Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മങ്ങളും അപരങ്ങളും: ഒരു സന്യാസി, സ്ത്രീയെ വായിക്കുമ്പോൾ

ആത്മങ്ങളും അപരങ്ങളും: ഒരു സന്യാസി, സ്ത്രീയെ  വായിക്കുമ്പോൾ

ഷാജി ജേക്കബ്

Repression is a seamless garment; a society which is authoritarian in its social and sexual codes, which crushes its women beneath the intolerable burdens of honour and propriety, breeds repressions of other kinds as well.

- Salman Rushdie

യാഥാർഥ്യം ഇതായിരുന്നിട്ടും, സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞ ഈ വാക്കുകളായിരിക്കാം പൊതുവെ നിഗൂഢമെന്നു മുദ്രകുത്തി ലാവണ്യവൽക്കരിച്ചും കാല്പനികവൽക്കരിച്ചും മാറ്റിനിർത്തപ്പെടുന്ന സ്ത്രീയുടെ ആത്മഭൂമികകളെക്കുറിച്ച് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് - 'The great question that has never been answered, and which I have not yet been able to answer, despite my thirty years of research into the femine soul, is 'What does a woman want?'.

അപാരമായി ഗൂഢവൽക്കരിച്ചോ അങ്ങനെതന്നെ ലളിതവൽക്കരിച്ചോ സ്ത്രീയെക്കുറിച്ചു പറയാനാണ് മിക്കവാറും പുരുഷചിന്തകരും കലാപ്രവർത്തകരും എഴുത്തുകാരും ശ്രമിച്ചിട്ടുള്ളത്. സ്ത്രീ ഒരു പ്രഹേളികയാണെന്ന് അവർ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ലോകമെങ്ങും എഴുതപ്പെടുന്നതും പറയപ്പെടുന്നതുമായ വാക്കുകളിലും വരയ്ക്കപ്പെടുന്നതും ചിത്രീകരിക്കപ്പെടുന്നതുമായ ദൃശ്യങ്ങളിലും വലിയൊരു പങ്ക് ബിംബവൽക്കരിക്കപ്പെടുന്നത് സ്ത്രീയായതെന്തുകൊണ്ടാവാം? അപ്രാപ്യമായ അറിവും അപ്രതിരോധ്യമായ ആനന്ദവും അനാദിയായ തൃഷ്ണയും അസുലഭമായ ലാവണ്യവും അവളിൽ സന്നിഹിതമാണെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാവാം? വാക്കും ദൃശ്യവും സംഗീതവും ശില്പവും നൃത്തവും സ്വപ്നവും കൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള സ്ത്രീത്വങ്ങളുടെ പ്രപഞ്ചം മർത്യഭാവനയുടെതന്നെ അർധചരിത്രമായി മാറുന്നതെങ്ങനെയാവാം?

സ്ത്രീയെക്കുറിച്ചുണ്ടായിട്ടുള്ള ആഖ്യാനങ്ങളിലും ആവിഷ്‌ക്കാരങ്ങളിലും ബഹുഭൂരിപക്ഷവും സ്ത്രീവിരുദ്ധമെന്നു മുദ്രകുത്തപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ലിംഗനീതി ഭാഷയിലും ഭാവനയിലും ചിന്തയിലും രൂപകങ്ങളിലും സമീപനങ്ങളിലും പ്രവൃത്തികളിലും സൂക്ഷിക്കുകയെന്നത് എത്രമേൽ ആയാസകരവുമാണ്. ചരിത്രത്തിലും മിത്തുകളിലും മതങ്ങളിലും ഭരണക്രമങ്ങളിലും സ്ത്രീയുടെ പ്രാതിനിധ്യം തീർത്തും ശുഷ്‌ക്കമാണെന്നു മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ ഹിംസകൾക്ക് അവൾ നിരന്തരം ഇരയായിത്തീരുകയും ചെയ്യുന്നു. സാഹിത്യത്തിലും കലയിലും സിനിമയിലും മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും വൈജ്ഞാനികമണ്ഡലങ്ങളിലുമൊക്കെ ഇതിങ്ങനെതന്നെയാണ്. അതുകൊണ്ടുതന്നെ സ്ത്രീയോടനുഭാവം പ്രകടിപ്പിച്ചും ചേർന്നുനിന്നും അവളെ വ്യവസ്ഥാപിതമായ മുഴുവൻ അധികാരഘടനകളിലും നിന്നു മോചിപ്പിച്ചും സ്വതന്ത്രയാക്കി അംഗീകരിക്കുകയെന്നത് പൊതുവെ നമ്മുടെ സമൂഹത്തിൽ പ്രകടമായിക്കാണുന്ന ഒരു പ്രവണതയല്ല. സ്ത്രീയെക്കുറിച്ചുള്ള ബഹുഭൂരിപക്ഷം സാംസ്‌കാരിക നിർമ്മിതികളും സ്ത്രീക്കു ലഭിക്കുന്ന മിക്കവാറും പ്രാതിനിധ്യങ്ങളും ഈ പരിമിതി മറികടക്കുന്നുമില്ല. അതുകൊണ്ടുകൂടിയാണ് ബോബിജോസ് കട്ടികാടിന്റെ 'അവൾ' സ്ത്രീയുടെ അസംഖ്യം ആത്മങ്ങളെയും അപരങ്ങളെയും കുറിച്ചുള്ള വേറിട്ടൊരു ചിന്താപദ്ധതി മുന്നോട്ടുവയ്ക്കുന്ന പുസ്തകമെന്ന നിലയിൽ നമ്മുടെ വായനയിൽ ഇടംപിടിക്കുന്നത്.

ഖലീൽ ജിബ്രിനെ കൂട്ടുപിടിച്ച് ക്രിസ്തുവിലേക്കു സഞ്ചരിക്കുന്ന വിചിത്രമായൊരു മിസ്റ്റിക് ഭാവനയ്ക്കുടമയാണ് ബോബിജോസ്. മനുഷ്യാനുഭവങ്ങളെയും സ്വത്വങ്ങളെയും കുറിച്ചുള്ള ചിന്തകളിലും കാവ്യാത്മകമായ എഴുത്തിലും ഈയൊരു മിശ്രഭാവന അസാധാരണമാംവിധം പ്രകടമാകുകയും ചെയ്യുന്നു. സ്ത്രീയെ, അവളുടെ കർതൃനിർണയങ്ങളിലും സ്വത്വബോധങ്ങളിലും നിർവാഹകസ്ഥാനങ്ങളിലും അതായിത്തന്നെ മാനിക്കുക എന്ന അടിസ്ഥാന നിലപാടിൽ ഊന്നിനിൽക്കുന്ന സമീപനമാണ് ബോബിജോസിന്റേത്. സ്ത്രീയിലേക്കുള്ള വഴികൾ സ്ത്രീയിലൂടെത്തന്നെ കണ്ടെത്തുന്ന ധീരവും ദൃഢവും നിശിതവും നീതിയുക്തവുമായ കാഴ്ചപ്പാടുകൾ നിറഞ്ഞ പുസ്തകം. യുദ്ധങ്ങളിലും വിജയങ്ങളിലും സൗന്ദര്യത്തിലും സാമ്രാജ്യങ്ങളിലും അധികാരത്തിലും സമ്പത്തിലും കൂടിയല്ല സ്ത്രീയിലേക്കുള്ള വഴികൾ എന്ന് ഈ പുസ്തകം കണ്ടെത്തുന്നു. സ്‌നേഹത്തിലും സഹനത്തിലും കരുണയിലും വാത്സല്യത്തിലും സമതയിലും നിർഭയതയിലും ഭക്തിയിലും ജ്ഞാനത്തിലും കണ്ണീരിലും സമചിത്തതയിലും കൂടിയാണ് അവളിലേക്കെത്തിച്ചേരേണ്ടതെന്ന് ഈ പുസ്തകം ആവർത്തിച്ചുപറയുന്നു. നിശ്ചയമായും മാംസം അവിടെ രക്തത്തിൽ കലർന്നിട്ടുണ്ട്; ശരീരം ആത്മാവിലും.

ലഘൂപന്യാസങ്ങൾ, കുറിപ്പുകൾ, നിരീക്ഷണങ്ങൾ എന്നൊക്കെ വിളിക്കാവുന്ന നാല്പതോളം രചനകളുടെ സമാഹാരമാണ് 'അവൾ'. തന്റെ മുൻഗ്രന്ഥങ്ങളിലെന്നപോലെ ഒരു മുഖ്യ പ്രമേയത്തെ മുൻനിർത്തിയെഴുതുന്ന (പറയുന്ന) കാഴ്ചപ്പാടുകളുടെ സമ്പുടം. ലൗകികതയും അലൗകികതയും തമ്മിൽ, ഭൗതികതയും ആത്മീയതയും തമ്മിൽ, പൗരോഹിത്യവും ഗാർഹസ്ഥ്യവും തമ്മിൽ, മതവും രാഷ്ട്രീയവും തമ്മിൽ - നിലനിൽക്കുന്നുവെന്ന് മിക്കവരും കരുതുന്ന വൈരുധ്യങ്ങൾ ചിന്താപരമായി മറികടക്കുക; ചരിത്രത്തെയും മിത്തുകളെയും ഭൂതത്തെയും വർത്തമാനത്തെയും ഭൗതിക ചുറ്റുപാടുകളെയും ഭാവനാത്മകാവിഷ്‌ക്കാരങ്ങളെയും കൂട്ടിയിണക്കി ജീവിതമെന്ന വിസ്മയത്തെ വിശദീകരിക്കുക; സദാചാരവും ധാർമികതയും ശരീരത്തിനും ആത്മാവിനും ഒരുപോലെ ബാധകമായ സാമൂഹ്യ-മാനവിക മൂല്യങ്ങളാണെന്നു സ്ഥാപിക്കുക; മാനുഷികമായ ഏതവസ്ഥയെയും സമഭാവനയോടുകൂടി വിശകലനം ചെയ്യുക; കാവ്യാത്മകമായ ഭാഷയും യഥാതഥമെന്നപോലെ കാല്‌നികവുമായ സമീപനവും ആഖ്യാനത്തിലുടനീളം പുലർത്തുക - ബോബി ജോസിന്റെ പതിവു രീതിശാസ്ത്രങ്ങൾ ഈ പുസ്തകത്തിലും മാറ്റമില്ലാതെ തുടരുന്നു.

ഒരർത്ഥത്തിൽ സ്ത്രീയെക്കുറിച്ചുള്ള ഈയന്വേഷണങ്ങൾക്കു പിന്നിൽ കൗതുകകരമായൊരു കാവ്യനീതിയുണ്ട്. പൗരോഹിത്യമാണ് ചരിത്രത്തിലെങ്ങും സ്ത്രീയെ പിശാചവൽക്കരിച്ച പുരുഷാധീശസ്ഥാപനങ്ങളിൽ ഏറ്റവും പ്രമുഖം. ചരിത്രവും ശാസ്ത്രവും രാഷ്ട്രീയവും സാഹിത്യവും തമസ്‌കരിച്ചതിനെക്കാൾ വീറോടും വാശിയോടും കൂടി സ്ത്രീയെ പാപത്തിന്റെ ഉറവിടവും ലോകത്തിന്റെ പിഴവും ഭൂതാവിഷ്ടമായ ശരീരവുമായി തള്ളിപ്പറഞ്ഞാണ് മതപൗരോഹിത്യങ്ങൾ സ്വന്തം പൗരുഷവും വിശ്വാസികളുടെ സദാചാരവും സംരക്ഷിച്ചത്. മിക്ക മതങ്ങളും ബ്രഹ്മചര്യത്തെ അതുകൊണ്ടുതന്നെ മഹത്വവൽക്കരിക്കുകയും മർത്യജീവിതത്തിന്റെ പരമാർഥമെന്നത് സ്ത്രീയെ അകറ്റിനിർത്തി മാത്രം നേടേണ്ട ഒന്നായി ചിത്രീകരിക്കുകയും ചെയ്തു. സ്ത്രീയുടെ കാമനകളോടും ഉടലിനോടും പ്രജ്ഞയോടും ചേതനയോടും പുലർത്തുന്ന ഭയം കലർന്ന അകലമാണ് പുരുഷാർഥങ്ങളിൽ ഏറ്റവും മഹത്തായതെന്ന പൊതുബോധം നിർമ്മിച്ചെടുക്കുന്നതിൽ മിക്ക മതങ്ങളും വിജയിക്കുകയും ചെയ്തു. ഇന്നിപ്പോൾ നടക്കുന്ന മതസംബന്ധിയായ സാമൂഹ്യസംവാദങ്ങളിൽ മിക്കതും സ്ത്രീശരീരത്തെ മെരുക്കിയും മറച്ചും തളച്ചും തഴഞ്ഞും നേടേണ്ട പുരുഷവിജയങ്ങളെയാണ് ആഘോഷിക്കുന്നത്. ബോബി ജോസിന്റെ 'അവൾ', പൊതുവിൽ മതങ്ങൾ വിശേഷിച്ച് ക്രിസ്തുമതം കാലങ്ങളോളം ചെയ്തുകൂട്ടിയ, ഇപ്പോഴും കൊയ്തുകൂട്ടിക്കൊണ്ടേയിരിക്കുന്ന സ്ത്രീവിരുദ്ധമായ പാപങ്ങളുടെ ഒരേറ്റുപറച്ചിലാകുന്നു.

'സ്‌നേഹ'ത്തിൽ നിന്നാണ് തുടക്കം. സ്ത്രീയെ സ്‌നേഹിക്കാത്തവർ ജീവിതമെന്തെന്നറിയുന്നില്ല. സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും സ്‌നേഹത്തിന്റെ ഉടലും ഉയിരുമായി കൂടെ നിൽക്കുന്ന സ്ത്രീയനുഭവങ്ങളെ, എത്രയെങ്കിലും ഉദാഹരണങ്ങൾ മുൻനിർത്തി വിവരിക്കുന്നു, ബോബി. ചരിത്രവും മിത്തും സാഹിത്യവും കലയും മതവും സമൂഹവും ആ വിവരണങ്ങൾക്കു കൂട്ടുചെല്ലുന്നു. ലോകം മുഴുവൻ ആദരിച്ച മഹാത്മാഗാന്ധിയെ, സ്വന്തം ഭാര്യയോടദ്ദേഹം പുലർത്തിയ സ്‌നേഹരാഹിത്യത്തിന്റെ പേരിൽ വിചാരണ ചെയ്യുന്ന മകൻ ഹരിലാലിന്റെ കഥ ബോബി അവതരിപ്പിക്കുന്നു.

'മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന നാരായൺ ദേശായി പറഞ്ഞ കഥയുണ്ട്. മഹാത്മാഗാന്ധിക്കും കസ്തൂർബായിക്കുമൊപ്പം നാരായൺ ദേശായി അഹമ്മദാബാദിൽ നിന്ന് വർധയിലേക്ക് പോവുകയായിരുന്നു. കട്‌നി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് അതുവരെ കേൾക്കാത്ത തരത്തിലുള്ള ഒരു വിളി. 'മാതാ കസ്തൂർബാ കീ ജയ്!'.

ഗാന്ധിജിയും കസ്തൂർബായും വാതിൽക്കലേക്ക് നീങ്ങി നിന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മുമ്പോട്ടുവന്നു. മുഷിഞ്ഞുനാറിയ വസ്ത്രം, പല്ലുകൾ കൊഴിഞ്ഞിരിക്കുന്നു, കൈയിൽ ഒരു മുസംബി നാരങ്ങയുമുണ്ട്. മഹാത്മാഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധിയാണ് കഥാനായകൻ. ലഹരിയിൽ മുങ്ങി അലിഞ്ഞുപോയവൻ. ഹരിലാൽ മുസംബി കസ്തൂർബായുടെ നേരെ നീട്ടി.

'എനിക്ക് ഒന്നും കൊണ്ടുവന്നിട്ടില്ലേ?' ഗാന്ധിജി ചോദിച്ചു.

'താങ്കൾക്ക് ഒന്നുമില്ല. അമ്മയുടെ പുണ്യത്തിന്റെ ശക്തി കൊണ്ടാണ് താങ്കൾ ഇത്രയും വലുതായത്. അതു മറക്കണ്ട'. ഹരിലാൽ പറഞ്ഞു.

'അതെനിക്കറിയാം, നീ ഞങ്ങൾക്കൊപ്പം പോരുന്നില്ലേ?' ഗാന്ധിജി ചോദിച്ചു.

'ഇല്ല. ഞാൻ ബായെ കാണാൻ വന്നതാണ്'. ഹരിലാൽ പറഞ്ഞു.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഹരിലാൽ തേങ്ങിക്കരഞ്ഞുകൊണ്ട് കസ്തൂർബായോടു പറഞ്ഞു: 'ഞാൻ ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടില്ലമ്മേ. അമ്മ മുസംബി തിന്നണം; അമ്മ മാത്രം!'.

നാരായൺ ദേശായി പറയുന്നു: 'അതുകണ്ട് കസ്തൂർബാ കരഞ്ഞുപോയി. ബാപ്പു കരഞ്ഞോ എന്നെനിക്കറിയില്ല. കാരണം ആ കണ്ണുകളിലേക്ക് നോക്കാൻ എനിക്കു ഭയമായിരുന്നു'.

തെല്ലു മദ്യപിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയുടെ മകൻ സുബോധത്തോടെ പറയാൻ ശ്രമിച്ച കാര്യമതാണ്: ഈ സ്ത്രീ കാരണമാണ് നിങ്ങളുണ്ടായത്, അവളുടെ ത്യാഗം മറന്നുപോകരുത്!'.

തുടർന്നങ്ങോട്ട് സ്ത്രീയുടെ സ്വത്വത്തെ പൂരിപ്പിക്കുന്ന മൂല്യങ്ങളും സത്തയെ വെല്ലുവിളിക്കുന്ന അവസ്ഥകളും കർതൃത്വത്തെ സാക്ഷാത്കരിക്കുന്ന കാഴ്ചപ്പാടുകളും ആത്മത്തെ അപരമാക്കുന്ന അനുഭൂതികളും ഒന്നൊന്നായി ചർച്ചക്കെടുക്കുകയാണ് 'അവൾ'. സൗന്ദര്യം, സ്‌ത്രൈണത, നഗ്നത, വായിക്കപ്പെടൽ, നിർഭയത്വം, അന്തർദർശനം, സാഹോദര്യം, ആത്മധൈര്യം, സമർപ്പണം, വിഷാദം, നിരാശ, സമചിത്തത, ഗർഭധാരണം, അനാഥത്വം, മാതൃത്വം, ഏകാന്തത, പാപം, ആഴം, ഭക്തി, സഹനം, വൈരൂപ്യം, കരുണ, ജ്ഞാനം, വിലാപം....

സൗന്ദര്യം ശരീരനിഷ്ഠമല്ല. 'ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ സൗന്ദര്യം' - ബോബി എഴുതുന്നു. സ്‌ത്രൈണത സ്ത്രീക്കുമാത്രമുള്ള ഒരു ഗുണവുമല്ല. പുരുഷൻ എത്തിച്ചേരേണ്ട ഒന്നാണ്. ക്രിസ്തു, തന്റെ ആധാരതത്വങ്ങളിൽ സ്‌ത്രൈണതയോടടുത്തിരുന്നുവെന്നു നിരീക്ഷിക്കുന്നു, ബോബി. നോക്കുക: 'ക്രിസ്തുവിൽ സംഭവിച്ചതിങ്ങനെയാണ്. ജറുസലേമിനെ നോക്കിയങ്ങിനെ അവിടുന്നു വിലപിക്കുന്നുണ്ട്. 'ജറുസലേം, ജറുസലേം... തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒതുക്കുന്നതുപോലെ നിന്നെ എന്നോടു ചേർത്ത് പിടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു'. ഭൂമിക്കപ്പോളാവശ്യം ഒരമ്മയുടെ സ്‌നേഹമാണെന്ന് അവിടുത്തേക്കറിയാം.

സ്ത്രീയാകാനുള്ള, കുറെക്കൂടി പറഞ്ഞാൽ അമ്മയാകാനുള്ള, ക്രിസ്തുവിന്റെ ആഗ്രഹം മാംസവും രക്തവും ധരിക്കുന്നത് തിരുവത്താഴമേശയിലാണ്. മുഴുവൻ ശരീരഭാഷയും സ്ത്രീക്ക് നിരക്കുന്നതാണ്. കാൽപ്പാദങ്ങൾ കഴുകുക, ഭക്ഷണം വിഭജിച്ചു കൊടുക്കുക, ഒടുവിൽ തന്നെത്തന്നെ ഭക്ഷിക്കാൻ പറയുക... ഒക്കെ സ്ത്രീസഹജമാണ്. എല്ലാ രഹസ്യങ്ങളിലേക്കും ആദ്യം മിഴി തുറക്കുന്നത് യോഹന്നാൻ സുവിശേഷകനാണെന്നാണ് സങ്കല്പം. കഴുകനോടാണ് ചിഹ്നശാസ്ത്രത്തിൽ അയാളെ പരാമർശിക്കുന്നത്. സൂര്യനെ നേരെ നോക്കിയിരുന്നാലും കണ്ണു പൊട്ടാത്ത പക്ഷിയെന്നാണ് അതിന്റെ പ്രത്യേകത.

ഇപ്പോൾ യോഹന്നാനതു മനസ്സിലാവുന്നുണ്ട്. ക്രിസ്തു തന്റെ സ്‌ത്രൈണാഭിമുഖ്യങ്ങളുടെ പരകോടിയിൽ നില്ക്കുകയാണ്. അടുത്ത വരിയാണ് സുവിശേഷത്തിലെ ഏറ്റവും ലാവണ്യമുള്ള വരിയെന്ന് ഞാൻ വിശ്വസിക്കുന്നു. 'ക്രിസ്തു സ്‌നേഹിച്ച ശിഷ്യൻ തന്റെ ശിരസ്സ് അവന്റെ മാറോട് ചേർത്തുകിടന്നു. പിന്നെ നിർമ്മലസ്‌നേഹത്തിന്റെ സ്തന്യം നുകർന്നു'. നിശ്ചയമായും അതൊരു പുരുഷന്റെ നെഞ്ചല്ല... ഇനി മുതൽ ഒരിക്കലും അതങ്ങനെയായിരിക്കില്ല'.

വിസ്മയകരമായ ഇത്തരം സത്താപരിണാമങ്ങളിലാണ് ബോബിയുടെ കണ്ണും കാതും ചെന്നെത്തുന്നത്. ഒളിഞ്ഞുനോട്ടങ്ങളിലും തുറച്ചുനോട്ടങ്ങളിലും കൂടി നിരീക്ഷണത്തിന്റെ നഗ്നതാണ്ഡവമാടുന്ന പുരുഷഭാവത്തിൽനിന്ന് സ്ത്രീശരീരം എങ്ങനെ ഭിന്നമാകുന്നുവെന്ന് മറ്റൊരു രചന വിശദീകരിക്കുന്നു. സ്ത്രീയുടെ ശരീരത്തിൽ നോക്കാതിരിക്കാൻ പഠിപ്പിക്കുന്ന പൗരോഹിത്യധർമങ്ങളെ ബോബി പൊളിച്ചെഴുതുന്നു. 'തങ്ങളുടെ മിഴികളിലേക്കു നോക്കാനുള്ള വലിപ്പമാണ് ആത്യന്തികമായി ഓരോ സ്ത്രീയും പുരുഷനോടാവശ്യപ്പെടുന്നത്. മരുഭൂമിയിലെ അന്തോണിയെക്കുറിച്ച് പറയുന്ന ഒരു ചെറിയ സംഭവമുണ്ട്. അമിതമായ ബ്രഹ്മചര്യശാഠ്യമുണ്ടായിരുന്ന ഒരാളായിരുന്നു ഈ താപസൻ. ഈ മനുഷ്യന് സ്ത്രീകളോട് വൈകാരികമായി എതിർപ്പാണ്. എതിരെ സ്ത്രീകൾ വന്നാൽ മറ്റൊരു വഴിയിലൂടെ രക്ഷപ്പെടും. ഒരു ദിവസം മരുഭൂമിയിൽ നിന്ന് താഴേക്ക് വരുമ്പോൾ വെള്ളം കോരി വരുന്ന സ്ത്രീകൾ എതിരെ വരികയാണ്. പതിവുരീതിയിൽ അയാൾ പിൻവാങ്ങാൻ ശ്രമിക്കുമ്പോൾ കൂട്ടത്തിലൊരു വയോധിക കുപിതയായി, നിൽക്കാനാവശ്യപ്പെട്ടു. 'താപസാ, അങ്ങ് വഴിമാറിപ്പോകരുത്. ഞങ്ങളുടെ മിഴികളിലേക്കു നോക്കാൻ പഠിക്കുക; ഞങ്ങൾ സ്ത്രീകളാണെന്ന് ഞങ്ങളെപ്പോലും ഓർമ്മിപ്പിക്കാത്ത വിധത്തിൽ'. ഇതായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പാഠം'.

മറ്റുള്ളവരുടെ ഹൃദയം വായിച്ചെടുക്കാനുള്ള സ്ത്രീയുടെ സവിശേഷസിദ്ധിയെക്കുറിച്ച്, കണ്ണുതുറന്ന് ചുറ്റിനുമുള്ളവർക്കു കാവലിരിക്കാനും അവർക്കുമേൽ സ്വന്തം ചിറകുവിരിക്കാനുമുള്ള സ്ത്രീയുടെ നിർഭയത്വത്തെക്കുറിച്ച്, മറ്റുള്ളവർക്കുവേണ്ടി നടന്നലഞ്ഞു വിണ്ടുകീറുന്ന അവളുടെ പാദങ്ങളെക്കുറിച്ച്, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുള്ള സ്ത്രീസഹജമായ ആത്മധൈര്യത്തെക്കുറിച്ച്, കൂറും സത്യസന്ധതയും ആത്മാവിന്റെ വെളിച്ചമായി അവൾ കൊണ്ടുനടക്കുന്നതിനെക്കുറിച്ച്, സങ്കടങ്ങളിലും വിഷാദങ്ങളിലും ദുഃഖങ്ങളിലും ഉഴലുമ്പോഴും കാറ്റിൽ കെട്ടുപോകാത്ത തീനാളം പോലെ പ്രജ്ഞയോടെ അവൾ നിലനിൽക്കുന്നതിനെക്കുറിച്ച്, സഹിച്ച്, ഭാരം ചുമന്ന്, പഴികേട്ട്, കുനിഞ്ഞുപോയ ശിരസും നട്ടെല്ലുമായി ജന്മം കഴിക്കുന്ന അസംഖ്യം സ്ത്രീകളെക്കുറിച്ച്.

എലിസബത്ത് ബാരറ്റിന്റെ കഥ ബോബി പറയുന്നു: 'അച്ഛനമ്മമാർക്ക് തീരെ പിടിക്കാത്ത ഒരു വിവാഹബന്ധത്തിൽ എത്തിച്ചേർന്ന യുവതിയായ എഴുത്തുകാരി എലിസബത്ത് ബാരറ്റ് (1806-1861) അതിൽ ഏറെ സങ്കടപ്പെട്ടും അനുതപിച്ചും പഴയ കാലം തിരിച്ചുപിടിക്കാൻ കൊതിച്ചും നിരന്തരമായി അവർക്കെഴുതിത്ത്ത്ത്ത്തുടങ്ങുന്നു. മറുപടി കിട്ടാത്തത് അവളെ അത്ര സങ്കടപ്പെടുത്തുന്നില്ല. അവൾ കാത്തിരിക്കാൻ തയാറാണ്. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരു പിറന്നാൾദിനത്തിൽ അവൾക്ക് ഒരു പൊതി മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നു. തിടുക്കത്തിൽ അതഴിച്ചെടുക്കുമ്പോൾ ചിതറിവീണത് അവൾ അന്നോളം അയച്ചിട്ടുള്ള എഴുത്തുകളായിരുന്നു; ഒന്നുപോലും പൊട്ടിക്കാതെ.

ഇതാണ് ഒരു ശരാശരി മനുഷ്യന്റെ തലവര. ഉറ്റവരാൽ വായിക്കപ്പെടാതെ മടങ്ങിപ്പോവുക'.

ഗർഭപാത്രം പറുദീസയാകുന്നു. ബോബി എഴുതുന്ന ഈ വിവരണം വായിക്കൂ:

'അവൾ ഹൃദയം കൊണ്ടും അവൻ ശിരസ്സുകൊണ്ടും ജീവിക്കുന്നുവെന്നാണ് പൊതുവേയുള്ള വിചാരം. അവളുടെ കാര്യത്തിൽ അതല്ല അതിന്റെ ശരി. പെരുവിരൽ തൊട്ട് ഉച്ചിവരെ അവളൊരു ഗർഭപാത്രമാണെന്ന്! അങ്ങനെയാണ് കന്യക ഗർഭം ധരിക്കുകയെന്ന അപൂർവചാരുതയുള്ള കവിതയുണ്ടാകുന്നത്. വാത്സല്യമാണ് അവളുടെ സനാതനഭാവം. പാവയ്ക്കുപോലും പാൽ കൊടുക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ചെറിയ മകളെ തെല്ല് മാറി നിന്ന് നിരീക്ഷിക്കൂ. ബുദ്ധയുടെ വരണ്ടുകീറിയ ചുണ്ടിലേക്ക് ആട്ടിൻപാൽ ഇറ്റു വീഴ്‌ത്തുന്ന സുജാതയെന്ന ഇടയബാലികയെ കാണൂ.

നിങ്ങളെ പൊതിഞ്ഞുസൂക്ഷിക്കുവാൻ ദൈവം കരുതിവച്ച തൊട്ടിലാണ് അവൾ. അതിൽനിന്ന് പുറത്തുകടക്കാനുള്ള നമ്മുടെ ശ്രമത്തെ ചിലപ്പോൾ കണ്ണീരുകൊണ്ടും മറ്റു ചിലപ്പോൾ കലഹം കൊണ്ടും അവൾ തടഞ്ഞെന്നിരിക്കും. നമുക്കിനി എന്തു സംഭവിക്കും എന്നാണവളുടെ ആധി. താപാഘാതത്തിലേക്ക് എറിയപ്പെട്ട പൈതലിനെപ്പോലെ നിസ്സഹായരായി നമ്മൾ നിലവിളിക്കുന്നത് അവൾക്ക് ഓർക്കാനേ ആകില്ല.

ഹീരാ ഗുഹയിൽ നിന്ന് വെളിപാടുകളുടെ ആധിക്യത്താൽ അടിമുടി ഉലഞ്ഞും തകർന്നും പോയ നബിത്തിരുമേനി പത്‌നിയായ ഖദീജയോട് അർത്ഥിക്കുന്നതും അതുതന്നെയാണ്; 'എനിക്കിതു താങ്ങാനാവുന്നില്ല എന്നെ നീ പൊതിയണമേ'.

അവളുടെ ഉദരത്തിൽനിന്ന് പുറന്തള്ളപ്പെട്ടതാണ് ശരിക്കുമുള്ള പറുദീസാനഷ്ടം. എന്തൊരു സ്വാസ്ഥ്യമായിരുന്നു; കാതടപ്പിക്കുന്ന ശബ്ദങ്ങളില്ല, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമില്ല. ഇളവെയിൽ വീണ തെളിഞ്ഞ വെള്ളത്തിലെ പരൽമീനെപ്പോലെ പ്രാണൻ. ശിഷ്ടകാലത്തിലെ അലച്ചിലുകളിൽ മുഴുവൻ അതിന്റെ അഗാധസ്മൃതികളുണ്ട്. ഒന്നിടറി വീണാലുടനെ അമ്മയുടെ അടുക്കലേക്ക് ഒരു റിഫ്‌ളക്‌സ് കണക്ക് ഓടിയെത്തുന്ന മുതിർന്ന കുഞ്ഞുങ്ങൾ തന്നെ നമ്മൾ. വല്ലാതെ തോറ്റൊരു മനുഷ്യനെ തിരിച്ചറിയുവാൻ വല്യ ബുദ്ധിയൊന്നും വേണ്ട. ആലിലക്കണ്ണനെപ്പോലെ സ്വയമൊരു വൃത്തം സൃഷ്ടിച്ച് പരമാവധി ചുരുണ്ടുകിടന്ന്... നിക്കദേമൂസിനെപ്പോലെ ഈ പ്രായത്തിൽ അമ്മയുടെ ഉദരത്തിൽ പ്രവേശിക്കാൻ ആകുമോയെന്നയാൾ സ്വയം ആരായുകയാണ്. ബോധമണ്ഡലത്തിലെന്നതിനെക്കാൾ അബോധ-അർദ്ധബോധ ഇടങ്ങളിലാണ് ആ സ്മൃതിയുടെ വേരുകൾ എന്നു തോന്നുന്നു.

ഒരു പ്രണയകവിത നോക്കൂ - You are my womb. അതിന്റെ സുഖദശീതളപ്രവാഹങ്ങളിൽ എന്റെ ഇളംപ്രാണൻ കത്തിയുരുകുകയാണ്. വേണ്ട, എനിക്കു പുറത്തു കടക്കണ്ട. അതെ, എല്ലാ ശുഭകരമായ ഓർമകളിലും ആ ഒമ്പതു മാസത്തിന്റെ വിരലടയാളമുണ്ട്.

ദൈവകാരുണ്യത്തിനും ഗർഭപാത്രത്തിനും ഹീബ്രു വേദത്തിൽ സദൃശ്യപദം തന്നെയാണത്രേ ഉപയോഗിക്കുന്നത് - റഹാമെ. അറബിയിലും സമാനമായ ഒരു വിശേഷണമാണെന്ന് വായിച്ചറിഞ്ഞു. മഹാകാരുണ്യത്തെ വിശേഷിപ്പിക്കുവാൻ അവർ ഉപയോഗിക്കുന്ന റഹ്മാൻ എന്ന വാക്കിൽ അമ്മയുടെ ഉദരത്തിന്റെ സൗമ്യധ്വനിയുണ്ട്. വെറുതെയല്ല ഒരു ഉദരം പോലെ ഭൂമിയെ പൊതിയാൻ ക്രിസ്തു ആഗ്രഹിച്ചത്'.

മാതൃത്വം ഇതിന്റെ തുടർച്ചയാണ്. 'പിയാത്ത' മുതലുള്ള സഹനബിംബങ്ങൾ മാതൃത്വത്തിന്റെ ദുഃഖങ്ങൾ ഘനീഭവിച്ച ഭാവസന്ദർഭങ്ങളാകുന്നു.

 'പിയാത്ത' കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്, മൈക്കലാഞ്ചലോയുടെ ഒരു അപൂർവ്വാനുഭവം തന്നെ. ഏതൊരു ശിലയെയും മെഴുകുപോൽ ഉരുക്കുന്ന കരുണയുടെയും വ്യഥയുടെയും മാന്ത്രികസ്പർശം. ഭൂമിയിലെ എല്ലാ ദുഃഖവും ആ ശില്പത്തിൽ ഘനീഭവിക്കുന്നു. മറിയത്തിന്റെ മടിത്തട്ടിലെ മരിച്ച മകൻ ഭൂമിയിലെ എല്ലാ അസുരതകളുടെയും ഒടുവിലത്തെ ഇര സ്ത്രീയാണ്. പുരുഷന്മാർ കടന്നുപോകുന്നു, കരയാൻ സ്ത്രീകളെ അവശേഷിപ്പിച്ച്. മുന്നോട്ടുപോകാനാവാതെ ആ ശില്പത്തിൽ തളർന്നുനിൽക്കുമ്പോൾ രാജന്റെ അമ്മ രാധയെങ്ങനെയാണ് മനസ്സിൽ വന്നതെന്നറിയില്ല. അച്ഛനോട് ആ അമ്മ പരാതിപ്പെടുകയാണ്: 'അവന്റെ കൂട്ടുകാർക്കൊക്കെ കല്യാണമായി. അവന്റെ കാര്യത്തിൽ മാത്രം ആർക്കുമിവിടെ ഒരു ശ്രദ്ധയുമില്ല'. ദൈവമേ, ചിതാഭസ്മം പോലും അവശേഷിക്കാതെ അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട മകൻ! അവശേഷിക്കുന്നത് അമ്മമാരുടെ ഭ്രാന്തും കണ്ണീരും മാത്രം. ഇറാഖിലായാലും മാറാടിലായാലും, നാട്ടിൻപുറത്തെ ഒരു അതിർത്തിത്തർക്കമായാലും ദുഃഖങ്ങൾ അവളെ ഹിസ്റ്റീരിക് ആക്കും. ആ പദം വരുന്നതുപോലും ഗർഭപാത്രമെന്ന അർത്ഥത്തിൽനിന്നാണ്'.

ഒരുപറ്റം ലേഖനങ്ങളുണ്ട്, അമ്മയെന്ന നിലയിൽ സ്ത്രീ അനുഭവിക്കുന്ന, നിർമ്മിക്കുന്ന, അവശേഷിപ്പിക്കുന്ന സർഗാത്മകവും സംഘർഷാത്മകവുമായ നിയോഗങ്ങളെ വിവരിക്കുന്നതായി. അടുക്കളയ്ക്കും അരങ്ങിനുമിടയിൽ അരഞ്ഞുതീരുന്ന നാരീജന്മസു(ദുഷ്)കൃതങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ.

ജീവിതത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിൽ തലകീഴ്മറിഞ്ഞുപോകുന്ന സ്ത്രീത്വത്തിന്റെ വിധിവൈപരീത്യങ്ങളെക്കുറിച്ച്, മരുഭൂമിയിലെ ഒറ്റമരക്കാടുപോലെ മണൽക്കാറ്റിനെതിരെ പിടിച്ചുനിന്ന ഹാഗാറിന്റെ കഥയെഴുതുന്നു, ബോബി.

'തനിയെ നിന്ന് ജീവിതത്തെ അർത്ഥപൂർണമാക്കിയ പരസഹസ്രങ്ങളിൽ നിന്ന് ഒരേയൊരു സ്ത്രീയെ ബോധത്തിലേക്കു കൊണ്ടുവരിക - ഹാഗാറാണത്. അവളെ ആരും മറക്കാതിരിക്കാനാണ് തൂവെള്ള വസ്ത്രം ധരിച്ച തീർത്ഥാടകർ സഫാ, മർഫാ കുന്നുകൾക്കിടയിൽ ഈ കൂട്ടയോട്ടത്തിൽ ഏർപ്പെടുന്നത്. മരിക്കുന്ന കുഞ്ഞിനുവേണ്ടി ഒരിറ്റു ജലം തേടി ഭ്രാന്തോളമെത്തിയ ഒരു സ്ത്രീയുടെ നിലവിളി കാറ്റിലിപ്പോഴുമുണ്ട്.

പെനാൽട്ടി കിക്ക് എടുക്കുന്ന ഗോളിയുടെ ഏകാന്തത എന്നൊക്കെ ഈ എഴുത്തുകാർ പറയുന്നത് അതാണെന്നു തോന്നുന്നു. ഒരു മൈതാനം നിറയെ കാണികൾ എനിക്കായി ആർപ്പു വിളിക്കുന്നുണ്ട്. എന്നാൽ, പന്തിനും ഗോൾമുഖത്തിനുമിടയിൽ തടയാൻ ഒരാളില്ല. മനുഷ്യനായിരിക്കുക എന്നതിന് ഒരാൾ കൊടുക്കേണ്ടി വരുന്ന കപ്പമാണത്.

മരുഭൂമിയിലൂടെ, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ, എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകുന്ന ഒരു സ്ത്രീ മരുഭൂമിയിലായിരുന്നു അവളെപ്പോഴും; അകത്തും പുറത്തും ചുട്ടുപൊള്ളി. അടുത്തകാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട 'ആടുജീവിതം' വായിച്ചാൽ നിങ്ങൾക്കതിന്റെ ഏതാണ്ടൊരു ഭീകരത വെളിപ്പെട്ടു കിട്ടും. മിക്കവാറും സ്ത്രീകളുടെ തലവരയാണതെന്നു പറഞ്ഞാൽ പരിഭവിക്കരുത്. ജീവിതാനുഭവങ്ങളിൽ മനസ്സുമടുത്ത് ചിലർ സ്വയം മരുഭൂമി സൃഷ്ടിക്കുന്നു. വേറെ ചിലർ അതിലേക്ക് നിർദാക്ഷിണ്യം എറിയപ്പെടുന്നു. ഹാഗാറിന്റെ കാര്യത്തിൽ അതു സമാസമമാണ്.

രണ്ടു മരുഭൂമികൾക്കിടയിൽ അടയാളപ്പെടുത്താവുന്നതാണ് അവളുടെ ജീവിതം. ആദ്യത്തേതിൽ, അവളതിലേക്ക് ഒളിച്ചോടുകയായിരുന്നു. ഒരു സ്ത്രീ വീടു വിട്ടുപോകുക എന്നുള്ളത് നമുക്ക് സങ്കല്പിക്കാനാവാത്ത പ്രതിസന്ധിയിലും സമ്മർദത്തിലും മാത്രമാണെന്നു തോന്നുന്നു. കാരണം, ഞങ്ങൾ പുരുഷന്മാരെക്കാൾ കൂടുതലായി കുറെക്കൂടി സഹിക്കാനും ക്ഷമിക്കാനും കാത്തിരിക്കാനുമൊക്കെ പ്രപഞ്ചം അവളെ പരുവപ്പെടുത്തിയെടുക്കുന്നുണ്ട്. ഒരു പന്ത്രണ്ടുവയസ്സു മുതൽ എന്റെ മകൾ കടന്നുപോകേണ്ടിവരുന്ന മാസത്തിന്റെ അസൗകര്യം പോലും ആ അനുശീലനത്തിന്റെ ഭാഗമാണ്. എന്നിട്ടും അവൾക്കുപോലും താങ്ങാനാവുന്നില്ല, വീടിനെ.

ഒരു സ്ത്രീയെ തനിച്ചാക്കാതിരിക്കാൻ കുറെക്കൂടി ശ്രദ്ധിക്കേണ്ടത് മറ്റൊരു സ്ത്രീ തന്നെയാവണമെന്നു തോന്നുന്നു. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയുമ്പോൾ ഒരു പുരുഷനും ഇന്നോളം ഒരു സ്ത്രീയേയും മനസ്സിലാക്കിയിട്ടില്ലെന്നോർക്കണം. അവൾക്ക് ചേർന്നു നില്ക്കുവാൻ മറ്റൊരു സ്ത്രീയുടെ തോളേയുണ്ടാകൂ. എന്നിട്ടും ഹാഗാറിന് ആ ഭാഗ്യമില്ല. സാറയുടെ അനുഭാവത്തിനോ ആദരവിനോ പാത്രമല്ലവൾ. അതാണവളുടെ ജീവിതത്തെ കഠിനമാക്കുന്നത്. പിന്നെ, മനസ്സുകൊണ്ടോ ശരീരം കൊണ്ടോ പലായനമല്ലാതെ വേറെ വഴികളില്ല'.

മഗ്ദലനമറിയം മുതൽ ക്രിസ്തുവിന്റെ അമ്മയും അസീസിയിലെ ക്ലാരയും ആവിലയിലെ ത്രേസ്യയും മദർ തെരേസയും അൽഫോൻസയും മുതൽ എവുപ്രസ്യ വരെയുള്ള ഒരുപറ്റം സ്ത്രീകളുടെ കഥയുണ്ട്, പല ലേഖനങ്ങളിലായി. കൽക്കത്തയിലെ മൂന്ന് അമ്മമാരെക്കുറിച്ചുള്ള ലേഖനം വേറിട്ടുനിൽക്കുന്നു. ഭക്തമീര മുതൽ അജിത് കൗർ വരെയും ആൻ ഫ്രാങ്ക് മുതൽ സിൽവിയ പ്ലാത്ത് വരെയും സോഫിയ ടോൾസ്റ്റോയ് മുതൽ മാധവിക്കുട്ടി വരെയും.... സ്ത്രീകളുടെ കഥ നീളുകയാണ്.

എങ്കിലും ബോബിയുടെ ചില കാഴ്ചപ്പാടുകൾ നമ്മെ അസ്വസ്ഥരാക്കുകതന്നെ ചെയ്യും. തമാശകളിലെ സ്ത്രീവിരുദ്ധത മുതൽ 'മുലക്കര'ത്തെക്കുറിച്ചുള്ള ചരിത്രാസംബന്ധം വരെയുള്ളവ ഒരു വശത്ത്. ബൈബിളിലെ നിരവധിയായ സ്ത്രീവിരുദ്ധതകൾ കണ്ടില്ലെന്നു നടിച്ച് സ്‌ത്രൈണതയുടെ പേരിൽ ബൈബിളിനെ മഹത്വവൽക്കരിക്കാനുള്ള ശ്രമം മറുവശത്ത്. ഗുരുപൂജയുടെ 'മഹനീയത' പറഞ്ഞ് ക്രിസ്തുമുതൽ ആൾദൈവങ്ങൾ വരെ നടത്തുന്ന പാദപൂജകളെ വിഗ്രഹവൽക്കരിക്കാനുള്ള താത്പര്യം വേറൊരു വശത്ത്. മനുഷ്യസഹജമായും സ്വാഭാവികമായും സ്ത്രീക്കുള്ളതും അവൾ പുലർത്തുന്നതുമായ നിരവധിയായ പ്രകൃത-വിപര്യയങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതുമൂലം നിശ്ചയമായും ഈ പുസ്തകം സ്ത്രീയെക്കുറിച്ചുള്ള ഒരു പകുതിക്കാഴ്ച മാത്രമേ ആകുന്നുള്ളു എന്നതും മറക്കരുത്. 

'വിതയ്ക്കുമ്പോൾത്തന്നെ കൊയ്ത്തിനു പാകമാകുന്ന വയലാണ് സ്ത്രീയുടെ മനസ്സ്. കാരണം അവളുടെ മനസ്സിന് മീതെ കഷ്ടാനുഭവങ്ങളുടെ കലപ്പ പലവട്ടം ആഴമുള്ള ചാലുകീറിയിട്ടുണ്ട്' എന്നെഴുതുന്ന ബോബിതന്നെയാണ് ഇത്തരം വിപര്യയങ്ങളെ കാണാതെ പോകുന്നത്. എങ്കിൽപോലും സ്ത്രീയെ, അവളിലൂടെത്തന്നെ അന്വേഷിച്ചുകണ്ടെത്താനുള്ള ബൗദ്ധികവും ജൈവികവുമായ ചിന്തകളുടെ മലയാളത്തിലെ സങ്കീർത്തനപ്പുസ്തകമായി മാറുന്നുണ്ട്, 'അവൾ'.

അവൾ
ബോബി ജോസ് കട്ടിക്കാട്
ഇന്ദുലേഖ പുസ്തകം
2017, വില : 175 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP