Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേവാലയത്തെ കച്ചവട സ്ഥലമാക്കിയ സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു; ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു; കോടിക്കണക്കിന് രൂപയുടെ നടവരവ് മുഴുവൻ കല്ലും സിമന്റും കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്?

ദേവാലയത്തെ കച്ചവട സ്ഥലമാക്കിയ സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു; ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു;  കോടിക്കണക്കിന് രൂപയുടെ നടവരവ് മുഴുവൻ കല്ലും സിമന്റും കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്?

''ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?''

ശ്രീ. ഏ കെ ആൻഡ്റണി കഴിഞ്ഞ ദിവസം ഉയർത്തിയ ഈ ചോദ്യം മനോരമ ചാനലിൽ 9 മണിക്കു ചർച്ചചെയ്യപ്പെട്ടതാണ്. ഈ വിഷയം പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ കൂടുതൽ പഠനവിധേയമാക്കേണ്ടതാണ്.

പ്രപഞ്ച സൃഷ്ടാവായ ദൈവം താൻ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയിൽ മനുഷ്യാവതാരം ചെയ്തു. കുറുനരികൾക്കു കൂടുകളും പറവകൾക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാൻ സ്വന്തമായി ഒരിടം ഇല്ലാത്തവനായി താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആൾരൂപമായി ദൈവപുത്രൻ കാലിത്തൊഴുത്തിൽ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവൻ .. എല്ലാം കടം വാങ്ങിയത് ..

കടം വാങ്ങിയ മാതൃഉദരം ...
തനിക്കു ജനിക്കുവാൻ കടം വാങ്ങിയ കാലിത്തൊഴുത്ത്...
കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫർണഹോമിൽ അഭ്യസനം നടത്തി ...
കടം വാങ്ങിയ വഞ്ചിയിൽ യാത്ര ...
ബാലന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേർക്ക് വിശപ്പടക്കി ...
കടം വാങ്ങിയ കഴുതകുട്ടി...
സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല
ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളിൽ നിന്ന് സത്രങ്ങളിലേക്ക് ..
മരുഭൂമികളിലൂടെ നീണ്ട യാത്രകൾ..
കടം വാങ്ങിയ മാളിക മുറിയിൽ അന്ത്യഅത്താഴം
കടം വാങ്ങിയ ബറബാസിന്റെ കുരിശിൽ തൂക്കപ്പെട്ടു
കടം വാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു.

ഇവയുടെയെല്ലാം തന്റെ ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് താൻ ശിഷ്യർക്ക് കാട്ടിക്കൊടുത്തു. അധികാരത്തോടോ, അംഗീകാരത്തോടോ, സമ്പത്തിനോടോ, സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ട്, അതിനപ്പുറത്തുള്ളവയിൽ അള്ളിപ്പിടിക്കാനോ, ഒട്ടിപ്പിടിക്കാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് യഥാർത്ഥ ആന്തരിക സ്വാതന്ത്ര്യം പരിധികളില്ലാതെ സ്നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെ മാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതങ്ങളായ ജീവിതശൈലിയിലൂടെ വയലും, വീടും കടൽതീരവും, കുന്നിൻചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ട് അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും, വീഞ്ഞുഭരണികളും എണ്ണവിളക്കുകളും, മുറുവിലൊഴിക്കുന്ന എണ്ണയും, പാടത്തു മുളക്കുന്ന വിത്തുകളും, കടുകുമണിയും, ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ട് നിശ്ചയദാർഢ്യത്തോടും തികഞ്ഞ ദൗത്യബോധത്തോടുംകൂടി യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവും ജീവിതസ്പർശിയുമായി ദൈവജനത്തിന് അനുഭവപ്പെട്ടു.

എന്നാൽ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയിരിക്കുന്നു. ദൈവപുത്രൻ ലോകത്തിൽ അവതരിച്ചതുകൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലം കാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദർശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയർത്തുന്നതിന് ഉപകരിക്കുംവിധത്തിൽ പണിയപ്പെടേണ്ട പ്രാർത്ഥനാലയങ്ങൾ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും, രൂപക്കൂടുകളും, സ്വർണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു. സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടത്. നിർഭാഗ്യവശാൽ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദർശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു.

ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേൽ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകർന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവർത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്നു ഓർത്താൽ നന്ന്. വിശുദ്ധ വേദപുസ്തകത്തിൽ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന ''ഹപ്ലോതെസ്'' എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവർ എല്ലാവരും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും, ഏക മനസ്സോടെ ദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയിൽ പങ്കുചേരുകയും ചെയ്തിരുന്നു.

ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ് സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാൽ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികൾ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി പണിത ദേവാലയങ്ങൾ, ഇന്നത്തെ പുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നൽ, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയിൽ സിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും തിരിച്ചറിയാൻ പാടില്ലാത്ത രീതിയിൽ ദേവാലയങ്ങൾ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പരിശുദ്ധ റൂഹായാൽ ആത്മീയനൽവരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാൻ ആഹ്വാനം ചെയ്തതായി കാണുന്നില്ല. ദൈവപുത്രന് പടുകൂറ്റൻ ആലയങ്ങൾ പണിത് ഊറ്റം കൊള്ളുവാനല്ല അവർ തങ്ങളിൽ അർപ്പിതമായിരിരുന്ന കടമയേ വിനിയോഗിച്ചത്. നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ അവിടെ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തു അരുളിച്ചെയ്തത്.

കേരളത്തിൽ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വർദ്ധിച്ചു വരുന്നതുകൊണ്ടാണോ വമ്പൻ ദേവാലയങ്ങൾ പണിതുയർത്തുന്നത് എന്ന ചോദ്യം ഉയരുന്നു? 2011 -ലെ സെൻസസ് രേഖകൾ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനനനിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നത വിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ചിലപ്പോൾ തീർത്ഥാടന കേന്ദ്രങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവൻ കല്ലും,സിമന്റും, കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്? സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളിൽ പെട്ട് ഉഴലുന്നവരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു?

ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാർന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാൾ ആഘോഷങ്ങളുടെയും, വെടിക്കെട്ടുകളുടെയും മാസ്മരികതയിൽ സായൂജ്യമടയുവാൻ ശ്രമിക്കുന്ന പുതുപുത്തൻ ആധ്യാത്മികത.

ഒരിക്കൽ വായിച്ച കഥ ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. ഒരിക്കൽ സാത്താൻ ദൈവത്തോടുപറഞ്ഞു 'അങ്ങേയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മതങ്ങളും സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളുമില്ലാതിരുന്നെങ്കിൽ ലോകത്തിൽ ദാരിദ്ര്യവും അസമത്വവും കുറെയൊക്കെ ഇല്ലാതാകുമായിരുന്നു.' ദൈവം ചോദിച്ചു - 'സാത്താനെ നീ എന്താണ് അങ്ങനെ പറഞ്ഞത് ? സാത്താൻ മറുപടി പറഞ്ഞു; 'അങ്ങ് എന്റെകൂടെ വരാമെങ്കിൽ ഞാൻ ചിലതു കാട്ടിത്തരാം'. സാത്താൻ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു. നിരവധി ചേരിപ്രദേശങ്ങളും, സിറയയിലെയും ഇറാക്കിലെയും, നൈജീരിയയിലെയും, ഇങ്ങു അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങളും, വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കർഷക കുടുംബങ്ങളെയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. ' ലോകത്ത് എല്ലാവർക്കും കഴിയാനുള്ള സമ്പത്ത് ഞാൻ ആവശ്യംപോലെ സൃഷ്ട്ടിച്ചു നല്കിയതാണല്ലോ അതെവിടെ?'. സാത്താന്റെ മറുപടി ഇതായിരുന്നു ' അത് ചില ക്ഷേത്രങ്ങളിലെ ഭൂഗർഭ അറകളിലേക്കും, പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിലേക്കും, സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും,. അഴിമതിയിൽ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലേക്കും, സ്വാശ്രയകോളോജ് മുതലാളന്മാരുടെയും, ഭക്തിവ്യാപാരികളുടെയും, ബ്ലയിഡ് കമ്പനിക്കാരുടെയും, മദ്യലോബികളുടെയും ലോക്കറുകളിലേക്കും കുന്നുകൂട്ടിയിരിക്കുന്നത് അങ്ങ് കാണുന്നില്ലേ? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഈ മതങ്ങളും, സംഘടനകളും, രാഷ്ട്രീയ പാർട്ടികളും ഇല്ലാതിരുന്നെങ്കിൽ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്.

ദൈവത്തെ ആരധിക്കാനാണോ അതോ ഒരൊ മതത്തിന്റെയും അന്തസ്സ് ഉയരത്തി കാണിക്കാൻ വേണ്ടിയാണോ ഈ കോടികൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നത് ? നിധിയൊളിച്ചുവച്ചിരിക്കുന്ന അനന്തപത്മനാഭന്റെ നിലവറകൾ തുറന്നപ്പോൾ ഈ ലോകം അക്ഷരാർത്ഥത്തിൽ വിസ്മയിച്ചുപോയി. കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ ആറ് രഹസ്യ നിലവറകളിൽ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് സ്വർണക്കീരിടവും രത്നങ്ങളുമടക്കം ഏകദേശം ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന വിസ്മയിപ്പിക്കുന്ന നിധിക്കൂമ്പാരം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നായിരുന്നു നിലവറ തുറക്കുന്നതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയത്. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചിലർ ഈ പ്രശ്നത്തോട് പ്രതികരിക്കുന്നത്. എന്നാൽ ഇതിന് മുമ്പ്, ബി നിലവറ തുറന്നപ്പോൾ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അപ്പോൾ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തം. രാജഭരണകാലത്തെ നിധികുംബങ്ങൾ ജനാതിപത്യ സംവിധാനത്തിൽ സർക്കാരിന് അവകാശപ്പെട്ടതാണ്. രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് അത് മുതൽക്കൂട്ടാകണം, ഒപ്പം രാജഭരണകാലത്തെ നിഷ്ടൂരതകൾക്ക് അതാകട്ടെ പ്രായശ്ചിത്യം.

കേവലം രണ്ടോ മൂന്നോ പേർക്ക് താമസിക്കുവാൻ വേണ്ടി പണിതുയർത്തിയ കോടികളുടെ കണക്കുകൾ പറയുന്ന അരമനകളിൽ ചിലതെങ്കിലും ആളനക്കമില്ലാതെ മാറാലകൾപിടിച്ചു അസ്ഥികഷണങ്ങളായി വിലപിക്കുന്നു. ചേലയിൽക്കൂടിയവരും, കത്തങ്ങളും, ചില സംരംഭകരും കൈകോർത്തുകൊട്ടാരസൗധങ്ങളും, ഫ്‌ലാറ്റ് സമുച്ചയങ്ങളും, റീയൽഎസ്റ്റേറ്റ് സംരംഭങ്ങളും പണിതുയർത്തുവാൻ ശ്രമിക്കുമ്പോൾ ഉൾക്കാഴ്ച നഷ്ടമാക്കിയ പദികന്റെ മുഖമാണ് ഓർമ്മയിൽ ഊളിയിട്ടു വരുന്നത്. അവിടെ മനസ്സിലെവിടെയോ ഒരു തേങ്ങൽ മാത്രം ബാക്കിയാകുന്നു. മോഹങ്ങളുടെ പർണശാലയിൽ പണിതുയർത്തിയ അരമനകെട്ടിടങ്ങളിൽ ചിലതെങ്കിലും ഇന്ന് അനാഥമായി കിടക്കുന്നതു കാണുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു? എന്തിനു വേണ്ടിയായിരുന്നു ഇവയൊക്കെ?

നിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന ഭാരിച്ച ചെലവ് കൊടുക്കാൻവേണ്ടി മാത്രം വിധിക്കപ്പെട്ടവരായ പാവം ജനങ്ങളിൽ നിന്ന് നിർബന്ധിച്ചു പിരിചെടുക്കും. ഇവിടെ ഭവന രഹിതരും, രോഗികളും അനാഥരുമായവരുടെ കണ്ണുനീർ നാം കാണാതെ പോകരുത്. ആരെങ്കിലും ചോദിക്കുന്ന വരി കൊടുക്കാതെ ബാക്കിവച്ചാൽ അത് കുടിശ്ശിക കണക്കിലെഴുതിവെക്കും. പിന്നീട് കൂദാശകൾ നടത്തികിട്ടുന്നതിനുള്ള അവസരത്തിൽ നിർബന്ധമായി പിരിച്ചെടുക്കും. ഇത് ദൈവീകനീതിയയാണോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉള്ളവർ നൽകട്ടെ. സാധാരണക്കാർക്ക് പലപ്പോഴും താങ്ങാനാവാത്ത തുകയാണ് ചില മൊത്തക്കച്ചവടക്കാർ ആവശ്യപെടുന്നത്. വർഷത്തിലിരിക്കൽ മാത്രം കോടി ഉയർത്തുന്നതിനുവേണ്ടി ലക്ഷങ്ങൾ മുടക്കി പണിതുയർത്തുന്ന സ്വർണകൊടിമരങ്ങൾ ഇന്ന് കേരളത്തിലെ ആരാധനാലയങ്ങളിൽ സർവസാധാരണമായിട്ടുണ്ട്.

ഒരുവശത്ത് കോടികൾ ചെലവാക്കി ക്രൈസ്തവർ ദേവാലയം പുതുക്കി പണിയുമ്പോൾ അതിനെക്കാൾ മികച്ച ദേവാലയങ്ങൾ പണിയാനുള്ള മത്സരബുദ്ധി ഇതരമതസ്ഥർക്കുണ്ടാകുന്നത് സ്വാഭാവികം മാത്രം. അങ്ങനെ അനാവശ്യമായ ഒരു മത്സരം മതങ്ങൾ തമ്മിലുണ്ടാകും. തല്ഫലമായി, സമൂഹത്തിനു പ്രയോജനപ്പെടെണ്ട കോടികൾ പഴായിപ്പോകും. തിരുത്തലുകൾ ആവശ്യമെന്നു മനസ്സ് മന്ത്രിക്കുന്നെങ്കിൽ താമസം അരുതേ..! 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP