൃഷ്ണൻ 2013 ജൂണിൽ തിരുവനന്തപുരത്ത് തന്റെ താമസ സ്ഥലത്തിന് അടുത്തു വച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് വീട് റെയ്ഡ് ചെയ്ത് പണവും സ്വർണ്ണവും അടങ്ങുന്ന വിലപ്പെട്ട വസ്തുക്കളും ഡിജിറ്റലും അല്ലാത്തതുമായ തെളിവുകളും പിടിച്ചെടുത്തു. തന്റെ മാതാവിനെ മാനസീക പീഡനത്തിന് വിധേയമാക്കിയും താമസിച്ചിരുന്ന വാടകവീട് നഷ്ടപ്പെടുത്തി വഴിയാധാരമാക്കി. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തെ ആരിൽ നിന്നും ഒരു സഹായവും കിട്ടാത്ത വിധത്തിൽ പെരുവഴിയിലാക്കി. പിന്നീട് പെരുമ്പാവൂർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിലിൽ തന്റെ വീട്ടിൽ നിന്നും ആറ് മൊബൈലുകളും രണ്ടു ലാപ്ടോപ്പുകളും പിടിച്ചെടുത്ത സ്ഥാനത്ത് കോടതിയുടെ മുമ്പാകെ സമർപ്പിക്കപ്പെട്ടത് രണ്ടു മൊബൈലുകളും ഒരു ലാപ്ടോപ്പും മാത്രമാണ്.

എറണാകളും സോണിലെ ഐജി ആയിരുന്ന കെ പത്മകുമാറിനും പരാതി നൽകിയിരുന്നു. തന്റെ ലാപ്ടോപ്പിലും മൊബൈലിലും മാത്രം ഉണ്ടായിരുന്ന ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ഏറ്റവും പ്രതിസന്ധിയിലാക്കിയ ലോകം മുഴുവൻ പ്രചരിച്ച അശ്ളീല ചിത്രങ്ങൾക്കും വീഡിയോയ്ക്കും പിന്നിൽ പത്മകുമാറും ഹരികൃഷ്ണനുമാണോ എന്ന സംശയിക്കുന്നതായും പറയുന്നുണ്ട്. സോളാറുമായി ബന്ധപ്പെട്ട സത്യം മുഴുവൻ താൻ പറയുമോ എന്ന് മൂൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അനേകം രാഷ്ട്രീയക്കാർ ശക്തമായി ഭയപ്പെട്ടിരുന്നതായും പൊതുജനങ്ങൾക്കിടയിൽ ഒരു മോശം സ്ത്രീയായി തന്നെ ചിത്രീകരിക്കാനും അതിലൂടെ വായ മൂടിക്കെട്ടാനുമായിരുന്നു ശ്രമം. സത്യം പറഞ്ഞാലും മോശം സ്ത്രീയുടെ വാക്കുകൾക്ക് ആരും ചെവി കൊടുക്കില്ലെന്നായിരുന്നു ഇവർ ചിന്തിച്ചതെന്നും പറയുന്നു.

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത ആവർത്തിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സർക്കാർ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ അതിലൂടെ സോളാർ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊർജ്ജ പദ്ധതി രൂപീകരിക്കാൻ തന്നിൽ നിന്നും 1.90 കോടി രൂപയോളം ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായും ആരോപിക്കുന്നു. തോമസ് കുരുവിള വഴി ഡൽഹിയിലും കേരളത്തിലുമായി 1.10 കോടി, 80 ലക്ഷം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ് പണം കൈപ്പറ്റിയത്. ഇത് തന്റെ കമ്പനിയുടെ സാമ്പത്തികമായ നട്ടെല്ലാണ് ഒടിച്ചത്. എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ യുദ്ധത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടുകയും സോളാറിലെ തന്റെ ഇടപെടൽ ഉമ്മൻ ചാണ്ടി നിഷേധിക്കുകയും ചെയ്തു.

2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മോൻസ് ജോസഫുമായും അടുത്ത ബന്ധം നിലനിർത്തിയിരുന്നതായി പറയുന്നു.

ജോസ് കെ മാണിയും മോശമായി പെരുമാറുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായി. കോഴിക്കോട് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനത്തിന് വന്നപ്പോൾ എംകെ രാഘവൻ കിനാലൂരിലേക്ക് ഒരു സോളാർ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നട്ടപ്പാതിരയ്ക്ക് വിളിച്ച് ശല്യം ചെയ്യുന്നതല്ലാതെ ഒന്നും ചെയ്തില്ല. യുപിഎ സർക്കാരിലെ ധനകാര്യ സഹമന്ത്രി ആയിരുന്ന എസ്എസ് പളനി മാണിക്യം പോലും ശല്യം ചെയ്യുകയും കേരളത്തിലെ ഒരു ബിസിനസ്സുകാരനായ തന്റെ ഇടപാടുകാരന്റെ ആദായ നികുതി പിഴ ഉയർത്തികാട്ടി 25 ലക്ഷം വാങ്ങി. രമേശ് ചെന്നിത്തലാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ആരോപിക്കുന്നു. പളനി മാണിക്കത്തെ കാണുമ്പോൾ രമേശിന്റെ പി എയും ഒപ്പമുണ്ടായിരുന്നു.

ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചു.

കണ്ണുർ മുൻ എംഎൽഎ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ബലാത്സംഗം ചെയ്തതായും ഡൽഹിയിൽ വച്ച് ജോസ് കെ മാണി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയതായും ഐജി പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിക്കുകയും ഫോണിലൂടെ അശ്ളീല സംഭാഷണങ്ങൾ നടത്തിയതായും കൊച്ചിൻ നഗരത്തിലെ മുൻ കമ്മീഷണർ എംആർ അജിത് കുമാർ അശ്ളീല ഫോൺ വിളികളും എസ്്എംഎസ് അയയ്ക്കലും നടത്തിയിരുന്നെന്നും ആരോപിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത മൂൻ പെരുമ്പാവൂർ ഡിവൈഎസ്‌പി കെ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗിക വസതിയിൽ വച്ച് തന്നെ നിർബ്ബന്ധിതമായി ലൈംഗികതയ്ക്ക് വിധേയമാക്കിയെന്നും ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP