Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ്എഫ്‌ഐക്ക് എന്ത് യോഗ്യത? ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നു; സംഘടനയുടെ ചുറ്റുവട്ടം കടന്നാൽ സ്ത്രീകളെ മുദ്രകുത്തുന്നത് പോക്ക് കേസുകളെന്ന്; എസ്എഫ്‌ഐയെ പൊളിച്ചെഴുതി ദളിത് എഴുത്തുകാരി പ്രവീണ താളി

ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ്എഫ്‌ഐക്ക് എന്ത് യോഗ്യത? ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നു; സംഘടനയുടെ ചുറ്റുവട്ടം കടന്നാൽ സ്ത്രീകളെ മുദ്രകുത്തുന്നത് പോക്ക് കേസുകളെന്ന്; എസ്എഫ്‌ഐയെ പൊളിച്ചെഴുതി ദളിത് എഴുത്തുകാരി പ്രവീണ താളി

ഹൈദരാബാദ്: എസ്എഫ്‌ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തിൽ തോന്നുന്നു. ഒന്നുകിൽ എസ്എഫ്‌ഐ നിർമ്മിച്ച് വച്ചിരിക്കുന്ന, പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിൻപറ്റി ഒപ്പം ഭാരതീയമൂല്യങ്ങൾ പേറുന്ന സ്ത്രീ ശരീരങ്ങൾ ആവേണ്ടി വരിക, അല്ലെങ്കിൽ അതിനു പുറത്തു കടന്നു 'പോക്ക് കേസുകൾ' ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകൾക്ക് മുൻപിൽ ഇവർ തുറന്നിടുന്നത്.

ബഹുഭൂരിപക്ഷം ദളിത് വിദ്യാർത്ഥികൾക്കും കൗമാരകാലത്ത് വരുന്ന ഒരു റൊമാന്റിക് 'രോഗ'മായാണ് ഞാൻ എസ് എഫ് ഐ യെ മനസ്സിക്കുന്നത്, ആ രോഗം കോളേജുകാലത്ത് എനിക്കും പിടിച്ചിരുന്നു.ഒരു പക്ഷെ ഈ സംഘടന എന്താണെന്നു നന്നായി മനസിലാക്കാൻ എനിക്കതുകൊണ്ട് കഴിഞ്ഞു. ഞാൻ പഠിച്ച കോളേജിൽ ആർട്‌സ് ക്ലബ് സ്ഥാനാർത്ഥി മാത്രം എപ്പോഴും ഒരു ദളിത് വിദ്യാർത്ഥി ആയിരിക്കും . ഇലക്ഷൻ കാലത്ത് സവർണ കുലീന പെൺകുട്ടികളുടെ പുറകെ നടന്നു വോട്ടു കെഞ്ചുകയും, ദളിത് പെൺകുട്ടികളെ കാണുമ്പോൾ തന്നെ അത് നമ്മൾക്കുള്ള വോട്ടു തന്നെയാണെന്ന് പറഞ്ഞു നടന്നു പോകുന്ന കുട്ടി സഖാക്കളേ ഒത്തിരി കണ്ടിട്ടുണ്ട് . ചുരുക്കത്തിൽ യാതൊരു കർതൃത്വം ഇല്ലാത്ത ശരീരങ്ങളായാണ് ഞങ്ങളെ അവർ കണ്ടിരുന്നത് .

പിന്നീട് എം ജി യൂനിവേഴ്‌സിറ്റി ക്യാമ്പസിൽ വന്നപ്പോൾ ഈ അനുഭവങ്ങളുടെ ഒരു തുടർച്ച തന്നെയാണ് ഉണ്ടായത്.എതിർ പാനൽ പോലും ഇല്ലാത്ത ഇലക്ഷനുകൾ,പക്ഷെ വാർത്ത വരുന്നത് എം. ജി, എസ് എഫ് ഐ പിടിച്ചടക്കി എന്നാവും.കറുത്ത നിറമുള്ളതുകൊണ്ടാവും എം ജി യിലെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു നേതാവ് വന്ന് സഖാവെ നമ്മുടെ പ്രോഗ്രാമിനു വരണം എന്നാവശ്യപ്പെട്ടു, അതിനു ഞാൻ സഖാവല്ലല്ലോ എന്ന് മറുപടി കൊടുത്തപ്പോൾ അദ്ദേഹം വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ എന്നെ നോക്കി. എസ്എഫ്‌ഐ എംജി യിലെന്താണെന്ന് മുൻപൊരു പോസ്റ്റിട്ടതുകൊണ്ട് ഇനി കൂടുതൽ ആവർത്തിക്കുന്നില്ല , എങ്കിലും പല നേതാക്കന്മാരും മോറൽ പൊലീസിങ് തമ്പുരക്കന്മാരായിരുന്നു എന്ന് പറയാതെ വയ്യ .

ഫിലിം ഫെസ്‌റിവലിന്റെ കുത്തക എസ്എഫ്‌ഐ ക്കായിരുന്നു പല സിനിമകളിലും ലൈംഗികതയുള്ള രംഗങ്ങൾ ഉണ്ടാവുമല്ലോ , ഇത്തരം സീനുകൾ വരുമ്പോൾ സ്ത്രീകൾ എണീറ്റ് പോവുകയായിരുന്നു അക്കാലത്തു പതിവ്, എന്നാൽ ഏതെങ്കിലും ഒരു സ്ത്രീ അത് മുഴുവൻ കണ്ടിരുന്നാൽ , ഈ പുരോഗമനക്കാരുടെ ഭാവം മാറും 'അത്രേയൊക്കെ ആയിട്ടും നമ്മുടെ ഫെമിനിസ്റ്റ് മാത്രം അവിടുന്ന് എണീറ്റ് പോയില്ല കേട്ടോ' എന്ന് പറഞ്ഞു കളിയാക്കും. അതെ സമയം ഇവരുടെ കൂടെ ചില കുലസ്ത്രീ ഫെമിനിസ്റ്റുകളും ഉണ്ടായിരുന്നു അവരാണ് എസ് എഫ് ഐ യുടെ നയപരിപാടികൾ സ്ത്രീകളിൽ എത്തിച്ചിരുന്നത്; ഈ വൈരുധ്യത്മകത ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല . സത്യം പറഞ്ഞാൽ ഇപ്പോ പലരുടെയും അഡ്രസ് പോലും ഇല്ല കേട്ടോ . പിൽക്കാലത്ത് ചില സവർണ ഫെമിനിസ്റ്റുകളെ പരിചയപ്പെട്ടപ്പോൾ അവരിൽ മിക്കവാറും പേർ , ഇൻട്രടുസ് ചെയ്തുകൊണ്ട് പറഞ്ഞത് ' ഞങ്ങൾ കുറേക്കാലം എസ് എഫ് ഐ കളിച്ചു നടന്നു എന്നാണ്' ഇതു പറയാൻ കാരണം എസ് എഫ് ഐ കളിച്ചു നടന്നു എന്ന് പിന്നോക്കരും ദളിതരും പറയുന്നത് കേട്ടിട്ടില്ല .

മറ്റൊരു തമാശ എസ് എഫ് ഐ ദളിത് വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ ഡിഫന്റ് ചെയ്യാൻ ആദ്യം ചാടി വരുന്നത് ദളിതരും പിന്നോക്കകാരും തന്നെയാണ് . ചുരുക്കത്തിൽ പറഞ്ഞു വരുന്നത് എസ്എഫ്‌യുടെ ഇമാജിനേഷന് അകത്തു വരുന്ന പുരോഗമനം പറഞ്ഞാൽ നിങ്ങൾ അം്ഗീകരിക്കപ്പെടും .അല്ലെങ്കിൽ പരസ്യമായി ലിബറൽ ആയിക്കൊണ്ട് രഹസ്യമായി കൂറുപുലർത്തുക, എന്നിട്ട് വേണമെങ്കിൽ ദളിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമത്തോട് കണ്ണടയ്ക്കാം.

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ അല്പം കൂടി മുന്നോട്ടു പോയി ജയ് ഭീം നീൽ സലാം വിളിക്കും കേരളത്തിൽ ദളിതരെ അടിക്കുമ്പോൾ കണ്ടില്ല എന്ന് വയ്ക്കും .( ഇലക്ഷൻ വരുമ്പോൾ ദളിത് സ്ത്രീ പോയിട്ട് സ്ത്രീകൾ പോലും കാണില്ല ഇവിടെ). ഇന്നുവരെ സ്വന്തം കർതൃത പ്രശ്‌നം കൂടി ചർച്ച ചെയ്തുകൊണ്ട് എസ്എഫ്‌ഐ യുടെ നേത്രുത്വ നിരയിലെക്കുയർന്നു വന്ന ഒരു ദളിത് സ്ത്രീയെ ഇന്ത്യയിൽ എവിടെയെങ്കിലും കാണിച്ചു തരാമോ? ഇതൊരു രാഷ്ട്രീയ പ്രശ്‌നമായാണ് പറയുന്നത് വ്യക്തിപരമല്ല , എന്റെ അടുത്ത എസ് എഫ് ഐ സുഹൃത്തുക്കൾ പിണങ്ങേണ്ട കാര്യമില്ല . ഇത്രെയെങ്കിലും പറയാതെ ഞങ്ങൾ ദളിത്ബഹുജൻ സ്ത്രീകൾക്ക് മുന്നോട്ടു പോകാൻ വയ്യാത്ത അവസ്ഥയാണുള്ളത്.ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ് എഫ് ഐക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?.

നാട്ടകം കോളേജിൽ അക്രമണത്തിനിരയായ, ആരതിയയും, അത്മജയും എസ്എഫ്‌ഐ ക്ക് പുറത്ത് മറ്റൊരിടം നിർമ്മിച്ച് എഴുതുകയും , വായിക്കുകയും സമകാലികവിഷയങ്ങളിൽ ഇടപെടുന്നവരും ആണ്. ഒരു കോളേജിൽ എസ് എഫ് ഐ ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇത്തരം സംഗതികൾ. ദളിത് ബഹുജൻ സ്ത്രീകൾ കർതൃത്വം ഉള്ളവരായി മാറുമ്പോഴുള്ള ജാതി പുരുഷമേധാവിത്ത അസഹിഷ്ണുതയാണിത് . മാത്രമല്ല ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയാവുന്നില്ല, കാരണം കേരളം ഇഷ്ടപ്പെടുന്ന തരം ഒരു 'ലിബറൽ രാഷ്ട്രീയം' അല്ല അവർ മുന്നോട്ടു വയ്ക്കുന്നത് . അതുകൊണ്ടുതന്നെ ദളിത് ബഹുജൻ സംഘടനകൾ അല്ലാതെ മറ്റാരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരസ്യമായി മുന്നോട്ടു വന്നിട്ടുമില്ല. കേരളം പോലെ അദൃശ്യമായി ജാതി കൈകാര്യം ചെയ്യുന്ന ഇടത് ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ സവർണ ഇടതുപക്ഷ പൊതുബോധത്തെ വിറളിപിടിപ്പിച്ചുകൊണ്ടെയിരിക്കും , എന്നാൽ നിങ്ങളുടെ സങ്കല്പനങ്ങൾക്കകത്തു നിൽക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും........

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP