Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ എതിരാളികളെയും ഞെട്ടിച്ച് ലീഗിൽ നിന്നും ബിജെപിയിൽ നിന്നും ആളെ അടർത്തിയെടുത്തു; മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ചു; ഏതൊരു പ്രവർത്തകരെയും പേരു ചൊല്ലി വിളിക്കുന്ന പരിചയവും ജനകീയതവും; എല്ലാം പാർട്ടിക്ക് വേണ്ടിയെന്ന ചിന്തയിൽ കഴിയവേ 'പുരയ്ക്കു മേലേ' ചാഞ്ഞെന്ന് പാർട്ടി; അപ്രതീക്ഷിത ആക്രമണത്തിൽ തകർന്ന് പി ജയരാജൻ; കണ്ണൂർ ലോബിയിൽ വിള്ളൽ വീഴ്‌ത്തിയ നടപടിക്ക് പിന്നിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ?

രാഷ്ട്രീയ എതിരാളികളെയും ഞെട്ടിച്ച് ലീഗിൽ നിന്നും ബിജെപിയിൽ നിന്നും ആളെ അടർത്തിയെടുത്തു; മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ചു; ഏതൊരു പ്രവർത്തകരെയും പേരു ചൊല്ലി വിളിക്കുന്ന പരിചയവും ജനകീയതവും; എല്ലാം പാർട്ടിക്ക് വേണ്ടിയെന്ന ചിന്തയിൽ കഴിയവേ 'പുരയ്ക്കു മേലേ' ചാഞ്ഞെന്ന് പാർട്ടി; അപ്രതീക്ഷിത ആക്രമണത്തിൽ തകർന്ന് പി ജയരാജൻ; കണ്ണൂർ ലോബിയിൽ വിള്ളൽ വീഴ്‌ത്തിയ നടപടിക്ക് പിന്നിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് പലപ്പോഴും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നീക്കങ്ങൾ നടക്കാറ്. അടുത്തിടെ മുസ്ലിംലീഗിന്റെ കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് ജയരാജൻ ഇടപെട്ട് ലീഗ് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന് പിന്നിലും ജയരാജന്റെ മിടുക്കു തന്നെയായിരുന്നു. കണ്ണൂരിൽ എവിടെ പോയാലും പ്രവർത്തകരെ പേര് ചൊല്ലി വിളിക്കുന്ന വിധത്തിൽ പരിചയമുള്ള നേതാവാണ് പി ജയരാജൻ. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജനകീയത. എന്തായാലും ഈ ജനകീയമായ നീക്കങ്ങൾ തന്നെയാണ് അദ്ദേഹം പുരയ്ക്ക് മേലേ ചാഞ്ഞെന്ന തോന്നലുണ്ടാക്കാൻ സി.പി.എം നേതൃത്വത്തിന് ഇടയാക്കിയത്.

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന മട്ടാണ്. കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് പി ജയരാജന് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്.

സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിട്ടുണ്ട്. ജയരാജനെ പാർട്ടിയിൽ വളരാൻ വിടില്ലെന്ന കൃത്യമായ സൂചനയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നടപടി, ഇതിന് പിന്നിൽ ആരാണെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജയരാജനെതിരായ നടപടി കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ വികാരഭരിതനായാണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ പ്രതികരിച്ചത്. രേഖകൾ തയ്യാറാക്കിയതിൽ തനിക്ക് പങ്കില്ലെന്നും കെ.കെ.രാഗേഷ് എംപിയാണ് രേഖകൾ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. പാർട്ടി നടപടികളിൽ പ്രതിഷേധിച്ചു സംസാരിച്ച ജയരാജൻ പാർട്ടി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും ഇങ്ങനൊയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും അറിയിച്ചു. തുടർന്ന് സംസ്ഥാന സമിതി യോഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി പോകുകയും ചെയ്തു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ സി.പി.എം നേതൃത്വം നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകൾ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. ചർച്ചയ്ക്കും ജയരാജന്റെ മറുപടിക്കും ശേഷം അവ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ജയരാജനെതിരെ ചില നീക്കങ്ങൾ നടക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് പുറത്തറിഞ്ഞിരുന്നില്ല.

സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിൽ സുപ്രധാനിയായ നേതാവാണ് പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിർണായക സ്വാധീനമാണ് കണ്ണൂരിലെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനുള്ളത്.
ജയരാജനെതിരെയുണ്ടായ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണങ്ങളെന്താണെന്നോ ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും നിലപാടുകൾ എന്താണെന്നോ ഈ ഘട്ടത്തിൽ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ നീക്കത്തിലൂടെ പാർട്ടിയിൽ ചേരിപ്പോര് നിലനിൽക്കുന്നു എന്ന കൃത്യമായ സൂചനയാണ് പുറത്തുവരുന്നതും..

പി.ജയരാജനെ കൂടാതെ കണ്ണൂർ ലോബിയിലെ പ്രധാനികളായ ഇ.പി.ജയരാജൻ എംഎ‍ൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ എന്നീ നേതാക്കളുടെ നിലപാടും എന്താണെന്നറിയില്ല. വി എസ് അച്യുതാനന്ദനെതിരായ വിമർശനങ്ങൾ ഒഴിച്ചു നിർത്തിയാൽ സമീപകാലത്ത് ഇതാദ്യമായാണ് മുൻനിരയിലുള്ള ഒരു നേതാവിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇത്ര കടുത്ത വിമർശനമുയരുന്നത്. വിമർശനം പാർട്ടി കോട്ടയിലെ ഏറ്റവും ശക്തനായ നേതാവിനെതിരെ കൂടിയാക്കുമ്പോൾ അത് ജില്ലയിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ എങ്ങനെ സ്വീകരിക്കും എന്ന കാര്യം നിർണായകമാണ്.

തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കണ്ണൂരിലെ സി.പി.എം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണം.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമനുസരിച്ചാണ് സംസ്ഥാനസമിതിയിൽ അജൻഡ വന്നത് എന്നത് ഇതിന്റെ ഗൗരവം കൂട്ടുന്നു. ഇതിനൊപ്പം തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനത്തിൽ മത്സരമുണ്ടായപ്പോൾ അതിനെ എതിർത്ത് സമ്മേളനംതന്നെ പിരിച്ചുവിട്ട ജയരാജന്റെ നടപടിയും പരാതിക്കിടയാക്കി. ലോക്കൽസമ്മേളനത്തിൽ കമ്മിറ്റിയംഗങ്ങളുടെ പാനൽ വെച്ചപ്പോൾ മൂന്നു പ്രതിനിധികൾ മത്സരിക്കാൻ തയ്യാറായി. പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. മത്സരം വിഭാഗീയതയാണെന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ പ്രതിനിധികളും തയ്യാറായില്ല. ഇതോടെയാണ് സമ്മേളനം നിർത്തിവെച്ചത്. ഇതിനിടയിലെ ബഹളത്തിൽ 'നിങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തിയത് മത്സരിച്ചിട്ടായിരുന്നല്ലോ' എന്ന് ചില പ്രതിനിധികൾ ജയരാജനോട് ചോദിക്കുകയും ചെയ്തിരുന്നു. മുടങ്ങിയ സമ്മേളനം വീണ്ടും നടത്താൻ കഴിയാത്തതും സംസ്ഥാന നേതൃത്വത്തിന്റെ വിമർശത്തിനിടയാക്കി.

കണ്ണൂരിൽ മറ്റേത് പാർട്ടിനേതാക്കൾക്കും ഉപരിയായി പി.ജയരാജന് ജനകീയത കൂടിയതാണ് വിമർശത്തിന് അടിസ്ഥാനകാരണമായത്. ഇത് ബോധപൂർവം ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. പൊതുസമ്മേളനങ്ങളിൽ ജയരാജന് പ്രത്യേകമായി കൈയടി കിട്ടുന്നു. സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തുന്നു. ഇതൊക്കെയാണ് ജയരാജനെതിരെ ഉയർന്ന വിമർശനങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബം വരെ ഇതിനു തെളിവായി മാറി.

കണ്ണൂരിലെ നേതാക്കളിൽനിന്നുതന്നെയാണ് വിമർശമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിനെ തടയാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറായതുമില്ല. പരാതി പരിശോധിക്കണമെന്ന നിലപാടാണ് കോടിയേരിയും സ്വീകരിച്ചത്. കണ്ണൂരിലെ പാർട്ടിക്കുള്ളിൽ ശീതസമരവും മുറുമുറുപ്പും കൂട്ടുന്നതാണ് ഇപ്പോഴത്തെ നടപടി. പാർട്ടിയുടെ കരുത്തും കരുത്തരുടെ നിരയും കണ്ണൂരിലാണ്. ജില്ലാ നേതൃത്വത്തിന്റെ പല പരിപാടികളിലും കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അസാന്നിധ്യം ഇപ്പോൾതന്നെ പ്രകടമാണ്. ഐ.ആർ.പി.സി.യിലൂടെയുള്ള സാന്ത്വനപ്രവർത്തനവും എതിരാളികളുടെ തട്ടകത്തിൽ വിള്ളലുണ്ടാക്കി പാർട്ടിയിലേക്ക് ആളെക്കൂട്ടിയതുമെല്ലാം പി.ജയരാജന്റെ മിടുക്കാണ്. പക്ഷേ, അതൊക്കെ ഒറ്റയാൾപോരാട്ടത്തിന്റെ വിജയമാക്കി മാറ്റുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ ഉയരുന്നത്.

എല്ലാ സമയത്തും ജയരാജനൊപ്പം ഉറച്ചു നിന്ന പാർട്ടി ഇപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിന് നേരെ തിരിഞ്ഞു എന്നതാണ് ആകാംക്ഷ ഉണർത്തുന്ന ചോദ്യം. തനിക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയിൽ നിന്ന് ഇന്ന് ഇറങ്ങിപോയ പി.ജയരാജന്റെ തുടർനടപടികൾ എന്താവും എന്നതിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാർട്ടിക്ക് വിധേയനായി തന്നെ പോരാട്ടം തുടരാനാകും അദ്ദേഹത്തിന്റെ നീക്കമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP