Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുരയ്ക്ക് മേലെ ചായാൻ തയ്യാറല്ല; പാർട്ടി സമ്മേളനങ്ങളുടെ ഫ്‌ളക്‌സിൽ തന്റെ ഫോട്ടോ വേണ്ട; പ്രചരിപ്പിക്കേണ്ടത് പാർട്ടിയുടെ രാഷ്ട്രീയ സന്ദേശം; ശത്രു മാധ്യമങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തകർ മോശം പ്രവണതയിൽ നിന്ന് പിന്മാറണം; താരപദവി വിവാദം വിനയാകുമ്പോൾ സ്വയം ഒതുങ്ങാനൊരുങ്ങി പി. ജയരാജൻ; പാർട്ടിക്ക് കണ്ണൂർ ജില്ലാ സെക്രട്ടറി വിധേയനാകുന്നത് ഇങ്ങനെ

പുരയ്ക്ക് മേലെ ചായാൻ തയ്യാറല്ല; പാർട്ടി സമ്മേളനങ്ങളുടെ ഫ്‌ളക്‌സിൽ തന്റെ ഫോട്ടോ വേണ്ട; പ്രചരിപ്പിക്കേണ്ടത് പാർട്ടിയുടെ രാഷ്ട്രീയ സന്ദേശം; ശത്രു മാധ്യമങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തകർ മോശം പ്രവണതയിൽ നിന്ന് പിന്മാറണം; താരപദവി വിവാദം വിനയാകുമ്പോൾ സ്വയം ഒതുങ്ങാനൊരുങ്ങി പി. ജയരാജൻ; പാർട്ടിക്ക് കണ്ണൂർ ജില്ലാ സെക്രട്ടറി വിധേയനാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പി ജയരാജൻ പാർട്ടിക്ക് വിധേയനാകുന്നു. കണ്ണൂരിലെ താരപദവി വിനയായ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ഇനി ഒതുങ്ങാൻ തന്നെയാണ് തീരുമാനം. ഇതിന്റെ ഭാഗമായി വരാൻ പോകുന്ന പാർട്ടി സമ്മേളനങ്ങളുടെ ഫ്‌ളക്‌സിൽ തന്റെ ഫോട്ടോ വേണ്ടെന്നാണ് ജയരാജൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

പാർട്ടി വിധേയനാണ് എന്നും പി ജയരാജനെന്ന സഖാവ്. അത് വീണ്ടും തെളിയിക്കുകയാണ് ജയരാജൻ. പാർട്ടി സമ്മേളനങ്ങൾ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി ഫ്‌ളക്‌സ് ബോർഡുകൾ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെ രംഗത്തു വന്നു. ശത്രു മാധ്യമങ്ങൾ ആയുധമാക്കുന്നതിനാൽ ഇത്തരം പ്രവണതകളിൽ നിന്നും പ്രവർത്തകർ പിൻവാങ്ങണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. വ്യക്തി പൂജയുടെ പേരിലാണ് ജയരാജനെ സംസ്ഥാന കമ്മിറ്റി തിരുത്തിയിരുന്നു. പി.ജയരാജന് കണ്ണൂരിലെ പാർട്ടിയിൽ താരപദവി ലഭിച്ചത് 2014 ലെ കതിരൂർ മനോജ് വധക്കേസിൽ പ്രതി സ്ഥാനത്ത് എത്തിയതോടെയാണ്. ഈ പരിവേഷം കണ്ണൂരിനപ്പുറത്തേക്കും കടന്നു. മനോജ് വധക്കേസിൽ പി.ജയരാജൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ജയരാജന്റെ ഇടപെടൽ.

സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു. ജയരാജന്റെ പേരിലുള്ള വീഡിയോ ആൽബം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോർഡിൽ വരുന്നതിനെതിരെ ജയരാജൻ രംഗത്തുവരുന്നത്. ഇതോടെ കണ്ണൂർ ജില്ലാ സമ്മേളന ഫ്‌ളക്‌സുകൾ വ്യക്തി കേന്ദ്രീകൃതമല്ലാതെയാകും. സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കണ്ണൂരിലെ പാർട്ടി നേതാക്കൾ തന്നെ തിരിഞ്ഞ് കുത്തിയത് അണികളേയും അനുഭാവികളേയും ചില്ലറയൊന്നുമല്ല നോവിച്ചത്.

പി ജയരാജനെതിരെയുള്ള സി.പി.എം സംസ്ഥാന സമിതിയുടെ പ്രമേയത്തിലേക്ക് വഴിതെളിച്ചത് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റായിുന്നു. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ സംഗീത ആൽബത്തെക്കുറിച്ച് പ്രതിബാധിക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് ജയരാജൻ ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടിയാണ് സംസ്ഥാന നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആദ്യ പാരാഗ്രാഫിൽ ആൽബം താൻ കേട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിൽ എന്ന് ജയരാജൻ വ്യക്തമാക്കുന്നുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് പ്രധാനമായും ചർച്ചയ്ക്ക് വഴിവെച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററാണ് വിഷയം സെക്രട്ടറിയേറ്റിൽ ആദ്യം അവതരിപ്പിച്ചതെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ വിഷയത്തിൽ സെക്രട്ടറിയേറ്റിലെ ആരും തന്നെ ജയരാജന്റെ നടപടികളെ ന്യായീകരിക്കാൻ തയ്യാറായില്ല. ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും അടക്കം മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം, ജയരാജന്റെ നടപടിയെ വിമർശിച്ചു. കണ്ണൂർ ഇതര സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കണ്ണൂരിൽ നിന്നുള്ളവരാണ് വിമർശനങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിൽ. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ആരും ജയരാജന്റെ പ്രവൃത്തിയെ ന്യായീകരിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കും എന്ന വികാരഭരിതമായ മറുപടിയാണ് ജയരാജൻ ചർച്ചയിൽ മറുപടി പറഞ്ഞത്. പിന്നീട് ജയരാജനെ സംസ്ഥാന നേതാക്കൾ അനുനയിപ്പിച്ചു.

ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ ഉള്ളടക്കം. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ ജീവിത രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. അതേസമയം ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. എന്നാൽ സംസ്ഥാന സമിതിയുടെ വിമർശനം ഇപ്പോൾ ജയരാജൻ ഉൾക്കൊള്ളുകയാണ്.

കണ്ണൂരിലെ പാർട്ടി സംവിധാനം അങ്ങിനെയാണ്. കൊണ്ടും കൊടുത്തും വളർത്തിയെടുത്തതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമായ കണ്ണൂരിലെ പാർട്ടി. ഇത്രത്തോളം അഭിമാനിക്കാൻ ഒരു കാലത്ത് വെസ്റ്റ് ബംഗാളിലെ 24 പർ്ഗാന മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആസ്ഥാനത്ത് കണ്ണൂരിനെ എത്തിക്കാൻ പിണറായി വിജയന് മുഖ്യ പങ്കുണ്ട്. എന്നാൽ 2008 -2009 കാലത്താണ് കണ്ണൂരിലെ പാർട്ടി രാജ്യത്തെ ഔന്നത്യത്തിലെത്തിയത് പി.ശശിയുടെ കാലത്തായിരുന്നു. അത് ആരോപണ വിധേയനായി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ശശി മാറിയതോടെ ആ സ്ഥാനത്ത് പി.ജയരാജൻ നിയോഗിക്കപ്പെടുകയായിരുന്നു. മൂന്ന് ടേം ജില്ലാ സെക്രട്ടറിയായെങ്കിലും 9 വർഷം അദ്ദേഹം സെക്രട്ടറി പദം പൂർത്തിയാക്കില്ല എന്നതിനാൽ ഇത്തവണ കൂടി പാർട്ടി പദവി ഏറ്റെടുക്കേണ്ടതായിരുന്നു.

അതോടെ അണികൾ ജയരാജനെ കൂടുതൽ പ്രതിഷ്ഠിക്കുകയായിരുന്നു. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളിൽ അക്കാലത്ത് പാർട്ടി നേതാക്കൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് നോക്കിയാണ് അണികൾ പിൻതുണ നൽകുന്നത്. എതിരാളികളെ ഒതുക്കുന്നതിൽ വാക്കു കൊണ്ടും പ്രവർത്തികൊണ്ടും പോരാടിയ ജയരാജന് അതുകൊണ്ടു തന്നെ അടിത്തട്ടിലുള്ള അണികൾ അമിതമായ പിൻതുണ നൽകി. ഈ അവസരത്തിലെല്ലാം കണ്ണൂർ ജില്ലാ നേതൃത്വം കണ്ണടച്ച് അനുകൂലിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജയരാജൻ കണ്ണൂരിനപ്പുറത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

കതിരൂർ മനോജ് വധക്കേസിൽ യു.എ. പി. എ പ്രകാരം എടുത്ത കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി രണ്ട് മാസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജയരാജന് തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ ജില്ലയിൽ കടക്കാനാവില്ല. എന്നാൽ ജയരാജൻ കോഴിക്കോടും കാസർഗോഡും വയനാടിലും പ്രചരണത്തിനിറങ്ങി. അത്തരത്തിലൊരു നേതാവിനെ ഒതുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇത് തണുപ്പിക്കാനാണ് പുതിയ പോസ്റ്റിലൂടെ ജയരാജന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP