Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്തസാക്ഷിക്ക് മരണമില്ല! പക്ഷേ, രക്തസാക്ഷിയുടെ സഹോദരനെ പണിഞ്ഞു 'കൊന്നു'; കോൺഗ്രസുകാർ വെട്ടിക്കൊന്ന എംഎസ് പ്രസാദിന്റെ സഹോദരൻ രാജേന്ദ്രനെ സിപിഎം ഏരിയാ സമ്മേളനത്തിൽ വെട്ടി നിരത്തി; വിഭാഗീയത കടുത്തപ്പോൾ രാജേന്ദ്രൻ തോറ്റത് ദയനീയമായി; വി എസ് പക്ഷക്കാരനായ ജില്ലാ കമ്മറ്റിയംഗത്തെ ഏരിയാ സെക്രട്ടറിയാക്കി പിണറായി പക്ഷം

രക്തസാക്ഷിക്ക് മരണമില്ല! പക്ഷേ, രക്തസാക്ഷിയുടെ സഹോദരനെ പണിഞ്ഞു 'കൊന്നു'; കോൺഗ്രസുകാർ വെട്ടിക്കൊന്ന എംഎസ് പ്രസാദിന്റെ സഹോദരൻ രാജേന്ദ്രനെ സിപിഎം ഏരിയാ സമ്മേളനത്തിൽ വെട്ടി നിരത്തി; വിഭാഗീയത കടുത്തപ്പോൾ രാജേന്ദ്രൻ തോറ്റത് ദയനീയമായി; വി എസ് പക്ഷക്കാരനായ ജില്ലാ കമ്മറ്റിയംഗത്തെ ഏരിയാ സെക്രട്ടറിയാക്കി പിണറായി പക്ഷം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രക്തസാക്ഷികളുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്താൻ സിപിഐഎമ്മിനെ കഴിഞ്ഞേയുള്ളൂ മറ്റു പാർട്ടിക്കാർ. അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാമെന്ന് പറയുന്നതു പോലെ രക്തസാക്ഷി കുടുംബത്തിൽ നിന്ന് ആരെങ്കിലും പൊങ്ങി വരാൻ ശ്രമിക്കണം, അപ്പോൾ തന്നെ വെട്ടി നിരത്തും.

ഇന്നലെ ചിറ്റാറിൽ നടന്ന സിപിഐഎം പെരുനാട് ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പിലും കണ്ടത് അതാണ്. കോൺഗ്രസ്/ഐഎൻടിയുസി പ്രവർത്തകർ വെട്ടിക്കൊന്ന എസ്എഫ്ഐ നേതാവ് എംഎസ് പ്രസാദിന്റെ സഹോദരൻ എംഎസ് രാജേന്ദ്രനെ ഏരിയാ സെക്രട്ടറി സ്ഥാനം കൊടുക്കാതെ വെട്ടിനിരത്തി. ജില്ലാ കമ്മറ്റിയംഗമായ എസ് ഹരിദാസിനെ സെക്രട്ടറിയാക്കിയാണ് ഗ്രൂപ്പുകൾ ആഞ്ഞടിച്ചത്.

1984 സെപ്റ്റംബർ ഏഴിനാണ് ഐഎൻടിയുസി/കോൺഗ്രസ് പ്രവർത്തകർ ചിറ്റാർ തടി ഡിപ്പോയ്ക്ക് സമീപം വച്ച് പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ നേതാവായിരുന്ന സിവി ജോസിനെ കൊലപ്പെടുത്തുന്നതിന്റെ ഏകദൃക്സാക്ഷിയായിരുന്നു പ്രസാദ്. ഇതാണ് അദ്ദേഹത്തെ വകവരുത്താൻ ശത്രുക്കളെ പ്രേരിപ്പിച്ചത്. പ്രസാദിന്റെ മരണശേഷം പാർട്ടി പ്രവർത്തനത്തിലേക്ക് ശക്തമായി കടന്നു വന്നയാളാണ് രാജേന്ദ്രൻ. റാന്നി ഏരിയാ കമ്മറ്റിയംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്ലൊം പ്രവർത്തിച്ചു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ അടൂർ പ്രകാശിനെതിരേ മത്സരിച്ചു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അന്ന് രാജേന്ദ്രനായി. അതിന് ശേഷം അദ്ദേഹം സ്വീകരിച്ച ചില നടപടികളാണ് പാർട്ടിയിൽ അനഭിമതനാക്കിയത്. റാന്നി ഏരിയാ സെക്രട്ടറിയായിരിക്കേ പദവി രാജിവച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാൻ പോയതായിരുന്നു അതിലൊന്ന്. ഏറെ നാൾ പ്രസിഡന്റ് പദവിയിൽ ഇരിക്കാനും രാജേന്ദ്രന് കഴിഞ്ഞില്ല. അതിന് ശേഷമാണ് പാർട്ടിയിൽ ഒതുക്കൽ നേരിടേണ്ടി വന്നത്.

റാന്നി, കോന്നി ഏരിയാ കമ്മറ്റികൾ വിഭജിച്ചാണ് പുതുതായി പെരുനാട് ഏരിയാ കമ്മറ്റി രൂപീകരിച്ചത്. ഇതിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെ നടന്നത്. ചിറ്റാർ, സീതത്തോട്, പെരുനാട്, പമ്പാവാലി, തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നാലിന് ചിറ്റാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ വച്ചാണ് പെരുനാട് ഏരിയാ കമ്മറ്റി രൂപീകരിച്ചത്. രാജേന്ദ്രനെ വെട്ടി നിരത്താൻ ലക്ഷ്യമിട്ടു തന്നെയാണ് ജില്ലാ കമ്മറ്റി നേതാക്കൾ എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെയു ജനീഷ്‌കുമാറിനെ ഏരിയാ സെക്രട്ടറിയാക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ യുവജനകമ്മിഷൻ അംഗം കൂടിയായ ജനീഷ് താൽപര്യം പ്രകടിപ്പിക്കാതെ പിന്മാറി. പിന്നെയാണ് ജില്ലാ കമ്മറ്റിയംഗം എസ് ഹരിദാസിനെ കൊണ്ടുവന്നത്.

ഇതിനെതിരേ ജില്ലാ സെക്രട്ടറിയേറ്റംഗം പിഎസ് മോഹനൻ രംഗത്തു വരികയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. രാജേന്ദ്രൻ മത്സരിക്കാൻ മുന്നോട്ടു വന്നതോടെ തെരഞ്ഞെടുപ്പ് നടന്നു. 19 അംഗ കമ്മറ്റിയിൽ അഞ്ചു പേർ എം.എസ് രാജേന്ദ്രനും 14 പേർ എസ് ഹരിദാസിനും വോട്ടു ചെയ്തു. എസ് ഹരിദാസ്, വിജി. സുരേഷ്, പികെ.സോമരാജൻ, പിഎസ് പ്രസാദ്, എംഎസ്രാജേന്ദ്രൻ, കെജിമുരളീധരൻ, കെയു ജനീഷ്‌കുമാർ, പിആർ പ്രമോദ്, ലാലാജി, ജിജി, ഹരികുമാർ, ഗിരിജാ മധു ( പെരുനാട് ),പി.ബി. ബിജു ( ചിറ്റാർ), ടിഎ നിവാസ്, ജോബി ടി ഈശോ, ലേഖ സുരേഷ് (സീതത്തോട്), പ്രവീൺ പ്രസാദ് (തണ്ണിത്തോട്), ജയിംസ് (തേക്കുതോട്), സുകുമാരൻ (പമ്പാവാലി) എന്നിവരാണ് പുതിയ ഏരിയാ കമ്മറ്റിയംഗങ്ങൾ. ജില്ലാ സെക്രട്ടറിയേറ്റംഗം പിജെ അജയകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

എസ് ഹരിദാസ് വി എസ് പക്ഷക്കാരനാണെന്നതാണ് ഏറെ രസകരം. പിണറായിക്ക് ഭൂരിപക്ഷമുള്ള ജില്ലാ കമ്മറ്റിയിൽ നിന്ന് വി എസ് പക്ഷക്കാരനെ ഏരിയാ സെക്രട്ടറിയാക്കിയ നടപടിയിൽ നിന്ന് മാത്രം മനസിലാക്കാം വിഭാഗീയതയുടെ കാഠിന്യം. ഇതിനിടെ സ്വഭാവദൂഷ്യത്തിന് ഹരിദാസിനെതിരേ ഒരു ആശാ വർക്കറുടെ ഭർത്താവ് നൽകിയ പരാതിയും സോഷ്യൽമീഡിയയിൽ പറന്നു നടക്കുന്നുണ്ട്. രക്തസാക്ഷി കുടുംബത്തോട് പാർട്ടി ചെയ്തത് ശരിയായില്ലെന്ന പ്രചാരണവും നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP