Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാവ്യയുമായി ദിലീപിന് ഉണ്ടായിരുന്ന വിവാഹ പൂർവ ബന്ധം ഉൾപ്പെടെ തുറന്നുപറഞ്ഞ് സഹപ്രവർത്തകർ; ആക്രമിക്കപ്പെട്ട നടിയോട് വിരോധം ഉണ്ടായത് എങ്ങനെയെന്നതും പകൽപോലെ വ്യക്തം; ക്വട്ടേഷൻ നൽകിയത് വൈരാഗ്യംതീർക്കാൻ എന്ന വാദം വിജയിക്കുമെന്ന് ഉറച്ച് അന്വേഷണ സംഘം; അമ്മയുടെ അംഗങ്ങളുടെ മൊഴിയിൽ തന്നെ ജനപ്രിയ നടനെതിരെ പ്രസ്താവങ്ങൾ വന്നതോടെ താരലോകവും അങ്കലാപ്പിൽ; പൾസർ സുനിയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് മുകേഷിന്റെ മൊഴിയും പുറത്ത്

കാവ്യയുമായി ദിലീപിന് ഉണ്ടായിരുന്ന വിവാഹ പൂർവ ബന്ധം ഉൾപ്പെടെ തുറന്നുപറഞ്ഞ് സഹപ്രവർത്തകർ; ആക്രമിക്കപ്പെട്ട നടിയോട് വിരോധം ഉണ്ടായത് എങ്ങനെയെന്നതും പകൽപോലെ വ്യക്തം; ക്വട്ടേഷൻ നൽകിയത് വൈരാഗ്യംതീർക്കാൻ എന്ന വാദം വിജയിക്കുമെന്ന് ഉറച്ച് അന്വേഷണ സംഘം; അമ്മയുടെ അംഗങ്ങളുടെ മൊഴിയിൽ തന്നെ ജനപ്രിയ നടനെതിരെ പ്രസ്താവങ്ങൾ വന്നതോടെ താരലോകവും അങ്കലാപ്പിൽ; പൾസർ സുനിയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് മുകേഷിന്റെ മൊഴിയും പുറത്ത്

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചകേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് താരലോകത്തെ പ്രമുഖരും നടനുമായി ബന്ധമുള്ളവരുമായ പലരുടേയും മൊഴികൾ ഒന്നൊന്നായി പുറത്തുവരുന്നത് താരലോകത്ത് വലിയ ചർച്ചയായി. ഒളിഞ്ഞുംതെളിഞ്ഞും നടനുവേണ്ടി വാദിച്ചിരുന്നവരാണ് പലരും. ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് ഇരുവരുടേയും അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പൊലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും എന്ന വാദമാണ് ഉയരുന്നത്.

മഞ്ജു വാരിയർ, കാവ്യ മാധവൻ, കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, നടൻ സിദ്ദിഖ്, ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തുടങ്ങിയവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുകേഷിന്റെ മൊഴിയും ഇപ്പോൾ പുറത്തുവന്നു. പൾസർ സുനിയുമായുള്ള ബന്ധമുൾപ്പെടെ എല്ലാം പറഞ്ഞുകൊണ്ടാണ് സിപിഎം എംഎൽഎ കൂടിയായ മുകേഷിന്റെയും മൊഴി.

ദിലീപുമായി അടുപ്പമുള്ളവരുടെ മൊഴികളിൽ പോലും നടിയോട് ദിലീപിന് വിരോധമുണ്ടാകാൻ കാരണമായ സംഭവങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും റിമി ടോമിയുടേയും കാവ്യയുടേയും മൊഴികളിൽപോലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട് എന്നതാണ് ചർച്ചയാകുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് ശേഷം പിന്നീട് വിഷയം കാര്യമായി ചർച്ചയായിരുന്നില്ല. എന്നാൽ ഒരു ഇടവേളയ്ക്കുശേഷം മൊഴികൾ പുറത്തുവന്നതോടെ ഇപ്പോൾ താരലോകത്തും പുറത്തും വിഷയം വീണ്ടും സജീവമായി. വലിയ അമ്പരപ്പാണ് താരലോകത്ത എന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ മുതൽ മൊഴികൾ പുറത്തുവന്നുതുടങ്ങിയതോടെ തന്നെ താരലോകത്ത് വൻ അങ്കലാപ്പാണുള്ളതെന്നാണ് വിവരം. അമ്മയുടെ നേതൃസ്ഥാനത്തേക്ക് ഇനിയില്ലെന്ന് ഇന്നസെന്റ് അടുത്തിടെ പറഞ്ഞതുൾപ്പെടെ ചർച്ചചെയ്തുകൊണ്ടാണ് പലരും അഭിപ്രായങ്ങളുമായി എത്തുന്നത്. താരസംഘടനയായ അമ്മയുടെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നടിക്കൊപ്പമാണ് എന്ന നിലപാടെടുത്തെങ്കിലും പിന്നീട് ദിലീപ് പ്രതിയായതോടെ പ്രമുഖ താരങ്ങളിൽ പലരും തന്നെ നടന് അനുകൂലമായി നിലകൊള്ളുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇപ്പോൾ സംഘടനയിലെ അംഗങ്ങളായവർ തന്നെ നടനെതിരെ ശക്തമായ മൊഴികൾ നൽകിയിരിക്കുന്നതിനാൽ എന്തു നിലപാടെടുക്കും സംഘടന എന്ന ചോദ്യമാണ് ഉയരുന്നത്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിക്കെതിരെ വിരോധം തോന്നാൻ കാരണമായ സംഭവങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പൊലീസ് ചോദ്യംചെയ്തവർ എല്ലാവരും നൽകിയിരിക്കുന്നത്. കാവ്യയുമായുള്ള അടുപ്പം മഞ്ജുവാര്യരുടെ ശ്രദ്ധയിലെത്തിക്കാനും വഴിവിട്ട ബന്ധത്തെപ്പറ്റി എതിർത്ത് സംസാരിക്കാനും പല വേളകളിലും ആക്രമണത്തിന് ഇരയായ നടി ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പുറത്തുവന്നിട്ടുള്ളത്.

നടിയും ദിലീപും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ്, മുകേഷ്, ഗണേശ്‌കുമാർ എന്നിവരുടെ ഇടപെടലുകളും പ്രതികരണങ്ങളും സജീവ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഇവരുടെയെല്ലാം മൊഴികൾ പുറത്തുവരുന്നത്. ദിലീപുമായും കാവ്യയുമായും അടുത്ത ബന്ധമുള്ള നടിയും ഗായികയുമായ റിമി ടോമിയുടെ മൊഴിയിലും ഇവരുടെ കാവ്യയുടേയും ദിലീപിന്റേയും വിവാഹപൂർവ ബന്ധങ്ങൾ വ്യക്തമാക്കുന്നുണ്ട്. കാവ്യയുടെ മൊഴിയിലും സമാനമായ പ്രതികരണം ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

ദിലീപ് അറസ്റ്റിലായ ദിവസം ഫോണിൽ മിസ്‌കോൾ കണ്ടിരുന്നുവെന്നും എന്നാൽ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ലെന്നുമാണ് മുകേഷ് മൊഴി നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയർന്നു വന്നപ്പോഴും വിളിച്ചു. എന്നാൽ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പൾസർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നൽകിയിട്ടില്ല.

കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. അതിന്ശേഷം സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്. അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഐപി ടിക്കറ്റ് നൽകിയില്ലെന്ന മറുപടി മുകേഷ് നൽകിയത്. മറ്റുള്ളവരുടെ മൊഴികളിലെ പരാമർശങ്ങൾ ചുവടെ:

നടി ഇല്ലാത്തത് പറഞ്ഞുപരത്തിയെന്ന് കാവ്യ

ആക്രമിക്കപ്പെട്ട നടിക്കെതിരെയാണ് കാവ്യാമാധവന്റെ മൊഴി. എന്നാൽ നടിക്കെതിരെ വിരോധം ദിലീപിന് ഉണ്ടാകാൻ കാരണമായ കാര്യങ്ങൾ ഇതിൽ വരുന്നുമുണ്ട്. ഉള്ളതും ഇല്ലാത്തതും ഇമാജിൻ ചെയ്തു പറയുന്നയാളാണ് നടിയെന്നാണ് കാവ്യ പറയുന്നത്. ദിലീപും മഞ്ജുവുമായുള്ള പ്രശ്‌നങ്ങൾക്ക് കാരണം ഈ നടിയാണെന്നും കാവ്യയുടെ മൊഴിയിലുണ്ട്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാവ്യാമാധവൻ പൊലീസിന് നൽകിയ മൊഴി. അമ്മ റിഹേഴ്‌സൽ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞത് ഈ നടിയാണ്. ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് ക്യാംപിൽ വച്ച് ദിലീപിന്റെ പരാതിപ്രകാരം നടൻ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നൽകി.

പൾസർ സുനി തന്റെ ഡ്രൈവറായിട്ടില്ല, സുനിയെ അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരമറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. ഈ സമയത്ത്തന്നെ ആന്റോജോസഫ് ദിലീപിനെ വിളിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ചികിത്സയിലായിരുന്നു. ദിലീപ് ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് പരാതി പറഞ്ഞിരുന്നെന്നും പ്രതികളിലൊരാളായ വിഷ്ണു ലക്ഷ്യയിലെത്തിയെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

നടി എന്നോടെല്ലാം പറഞ്ഞെന്ന് മഞ്ജു

കാവ്യാമാധവൻ അയച്ച മെസേജുകൾ ദിലീപിന്റെ ഫോണിൽ കണ്ടതാണ് ബന്ധം വേർപിരിയാനുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാരിയർ മൊഴി നൽകി. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ ദിലീപേട്ടന്റെ ഫോണിൽ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, നടി എന്നിവരുമായി ഷെയർ ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്.

ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻ ദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. - മഞ്ജു മൊഴിയിൽ പറയുന്നു.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

പിന്മാറാൻ ദിലീപ് ഇടപെട്ടു: ചാക്കോച്ചൻ

മഞ്ജുവാര്യരുമൊത്തുള്ള ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.

അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല.ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.

അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. - കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറയുന്നു.

അപവാദം പ്രചരിപ്പിച്ചു: ശ്രീകുമാർ മേനോൻ

തനിക്കും മഞ്ജുവാരിയർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ദിലീപ് അപവാദം പ്രചരിപ്പിച്ചുവെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ മേനോന്റെ മൊഴി. ഒടിയൻ സിനിമ നിർമ്മിക്കാനിരുന്ന കാർണിവർ ഗ്രൂപ്പിനെ ദിലീപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ പിന്മാറി. ദിലീപിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ തനിക്ക് പങ്കില്ലെന്നും ശ്രീകുമാർ നൽകിയ മൊഴിയിലുണ്ട്.

അവൾക്ക് എല്ലാം അറിയാമായിരുന്നുവെന്ന് സംയുക്ത

ഞാനും ഫിലിം ആർട്ടിസ്റ്റുകളായ നടി, മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. നടി തൃശൂരിൽ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.

ഉദ്ദേശം നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനു അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു.

അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്ക് പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. നടിയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

ദിലീപും നടിയും തമ്മിൽ നല്ലബന്ധം അല്ലായിരുന്നുവെന്ന് സിദ്ദിഖ്

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖിന്റെ മൊഴി. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്‌സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു.

ഇത്തരത്തിൽ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണങ്ങൾ കൃത്യമായി വെളിച്ചത്തുവരുന്ന മൊഴികളാണ് സിനിമാ മേഖലയിൽ ഇരുവരുമായും അടുപ്പമുള്ളവരിൽ നിന്ന് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വീണ്ടും ദിലീപ് കേസ് വലിയ ചർച്ചയായിരിക്കുകയാണ് സിനിമാ ലോകത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP