Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഡജീവിതങ്ങൾ: ഏഴുകഥകൾ, പതിനാലുലോകങ്ങൾ

ജഡജീവിതങ്ങൾ: ഏഴുകഥകൾ, പതിനാലുലോകങ്ങൾ

ത്മാവ് നഷ്ടപ്പെട്ട മനുഷ്യരുടെ കഥകളാണ് വിനോയ് തോമസിന്റേത്. പിശാചിനെ ആത്മാവിൽ കുടിയിരുത്തിയവരുടെ അനുഭവാവിഷ്‌ക്കാരങ്ങൾ. പക്ഷെ ഒട്ടുമേ ദൈവശാസ്ത്രപരമല്ലാത്തതിനാൽ ആത്മാവുമാത്രമല്ല, ലോകവും നഷ്ടമായവരുടെ രാഷ്ട്രീയകഥകളായി അവ മാറുന്നു. ഒറ്റവാക്കിൽ സംഗ്രഹിച്ചാൽ ജഡജീവിതങ്ങൾ. ചിലപ്പോൾ പ്രത്യക്ഷമായും മറ്റുചിലപ്പോൾ പരോക്ഷമായും സന്നിഹിതമാകുന്ന മൃതമനുഷ്യരുടെ 'ജന്മദീർഘമായ ശവദാഹങ്ങ'ളെന്ന നിലയിൽ പറയപ്പെടുമ്പോഴും ഒട്ടുമേ അമൂർത്തമല്ല ഈ കഥകളിലെ ലോകബന്ധങ്ങളും ജീവിതനാടകങ്ങളും. തികച്ചും ചരിത്രബദ്ധവും സമൂഹനിഷ്ഠവും മാനുഷികവുമാണ് അവ; മൃഗീയവും. ആധുനികാനന്തര മലയാളചെറുകഥയിൽ എസ്. ഹരീഷ് ഒരുപതിറ്റാണ്ടുകാലം നിലനിർത്തിയ കുത്തക (തന്റെ തലമുറയിലെ അവസാന കഥാകൃത്തെന്ന പദവി) 2016-ൽ കൈമാറിക്കിട്ടിയത് വിനോയ് തോമസിനാണ്.

ആനന്ദിലും സക്കറിയയിലും സി. അയ്യപ്പനിലും എസ്. ഹരീഷിലും നിന്ന് വിനോയ് തോമസിലേക്കു നീളുന്ന മലയാളഭാവനയുടെ നാലു കൈവഴികളുണ്ട്. യഥാക്രമം ചരിത്രരാഷ്ട്രീയത്തിന്റെയും പ്രാണസങ്കടങ്ങളുടെയും ദലിത്മാനവികതയുടെയും ജൈവരാഷ്ട്രീയത്തിന്റെയും കഥയുറവകളും ലാവണ്യസംയുക്തവുമായി അവ ഈ എഴുത്തുകാരന്റെ രചനകളിൽ ഭാവം പകർന്നാടുന്നു. ജൈവാധികാര(Biopower)ത്തിന്റെ ക്ലാസിക്കുകളാണ് വിനോയ് തോമസിന്റെ മുഴുവൻ രചനകളും.

രാമച്ചി, മൂർഖൻപറമ്പ്, ഇടവേലിക്കാർ, വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി, ഉടമസ്ഥൻ, മിക്കാനിയ മൈക്രാന്ത, അരി എന്നിവയാണ് ഈ പുസ്തകത്തിലെ കഥകൾ.

ആറളം ഫാമിൽ ഭരണകൂടം പറിച്ചുനട്ട ആദിവാസികളിലൊരാളായ മല്ലിക തന്റെ ആണിനെയും കൂട്ടി, തങ്ങൾ വിട്ടുപോന്ന കാട്ടിലേക്കു തിരിച്ചുപോകുന്നതിന്റെ കഥയാണ് രാമച്ചി. ഒപ്പം, കാട്ടാനകളെ തുരത്താൻ സർക്കാർ കൊണ്ടുവന്ന കുങ്കിയാന സഹ്യന്റെ മകൾക്കൊപ്പം കാടുകയറുന്നതിന്റെ കഥയും. കണ്ണൂർ വിമാനത്താവളത്തിനായി തന്റെ ഭൂമി ഏറ്റെടുത്താൽ ഈന്തുകൾക്കു കിട്ടാവുന്ന വൻ നഷ്ടപരിഹാരംകൊണ്ട് ജീവിതം കെട്ടിപ്പടുക്കാമെന്നു മോഹിച്ച വിഘ്‌നേശ്, അതുനടക്കാതെ വന്നപ്പോൾ ഈന്തുമരത്തിൽതന്നെ കെട്ടിത്തൂങ്ങിച്ചത്ത കഥയാണ് മൂർഖൻപറമ്പ്. ഇടവേലിയെന്ന കുടിയേറ്റ ഗ്രാമത്തിൽനിന്ന് കുടകിൽ ഇഞ്ചികൃഷി ചെയ്യാൻപോയ രവിയും ഷെട്ടിപുരത്തെ സൗക്കറും തമ്മിലുള്ള തർക്കത്തിനിടയിൽ ചെന്നുപെടുന്ന ചീട്ടുകളിയുടെ തമ്പുരാനായ മാണിച്ചാച്ചൻ എന്ന പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ കഥയാകുന്നു, ഇടവേലിക്കാർ. വേശ്യകളെ പുനരധിവസിപ്പിക്കുന്ന ഒരു കന്യാസ്ത്രീയുടെയും ഭാര്യയെ തൃപ്തിപ്പെടുത്താനാവാത്ത ഒരു കശാപ്പുകാരന്റെയും സമാന്തരമായ മാംസനിബദ്ധജീവിതങ്ങളുടെ കഥയാണ് വിശുദ്ധ മഗ്ദലന.... പട്ടികളെ വളർത്തിയും കൊന്നും ജീവിക്കുന്ന പാപ്പച്ചൻ എന്ന വയോധികന്റെയും മധ്യവയസ്സു കടന്നിട്ടും കല്യാണം കഴിക്കാൻ അയാൾ സമ്മതിക്കാത്ത മൂന്നു പെൺമക്കളുടെയും കഥയാണ് ഉടമസ്ഥൻ. കുടിയേറ്റ കർഷകരുടെ മൂന്നുതലമുറ മണ്ണിനും പെണ്ണിനുമിടയിൽ അനുഭവിക്കുന്ന ചങ്കുതകർക്കുന്ന പങ്കപ്പാടുകളുടെയും മണ്ണിൽനിന്ന് മനുഷ്യരിലേക്കും തിരിച്ചും പടർന്നുകയറുന്ന അസുരവിത്തുകളുടെയും കഥയാകുന്നു, മിക്കാനിയ മൈക്രാന്ത. ആദിവാസികുടികളിലെ പട്ടിണിയുടെയും സർക്കാർ പള്ളിക്കൂടത്തിലെ ഉച്ചക്കഞ്ഞിയുടെയും നടുവിൽ കുന്നോളം വളരുന്ന 'അരി'യുടെ ഹിംസാത്മകമായ അശ്ലീലത്തെക്കുറിച്ചാണ് അവസാന കഥ. ഈ ഏഴു കഥകൾ നിർമ്മിക്കുന്ന പതിനാലുലോകങ്ങളുടെ (മിലൻ കുന്ദേര പറഞ്ഞതുപോലുള്ള) 'ഒരു മാന്ത്രികത്തിരശ്ശീല'(Magic Curtain)യാകുന്നു വിനോയ് തോമസിന്റെ ഭാവനാഭൂപടം.

1. കുടിയേറ്റത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം

രിക്കോട്ടക്കരിയെന്ന നോവലിലും മിക്കവാറും കഥകളിലും വിനോയ് പുനഃസൃഷ്ടിക്കുന്നത് വടക്കേ മലബാറിന്റെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറിയ തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ മൂന്നു തലമുറകളുടെ ആത്മസംഘർഷങ്ങളാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ ഒരു ജനത എഴുതിച്ചേർത്ത ചോരയുടെയും കണ്ണീരിന്റെയും പകയുടെയും വെറിയുടെയും രതിയുടെയും ഹിംസയുടെയും ആർത്തിയുടെയും ആസക്തികളുടെയും ആത്മകഥകൾ. മതം, ഭാഷ, പ്രകൃതി, സാമൂഹ്യബന്ധങ്ങൾ എന്നിവ മുതൽ സഹസ്രാബ്ദങ്ങളായി തദ്ദേശീയരായിരുന്ന ആദിവാസികൾക്കുമേൽ കുടിയേറ്റക്കാർ നടത്തിയ നാനാതരം അധിനിവേശങ്ങളുടെ അധാർമികതയും രാഷ്ട്രീയവും വരെയുള്ളവയെ ചരിത്രാത്മകവും സൗന്ദര്യാത്മകവുമായി പ്രശ്‌നവൽക്കരിക്കുന്നു, 'രാമച്ചി' മുതൽ 'അരി' വരെയുള്ള ഓരോ രചനയും. 'രാമച്ചി'യിൽ അധിനിവേശകർ അദൃശ്യരാണ്. പക്ഷേ അവരുടെ ആൾരൂപമായ ഭരണകൂടം നിഴൽപോലെ പശ്ചാത്തലത്തിലുണ്ട്. 'അരി'യിൽ അധിനിവേശകരുടെ അതിക്രമങ്ങളും ആത്മാനുതാപങ്ങളും കാണാം. 'മൂർഖൻപറ'മ്പിൽ കുടിയേറ്റത്തിന്റെ പാപഭാരത്തെക്കാൾ കുടിയിറക്കിന്റെ ചരിത്രഭാരം കനംതൂങ്ങി നിൽക്കുന്നു. ബാക്കി നാലു കഥകളിലുമുള്ളത് കുടിയേറ്റകർഷകരും അവരുടെ കുടുംബവൃക്ഷങ്ങളും ചേർന്നു വിളയിച്ചെടുത്ത മണ്ണിന്റെയും പെണ്ണിന്റെയും പ്രകമ്പനം കൊള്ളിക്കുന്ന മിത്തുകളാണ്. 'വിഷകന്യക'യുടെ വിത്തുവീണു മുളച്ച കുടിയേറ്റത്തിന്റെ വംശഗാഥകൾ. ശരീരത്തെപ്രതി ആത്മാവിനെ സാത്താനു സമർപ്പിച്ച് വലിയ പിഴയുടെ പ്രാർത്ഥനകൾ ഏറ്റുചൊല്ലുന്നവരുടെ അക്കൽദാമകൾ. അധീശത്വവും അടിമത്തവും; കുടിയേറ്റവും കുടിയിറക്കവും; സമ്പന്നതയും ദാരിദ്ര്യവും; പുറപ്പാടും പലായനവും; ഭ്രാന്തൻ ആവേശങ്ങളും താണുപറ്റിയ പൗരുഷങ്ങളും; പള്ളിമതത്തിന്റെ പ്രാമാണികതകളും വഴിതെറ്റിപ്പോയവരുടെ നരകപാതകളും - വിനോയ് തോമസ്, സമാനതകളും ഇത്രമേൽ ഹൃദയസ്പർശിയായ മുന്മാതൃകകളുമില്ലാത്തവിധം ജീവിതതീഷ്ണമായി കുടിയേറ്റത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം നെറ്റിയിലെ വിയർപ്പും ചെന്നിയിലെ ചോരയും കൊണ്ടടയാളപ്പെടുത്തുകയാണ് ഈ കഥകളിൽ.

2. ഭൂമിയുടെ മൂർത്ത സ്വരൂപങ്ങൾ

ണ്ണിന്റെ മാത്രം സാന്നിധ്യമല്ല വിനോയിയുടെ കഥകളിലുള്ളത്. ഭൂമിയുടെ ഒട്ടാകെയുള്ള മൂർത്ത സ്വരൂപമാണ്. പ്രകൃതിപോലുമല്ല, പ്രപഞ്ചം തന്നെയാണവയിൽനിറഞ്ഞു തുളുമ്പുന്നത്. കാടും കൃഷിയും മഴയും പുഴയും മരവും പുഴുവും പുല്ലും കിളിയുമെന്നല്ല പ്രാണിലോകങ്ങളുടെ പ്രാണവേഗങ്ങളൊന്നടങ്കം വന്നുനിറയുകയാണവയിൽ. പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളെന്ന നിലയിൽ സസ്യവും ജന്തുവും മനുഷ്യരും ഒന്നായണിനിരക്കുന്ന വിശ്വത്തിന്റെ ത്രിമൂർത്തഭാവം. രാമച്ചിയിൽ സസ്യവും മൃഗങ്ങളും മനുഷ്യരും ഒന്നായി മാറുന്ന കാടിന്റെ വശ്യവന്യതയാണുള്ളതെങ്കിൽ മൂർഖൻപറമ്പ് കാടിന്റെ ഒരു നാട്ടുപ്രതീകമാകുന്നു. ജുറാസിക്‌യുഗത്തിന്റെ വൃക്ഷപിതാവായി കാലങ്ങളെ അതിജീവിക്കുന്ന ഈന്തിന്റെ വംശപുരാണം കൂടിയാണ് ഈ കഥ. ചരിത്രത്തിന്റെ ഭൂതകാണ്ഡങ്ങൾ ഈന്തിന്റെ തായ്ത്തടിയിൽ അരഞ്ഞാണങ്ങളായി ചുറ്റിക്കിടക്കും. വിഘ്‌നേശ് ഫേസ്‌ബുക്കിൽ അതു രേഖപ്പെടുത്തുന്നുമുണ്ട്. ഇടവേലിക്കാരിൽ മലബാറിൽനിന്നു കുടകിലേക്കുള്ള പ്രകൃതിയുടെ കൂടി സഞ്ചാരമുണ്ട്. മിക്കാനിയയിൽ ഭൂമിയുടെ അവകാശികൾ കുടിയേറ്റക്കാരെ വളഞ്ഞുപിടിക്കുന്ന കാഴ്ച കാണാം. അരി, ഭൂമിയുടെയും ചരിത്രത്തിന്റെയും സംസ്‌കാര-രാഷ്ട്രീയ ഗാഥയായി മാറുന്നു.

'വെയിൽ താഴ്ന്നുകഴിഞ്ഞപ്പോഴാണ് അവർ രാമച്ചിയിലെത്തുന്നത്. ആദ്യമായി കാണുന്ന രാമച്ചിയെ മല്ലിക അത്ഭുതത്തോടെ നോക്കി. ആകാശത്തുനിന്നും മരങ്ങൾക്കിടയിലൂടെ ഒരു വെള്ളച്ചാട്ടം വരുന്നു. തല്ലിത്തല്ലി വരുന്ന വെള്ളത്തിനിടയ്ക്ക് പാറക്കുറിഞ്ഞിയുടെ നീലപ്പൂവുകൾ നിലകിട്ടാതെ വിറയ്ക്കുന്നു. വെള്ളച്ചാട്ടത്തിന്റെ കരയ്ക്ക് പൂത്തുനിൽക്കുന്ന കൊളിവലമരങ്ങളിൽനിന്ന് നീറ്റിലേക്കു വീണ് ഒഴുകിവരുന്ന കടും മഞ്ഞപ്പൂവുകൾ കണ്ടപ്പോൾ അകത്തുള്ളയാൾ എന്തിനോ പിടഞ്ഞു. കുറച്ചുമാറി അവസാനത്തെ ഒന്നുരണ്ടു പൂങ്കുലകൾ മാത്രം ബാക്കിനിൽക്കുന്ന പൂതംകൊല്ലിയുടെ ചുവട്ടിവൽ ഒന്നിന്മേലൊന്നു ചാരി ഇടുക്കപ്പെട്ട പാറകൾക്കിടയിലേക്ക് പ്രദീപൻ കൈചൂണ്ടി.

'പൊര'. മാറാപ്പിലുള്ളതെല്ലാം പുരയിലാക്കി.

പുരയിലിരുന്ന് നോക്കിനോക്കി വേനലിണങ്ങി. വെള്ളച്ചാട്ടം മെലിഞ്ഞുമെലിഞ്ഞു വന്നു. പൂ കൊഴിഞ്ഞ് പാറക്കുറിഞ്ഞികൾ ഉണങ്ങിയൊഴുകിപ്പോയി.

ഓരോ ദിവസവും മല്ലിക ഓരോ ആശകൾ പറയും. അവൻ ഒന്നരയാൾ ആഴത്തിൽ കുഴിച്ച് കാളൻകിഴങ്ങും നാരൻകിഴങ്ങും കൊണ്ടുവന്നു. കൽപ്പൂവത്തിന്റെ തളിര് ആദ്യമായാണ് അവൾ വേവിച്ചു തിന്നുന്നത്. അവൻ അടയ്ക്കാവലിപ്പമുള്ള ഞവണിങ്ങ പെറുക്കി അവൾക്ക് വെന്തുപൊട്ടിച്ചു കൊടുക്കും. ഞവണിങ്ങത്തോടിൽനിന്ന് ഈമ്പിവലിച്ച് അവൾ ദശയെടുക്കുന്നതു കണ്ട് അവൻ ചിരിക്കും. മൂട്ടിൽത്തൂറിയുടെ ഉണക്കുനിറമുള്ള പഴം തിന്നുതിന്ന് അവൾക്കു കട്ടുപിടിക്കുമ്പോൾ അവൻ വഴക്കു പറയും'.

പാറമടകളും വിമാനത്താവളവും (മൂർഖൻപറമ്പ്), കീടനാശിനിയും ടൂറിസവും (അരി), ആഫ്രിക്കൻ മുഷിയും പൂലോകം മുടിച്ചിയും ബ്രോയ്‌ലർ ചിക്കനും (മിക്കാനിയ) കീഴടക്കുന്ന മലബാറിന്റെ വിഷഭൂമികയിൽ നിന്നാണ് മനുഷ്യരും മൃഗങ്ങളും തങ്ങളുടെ ഇണകളുമായി കാടുകയറുന്നത്. വിഘ്‌നേശിന്റെ അച്ഛൻ കല്ലനാണ്ടി കണാരേട്ടനെപ്പോലെ, ആവാസയോഗ്യമല്ലാതായി മാറുന്ന ഭൂമിയുടെ ദൃക്‌സാക്ഷിവിവരണം നടത്തുകയാണ് വിനോയിയുടെ പല കഥകളും.

3. സ്ഥലത്തിന്റെ ജൈവഭാവനകൾ

'കരിക്കാട്ടിരി'പോലെതന്നെ വിനോയിയുടെ കഥകളും യഥാതഥവും യഥാർഥവുമായ സ്ഥലഭാവനയെ കേന്ദ്രമാക്കി രൂപംകൊള്ളുന്നവയാണ്. ഭാവനാസ്ഥലങ്ങളല്ല അവയ്‌ക്കൊന്നിനുമാധാരം. അഥവാ സ്ഥലകാലനിർണീതമായ മർത്യാനുഭവങ്ങളെ വംശീയവും മതാത്മകവും ജാതിബദ്ധവും ലിംഗപരവും വർഗനിഷ്ഠവുമായ ദേശീയതയ്ക്കുള്ളിൽ നിർത്തി പ്രശ്‌നവൽക്കരിക്കുകയാണ് വിനോയിയുടെ സാഹിത്യരചനകൾ ഒന്നടങ്കം. രാമച്ചിയും മൂർഖൻപറമ്പും ഇടവേലിയും കഥനടക്കുന്ന സ്ഥലങ്ങൾ തന്നെയാണ്. മഗ്ദലനയിലും ഉടമസ്ഥനിലും മിക്കാനിയയിലും അരിയിലും സ്ഥലം കഥാഖ്യാനത്തിൽ ഭൗതികമെന്നപോലെ ആശയപരമായും ഇടപെടുന്ന ഭാവതലമാകുന്നു. കുടിയേറ്റത്തിന്റെ ചരിത്രവും ഭൂമിയുടെ രാഷ്ട്രീയവും മാത്രമല്ല, ഈ സ്ഥലഭാവനയെ നിർണയിക്കുന്നത്. മലയാളകഥ നാളിതുവരെ കടന്നുചെല്ലാത്ത യഥാതഥ സ്ഥലഭൂമികകളെ മനുഷ്യാവസ്ഥകളുടെ ആഖ്യാനഭൂപടമാക്കി വികസിപ്പിക്കുന്നു, വിനോയ്. 'ഇടവേലിക്കാരി'ൽ സ്ഥലം ദേശീയതയെക്കുറിച്ചുള്ള ആധുനികതാമിത്തുകളെ അപനിർമ്മിക്കുന്ന കറുത്ത ഹാസ്യമായി മാറുന്നു. കഥാന്ത്യത്തിൽ മാണിച്ചാച്ചൻ പറയുന്ന വാക്കുകളിലെന്നപോലെ ഐറണിക്കലായി ദേശ-ദേശീയബോധങ്ങളെ തലകീഴ്മറിക്കുന്ന സന്ദർഭങ്ങൾ മലയാളത്തിൽതന്നെ മറ്റധികമുണ്ടാവില്ല.

'ഇന്ത്യേല് ഈ മലയാളി, കൊടകൻ എന്നൊക്കെ പറഞ്ഞ് വേർതിരിവു കാണിക്കുന്നത് ശരിയല്ല. നമ്മളൊന്നാലോചിച്ചു നോക്കിയാൽ ഈ അതിരുന്നൊക്കെ പറയുന്നതുകൊളത്തിൽ ചരള് വാരിയെറിയുമ്പോൾ ഉണ്ടാകുന്ന ഓളംപോലെയാ. എന്താ ഏതാന്നൊന്നും തിരിയേല'.

ഫേസ്‌ബുക്കിന്റെ പ്രതീതിസ്ഥലത്തുനിന്ന് മൂർഖൻപറമ്പിന്റെ യഥാർഥ സ്ഥലത്തേക്കു നീണ്ടുകിടക്കുന്ന ഒരു കൊലക്കയറിന്റെ തീഷ്ണത ഭരണകൂടത്തിനും കുടിയൊഴിക്കപ്പെടുന്നവർക്കുമിടയിൽ സൃഷ്ടിക്കുന്നത് കാലത്തിന്റെയെന്നപോലെ സ്ഥലത്തിന്റെയും വിഭ്രാന്തികളാണ്.

വിഘ്‌നേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കൂ: 'ഇത് മൂർഖൻ പറമ്പാണ്. വിഘ്‌നേശ് കല്ലനാണ്ടി ഇവിടെ തടിക്കിടപ്പെട്ട ഒരുന്മാദിയും. വിമാനത്താവളം എന്റെ ചങ്ങലക്കൊളുത്ത് മുറിച്ച് സ്വാതന്ത്ര്യം തരും എന്ന് ഞാൻ സ്വപ്നം കണ്ടു. ഈന്തുമരങ്ങളുടെ നഷ്ടപരിഹാരം മറ്റൊരു ദേശത്ത് എന്റെ പുതിയ മനുഷ്യജീവിതത്തിന് മൂലധനമാകുമെന്നും. വെറുതേ.... ഭ്രാന്തൻ സ്വപ്നങ്ങൾ..... ഹിംസോന്മാദത്തിന്റെ വിഷദംശമേറ്റ ഈ മണ്ണിൽനിന്നും രക്ഷപ്പെടലില്ല. ഈന്തുമരങ്ങളേ, നിങ്ങളുടെ നിത്യശിഖരത്തിൽനിന്ന് ഈ കൊടുംപാതകിയുടെ ഉയിരെങ്കിലും പറന്നുപോകട്ടെ. എന്റെ ഭ്രാന്തൻ ശരീരം നിങ്ങളുടെ വേരുകൾതന്നെ പങ്കിട്ടെടുത്തുകൊള്ളൂ'.

4. ഹാ! നരജീവിതമണ്ഡലങ്ങൾ

ഗ്നവും തിക്തവുമായ നിരവധി ജീവിതമേഖലകളെ അങ്ങേയറ്റം തീഷ്ണവും സൂക്ഷ്മവുമായവിഷ്‌ക്കരിക്കുന്നു വിനോയ് കഥകൾ. ആദിവാസികുടികളിലെ അർധനഗ്നരും മുഴുദരിദ്രരുമായ മനുഷ്യരുടെ അവസ്ഥകളായാലും കുടിയേറ്റകർഷകരുടെ മണ്ണുപൊന്നാക്കുന്ന കായികാധ്വാനങ്ങളായാലും കൃഷിയുടെ ഭൂവിതരണമായാലും കശാപ്പിന്റെ ചോരയും പണ്ടവും മണക്കുന്ന പ്രഭാതങ്ങളായാലും ചീട്ടുകളിയുടെ ക്രൂരകൗശലങ്ങളായാലും മൃഗമൃതിയുടെ വെട്ടിപ്പിടച്ചിലുകളായാലും വിനോയ് ജീവിതങ്ങളെയും അവസ്ഥകളെയും ഭാഷയിൽ കെട്ടിമേയുന്നത് മണ്ണും വിയർപ്പും ചോരയും രേതസും കൂട്ടിക്കുഴച്ചാണ്. രാമച്ചിയിലെ കാടുനോക്കുക. കാടിന്റെ ജനിതകവും കാമസൂത്രവും ജീവശാസ്ത്രവും രസതന്ത്രവുമായി മാറുന്ന ആദിവാസികളുടെ അറിവുലോകങ്ങളാണത്. മൂർഖൻപറമ്പിലെ ഈന്തപ്പമാകട്ടെ, യുദ്ധവും ദൈവശാസ്ത്രവുമായി മാറുന്ന ഇടവേലിക്കാരുടെ ചീട്ടുകളിയാകട്ടെ, മഗ്ദലനയിലെ മാംസക്കറിക്കൂട്ടുകളാകട്ടെ, ഉടമസ്ഥനിലെ പെണ്ണുടലനുഭവങ്ങളാകട്ടെ, ബോധാബോധങ്ങൾക്കിടയിലെ മിന്നലാട്ടങ്ങളായി മാറുന്ന മിക്കാനിയായിലെ രോഗാവസ്ഥകളാകട്ടെ, വിനോയ് ആവിഷ്‌ക്കരിക്കുന്ന സന്ദർഭങ്ങളുടെ ഭാവതലം ഒന്നു വേറെതന്നെയാണ്.

'മഗ്ദലന'യിൽ നിന്നുള്ള ഈ ഭാഗം നോക്കുക: 'ചെറിയാൻ ചേട്ടന്റെ പറമ്പിലാണ് കശാപ്പുപുര. കശാപ്പുള്ള ദിവസമാണ് വരുന്നതെങ്കിൽ അങ്ങേര് ഓരോന്ന് ഉണ്ടാക്കി കാണിക്കും. തലമുറകളായിട്ട് കശാപ്പുകാരായ സാംസന്റെ വീട്ടിൽപ്പോലും ഇതുവരെ ഉണ്ടാക്കാത്ത വിഭവങ്ങൾ.

ഒരു ദിവസം പുള്ളി എരുമയുടെ അകിട് മുറിച്ചിട്ട് കപ്പ പുഴുങ്ങി. അകിട് തിന്നാൻ കൊള്ളുമോയെന്ന് സാംസൺ ചോദിച്ചപ്പോൾ ഒരു പ്ലേറ്റിൽ കുറച്ച് വിളമ്പി പുള്ളി നീട്ടി.

'നീ തിന്നുനോക്കീട്ട് പറ കൊള്ളുവോ ഇല്ലയോന്ന്'.

തിന്നപ്പോൾ എല്ലിട്ട് കപ്പ പുഴുങ്ങിത്തിന്നുന്നതിനെക്കാൾ രസം തോന്നി. അകിടിനെപ്പറ്റിയും പുള്ളിക്കൊരു വിശേഷം പറയാനുണ്ടായിരുന്നു.

'കുന്നത്തൂര് മലേടെ മോളില് കല്ല്യാട്ടെശ്ശമാനന്റെ പശുക്കളങ്ങനെ നടക്കും. അന്നെല്ലാടോം കാടാ. സന്ധ്യയാകുമ്പോ പശുക്കളെല്ലാംകൂടി വന്ന് ഇല്ലി വളച്ചൊണ്ടാക്കിയ വേലിക്കാത്തോട്ട് കേറും. അവടെ കെടന്നോളും. മലേടെമോളില് എനിക്കന്ന് കൊറച്ച് സ്ഥലമൊണ്ട്. ഒരിക്കെ പറമ്പ് നോക്കാനവിടെച്ചെന്നപ്പോ ഒരു പശൂനെ ചെന്നായ്ക്കള് പിടിക്കുന്ന കാഴ്ച കണ്ടു. പശു കെടന്ന് കൊതറിയോടുകാ. പത്തുപതിനഞ്ച് നായകള് നോക്കീട്ടും പശൂനെ തൊടാൻ കിട്ടുന്നില്ല. ഒടുക്കം ഒരുത്തൻ എങ്ങനെയോ പശൂന്റെ അകിടേ കേറിയങ്ങ് കടിച്ചു. അവിടെ നിന്നു പശു. പിന്നെയൊരുതീറ്റയാ എല്ലാരുംകൂടി. അവിടുന്നും ഇവിടുന്നും കടിച്ചും പറിച്ചും ജീവനോടെ തിന്നുതീർത്തതിനെ. അകിടാ പശൂടെ മർമ്മം. അവിടെ കടിച്ചാ ഏതു പശൂം പതറും' .

ഒരിക്കൽ പോത്തിന്റെ നാക്കുംമൂക്കും ചുട്ടുചെരണ്ടി വൃത്തിയാക്കി നുറുക്കി ഉപ്പുംകുരുമുളകും മസാലയും മഞ്ഞപ്പൊടിയും കറിവേപ്പിലയുമിട്ട് വരട്ടി പച്ചവെളിച്ചെണ്ണയും ഒഴിച്ച് തിന്നുനോക്കിക്കേന്നും പറഞ്ഞു തന്നു. നോക്കുമ്പോൾ സാധനം കൊള്ളാം.

പിന്നെയൊരു ദിവസം തലച്ചോറാണ് പുള്ളിയെടുത്തത്.

'ഇവനേംകൊണ്ട് ഒരു പണിയൊണ്ട്' എന്നും പറഞ്ഞ് അതിനകത്തേക്ക് കുറച്ച് കാന്താരിമുളകും തേങ്ങചെരകിയതും മഞ്ഞപ്പൊടീം ഉപ്പും ചേർത്ത് തിരുമ്മി പായസംപോലെയാക്കി. അത് എണ്ണയൊഴിച്ച് ചൂടാക്കിയ ചീനച്ചട്ടിയിലിട്ട് നല്ലവണ്ണം ചിക്കിയുണക്കിയെടുത്തപ്പോൾ നല്ല മുട്ട പൊരിച്ചതുപോലെ.

ചില ദിവസം പോത്തിന്റെ നട തല്ലിപ്പൊട്ടിച്ച് കലത്തിലിട്ട് വേവിക്കും. അതിന്റെ മജ്ജ കലത്തിന്റെ വക്കിൽ കൊട്ടി ചാടിക്കും. വെന്ത് എല്ലിൽനിന്നുവിട്ട ഞരമ്പൊക്കെ ചെത്തീയെടുക്കും. എന്നിട്ട് അതെല്ലാംകൂടി ചേർത്ത് കപ്പ കുഴച്ചുപുഴുങ്ങും. അതും വേറൊരു രുചി'.

5. ഭാവബന്ധങ്ങളുടെ ഇരട്ടച്ചങ്ക് 

ണ്ടോ മൂന്നോ തലമുറകളുടെ പരസ്പരവിരുദ്ധമായ മൂല്യബോധങ്ങളുടെയും ലോകാനുഭവങ്ങളുടെയും സംഘർഷം നിർമ്മിക്കുന്ന ജീവിതബദ്ധമായ ഭാവബന്ധങ്ങളുടെ ഇരട്ടച്ചങ്കുപേറുന്നവയാണ് വിനോയ് തോമസിന്റെ ഓരോ കഥയും. രാമച്ചിയിൽ കാടിന്റെ ഉടമയായ മഞ്ഞമുത്തിയിൽനിന്ന് മല്ലികയിലെത്തുമ്പോൾതന്നെ തലമുറ മൂന്നായി. അവളുടെ കുഞ്ഞിന്റെ വരവോടെ അതു നാലായി. മഞ്ഞമുത്തി, ആറളം ഫാമിലേക്കുള്ള തന്റെ വംശത്തിന്റെ പുറപ്പാടിനു തലേന്നുതന്നെ ചത്തു. തന്റെ കുഞ്ഞുപിറക്കേണ്ടത് ഫാമിലല്ല, രാമച്ചിയിലാണ് എന്നു തിരിച്ചറിഞ്ഞ മല്ലിക വേരുതേടി തിരികെ കാട്ടിലെത്തുന്നു.

മൂർഖൻപറമ്പിൽ കണാരനും വിഘ്‌നേശും തമ്മിൽ ഈന്തുകളെച്ചൊല്ലി കലഹിക്കുന്നു. ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തുമരത്തിൽതന്നെ വിഘ്‌നേശ് തൂങ്ങി. ഇടവേലിക്കാർ മാണിച്ചാച്ചൻ പഠിപ്പിച്ച പാഠം മറന്നതോടെ ഷെട്ടിപുരത്തെ സൗക്കറുടെ അടികൊണ്ടുചുരുണ്ടു. ചീട്ടുകളിയിൽ ഒന്നിച്ച ക്രിസ്ത്യാനിയും ചെട്ടിയും ചോകോനും പണിയിൽ ഒന്നിച്ച പണിയനും കാക്കാനും ജീവിതത്തിൽ ഒന്നിച്ചില്ല. മഗ്ദലനമറിയത്തിൽ, മാംസത്തിന്റെ രണ്ടുലോകങ്ങളിൽ നിന്നെത്തി ഒന്നിക്കുന്നു, ജ്യോത്സനയും മെൽബിനും. 'ഉടമസ്ഥ'നിൽ പഴയനിയമത്തിലെ ചില പിതാക്കന്മാരെയും പെൺമക്കളെയും അനുസ്മരിപ്പിക്കുന്ന പാപ്പച്ചന്റെയും മക്കളുടെയും ഇരട്ടജീവിതം കാണാം. 'മിക്കാനിയാ'യിൽ, കുടിയേറ്റക്കർഷകരുടെ ചരിത്രപരമായ സാമൂഹ്യപരിണാമത്തിന്റെ ഇരട്ടലോകങ്ങളാണുള്ളതെങ്കിൽ 'അരി'ൽ നല്ലയിൽനിന്ന് ശാലിനികോപ്പിയിലേക്കു വരുമ്പോൾ ഒരു ജനതയും നാടും അതിന്റെ വംശാസ്തിത്വത്തിൽ 365 ഡഗ്രി കറങ്ങിത്തിരിഞ്ഞിരിക്കുന്നു.

6. പാപത്തിന്റെ ശമ്പളം

പുറപ്പാടിന്റെ കഥയിലെ മോശയെപ്പോലുള്ള വയോധികപിതാക്കളെ അനുസ്മരിപ്പിക്കുന്ന നിരവധി 'കുഞ്ഞേനാച്ച'ന്മാരുണ്ട് വിനോയിയുടെ കഥാലോകത്ത്. കരിക്കോട്ടക്കരിയിലെ വല്യപ്പനെപ്പോലെ. വംശവൃക്ഷങ്ങളുടെ തായ്ത്തടിയായി കൊടുങ്കാറ്റിലുമുലയാതെ നിവർന്നുനിൽക്കുന്നവരുടെ പതനകാലമാണ് വിനോയിയുടെ പല കഥകളിലെയും നാടകീയതക്കടിത്തറ. മൂർഖൻപറമ്പിലെ കണാരേട്ടൻ, മിക്കാനിയയിലെ പൗലോയും പേപ്പും കയ്മനും, മഗ്ദലനയിലെ ചെറിയാച്ചനും കുര്യാച്ചനും, ഉടമസ്ഥനിലെ പാപ്പച്ചനും ഇടവേലിക്കാരിലെ മാണിച്ചാച്ചനും കളത്തിലച്ചനും കുട്ടിയാശാനുമൊക്കെ ഇത്തരം കഥാപാത്രങ്ങളാണ്. ഇവരിൽ ചിലരെങ്കിലും, നായകസ്ഥാനത്തേക്കു വളരുന്ന മക്കളും വേണ്ടപ്പെട്ടവരുമൊക്കെ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ശമ്പളം മരണമായിത്തന്നെ ഏറ്റുവാങ്ങുന്നവരാണ്. മലബാർ കുടിയേറ്റത്തിന് സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമായി കൈവന്ന പുറപ്പാടിന്റെ പ്രതീകാത്മകത പിന്നീട് നിർമ്മിച്ചെടുത്ത ചരിത്രാത്മകതക്കു മേലാണ് ഈ കഥകൾ പലതും എഴുതപ്പെട്ടിരിക്കുന്നത്. ആണത്തവും അതിന്റെ നഷ്ടങ്ങളും പലനിലകളിൽ ഈ കഥകളുടെ കാമനാഭൂപടങ്ങൾക്കു രൂപം നൽകുകയും ചെയ്യുന്നു. 'മഗ്ദലന'യിൽ സാംസൺ ചെറിയാൻചേട്ടനോട് പറയുന്ന ഒരു വാചകമുണ്ട്: 'നെറികേടാ ചെറിയാൻചേട്ടാ, നമ്മുടെ ചുറ്റും നടക്കുന്നതു മുഴുവൻ നെറികേടാ'. പിതാപുത്രബന്ധങ്ങൾ ഏതാണ്ടൊന്നടങ്കം പാപത്തിന്റെ തുടലിമുള്ളുകളിൽ കുരുങ്ങിക്കിടക്കുകയാണ്. സാമ്പ്രദായിക ക്രൈസ്തവമൂല്യബോധത്തിന്റെയും വിമോചനദൈവശാസ്ത്രമവതരിപ്പിച്ച നവമാനവികതയുടെയും സംഘർഷാത്മക വ്യക്തിത്വം പേറുന്ന കരിക്കോട്ടക്കരിയിലെയും മഗ്ദലനയിലെയും ഇടവേലിയിലെയും മിക്കാനിയയിലെയും ക്രൈസ്തവരുടെ ആയുസിന്റെ പുസ്തകങ്ങളിൽ പക്ഷെ പാപത്തിന്റെ ശമ്പളം മരണമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

7. കറുപ്പിന്റെ ചോരശാസ്ത്രം

രിക്കോട്ടക്കരിയിലെന്നപോലെ ഈ കഥകളിലും വിനോയ് ഏറ്റവും സാമൂഹിക ജാഗ്രതയോടെ, മാനുഷികപ്രതിബദ്ധതയോടെ, രാഷ്ട്രീയയുക്തിയോടെ അവതരിപ്പിക്കുന്ന നൈതികപ്രശ്‌നങ്ങളിലൊന്ന് ആദിവാസികളുടെയും ദലിതരുടെയും അവസ്ഥാന്തരങ്ങളാണ്. കുടിയേറ്റക്കാരന്റെ ആണ്ടുകുമ്പസാരമായി മാത്രം കാണേണ്ട ഒന്നല്ല ഇത്. രാഷ്ട്രീയചരിത്രത്തിലും സാഹിത്യഭാവനയിലും ഒരുപോലെ തമസ്‌കരിക്കപ്പെടുന്ന ഒരു ജനതയുടെ വംശഗാഥകളുടെ ഏറ്റുപാടലാണിത്. ആദിവാസികളുടെ അതിതീവ്രമായ സ്വത്വസംഘർഷങ്ങളെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച കഥയാണ് രാമച്ചി.

മഞ്ഞമുത്തിയുടെ ഈ ജാഗ്രത ശ്രദ്ധിക്കുക: പുതുമഴയ്ക്ക് കാറ് കൊള്ളുന്നതേ പുഴത്തീരത്തുനിന്നും എല്ലാവരും വീട്ടിലേക്ക് പോയി. കല്ലച്ചെറിയസുരയുടെ മകൻ മുണ്ടുമായി മീൻപിടിക്കാനിറങ്ങിയപ്പോൾ മഞ്ഞമുത്തി അവനെ വഴക്കു പറഞ്ഞു. ഉത്സവം കഴിയുന്നതുവരെ ഇനി മീൻപിടിക്കാൻ പാടില്ല. മഴപെയ്ത് കാടുകളിൽനിന്നും സ്വർണ്ണവെള്ളം ഒഴുകിവരും. ആ വെള്ളത്തിലൂടെയാണ് വയറ്റുകണ്ണികളായ മീനുകൾ മുട്ടയിടാൻ കാട്ടുചോലകളിലേക്കു കയറുന്നത്.

പുതുമഴ ഉറഞ്ഞുപിടിച്ച ആ രാത്രിയിൽ മഞ്ഞമുത്തി മഴനനഞ്ഞു കാടിറമ്പിലെ തോട്ടിലേക്കു പോയി. പാറയ്ക്കു മുകളിൽനിന്ന് നോക്കുമ്പോൾ തോട്ടിലും പാടത്തിലും പ്രാന്തൻവെളിച്ചമുള്ള വിളക്കുകളുമായി ആളുംകൂട്ടവുമാണ്. മഴയേക്കാളുച്ചത്തിൽ മഞ്ഞമുത്തി വിളിച്ചുപറഞ്ഞു.

'ഉലകെനെമൂടുചൊപ്പനെകളെ പോത്താടുന്തെ, നിന്ന അമ്മപുള്ളു. ചൂളച്ചിമക്കളെ, ഗെർപ്പത്തീനികളെ, മൈരുകളേ നിങ്ങ പുലയാടിപ്പോ'.

'അരി'യും സമാനമായൊരു കഥയാണ്. നാടും കാടും തമ്മിലുള്ള സംഘർഷം. ഭരണകൂടവും അടിയാളരും തമ്മിലുള്ള വൈരുധ്യം. അരിയും നെറിയും തമ്മിലുള്ള വടംവലി. കൈപ്പഞ്ചേരി കോളനിയിലെ നല്ലയും കൂട്ടരും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങൾ സതീശൻ എന്ന അദ്ധ്യാപകന്റെ കണ്ണിലും കാറിന്റെ കണ്ണാടിയിലും മിന്നിമായുന്നതു കാണുക:

' 'സാറേ, ചോർ തിന്ന ബരട്ടെ...?'

നല്ലയെ തെറിവിളിച്ച കാരണവർ കുനിഞ്ഞ് സതീശനോടു ചോദിച്ചു.

'ത്രേം പേർക്കിള്ള ചോറൊന്നും ആടെ കാണില്ല'.

വണ്ടി പതുക്കെ മുൻപോട്ട് നീങ്ങി.

'അതുകൊള്ള, സിൽമപിടിക്ക ബേണ്ടി പണിക്ക് പൊകാതെ നിന്നിട്ട് ചോർ പൊലുമില്ലേ...?'

വയോധികൻ ദയനീയമായി ചോദിച്ചു.

'ഞങ്ങള് ബരും സാറേ'.

സ്വരം കനപ്പിച്ചുകൊണ്ട് ഒരു യുവാവ് കാറിനു മുൻപിലേയ്ക്ക് കയറിനിന്നു.

വളരെപ്പെട്ടെന്ന് തനിക്കുചുറ്റും അപകടകരമായ ഒരന്തരീക്ഷം രൂപപ്പെട്ടതിന്റെ നടുക്കത്തിൽ സതീശൻ ചക്കര ബ്രേക്ക് ചവിട്ടി. ആൾക്കൂട്ടത്തിന്റെ കറുത്ത മുഖം കോപംകൊണ്ടു കല്ലിക്കുന്നു.

'വഴീന്ന് മാറിനിൽക്കെടാ...'.

അരിഗോഡൗണിലെ പക്ഷികളെയാട്ടുന്നതുപോലെ കാറിൽനിന്നും തല പുറത്തേക്കിട്ട് സതീശൻ ചക്കര ഒച്ചയിട്ടു.

വഴിതടഞ്ഞവന്റെ കണ്ണുകളെയാണയാൾ നേരിട്ടത്.

മാത്രകളുടെ ചെറുത്തുനിൽപ്പിനുശേഷം അവന്റെ കണ്ണുകൾ ആദിമമായ ഒരു ഭയത്തിനു കീഴ്‌പ്പെടുന്നതും പരാജിതനായി തലകുനിച്ച് വഴിയോരത്തേക്ക് മാറുന്നതും കണ്ട് സതീശൻ കാർ മുൻപോട്ടെടുത്തു. കാറിനരുകിൽനിന്ന വയോധികൻ നിലത്തിരുന്ന് ഒരു കല്ലിനായി പരതുന്നു.

ചിതൽപ്പുറ്റുകൾപോലെ താണുമുയർന്നും കിടക്കുന്ന റോഡിൽ ഉലഞ്ഞ് പതുക്കെ നീങ്ങുന്ന കാർ നിയന്ത്രിക്കുന്നതിനിടയിൽ ഭയത്തോടെ തിരിഞ്ഞുനോക്കിയ സതീശൻ ചക്കര അസാധാരണമായ ആ കാഴ്ച കണ്ടു.

ഒരു അനുഷ്ഠാനനിലവിളിയിൽ തലകുനിച്ചിരുന്ന വയോധികൻ തന്റെയുള്ളിൽ വാപിളർത്തുന്ന അദൃശ്യനും ഭീകരനുമായ ശത്രുവിന്റെ നേർക്ക് നടത്തുന്ന ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പുപോലെ കല്ലുകൊണ്ട് സ്വന്തം വയറിലും നെഞ്ചിലും ആഞ്ഞിടിക്കുന്നു.

ദുസ്സഹമായി മുഖംതിരിച്ച് അയാൾ കാറിന്റെ വേഗം കൂട്ടി'.

ആറളം ഫാമിലും കൊടും കാട്ടിലും നിരവധിയായ കോളനികളിലും ചിതറിപ്പോകുന്ന ആദിവാസികളുടെ ഈ കഷ്ടജാതകം കുടിയേറ്റക്കഥകളുടെ തമസ്‌കരിക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമാണ്. കരിക്കോട്ടക്കരിയിലേതുപോലെ (മുത്തങ്ങയും ചെങ്ങറയും മുതൽ അരിപ്പവരെയും) വിപ്ലവത്തിലേക്കു വളരാൻ വിതച്ചിട്ട രോഷത്തിന്റെ വിത്തുകൾ.

8. പെണ്മയുടെ നിർവാഹകത്വങ്ങൾ

ണുത്സവങ്ങളെന്നു തോന്നാം പ്രത്യക്ഷത്തിൽ വിനോയിയുടെ കഥകൾ. ആണധികാരത്തിന്റെ കൊടിപ്പടങ്ങൾ അവയിലുടനീളം പാറിപ്പറക്കുന്നുമുണ്ട്. പക്ഷെ അതിസൂക്ഷ്മമാംവിധം പെണ്മയുടെ ഉയിർത്തെഴുന്നേല്പുകളും ആത്മബലങ്ങളും അടിയൊഴുക്കായി മാറുന്നുണ്ട് മിക്കകഥകളിലും. രാമച്ചിയിൽ മഞ്ഞമുത്തിയാണ് തന്റെ വംശത്തിന്റെ നായിക. മല്ലിക രാമച്ചിയിലേക്കുള്ള മടക്കയാത്ര സ്വയം തീരുമാനിക്കുന്നു. പ്രദീപൻ അവളെ അനുഗമിക്കുന്നതേയുള്ളു. മഗ്ദലനയിൽ ജ്യോത്സ്‌നയുടെ നിർവാഹകത്വം സദാചാരത്തിന്റെയും പള്ളിമതത്തിന്റെയും മുഴുവൻ നിയമങ്ങളും ലംഘിക്കുന്നു. ഉടമസ്ഥനിൽ ഗുപ്തവും നിഹിതവുമായ പെണ്മയുടെ തിളയ്ക്കലുകൾ പിതൃഹത്യയിലേക്കു തന്നെ നീളുന്നു. മിക്കാനിയയിൽ കുടിയേറ്റവും കൃഷിയും മാത്രമല്ല, 'വിഷകന്യക'യിൽ നിന്നുള്ള ചരിത്രപരമായ വളർച്ചകളുടെ ഓരോ ഘട്ടത്തിലും സ്ത്രീയുടെ കർതൃപദവി ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ട്. 'അരി'യിലെ നല്ല, 'രാമച്ചി'യിലെ മഞ്ഞയെ ഓർമ്മിപ്പിക്കുമ്പോൾ ശാലിനികോപ്പി മല്ലികയുടെ മകളായിപ്പിറന്നവൾ തന്നെ. കാടിന്റെയും പ്രകൃതിയുടെയും ആദിവാസിയുടെയും ചരിത്രപരമായ ഭാഗധേയങ്ങൾ തിരിച്ചുപിടിക്കാൻ വെമ്പുന്ന സഹ്യപുത്രിമാർ.

9. കാമനകളുടെ ഉടൽപ്പിണരുകൾ

മ്യവും അഗമ്യവുമായ രതികളുടെ പള്ളിപ്പെരുന്നാളാണ് വിനോയിയുടെ പല കഥകളും. ഗുപ്തവും തുറന്നതുമായ കാമനകളുടെ പെരുങ്കളിയാട്ടം. ആൺ, പെൺ ഉടലുകളുടെയും ആത്മാക്കളുടെയും മാനുഷികവും മൃഗപരവും പ്രണയാർദ്രവും വന്യവും ക്രൂരവും മൂല്യവിരുദ്ധവുമായ ദാഹങ്ങൾ തിടംവച്ചുനിൽക്കുന്നു, രാമച്ചി, മഗ്ദലന, ഉടമസ്ഥൻ എന്നീ കഥകളിൽ. രാമച്ചിയിൽ മല്ലികക്ക് കട്ടൻരവിയോടകലം തോന്നുന്നത് അവൻ രതിയിൽ കാണിച്ച ധൃതിമൂലമാണ്. തന്റെ ഇഷ്ടത്തിനൊത്ത് മന്ദരതിയിൽ അഭിരമിച്ചതുകൊണ്ടുമാത്രം അവൾ പ്രദീപനെ കല്യാണം കഴിക്കുന്നു.

രാത്രി നീർമാതളത്തിന്റെ വെളുത്തപൂവുകൾ ചിതറിയ സാരിക്കൂട്ടിൽ കിടക്കുമ്പോളാണ് രവി വന്ന് പ്രാച്ചിമീൻ വെള്ളത്തിൽ വെട്ടിമാറുന്നതുപോലെ ഓരോന്നു ചെയ്തത്. എന്തിനാണിത്ര വേഗന്ന് ചോദിച്ചപ്പോൾ അവനിഷ്ടം അതാണുപോലും. ങും.

മല്ലിക അവനെ മറന്നു. പ്രദീപനോ?

പാതിരാത്രി കഴിഞ്ഞപ്പോൾ കൊച്ചേട്ടൻ പ്ലാസ്റ്റിക്ക്തട്ടി താഴ്‌ത്തി വീട്ടിലേക്ക് പോയി. ഓടത്തുണ്ടുകളും പണി പാതിയായ പൂവുകളുമാണ് ചാപ്പയിൽ നിറയെ. പ്രദീപന്റെ കൈ കടഞ്ഞപ്പോൾ അവൻ വിരലുകൾ നീട്ടി. താൻ കൈപിടിച്ച് ഞൊട്ടിയൊടിക്കുമ്പോൾ പ്രദീപന് ഇക്കിളി. അവൻ ഓടക്കെട്ടിലേക്ക് ചാരി. ഓടപ്പൂ ചീകുന്നതുപോലെ അവന്റെ നീണ്ടതാടിയിൽ വിരലോടിച്ചു. അവൻ വിറച്ചുകൊണ്ട് ചേർത്തുപിടിച്ചു.

'ഞാന് പറ്ന്ന പോലെ. പത്‌ക്കെ മതി'.

'ഉം'. അവൻ ഇഴയിഴയായ് പതുക്കെ വിരിയിച്ചെടുക്കുകയാണ്. ഓടത്തണ്ട് പൂവായി വിരിയുന്നതിന് എത്ര സമയെടുക്കണെന്ന് അവന് മനസ്സിലായി. പൂവുകൾ വിരിഞ്ഞുകൂമ്പി തളർന്നപ്പോൾ പറഞ്ഞു.

'കാട്ട്പ്രദീപാ, നീ മതി എന്ക്ക്'. അവൻ ചിരിച്ചു.

മഗ്ദലനയിൽ മാംസത്തിന്റെ വ്യാപാരവും വിനിമയവും അതിന്റെ മുഴുവൻ ആസുരതലങ്ങളിലും നടക്കുന്നു. സാംസൺന്റെ ആത്മനിന്ദ മുതൽ ധ്യാനഗുരുവിന്റെ അതിക്രമം വരെയും ജോസിന്റെ ബലാൽക്കാരം മുതൽ മെൽബിന്റെ നിഷ്‌കളങ്ക പ്രണയം വരെയും അത്തറൂ കുഞ്ഞാമിനയുടെ വാണിഭം മുതൽ ജ്യോത്സ്‌നയുടെ വാത്സല്യരതി വരെയും അതു പരകായപ്രവേശം നേടുന്നു. 'ഉടമസ്ഥ'നിലാകട്ടെ, മറ്റൊരു മലയാളരചനയിലും കാണാത്തവിധം തളച്ചിടപ്പെട്ട അഗമ്യഗമനത്തിന്റെയും മൃഗരതിയുടെയും തീനാവുകൾ വെട്ടിത്തിളങ്ങുന്നു, ലോത്തിനെയും പെൺമക്കളെയും ബഹുദൂരം പിന്നിലാക്കുന്ന രചന. ഗുപ്തമായ പുത്രരതിയുടെ പാപസങ്കീർത്തനം. പാപ്പച്ചന്റെ മൂന്നു പെൺമക്കളും മധ്യവയസ്സിലെത്തി. തലനരച്ചും ഉടൽ മരച്ചും മനസ്സുചത്തും ആത്മാവ് കടംകൊണ്ടും വിങ്ങുന്ന മാംസപിണ്ഡങ്ങൾ മാത്രമായിരുന്നു അവർ അയാൾക്ക്. മക്കളെ പ്രാപിക്കാൻ കഴിയാത്തതുകൊണ്ടുമാത്രം അയാൾ അവരെ കൊന്നില്ല. പകരം മക്കളെ പ്രണയിക്കുന്നുവെന്ന് അയാൾക്കു സംശയം തോന്നുന്ന പട്ടികളെ ഒന്നൊന്നായി കൊല്ലുന്നു. അട്ടിയിടപ്പെടുന്ന മൃഗവെറിയുടെയും പുത്രരതിയുടെയും അണപൊട്ടിയൊഴുകുന്ന പിതൃഹത്യയുടെയും ക്ലാസിക്കായി മാറുന്ന മലയാള ചെറുകഥയാണ് ഉടമസ്ഥൻ.

10. അധികാരത്തിന്റെ വ്യവഹാരങ്ങൾ

കാമനകളുടെ മലവെള്ളപ്പാച്ചിലിൽ മുങ്ങിത്താഴുന്ന മനുഷ്യരുടെ ജൈവചോദനയെന്ന നിലയിലാണ് അധികാരത്തിന്റെ സന്നിഹിതത്വവും അസന്നിഹിതത്വവും വിനോയിയുടെ കഥകളിൽ നിറയുന്നത്. രാമച്ചിയിൽ അത് ബാഹ്യതലത്തിൽ ദൃശ്യവും അദൃശ്യവുമായ ഭരണകൂടാധികാരമാണെങ്കിൽ ആന്തരതലത്തിൽ പെണ്ണിന്റെ കുലാധികാരമാണ്. മൂർഖൻപറമ്പിൽ ഭരണകൂടം പൗരർക്കുമേൽ നടത്തുന്ന അധിനിവേശമായി അധികാരം തെഴുത്തുനിൽക്കുന്നു. വേട്ടക്കാരനും ഇരയും തമ്മിലുള്ള യുദ്ധം. ഇടവേലിക്കാർ, ദേശീയതയുടെയെന്നപോലെതന്നെ അധികാരനഷ്ടത്തിന്റെയും അന്യാപദേശമാണ്. തദ്ദേശീയരും വരത്തരും തമ്മിലുള്ള മത്സരത്തിൽ തദ്ദേശീയരെ കുടിയേറ്റക്കാർ പണ്ടുതോല്പിച്ചതിന്റെ ചരിത്രപരമായ കാവ്യനീതിയാണ് കുടകിൽ നടപ്പാകുന്നത്. മഗ്ദലനയിൽ ആണധികാരം ലൈംഗികതയുടെ നാനാരൂപങ്ങളിൽ ഉണർന്നും തിണർത്തും തളർന്നും പതറിയും നിലകൊള്ളുന്നു. ഉടമസ്ഥൻ നികൃഷ്ടമായ പുത്രരതിയെ ദൈവവിരുദ്ധമായ പിത്രാധികാരമായി വിവർത്തനം ചെയ്യുന്നു. മരപ്പട്ടിക്കു പിന്നാലെ പാഞ്ഞുതോറ്റ ചന്തുവെന്ന പട്ടിയോട് ഈനാംപീച്ചി ചോദിക്കുന്നുണ്ട്, 'ജീവിച്ചിരിക്കുന്നവർക്ക് ഉടമസ്ഥരുണ്ടാകുന്നതെങ്ങനെയാണെ'ന്ന്. 'ജഡങ്ങൾക്കു മാത്രമേ ഉടമസ്ഥരുള്ളൂ' എന്ന് അത് അവനോടു പറയുന്നു. തന്റെ മക്കൾ ജസീന്തയും മർഗലീത്തയും ആൻസിയയും പാപ്പച്ചന് ജഡതുല്യരാണ്. നായ്ക്കളും അങ്ങനെതന്നെ. ജൈവാധികാരമെന്ന സങ്കല്പനത്തെ ഇത്രമേൽ സാർഥകവും സൂക്ഷ്മവുമായി സാക്ഷാത്കരിക്കുന്ന മറ്റൊരു ചെറുകഥ മലയാളത്തിലില്ല.

'അരി'യിൽ ആദിവാസികൾക്കുമേൽ നടപ്പാകുന്ന ഭരണകൂടാധിനിവേശത്തിന്റെ ഹിംസാത്മക രൂപകങ്ങൾ ഒന്നൊന്നായി വന്നുനിറയുന്നു. ജൈവരാഷ്ട്രീയത്തിന്റെയും ജൈവാധികാരത്തിന്റെയും ഭാവനാത്മകപാഠങ്ങളായി മലയാളകഥ മാറുന്നതു കാണാൻ വിനോയ് തോമസിനെത്തന്നെ വായിക്കണം.

11. ഹിംസയുടെ വേദപാഠങ്ങൾ

അധികാര/രാഷ്ട്രീയ പ്രക്രിയയുടെ തുടർച്ചയെന്നോണം പ്രകടമാകുന്ന ഹിംസയുടെ പാഠരൂപങ്ങളാണ് വിനോയ് എഴുതിയ ഏഴു കഥകളും. പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ ഹിംസയുടെ കഥകൾ. ഒരർഥത്തിൽ ആധുനികാനന്തര മലയാളചെറുകഥയുടെ ഏറ്റവും സൂക്ഷ്മമായ രാഷ്ട്രീയഭാവുകത്വവും ഈ ഹിംസതന്നെയാണല്ലോ. 'രാമച്ചി'യിലും 'അരി'യിലും അത് ആദിവാസികൾക്കുമേൽ നടപ്പാകുന്ന ഭരണകൂടത്തിന്റെയും നാട്ടുസമൂഹങ്ങളുടെയും കുടിയേറ്റക്കാരുടെയും പ്രത്യക്ഷവും പ്രതീകാത്മകവുമായ ഹിംസകളായി നിറയുന്നു. മൂർഖൻപറമ്പിൽ തദ്ദേശീയ പൗരസമൂഹങ്ങൾക്കുമേൽ ആഗോള മുതലാളിത്തവും ഭരണകൂടസർവാധിപത്യവും നടത്തുന്ന പരോക്ഷഹിംസയുടെ ഇരമ്പലാണുള്ളത്. ഇടവേലിക്കാർ, കുടിയേറ്റത്തിന്റെയും തദ്ദേശീയതയുടെയും അധികാരവടംവലിയിൽ ഹിംസാത്മകമായി മാറുന്ന കളിയുടെ ലോകങ്ങളവതരിപ്പിക്കുന്നു. മഗ്ദലനയിൽ ഹിംസ അതിന്റെ സമസ്തരൂപങ്ങളിലും ഭാവങ്ങളിലും ഒരു ഗ്രാമത്തെ മൂടൽമഞ്ഞുപോലെ പൊതിയുന്നു. 'ശരീരത്തിലും ആത്മാവിലും മുറിവേറ്റു' വീഴുന്ന മനുഷ്യർ മാത്രമേയുള്ളു, മഗ്ദലനയിൽ. ഉടമസ്ഥൻ കാമനകളുടെയും അധികാരത്തിന്റെയുമെന്നപോലെ മേല്പറഞ്ഞ മൂന്നുതരം ഹിംസകളുടെയും കൂടാണ്. മർത്യനീതിയായി കഥയിലുടനീളം തെഴുത്തുനിൽക്കുന്ന പുത്രഹത്യയിൽനിന്ന്, ദൈവനീതിയും കാവ്യനീതിയുമായി മാറുന്ന പിതൃഹത്യയിലേക്കു വളരുന്ന കഥയാണ് ഉടമസ്ഥൻ. അന്തിക്രിസ്തുവിനെപ്പോലെ വന്ന അമിച്ചൻ പാപ്പച്ചനെ കൊന്ന് പെൺമക്കളെയും തന്നെയും സ്വതന്ത്രരാക്കി. മിക്കാനിയയിൽ മരണം കാത്തുകിടക്കുന്ന മനുഷ്യരും പ്രകൃതിയും ഒന്നായി മാറുന്നു. പൂലോകം മുടിച്ചിയെന്ന പടുവള്ളി കർഷകരുടെ വംശം കുറ്റിയറ്റുപോകുന്ന ചരിത്രസന്ദർഭത്തിന്റെ മാത്രമല്ല, പിതാക്കളെ തിരസ്‌കരിക്കുന്ന പുത്രരുടെ കാലത്തിന്റെ കൂടി പ്രതീകമാണ്.

12. റിയലിസത്തിന്റെ ഹരിതഭൂപടം

സ്ഥലം, കാലം, ചരിത്രം, സമൂഹം, രാഷ്ട്രീയം, ഭാഷ, മാനുഷികപ്രക്രിയകൾ... ഓരോന്നിലും റിയലിസത്തിലേക്കു തിരിച്ചുപോകുന്ന മലയാളകഥയുടെ ഹരിതഭൂപടമാകുന്നു, വിനോയിയുടെ രചനകൾ. നിശ്ചയമായും ഇതു വിനോയിയുടെ മാത്രം സ്വഭാവമല്ല. ആനന്ദും മാധവനും മുതൽ സന്തോഷ്‌കുമാറും ഹരീഷും വരെയുള്ളവർ ആധുനികാനന്തര മലയാളകഥയിൽ സൃഷ്ടിച്ച നവഭാവുകത്വത്തിന്റെ സൂക്ഷ്മരാഷ്ട്രീയങ്ങളിലൊന്ന് ആഖ്യാനത്തിലുടനീളം വ്യാപിക്കുന്ന റിയലിസത്തിന്റെ സൗന്ദര്യകലയാണ്.

'രാമച്ചി' മുതൽ 'അരി'വരെയുള്ള ഏതുരചനയും നോക്കുക. നര, പക്ഷി, മൃഗ, പ്രാണി, സസ്യലോകങ്ങളെ വിനോയ് അവതരിപ്പിക്കുന്നതിലുടനീളം ബിംബാത്മകവും മൂർത്തവും ഇന്ദ്രിയപരവുമായ അനുഭൂതികളുടെ അലയിളക്കങ്ങളാണുള്ളത്. ഉടമസ്ഥനിൽ, ചന്തു എന്ന നായയുടെ ചില പലായനമുഹൂർത്തങ്ങളിൽ മായികയാഥാർഥ്യത്തിന്റെ മഴവില്ലുവിടരുന്നതൊഴിച്ചാൽ വിനോയിയുടെ കഥാലോകം റിയലിസത്തിന്റെ പച്ചപ്പുകളിൽ നിന്നു തെന്നിമാറുന്നതേയില്ല. പേപ്പിനുമുന്നിൽ, മരിച്ചുപോയ അപ്പന്റെ മുഖം തെളിഞ്ഞുവരുന്ന 'മിക്കാനിയ'യുടെ അന്ത്യരംഗംപോലും റിയലിസമല്ലാതാകുന്നില്ല. മനുഷ്യസ്വഭാവങ്ങളാകട്ടെ, മൃഗഭാവങ്ങളാകട്ടെ, പ്രകൃത്യനുഭവങ്ങളാകട്ടെ വാമൊഴിവഴക്കങ്ങളും അതിസാധാരണത്വങ്ങളും സൂക്ഷ്മവിവരണങ്ങളും വഴിതുറന്നിടുന്ന കലാനുഭൂതികളൊന്നടങ്കം യാഥാതഥ്യത്തിന്റെ അടിത്തറയിലാണ് രൂപംകൊള്ളുന്നത്.

13. കഥയുടെ സർപ്പനാക്ക് 

വിനോയിയുടെ കഥകൾ പലതും സന്ദിഗ്ദ്ധമായ ക്ലൈമാക്‌സുകളിലാണവസാനിക്കുന്നത്. സർപ്പനാക്കുപോലെ അറ്റംപിളർന്ന രചനകൾ. തീർപ്പുകളിലെത്തിച്ചേരാൻ കഴിയാത്ത ജീവിതത്തെക്കുറിച്ചുള്ള ആധുനികാനന്തര സന്ദിഗ്ദ്ധതതന്നെയാണ് ഇതിനു പിന്നിലെ കലയും പ്രത്യയശാസ്ത്രവും. അസന്ദിഗ്ദ്ധമായി കഥകളവസാനിപ്പിക്കുന്ന ആധുനികതയുടെ ലളിതബുദ്ധിയെ സമർഥമായി മറികടന്ന് ആനന്ദ് അവതരിപ്പിച്ച കലാതന്ത്രങ്ങളിലൊന്നാണിത്. 'രാമച്ചി'യിൽ മരണമാണോ ജീവിതമാണോ തുടരുക എന്ന കിടിലംകൊള്ളിക്കുന്ന സന്ദേഹം സൃഷ്ടിച്ചുകൊണ്ടവസാനിക്കുന്നു, കഥയെങ്കിൽ മൂർഖൻപറമ്പിൽ പൗരന്റെ ആത്മഹത്യയും ഭരണകൂടത്തിന്റെ അധിനിവേശവും ഈന്തിന്റെ ഇരുശിഖരങ്ങൾപോലെ ഒന്നിച്ചുനിൽക്കുന്നു. ഇടവേലിക്കാരിൽ കയ്യേറ്റവും പലായനവും. മഗ്ദലനയിൽ ആണത്തവും പ്രണയനഷ്ടവും. ഉടമസ്ഥനിൽ പിതൃഹത്യയും ദൈവനീതിയും. മിക്കാനിയയിൽ പിതൃദുഃഖവും പുത്രനഷ്ടവും. 'അരി'യിൽ ആദിവാസികളുടെ ആത്മരോഷവും നാട്ടുവാസിയുടെ ആത്മനിന്ദയും - ഈവിധം പിളർന്നുനിൽക്കുന്ന ഭാവതലങ്ങളെ അങ്ങേയറ്റം ജീവിതബദ്ധമാക്കുന്നതിൽ വിനോയ് പുലർത്തുന്ന കഥായുക്തി മലയാളഭാവനയുടെ ആധുനികാനന്തര കലായുക്തികളിലൊന്നുതന്നെയായി മാറുന്നു.

14. ഭാഷയുടെ കാവ്യകേളികൾ

റ്റവരിക്കവിതകൾ മുതൽ ശ്വാസം മുട്ടിക്കുന്ന ഖണ്ഡികകൾവരെ; സംസ്‌കാരമണ്ഡലങ്ങളിൽ നിന്നൂറിക്കൂടുന്ന കല്പനകളും പ്രതീകങ്ങളും രൂപകങ്ങളും മുതൽ മിത്തുകളും ചരിത്രപാഠങ്ങളും വരെ; ഇന്ദ്രിയാനുഭവങ്ങളെ സമൂർത്തമാക്കി നിർത്തുന്ന ദൃശ്യ-ശ്രാവ്യ-സ്പർശ-ഗന്ധ ബിംബങ്ങൾ മുതൽ ഇരുതലമൂർച്ചയുള്ള വാൾമുന പ്രയോഗങ്ങൾ വരെ; ഇപ്പോൾ പറഞ്ഞുനിർത്തിയതുപോലെ തോന്നിക്കുന്ന വാമൊഴിശൈലികൾ മുതൽ ഇടിമിന്നൽ പോലുള്ള ബൈബിൾ വാങ്മയങ്ങൾ വരെ- വിനോയ് തോമസിന്റെ കഥകളനുഭവിപ്പിക്കുന്ന ഭാഷയുടെ കാവ്യകേളികൾ വായിച്ചുതന്നെയറിയണം. ചില ഒറ്റവരിക്കവിതകളും പൊള്ളിക്കുന്ന നിശ്ചലദൃശ്യങ്ങളും മാത്രം നോക്കുക: 'വല്ലാത്ത ഒരു നിർവൃതിയോടെ കണാരേട്ടൻ ഈന്തിന്റെ കൊമ്പിലേക്ക് നോക്കി. അയാളുടെ കൃഷ്ണമണികൾ ചലിക്കുന്നുണ്ടായിരുന്നില്ല. നോട്ടത്തിനനുസരിച്ച് തലയാണ് അനങ്ങുന്നത്. തല എന്റെ നേരേ തിരിഞ്ഞു'.

'നെറികേടാ ചെറിയാൻചേട്ടാ, നമ്മുടെ ചുറ്റും നടക്കുന്നതു മുഴുവൻ നെറികേടാ'.

'പ്രാർത്ഥനാഭരിതമായ തന്റെ മുപ്പത്തൊമ്പതു വർഷത്തെ ജീവിതത്തിൽ ഇതുപോലൊരു ചുംബനം ലഭിച്ചിട്ടില്ലല്ലോ എന്നോർത്ത് ആൻസിയ നിലത്തിരുന്ന് പട്ടിയുടെ തോളിൽ കൈയിട്ടു. ഭയങ്കരമായ ഒരു നിലവിളിക്ക് കാതോർത്തുനിന്ന പാപ്പച്ചൻ നിരാശാജനകമായ ആ കാഴ്ചയിൽ അസ്വസ്ഥനായി അമിച്ചന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തു'.

'ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിന് സാധിക്കുമോ? ജഡങ്ങൾക്കുമാത്രമേ ഉടമസ്ഥനുള്ളൂ'.

'സാരമില്ല പേപ്പച്ചാ. നമ്മള് വയസ്സന്മാരുടെ വേവലാതികള് ഇന്റർവെല്ലിന് സ്‌കൂൾമുറ്റത്തുന്നു കേൾക്കുന്ന ശബ്ദംപോലെയാ. ഒച്ച എല്ലാവരും കേൾക്കും. പക്ഷേ, ആരാ എന്നതാ പറയുന്നതെന്ന് ആർക്കും മനസ്സിലാകിയേല. മനസ്സിലാക്കിയെടുക്കാൻ ആർക്കും താത്പര്യോമില്ല'.

'കാരണവന്മാരും യുവാക്കളും കാറിനടുത്തെത്തി. അവിടെയുമിവിടെയും പൊട്ടിക്കുമിളച്ച് പതഞ്ഞുകൂടുന്ന കഞ്ഞിപോലെ കോളനിവാസികളെല്ലാം കാറിനുചുറ്റും തിളച്ചു'.

'ഉടമസ്ഥൻ' എന്ന കഥയിൽനിന്ന് 

'വീട്ടുമുറ്റത്ത് മലമുനമ്പിലേക്കു നോക്കി കിടക്കുന്ന ചന്തു അന്യനായ ഒരു നായയായി പാപ്പച്ചന് തോന്നി. പരാജിതനും ഭീരുവുമായി തിരിച്ചെത്തിയ അവനോടുള്ള ദേഷ്യം പിരിഞ്ഞുപിരിഞ്ഞുമുറുകി ഒരു കൊലക്കയറായി മാറി. ചടച്ചിലിന്റെ കൊമ്പിൽതന്നെയാണ് ചന്തുവും ജഡമായി മാറിയത്. അവനുവേണ്ടി കുഴിയെടുത്തത് പെൺമക്കളാണ്.

അമിച്ചൻ പറമ്പിലേക്കു നോക്കി. തന്നെ സ്പർശിച്ചുപോയവർ ഭൂമിയിലും ചില്ലകളിലും ആകാശത്തിലും ഉടമസ്ഥനില്ലാതെ ആഹ്ലാദത്തോടെ വിഹരിക്കുന്നു. അവൻ കരുത്തില്ലാതെ എഴുന്നേറ്റു. കാറ്റിന്റെ വരവുകണ്ടു വിറച്ചുനിൽക്കുന്ന ആറ്റുവഞ്ചികൾക്കരികിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അരകല്ലിൻതറയിൽ മുക്കാലും നരകയറിയ മുടിയുമായിരിക്കുന്ന മർഗരീത്തയെ കണ്ടു. അവളുടെ മുഖത്ത് വർഷങ്ങൾക്കുമുൻപേ പടർന്നുപോയ നൈരാശ്യത്തിനു മാത്രം ഒരു മാറ്റവുമില്ലല്ലോ എന്നോർത്ത് അവൻ അവളുടെ അരികിലെത്തി.

പൊയ്‌ക്കൊള്ളാൻ അവൾ തലകൊണ്ട് ആംഗ്യം കാണിച്ചത് അമിച്ചൻ തിരിച്ചറിയുന്നതിനു മുൻപേ അവന്റെ കഴുത്തിൽ പാപ്പച്ചനെറിഞ്ഞ കുരുക്ക് വീണിരുന്നു. പടുവയോധികനും അവശനുമായ അയാൾ കൊല്ലാൻ ഒരു പട്ടിയെ കിട്ടിയതോടെ ഊർജ്ജസ്വലനായി. പുഴയിറമ്പിലേക്ക് അയാൾ അമിച്ചനെ വലിച്ചുകൊണ്ടുപോകുമ്പോൾ ആൻസിയ പുറത്തിറങ്ങി വന്നു പറഞ്ഞു:

'അപ്പാ, അതിനെ വിട്ടേരെ. എവിടേലും പോയി ജീവിക്കട്ടെ'.

അപ്പോൾ വലിയൊരു ഇടിമിന്നലുണ്ടായതുകൊണ്ട് അപ്പൻ പറഞ്ഞ മുഴുത്തെറി അവൾ കേട്ടില്ല. ചടച്ചിൽകൊമ്പിലേക്ക് അമിച്ചനെ വലിച്ചുയർത്താനുള്ള ആരോഗ്യം തനിക്കില്ലെന്ന് അയാൾക്കറിയാം എങ്കിലും ആ ഹിംസ തനിക്കുതന്നെ ചെയ്യണമെന്ന് വാശിയുള്ളതുകൊണ്ട് അയാൾ ആരേയും സഹായത്തിനു വിളിച്ചില്ല. എളുപ്പത്തിൽ അവനെ കൊല്ലാൻ അയാൾ ഒരു മാർഗ്ഗം കണ്ടുപിടിച്ചിരുന്നു. കഴുത്തിൽ ഒരു കല്ലുകെട്ടി പുഴയിലേക്ക് തള്ളിയിടുക. അതിനായി പുഴയിറമ്പിലെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് ഒരു കല്ല് അയാൾ മുമ്പേതന്നെ കൊണ്ടുപോയി വെപ്പിച്ചിട്ടുണ്ട്.

ഇടിമിന്നലിനു പിന്നാലെ പൊട്ടിപ്പൊട്ടിവന്ന മഴയിലൂടെ അയാൾ അമിച്ചനെയും വലിച്ചുകൊണ്ട് വേച്ചുവേച്ച് നടന്നു. പുഴയ്ക്കരുകിൽ ഏറ്റവും ഉയരംകൂടിയ ഭാഗത്തെ പുൽത്തകിടിയിലേക്കു കിതച്ചുകൊണ്ട് അയാൾ ഒരുവിധം എത്തിച്ചേർന്നു.

അമിച്ചന്റെ കഴുത്തിൽ ചുറ്റിയ കയറിന്റെ ഒരറ്റം കല്ലിൽ കെട്ടി. നായയുടെ കൈകൾക്കിടയിലൂടെ കുരുക്കിയെടുത്തെങ്കിൽ മാത്രമേ കുടുക്ക് അവന്റെ ശരീരത്തിൽ മുറുകൂ. അല്ലെങ്കിൽ വെള്ളത്തിലേക്ക് തള്ളിയിടുമ്പോൾ ഊരിപ്പോകുമെന്നയാൾക്ക് തോന്നി. അയാൾ അവന്റെ കഴുത്തിൽനിന്നും കയർ ഊരിയെടുത്തു. ഒരു കൈകൊണ്ട് അമിച്ചന്റെ കഴുത്തിലെ ചർമ്മത്തിൽ കൂട്ടിപ്പിടിച്ച് മറുകൈകൊണ്ട് കുരുക്കുണ്ടാക്കാൻ തുടങ്ങി.

വീടിന്റെ ജനാല തുറന്ന് അപ്പൻ എന്തുചെയ്യുന്നുവെന്ന് നോക്കിനിൽക്കുകയായിരുന്നു മക്കൾ. മഴ കനത്തുപെയ്യാൻ തുടങ്ങി. പെൺമക്കളുടെ കണ്ണുകൾ അടച്ചുകളഞ്ഞ ശക്തമായ ഒരിടിവെട്ടിൽ ആകാശം പിളർന്ന് അളവില്ലാത്ത ജലം പുഴയിലേക്ക് വീണു. പുഴയിലൂടെ മരച്ചില്ലകളും ഞെരിച്ചിലും പുൽത്തകിടിത്തുണ്ടുകളും ഒഴുകിത്തുടങ്ങി.

മറഞ്ഞും തെളിഞ്ഞും വന്ന കാഴ്ചകൾക്കിടയിൽ അപ്പനും അമിച്ചനും നിന്നിരുന്ന പുൽത്തകിടി പുഴയിലേക്ക് ഇടിഞ്ഞുവീഴുന്നതും വെള്ളത്തിൽനിന്ന് നീന്തിത്തുടിച്ച് അമിച്ചൻ കരയ്ക്കു കയറുന്നതും പെൺമക്കൾ നോക്കിനിന്നു. എന്തുകൊണ്ടോ അവർ നിലവിളിച്ചില്ല. മർഗരീത്തയും ആൻസിയയും ഏറെക്കാലമായി അപ്പനറിയാതെ പഠിച്ചുവെച്ചിരുന്ന മരണത്തിന്റെ പ്രാർത്ഥനകൾ ആവേശത്തോടെ ചൊല്ലാനാരംഭിച്ചു. ജസീന്തയാകട്ടെ പതുക്കെ മുറ്റത്തേക്കിറങ്ങി ഷെഡ് തുറന്ന് തുരുമ്പു പിടിക്കാതെ കിടന്ന കൂടവുമെടുത്ത് പുഴയുടെ നേർക്ക് കൊടുംമഴയിലൂടെ നടന്നുതുടങ്ങി'.

രാമച്ചി
വിനോയ് തോമസ്
ഡി.സി. ബുക്‌സ്, 2017
വില : 140 രൂപ 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP