Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്‌സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക

മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്‌സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക

റ്റിക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു ജനവിഭാഗമാണ് ഇന്ത്യക്കാർ. ഉൽബുദ്ധരായ കേരളീയർ പോലും ഇതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തരുമല്ല. കേരളത്തിലെ മുസ്ലിങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അവരിൽ മഹാഭൂരിപക്ഷത്തിനും അൽഭുതങ്ങളിലും, ആൾദൈവങ്ങളിലും, അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന ഔലിയാക്കളിലും, ബീവിമാരിലും, സിദ്ധന്മാരിലും, വ്യാജ വൈദ്യന്മാരിലുമൊക്കെയാണ് ശാസ്ത്രജ്ഞരേക്കാളും, ആരോഗ്യപ്രവർത്തകരേക്കാളും, സർക്കാർ സംവിധാനത്തേക്കാളുമൊക്കെ വിശ്വാസവും വിധേയത്വവും.

എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായിട്ടും, നാൾക്കുനാൾ ഇത് വർദ്ധിച്ചു വരികയാണെന്നത് വലിയ കാലക്കേടിലേക്കാണ്, നമ്മെ; പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ കൊണ്ടെത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. വലിയ കൊട്ടും കുരവയുമായി സർക്കാർ തലത്തിൽ ആരംഭിച്ച എം.എം.ആർ വാക്‌സിനേഷൻ ക്യാമ്പയിൻ അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നപ്പോൾ പുറത്തു വരുന്ന സ്ഥിതി വിവര കണക്കുകൾ ഞെട്ടിക്കുന്നതാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറമാണ് ശതമാനക്കണക്കിൽ വാക്‌സിൻ എടുത്ത കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ. അടുത്തടുത്ത സ്ഥാനങ്ങളിൽ മലബാറിലെ മറ്റു ജില്ലകളും. പതിവു പോലെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ പത്തനംതിട്ട ഏറ്റവും മുന്നിലും.

ജില്ലകൾ ഏതായാലും എം.എം.ആർ വാക്‌സിൻ എടുക്കാത്തവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മുസ്ലിം കുട്ടികൾ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഹിന്ദുക്കളും. അമേരിക്കൻ അന്താരാഷ്ട്ര- ഗൂഢാലോചനകളുടെ കഥകളൊന്നും മുസ്ലിങ്ങളിലും അതു കഴിഞ്ഞാൽ ഹിന്ദുക്കളിലും ഏശുന്നതു പോലെ ക്രിസ്ത്യാനികളിൽ ചെലവാകാത്തതിനാൽ അവരിൽ വലിയ വിഭാഗവും ഈ കുത്തിവെപ്പ് എടുത്ത് കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുസ്ലീങ്ങൾ പൊതുവെ അള്ളാഹുവിനേക്കാളും, പ്രവാചകനേക്കാളും സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന (എല്ലാ വിഭാഗത്തിലും പെട്ട) അവരുടെ സംഘടനാ നേതാക്കൾ ഒറ്റക്കെട്ടായി കുത്തിവെപ്പ് എടുക്കാൻ അഭ്യർത്ഥന നടത്തിയിട്ടു പോലും വലിയൊരു വിഭാഗവും അത് ചെവിക്കൊണ്ടിട്ടില്ല എന്നത് പ്രശ്‌നം എത്രത്തോളം ഗൗരവതരവും സങ്കീർണ്ണവുമാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എം.എം.ആർ വാക്‌സിനേഷനെതിരായി മനഃപൂർവം പ്രചാരണം അഴിച്ചു വിടുന്ന വൈദ്യന്മാരും, സിദ്ധന്മാരും, ഒറ്റപ്പെട്ട അലോപ്പതി ഡോക്ടർമാരുമൊന്നും ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ അല്ല എന്നതാണ്. പക്ഷെ അത് കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരിൽ കൂടുതൽ മുസ്ലിം ജനസാമാന്യവും. അതായത് ഈ വിഷയത്തിൽ അവർക്ക് അവരുടെ സ്വന്തം നേതാക്കളേക്കാൾ വിശ്വാസം മറ്റു മതസ്ഥരായ സാമൂഹിക വിരുദ്ധരെയാണെന്നർത്ഥം (മതസൗഹാർദം സന്തോഷകരം തന്നെ).

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ മുസ്ലിങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിക്കാനുള്ള ഒരു എളുപ്പ മാർഗ്ഗം നിർദ്ദേശിച്ചക്കപ്പെട്ടതായി കണ്ടു. അതായത്, 'ഈ വാക്‌സിനുകൾ എടുത്തില്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ കുട്ടിക്ക് ദുബൈയിലും മറ്റ് ഗൾഫ് നാടുകളിലും പോവാൻ കഴിയില്ലെന്ന് വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ഒരു പ്രചാരണം അഴിച്ചു വിടുക. അടുത്ത സെക്കന്റ് മുതൽ കുത്തിവെപ്പ് നൽകുന്ന സെന്ററുകൾ 'മാപ്പിളമാരെ'ക്കൊണ്ട് നിറഞ്ഞു കവിയും'.സത്യമാണിത്.

ഹജ്ജിനു പോവണമെങ്കിൽ മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്‌ക ജ്വരം വരാതിരിക്കാനുള്ള കുത്തിവെപ്പ് എടുക്കണം. ഇന്നേവരെ ഈ കുത്തിവെപ്പ് എടുക്കണമെങ്കിൽ ഞാൻ ഹജ്ജിനു പോവുന്നില്ലെന്നു ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല. മുസ്ലിങ്ങൾ മാത്രം ഹജ്ജിനു പോവുന്നതിനാൽ, ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല. പണ്ടൊക്കെ ഹജ്ജിനു പോയവർ ഈ കുത്തിവെപ്പ് എടുത്തിട്ടാണോ പോയത് എന്നവർ ചോദിച്ചിട്ടുമില്ല. അള്ളാഹുവിന്റെ വിധി അങ്ങിനെയാണെങ്കിൽ പരിശുദ്ധ ഹജ്ജിന് പോയ കാരണത്താൽ എനിക്ക് മസ്തിഷ്‌ക ജ്വരം വരികയാണെങ്കിൽ, രോഗം വന്ന് മരിക്കട്ടെ എന്ന് ഒരാളും വാദിച്ചിട്ടുമില്ല.

ഗൾഫിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുണ്ട്. അവരിൽ മുസ്ലിങ്ങളുമുണ്ട്. അവിടങ്ങളിലെ സൗജന്യ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമുകളുടെ ഭാഗമായി രണ്ടു തവണകളായി കൊടുക്കുന്ന എം.എം.ആർ വാക്‌സിൻ ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് അവരാരും ഇക്കാലമത്രയും പറഞ്ഞിട്ടില്ല. ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്‌സിനുകൾ ഏതൊക്കെയാണെന്ന് പോലും ആരും തിരക്കാറുമില്ല. കാരണം കേരളത്തിൽ ഉള്ളപോലുള്ള, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇവിടെ ഇല്ല.

ഗൾഫിൽ മാത്രമല്ല ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും കുട്ടികൾക്ക് ഈ കുത്തിവെപ്പ് നൽകുന്നുമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലം ഇല്ലാത്ത പുതിയൊരു വാക്‌സിൻ എന്നതാണ് ചിലരുടെ സംശയം. ഇത് പുതിയതൊന്നും അല്ല. വളരെക്കാലമായി ഉള്ളത് തന്നെയാണ്. പക്ഷെ ഇതിന്റെ ഭീമമായ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ ഇന്ത്യ അടക്കമുള്ള ചില സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളിൽ ഈ കുത്തിവെപ്പ് അവരുടെ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ഷെഡ്യൂളിൽ സാർവത്രികമായി ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതായത് ഇത്രയും കാലം പണക്കാർക്കായിരുന്നു ഇന്ത്യയിൽ ഇതിന്റെ പ്രയോജനം. അവിടെയാണ് ദൈവത്തിന്റെ കരങ്ങളുമായി ആരോഗ്യ പ്രവർത്തകർ കടന്നു വരുന്നത്. സഹായസഹകരണങ്ങളുമായി ബിൽ ആൻഡ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷനും.

ഇനി അവരെ പറ്റി പറയാം. എല്ലാവർക്കും അറിയുന്ന പോലെ മൈക്രോസോഫ്റ്റിന്റെ ഉടമ. ബിൽ ഗേറ്റ്‌സ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. നമ്മുടെ നാട്ടിലെ പോലെ ഒരായുസ്സ് മുഴുവൻ തിന്നുകയും കുടിക്കുകയും പോലും ചെയ്യാതെ മക്കൾക്ക് വേണ്ടി സമ്പാദിച്ച് കൂട്ടുന്ന സ്വഭാവം പൊതുവെ അമേരിക്കക്കാർക്ക് ഇല്ല. മരണശേഷം തന്റെ സ്വത്തുക്കൾ എന്തു ചെയ്യണം എന്ന് ആദ്യം തന്നെ വിൽപ്പത്രം എഴുതി വെക്കുകയാണ് അവരുടെ പതിവ്. അതിൽ ഒരു വിഹിതം മക്കൾക്ക് വേണ്ടി എഴുതി വച്ചാൽ അവരുടെ ഭാഗ്യം. ചിലപ്പോൾ മക്കളേക്കാൾ കൂടുതൽ വീട്ടിലെ പൂച്ചക്കും പട്ടിക്കും വരെ ലഭിച്ചെന്നുമിരിക്കും. വിൽ പത്രം എഴുതാതെയാണ് ഒരാൾ മരിച്ചതെങ്കിൽ സ്വത്ത് ഗവർമെന്റിലേക്ക് കണ്ടു കെട്ടും. മക്കളുണ്ടെങ്കിൽ അത് ക്ലെയിം ചെയ്ത് തിരിച്ചു വാങ്ങേണ്ടത് അവരുടെ ജോലിയാണ്.

വീണ്ടും ബിൽ ഗേറ്റ്‌സിലേക്കു വരാം. പണം ഒരുപാട് സമ്പാദിച്ചു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയി. ചെറുപ്പം മുതൽ തന്നെ നാം അമേരിക്കയെ കുറിച്ച് കേട്ടതെല്ലാം നെഗറ്റീവ് സംഗതികളായതിനാൽ ആ വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്കൊരു ഉൾഭയമാണ്. പക്ഷെ ഒരുപാടു നന്മകളുടെ വിളനിലം കൂടിയാണ് അമേരിക്ക (അവരുടെ വിദേശ നയം തൽക്കാലം നമുക്ക് മറക്കാം). ആ നന്മയുടെ പരിണിത ഫലമായി അമേരിക്കയിലെ മറ്റനേകം പണക്കാരും ചെയ്യുന്നതു പോലെ, തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും ബിൽ ഗേറ്റ്‌സും ഭാര്യ മിലിന്റയും ചാരിറ്റിക്കു വേണ്ടി മാറ്റിവെച്ചു. അതിനായി അവർ ബിൽ ആൻഡ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. ഈ ട്രസ്റ്റ് തങ്ങളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റ് ദരിദ്ര രാജ്യങ്ങളിലെയും ഗവർമെന്റുകളുമായി സഹകരിച്ച് അവിടങ്ങളിലെ പാവങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കു വേണ്ടിയാണ്. ലോകത്ത് നിന്നും ക്ഷയം അഥവാ ടി.ബി. രോഗം തുടച്ചുനീക്കാനായി ഇവർ ചിലവഴിക്കുന്നത് എത്രയോ ബില്ല്യൻ ഡോളറുകളാണ്. ഈ രംഗത്ത് ചില സഹായങ്ങൾ നമ്മുക്ക് ഇന്ത്യക്കും ലഭിക്കുന്നുണ്ട്. ക്ഷയം കഴിഞ്ഞാൽ പിന്നെ എയ്ഡ്‌സ് നിർമ്മാർജ്ജനവും ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിൽ മറ്റൊന്നാണ്.

ഇതേ ഫൗണ്ടേഷൻ തന്നെയാണ് വാക്‌സിൻ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ മന്ദബുദ്ധികളായും അംഗവൈകല്യം ഉള്ളവരായും ലോകത്ത് പല രാജ്യങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങളെയും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതെ ഗർഭം അലസിപ്പോവുന്ന പെങ്ങന്മാരെയുമൊക്കെ രക്ഷപ്പെടുത്താൻ സഹായം നൽകുന്നതും. ലോകത്ത് വാക്‌സിൻ വിതരണം ചെയ്യാനുള്ള അനുവാദം ലോകാരോഗ്യ സംഘടന ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ നമുക്ക് കേരളത്തിൽ എം.എം.ആർ വാക്‌സിൻ നിർമ്മിച്ചു നൽകുന്നത് അവരല്ല. മറിച്ച് പൂണെയിലെ Seum Institute പോലുള്ള ഇന്ത്യയിലെ തന്നെ ഗവേഷണ സ്ഥാപനങ്ങളാണ്. ലോകത്ത് ഏറ്റവും ഡിമാന്റ് ഉള്ള എം.എം.ആർ വാക്‌സിനുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്.

പിന്നെ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ദുഷ്പ്രചാരണങ്ങളിൽ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നിഷേധിക്കുന്നവർ; ഈ വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ നാളെ അവർ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, അവർക്ക് നൽകാനുള്ള മറുപടി കൂടി ഇപ്പോഴേ കരുതി വെക്കുക (പറയാൻ കാരണം, പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകാത്തതിനാൽ കൈകാലുകൾക്ക് വൈകല്യം സംഭവിച്ച എന്റെയൊരു കോളേജ്‌മേറ്റ് ഞങ്ങളുടെ മുമ്പിൽ വെച്ച് പിതാവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP