Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പടയ്ക്ക് മുമ്പേ മുടി വെട്ടി സ്റ്റൈലായി; യുവാക്കൾക്ക് ഹരമായി പട നയിച്ച് ഹിറ്റായി; രമേശ് ചെന്നിത്തലയുടെ പടയൊരുക്കം തലസ്ഥാനത്തെത്തിയപ്പോൾ നേതാക്കളും പാർട്ടിയും ഉഷാർ; കളങ്കിതരെ ഏഴയലത്ത് അടുപ്പിക്കാതെ വിവാദങ്ങളെ പടികടത്തി; സടകുടഞ്ഞെണീറ്റ കോൺഗ്രസിനെയും യുഡിഎഫിനെയും ആവേശത്തിരയിലേറ്റാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ശംഖുമുഖത്ത്; ഒരു മാസത്തെ യാത്ര അവസാന പാദത്തിലെത്തുമ്പോൾ തുണയായത് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തുള്ള പ്രചാരണം

പടയ്ക്ക് മുമ്പേ മുടി വെട്ടി സ്റ്റൈലായി; യുവാക്കൾക്ക് ഹരമായി പട നയിച്ച് ഹിറ്റായി; രമേശ് ചെന്നിത്തലയുടെ പടയൊരുക്കം തലസ്ഥാനത്തെത്തിയപ്പോൾ നേതാക്കളും പാർട്ടിയും ഉഷാർ; കളങ്കിതരെ ഏഴയലത്ത് അടുപ്പിക്കാതെ വിവാദങ്ങളെ പടികടത്തി; സടകുടഞ്ഞെണീറ്റ കോൺഗ്രസിനെയും യുഡിഎഫിനെയും ആവേശത്തിരയിലേറ്റാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ശംഖുമുഖത്ത്; ഒരു മാസത്തെ യാത്ര അവസാന പാദത്തിലെത്തുമ്പോൾ തുണയായത് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തുള്ള പ്രചാരണം

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾ പോലും ചോദിച്ചുതുടങ്ങിയിരിക്കുന്നു. എന്താണ് അടുത്തകാലത്തായി രാഷ്ട്രീയ പാർട്ടികളുടെ ഒരുപാട് യാത്രകളും, റാലികളും കേരളത്തിൽ നടക്കുന്നത്? സാധാരണഗതിയിൽ പൊതുതിരഞ്ഞെടുപ്പ് സമയത്തൊക്കെയാണ് ഇത്തരത്തിൽ ജാഥകളും റാലികളും നടക്കുക. അണികളെ ഉണർത്താനും ആവേശം പകരാനുമാണ് ഈ യാത്രകൾ. പാർട്ടി ഊർജ്ജസ്വലമാകുന്നതോടെ നേതാക്കളും ഉഷാറാകും.മറിച്ചും.

ബിജെപിയാണ് ആദ്യം യാത്രയ്ക്ക് പുറപ്പെട്ടത്. സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമത്തിനും, ജിഹാദി ഭീകരതയ്ക്കും എതിരെയായിരുന്നു ജനരക്ഷായാത്ര. ഇതിന് മറുപടിയെന്നോണം ഇടതുമുന്നണി ജനജാഗ്രത യാത്ര പുറപ്പെട്ടു.ബിജെപി കേരളത്തിൽ വേരുറപ്പിക്കുന്നുവെന്നും, മുഖ്യപ്രതിപക്ഷസ്ഥാനം തട്ടിയെടുക്കുമെന്നുമുള്ള പ്രചാരണങ്ങൾ നടക്കുമ്പോൾ യുഡിഎഫിന് പിന്നോട്ട് പോകാൻ കഴിയുമോ? നരന്ദ്ര മോദി സർക്കാരിന്റെയും,പിണറായി സർക്കാരിന്റെയും ജനവിരുദ്ധനയങ്ങൾക്ക് എതിരെയാണ് അങ്ങനെ പട ഒരുങ്ങിയത്. ജാഥയ്ക്കും മാർച്ചിനും ഒന്നുമല്ല ഇത്തവണ യുഡിഎഫ് പുറപ്പെട്ടത്. പേരിലുമുണ്ട് ഒരു സർഗാത്മകത. പടയൊരുക്കം. ഒരുക്കം മാത്രമല്ല, ഒരുകോടി ഒപ്പുശേഖരണവും പതിവില്ലാതെ സംഗതികളെ ഉഷാറാക്കി.

കോൺഗ്രസിന്റെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്നതായിരുന്നു പടയൊരുക്കത്തോടുള്ള ജനങ്ങളുടെ പ്രതികരണം. കണക്കുകൂട്ടലുകളെ തെറ്റിച്ച് അത് അണികളെയാകെ ഉണർത്തി. കാൽചോട്ടിൽ നിന്ന് ചോർന്നുപോകുന്നുവെന്ന് ഭയപ്പെട്ട തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തിരിച്ചുപിടിച്ചതായ തിരിച്ചറിവിൽ യാത്ര തുടരുകയാണ്.പുതുജീവൻ കൈവരിച്ച പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ ഡിസംബർ ഒന്നിന് രാഹുൽ ഗാന്ധി എത്തുകയാണ്. ശംഖുമുഖം കടപ്പുറത്ത് സമാപനസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നു. ഫ്‌ളെക്‌സ് ബോർഡുകൾ തലസ്ഥാന നഗരിയിൽ തലങ്ങും വിലങ്ങും ഉയർന്നുകഴിഞ്ഞു.

യുഡിഎഫിനെ തുണച്ച ഘടകങ്ങൾ

ദേശീയതലത്തിൽ ഗുജറാത്തിൽ 22 വർഷത്തിന് ശേഷം കസേര തിരിച്ചുപിടിക്കാനുള്ള തീവ്രയത്‌നത്തിലാണ് രാഹുൽ ബ്രിഗേഡ്.ജനസമ്പർക്ക പരിപാടികൾ, കൂട്ടായ്മകൾ അങ്ങനെ രാഹുൽ മുന്നേറുന്നതിനിടെ ഗുജറാത്തിൽ തങ്ങളുടെ നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഓഡിയോ ടേപ്പും പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലാകട്ടെ വെറും രാഷ്ട്രീയം മാത്രമല്ല, യുഡിഎഫിന് തുണയായത്.കഴിഞ്ഞ കുറെ മാസങ്ങളായി നിലനിൽക്കുന്ന നിരവധി ഘടകങ്ങൾ മുന്നണിയുടെ രക്ഷയ്ക്ക് എത്തി. നോട്ടുനിരോധനവും, ജിഎസ്ടിയും വരുത്തിയ പൊല്ലാപ്പുകളും, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും, പൊതുവിതരണ സമ്പ്രദായത്തിന്റെ തകർച്ചയും ജനങ്ങളെ ഇരുത്തിചിന്തിപ്പിച്ചു.

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാരിനെ വിടാതെ പിടികൂടിയ വിവാദങ്ങൾ പരോക്ഷമായി യുഡിഎഫിനെയാണ് സഹായിച്ചത്.തങ്ങളുടെ ഭരണവീഴ്ചകൾ മറച്ചുവയ്ക്കാനാണ് ഉമ്മൻ ചാണ്ടിയെയും മറ്റുനേതാക്കളെയും ലാക്കാക്കിസോളാർ കമ്മീഷൻ റിപ്പോർട്ട് എൽഡിഎഫ് ആയുധമാക്കിയതെന്ന് തിരിച്ചറിവ് വന്നതോടെ, അണികൾ പോരാട്ടത്തിന് സജ്ജമായി. ഇതോടെ സംഘടനാദൗർബല്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന കോൺഗ്രസ് സടകുടഞ്ഞെഴുന്നേറ്റു.

അമിത് ഷായുടെ തന്ത്രങ്ങൾ പയറ്റാനും അത് സഫലമാക്കാനുമാണ് ബിജെപി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ജനരക്ഷായാത്ര സംഘടിപ്പിച്ചത്. സി.പി.എം അക്രമങ്ങൾ മൂലം സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമല്ലെന്ന സന്ദേശം പകരാനാണ് യാത്രയിൽ ഉടനീളം ബിജെപി ശ്രമിച്ചത്.ആർഎസ്എസ് പ്രവർത്തകരെ ഉന്മൂലനം ചെയ്യുന്ന സി.പി.എം അക്രമപാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.അതേസമയം, സംഘപരിവാറിന്റെ വർഗീയ-ഫാസിസ്റ്റ് നയങ്ങൾക്ക് എതിരെയായിരുന്നു ജനജാഗ്രതാ യാത്ര.

വടക്ക് നിന്നും തെക്കുനിന്നുമുള്ള കോടിയേരിയുടെയും, കാനത്തിന്റെയും നേതൃത്വത്തിലുള്ള യാത്ര പക്ഷേ വിവാദങ്ങളിൽ മുങ്ങിപ്പോയി. കാരാട്ട് ഫൈസലിന്റെ മിനികൂപ്പറിലെ കോടിയേരിയുടെ യാത്ര, തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം എന്നിങ്ങനെ വിവാദങ്ങൾ വാർത്തകളിൽ ഇടം പിടിച്ചതോടെ, കാര്യങ്ങൾ കൈവിട്ടുപോയി. യാത്ര കഴിയും വരെ ചാണ്ടിയെ രാജിവപ്പിച്ചില്ലെങ്കിലും, അതുകഴിഞ്ഞതോടെ കൈയൊഴിഞ്ഞു.ജോയ്‌സ് ജോർജിന്റെ കൊട്ടക്കമ്പൂർ ഭൂമി കയ്യേറ്റം, പി.വി.അൻവറിന്റെ വാട്ടർ തീം പാർക്ക് വിവാദം എല്ലാം ജനജാഗ്രത യാത്രയുടെ നേരേ ഉയരുന്ന ചോദ്യങ്ങളായി മാറി.

പടയൊരുക്കം തിളങ്ങിയതെങ്ങനെ?

കാൽചോട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുക മാത്രമാണ് പരിഹാരമെന്ന് യുഡിഎഫും കോൺഗ്രസും തിരിച്ചറിഞ്ഞതാണ് പടയൊരുക്കത്തിന് ഊർജ്ജദായകമായത്. റേഷൻ വിതരണത്തിലെ അപാകതകൾ, കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ്, പണത്തിന്റെ ഞെരുക്കം, ജിഎസ്ടിയുടെ പ്രതികൂല ഫലം എല്ലാം പടയൊരുക്കത്തിൽ പ്രചാരണ വിഷയമായി. പാവങ്ങളിൽ പാവങ്ങളായവർക്കും, സാധാരണക്കാർക്കും, കേന്ദ്രസർക്കാരിന്റെ നയങ്ങൾ എങ്ങനെ തിരിച്ചടിയായി എന്നാണ് പടയൊരുക്കം ചർച്ച ചെയ്തത്.

സംസ്ഥാന സർക്കാർ വിവാദങ്ങളിൽ മുഴുകുകയും ഭരണം മറക്കുകയും ചെയ്തുവെന്നും ജനങ്ങളെ ഓർമിപ്പിച്ചു. എൽഡിഎഫ് അധികാരത്തിലിരിക്കുമ്പൊഴൊക്കെ, നാട് അക്രമത്തിന്റെയും, രക്തചൊരിച്ചിലിന്റെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ്‌സഥാപിക്കാൻ ശ്രമിച്ചു.സി.പി.എം അക്രമത്തെ മാത്രമല്ല ബിജെപി അക്രമങ്ങളെയും തുറന്നുകാട്ടി. നിർണായക ഘട്ടങ്ങളിൽ, ഇരുപാർട്ടികളും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ്‌സഥാപിക്കാൻ ശ്രമിച്ചു.രമേശ് ചെന്നിത്തലയ്ക്കും, പടയൊരുക്കത്തിലെ 10 സ്ഥിരാംഗങ്ങൾക്കും വിഷയങ്ങൾക്ക് പഞ്ഞമില്ലായിരുന്നുവെന്ന് ചുരുക്കം.

ഏറ്റവും വലിയ ഒപ്പുശേഖരണം

ഒരു കോടിപ്പേരുടെ ഒപ്പുശേഖരണം പടയൊരുക്കത്തിന് ഒരുമാസം മുമ്പേ തുടങ്ങിയതും നേട്ടമായി.ജാഥയുടെ സന്ദേശം താഴെത്തട്ടിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ഒപ്പിടൽ കാമ്പയിൻ ആരംഭിച്ചത്. ബാനറിലാണ് ഒപ്പിടുക. തിരുവനന്തപുരത്ത് എത്തുമ്പോഴേക്ക് ഒരുകോടി പേർ ഒപ്പിടുമെന്ന് കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പറഞ്ഞു.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ 'സിഗ്‌നേച്ചർ ക്യാംപെയ്ൻ' ആയി ഇതു മാറുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ബാനറുകളെല്ലാം കൂടി ഒരുമിച്ചു തയ്ച്ചാൽ അതു 70 കിലോമീറ്ററെങ്കിലും നീളുന്നതാകും. ബാനറുകൾക്കു മുകളിൽ 'കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം, ഇതാ ഞങ്ങളുടെ കയ്യൊപ്പ്' എന്നു രേഖപ്പെടുത്തുകയാണ് ചെയ്യുകയ ഒപ്പിടാൻ കഴിയാത്തവരുടെ വിരലടയാളം രേഖപ്പെടുത്തുന്നു.

വിവാദങ്ങൾ ഒഴിഞ്ഞുനിന്ന പടയൊരുക്കം

ജനജാഗ്രത യാത്രയിൽ കോടിയേരിയെ വിവാദത്തിലാക്കിയതുപോലൈ പാർട്ടിക്ക് അനഭിമതരായവർ കടന്നുകൂടാതിരിക്കാൻ ആദ്യം മുതലേ ശ്രദ്ധയുണ്ടായിരുന്നു. എന്തും വിവാദമാകുന്ന സോഷ്യൽ മീഡിയ കാലത്ത് വിഭവസമൃദ്ധമായ ഭക്ഷണം പോലും പ്രശ്‌നമാകുമെന്ന് അറിഞ്ഞ് മിതവും, ലളിതവുമാക്കാനും ശ്രമമുണ്ടായി.

റാലിയുടെ ഫണ്ട്, അനഭിമതരുടെ കടന്നുകൂടൽ, യാത്രയിൽ താമസിക്കുന്ന ഇടങ്ങൾ അങ്ങനെ വിവാദമുണ്ടാക്കാൻ സാധ്യതയുള്ള എല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നുവെന്ന് പ്രചാരണത്തിന്റെ കോഡിനറ്റേറായ വി.ഡി.സതീശൻ പറഞ്ഞു.ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് യാത്രയിൽ സ്ഥാനമുണ്ടായിട്ടില്ലെന്നും, യാത്ര വിവാദമാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കീഴ്ഘടങ്ങൾക്ക് കളങ്കിതരെ മാറ്റിനിർത്താൻ കർശന നിർദ്ദേശം നൽകിയിരുന്നെന്നും സതീശൻ പറഞ്ഞു.

യാത്ര തലസ്ഥാനത്ത് സമാപിക്കുന്നതോടെ, മുന്നണി രാഷ്ട്രീയമായ ഇച്ഛാശക്തിയും, ഐക്യവും കൈവരിക്കുമെന്നാണ് നേതാക്കൾ ഉറച്ചുവിശ്വസിക്കുന്നത്.

യാത്രയുടെ തുടക്കം

നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെയാണു യാത്ര ആസൂത്രണം ചെയ്ത്ത്. തിരുവനന്തപുരം പാറ്റൂർ ജംഗ്ഷനിൽ, യുഡിഎഫ് നേതാക്കൾ ചുവരെഴുതിക്കൊണ്ടാണു യാത്രയ്ക്കു പേരിട്ടത്.ചെന്നിത്തലയെ കൂടാതെ ഉമ്മൻ ചാണ്ടി, എം.എം.ഹസൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചുവെരഴുതി തുടങ്ങി.

കാസർകോഡ് ഉപ്പളയിൽ നവംബർ 1ന് ജനദ്രോഹനടപടികൾ തുടരുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമെന്ന പ്രഖ്യാപനവുമായാണ് പടയൊരുക്കത്തിന് തുടക്കം കുറിച്ചത്. യാത്രയുടെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി നിർവഹിച്ചു. മുന്നണിയിലെ കക്ഷികളുടെ പതാകകൾ കൈമാറിയായിരുന്നു ഉദ്ഘാടനം.

മോദിക്കും പിണറായിക്കുമുള്ള ശക്തമായ താക്കീതാണ് പടയൊരുക്കമെന്നും കേരളത്തിൽ ബിജെപിയെ വളർത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ ആന്റണി പറഞ്ഞു.വി.ഡി.സതീശൻ, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, എം.കെ.മുനീർ, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.പി.മോഹനൻ, ഷിബു ബേബിജോൺ, ജോണി നെല്ലൂർ, സി.പി.ജോൺ, വി.റാംമോഹൻ എന്നിവരാണു ജാഥയിലെ സ്ഥിരംഗാങ്ങൾ.

'പടയൊരുക്കം' ഇപ്പോൾ അവസാനപാദത്തിലാണ്. ജാഥ തുടങ്ങിയശേഷമാണ് സോളാർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വന്നത്. റിപ്പോർട്ടിന്റെ ഉള്ളടക്കം യു.ഡി.എഫ്. നേതൃത്വത്തെ ആകെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ജാഥയിൽ അത് പ്രശ്നമായില്ലെന്ന് നേതാക്കൾ പറയുന്നു.സാധാരണ യു.ഡി.എഫ്. ജാഥകളെക്കാൾ വലിയ ആൾക്കൂട്ടം പടയൊരുക്കത്തിന്റെ യോഗങ്ങളിലെത്തുന്നുവെന്നത് ഇതിനുള്ള സാക്ഷ്യമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം, രാഷ്ട്രീയ അക്രമങ്ങളും, കൊലപാതകങ്ങളും, അധികാരമേറ്റ് ഒരു വർഷം തികയും മുൻപെ രണ്ട് മന്ത്രിമാർ രാജിവെക്കാനുണ്ടായ സാഹചര്യം ഒപ്പം ദേശീയ തലത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി, നോട്ട് നിരോധനം, പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ തുടങ്ങിയവ ജാഥയിൽ പ്രചരണ വിഷയങ്ങളായി.

കേരളാ കോൺഗ്രസ് മുന്നണി വിട്ടശേഷം യു.ഡി.എഫ്. മുൻകൈയെടുത്ത് നടത്തുന്ന വലിയ പ്രചാരണമാണ് പടയൊരുക്കം. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ കേന്ദ്രങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ അതിർവരമ്പുകൾ നേർത്തതുമാണ്. കേരളാ കോൺഗ്രസ് മുന്നണിവിട്ടതോടെ ഏത് പാർട്ടിയാണെന്ന തീരുമാനം ഇത്തരക്കാർക്ക് എടുക്കേണ്ടിവന്നു. യു.ഡി.എഫിനൊപ്പം നിന്നവർ ഇപ്പോഴും മുന്നണിയിൽ തന്നെയുണ്ടെന്നാണ് ഈ സ്ഥലങ്ങളിലെ സ്വീകരണയോഗങ്ങളിലെ ആൾക്കൂട്ടത്തെ ചൂണ്ടിക്കാട്ടി നേതാക്കൾ പറയുന്നത്.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉണർവിലായിരുന്ന മുസ്ലിംലീഗ് സജീവമായ ഇടപെടൽ നടത്തിയത് മലബാറിൽ വലിയ ഗുണംചെയ്തു. എല്ലാ ദിവസവും രാവിലെ അതതിടങ്ങളിലെ പ്രമുഖർക്കൊപ്പമാണ് ജാഥാംഗങ്ങളുടെ ഭക്ഷണം. ഈ കൂടിച്ചേരലുകൾ വലിയ ഊർജം പകർന്നതായി ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തല പറഞ്ഞു.

ജാഥയുടെ സന്ദേശം താഴെത്തട്ടിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ഒപ്പിടൽ കാമ്പയിൻ ആരംഭിച്ചത്. ബാനറിലാണ് ഒപ്പിടുക. തിരുവനന്തപുരത്ത് എത്തുമ്പോഴേക്ക് ഒരുകോടി പേർ ഒപ്പിടുമെന്ന് കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പറഞ്ഞു. ബാനർ നിവർത്തിയാൽ 60-70 കിലോമീറ്റർ നീളംവരും.

ജാഥ തലസ്ഥാനത്ത്

പടയൊരുക്കം' ജാഥ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വെള്ളിയാഴ്ച ശംഖുമുഖത്ത് സമാപിക്കും.രാവിലെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ ജാഥക്ക് സ്വീകരണം നൽകി. തുടർന്ന് വർക്കല മൈതാനം, ചിറയിൻകീഴ് ശാർക്കര മൈതാനം, ആറ്റിങ്ങൽ മാമം ജംഗ്ഷൻ, കല്ലറ, നെടുമങ്ങാട് എന്നിവിടങ്ങളിൽ സ്വീകരണം

വ്യാഴാഴ്ച രാവിലെ എട്ടിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ സാഹിത്യ - സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടക്കും. പത്ത് മണിക്ക് ആര്യനാട് ജങ്ഷനിൽ നിന്ന് തുടങ്ങുന്ന ജാഥ 11ന് കാട്ടാക്കട, മൂന്നിന് ബാലരാമപുരം, നാലിന് നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചിന് വെള്ളറടയിൽ സമാപിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സംസാരിക്കും

സമാപനത്തിന് രാഹുലെത്തും

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ തലസ്ഥാനത്ത് എത്തും. ഒന്നിനു വൈകിട്ട് അഞ്ചിനു 'പടയൊരുക്കം' ജാഥയുടെ ശംഖുമുഖത്തെ സമാപന സമ്മേളനത്തിലും പിറ്റേന്നു രാവിലെ ഒൻപതിന് ഇന്ദിരാഭവനിൽ കോൺഗ്രസ് നേതൃസംഗമത്തിലും പങ്കെടുക്കും.ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം യു.ഡി.എഫ്. പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി. പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ എംഎം ഹസൻ, ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനതാദൾ ശരദ് യാദവ് സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ, കെപിഎ മജീദ് മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

ഹെയർ സ്റ്റൈൽ മാറ്റി പട നയിച്ചു

രമേശ് ചെന്നിത്തലയെ പുതിയ രൂപത്തിൽ കണ്ടു തുടങ്ങിയത് ജാഥയ്ക്ക് തൊട്ടുമുമ്പാണ്. ഹെയർ സ്‌റ്റൈലിലെ മാറ്റം തന്നെയായിരുന്നു അതിൽ പ്രധാനം. ഈ മാറ്റം കണ്ട പലരും ചോദിച്ചു, എന്തിനാണ് ചെന്നിത്തല ഹെയർ സ്‌റ്റൈൽ മാറ്റിയത്?ചെന്നിത്തല അതിനു നൽകുന്ന മറുപടി വളരെ ലളിതമാണ്. ഒരു ദിവസം മുടി വെട്ടിയപ്പോൾ അങ്ങനെ ആയെന്നേയുള്ളൂ. അതൊരു രണ്ടോ മൂന്നോ മാസം മുമ്പാണ്യ പിന്നെ അങ്ങനെ തന്നെ തുടർന്നു. അപ്പോൾ പിന്നെ ഇരു വശങ്ങളിലും കാണുന്ന നരയോ? അതു പ്രായമായതിന്റെ ലക്ഷണമെന്നാണ് ചാനൽ അഭിമുഖത്തിൽ ചെന്നിത്തലയുടെ മറുപടി. പ്രായമാവുകയാണല്ലോ, അതു നമ്മൾ മറച്ചുവച്ചിട്ടു കാര്യമില്ല. രണ്ടു വശങ്ങളിലും ഇങ്ങനെ നര വരുത്തുന്നത് ഇപ്പോൾ സ്‌റ്റൈൽ ആണല്ലോയെന്നു ചൂണ്ടിക്കാട്ടുമ്പോൾ, പതിപക്ഷ നേതാവിന്റെ മുഖത്ത് ചിരി മാത്രം.

ഈ ജാഥയ്ക്കു പടയൊരുക്കം എന്നു പേരിട്ടതെന്തിന്? സാധാരണ രാഷ്ടീയ ജാഥകൾക്ക് യാത്രയെന്ന് അവസാനിക്കുന്ന പേരുകളാണ് പതിവ്. അങ്ങനെയൊരു പേരാണ് ഉദ്ദേശിച്ചിരുന്നതെന്നും പാർട്ടിയിലെ യുവാക്കളാണ് ഒരു മാറ്റത്തിനായി ഈ പേരു നിർദ്ദേശിച്ചിരുന്നതെന്നും ചെന്നിത്തല. വിഡി സതീശന്റെ നേതൃത്വത്തിൽ ഒരുകൂട്ടം യുവ നേതാക്കളാണ് പടയൊരുക്കം എന്ന പേരു നിർദ്ദേശിച്ചത്. ആദ്യം അതു കേട്ടപ്പോൾ ഒരു പ്രശ്‌നം തോന്നിയിരുന്നു. ആളുകൾ ഇതു സ്വീകരിക്കുമോ എന്ന ആശങ്ക. എന്നാൽ പേരു ഹിറ്റായി. മുൻപൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള പ്രതികരണമാണ് പടയൊരുക്കത്തിന് ജനങ്ങളിൽനിന്നു ലഭിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.

എൽഡിഎഫും ബിജെപിയും മുൻപു നടത്തിയ ജാഥകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് പടയൊരുക്കം സംഘടിപ്പിച്ചത്. അതുകൊണ്ടാണ് വിവാദങ്ങളില്ലാതെ മുന്നേറാൻ കഴിഞ്ഞത്. ജാഥയുടെ മുന്നോട്ടുപോക്കിലും ജനങ്ങളുടെ പ്രതികരണത്തിലും തൃപ്തനാണെന്ന് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP