Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരളുലച്ച് കറുത്ത ജൂതന്‍; ഞെട്ടിച്ച് മായാനദി; പുതിയ ദൃശ്യവ്യാകരണം നല്‍കി അങ്കമാലിയും തൊണ്ടിമുതലും ഞണ്ടും; ബജറ്റ് പരിമിതിയല്ലെന്ന് തെളിയിച്ച് ടേക്ക്ഓഫും സി.ഐ.എയും; 2017ല്‍ നല്ല ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം; ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒറ്റ സൂപ്പര്‍ താരസിനിമയുമില്ല!

കരളുലച്ച് കറുത്ത ജൂതന്‍;  ഞെട്ടിച്ച് മായാനദി; പുതിയ ദൃശ്യവ്യാകരണം നല്‍കി അങ്കമാലിയും തൊണ്ടിമുതലും ഞണ്ടും; ബജറ്റ് പരിമിതിയല്ലെന്ന് തെളിയിച്ച് ടേക്ക്ഓഫും സി.ഐ.എയും; 2017ല്‍ നല്ല ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം; ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒറ്റ സൂപ്പര്‍ താരസിനിമയുമില്ല!

എം മാധവദാസ്

ചവറുകളുടെ വര്‍ഷം! സങ്കേതികമായും സാമ്പത്തികമായാലും മലയാളസിനിമ ഒരുപാട് മുന്നോട്ടുപോയ 2017ന്റെ അവസാനം, കലാമൂല്യമുള്ള സിനിമകളുടെ കണക്കെടുക്കുമ്പോള്‍ ആദ്യം നാക്കില്‍ വന്ന വാക്കാണിത്. പൊട്ടക്കഥകളും ക്‌ളീഷേ രംഗങ്ങളും, മസ്തിഷ്‌കത്തില്‍നിന്ന് സാമാന്യയുക്തിയെ നിയന്ത്രിക്കുന്ന ഭാഗം തുരന്നുമാറ്റിയാല്‍ മാത്രം കാണാന്‍ കഴിയുന്ന അയഥാര്‍ഥമായ പേക്കൂത്തുകളും കണ്ടുമടുത്തുപോയ ഒരു വര്‍ഷംകൂടി. 130ലേറെ സിനിമകള്‍ ഇറങ്ങിയ ഒരു വര്‍ഷത്തിന്റെ ഫ്‌ളാഷ്ബാക്കടിച്ചു നോക്കുമ്പോള്‍ അതില്‍ 110 പടങ്ങളും, നല്ലചിത്രങ്ങളെ സ്‌നേഹിക്കുന്ന, വ്യത്യസ്തമായ സിനിമാ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക്, ശുദ്ധ വേസ്റ്റും ബോറുമായാണ് അനുഭവപ്പെട്ടത്. ഏറ്റവും ഭയാനകമായ അവസ്ഥ ഈ ചവറുകളില്‍ പലതും വന്‍ ഹിറ്റാവുന്നുവെന്നതാണ്.

തെലുങ്കിനെ അമ്പരപ്പിക്കുന്ന പൂരക്കത്തികള്‍ക്കുപോലും ഇവിടെ ജനം ഇടിച്ചുകയറുകയാണ്. ആ അര്‍ഥത്തില്‍ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറമെച്ചപ്പെട്ട വര്‍ഷംകൂടിയാണിത്. പക്ഷേ ഈ വര്‍ഷം നല്ല സിനിമകള്‍ എത്രയൊക്കെ എന്ന് ചോദിച്ചാല്‍ വിരല്‍മടക്കി എണ്ണിപ്പറയാവുന്ന അവസ്ഥയാണ്. ഏറ്റവും ലജ്ജാകരം നമ്മുടെ സൂപ്പര്‍താരങ്ങളുടെ ഒരു പടവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല എന്നതാണ്. ഫാന്‍സുകാര്‍ക്ക്വേണ്ടിയുള്ള കട്ടകോപ്പിരാട്ടികള്‍ക്ക് മാത്രമേ, വന്നുവന്ന് നമ്മുടെ താരങ്ങള്‍ക്ക് സമയമുള്ളൂവെന്ന് തോനുന്നു. പ്രേക്ഷകന്റെ മനസ്സില്‍ ഒരുതരം സ്റ്റീരിയോടൈപ്പായ സിനിമാ സങ്കല്‍പ്പം ഉറച്ചുപോവുകയും വ്യത്യസ്തമായ ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്യുമെന്നതാണ് ഈ താര ക്രോപ്രായങ്ങള്‍കൊണ്ടുള്ള ദോഷം.

മികച്ച ചിത്രങ്ങളായി പേരെടുത്ത കറുത്ത ജൂതനുംമറ്റും തീയേറ്ററില്‍ ആളെക്കൂട്ടാനാവഞ്ഞത് ഇക്കാരണങ്ങള്‍കൊണ്ട് കൂടിയായിരിക്കണം. എങ്കിലും ഒരു പറ്റം സംവിധായകര്‍ ഇപ്പോഴും മികച്ച ചിത്രങ്ങളുണ്ടാക്കാന്‍ അധ്വാനിക്കുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം.
2017ല്‍ കണ്ട മികച്ച ചിത്രങ്ങള്‍ താഴെ പറയുന്നവയാണ്.

1കറുത്ത ജൂതന്‍
നടന്‍ സലീംകുമാര്‍ എഴുതി സംവിധാനംചെയ്ത കറുത്ത ജൂതന്‍ ശരിക്കുമൊരു കരളുലക്കുന്ന കലാസൃഷ്ടിയായിരുന്നു. കറുത്ത ജൂതര്‍ എന്നറിയപ്പെടുന്ന മലബാറി ജൂതരുടെ അറിയപ്പെടാത്ത കഥയാണ് ചിത്രം പറഞ്ഞത്.ചരിത്രം എന്നും മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചിയിലും ഉണ്ടായിരുന്ന വെളുത്ത ജൂതന്‍മ്മാര്‍ക്ക് ഒപ്പമായിരുന്നു. അവരുടെ പ്രണയവും വേര്‍പാടുമൊക്കെ പൈങ്കിളിവത്ക്കരിച്ച്, എത്രയോ ചിത്രങ്ങളില്‍ നാം കണ്ടുകഴിഞ്ഞു.

എന്നാല്‍ ആരോണ്‍ ഇല്യാഹു എന്ന കറുത്ത ജൂതനിലൂടെ നാളിതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് സലീംകുമാര്‍ കൂട്ടിക്കൊണ്ടുപോവുന്നത്. അന്താരാഷ്ട്ര ലോകക്രമവും, കേരളത്തിന്റെ സാമൂഹിക അവസ്ഥയുമെല്ലാം കൃത്യമായി ഈര്‍ച്ചവാള്‍ ചേര്‍ച്ചയില്‍ ചേരുമ്പടിചേര്‍ക്കുന്ന അസാധ്യ തിരക്കഥയാണ് സലീം എഴുതിയത്.പൊടുന്നനെ ഇരുമ്പുവടികൊണ്ട് തലക്ക് അടികിട്ടിയതുപോലുള്ള ഷോക്കാണ് ഈ ചിത്രത്തിന്റെ കൈ്‌ളമാക്‌സ്.

വേണുവിന്റെ മുന്നറിയിപ്പും, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവത്തെ കളിയും കണ്ടപ്പോഴുള്ള സമാനമായ ശൂന്യതയും വേദനയും ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്ക് കിട്ടുന്നു.പക്ഷേ എന്നിട്ടും കഴിഞ്ഞവര്‍ഷം മികച്ച കഥക്ക് മാത്രമുള്ള ഒറ്റഅവാര്‍ഡ്‌കൊടുത്ത് ഈ പടത്തെ ഒതുക്കുകയായിരുന്നു.

2മായാനദി
വര്‍ഷാവസാനം ഇറങ്ങിയ ആഷിക്ക് അബുവിന്റെ മായാനദിയാണ് ഞെട്ടിച്ച മറ്റൊരു ചിത്രം.ഫിലിം ഫെസ്റ്റിവല്‍ സിനിമപോലെ കെട്ടിലും മട്ടിലും അടിമുടി മാറ്റിയാണ് ചിത്രത്തെ ആഷിക്ക് രൂപകല്‍പ്പന ചെയ്തിരക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിലെ മാറുന്ന കാഴ്ചപ്പാടുകളും, ഭരണകൂടത്തിന്റെ ദയാരഹിതമായ നീതിനടപ്പാക്കലുമെല്ലാം കടന്നുവരുന്ന ചിത്രം ചിന്തിക്കാനുള്ള വകുപ്പുകള്‍ ഒരു പാട് അവശേഷിപ്പിക്കുന്നു. കറുത്തജൂതന്റെ കൈ്‌ളമാക്‌സ്‌പോലെ ഒരു ഞെട്ടലാണ് ഈ പടത്തിന്റെ അവസാനരംഗങ്ങളും അവശേഷിപ്പിക്കുന്നത്. അമല്‍നീരദിന്റെ കഥയും ശ്യാം പുഷ്‌ക്കരന്‍ ടീമിന്റെ കരുത്തുറ്റ രചനയും അഭിനന്ദനം അര്‍ഹിക്കുന്നു.

3തൊണ്ടിമുതലും ദൃക്‌സാക്ഷിയും
ലളിതവും സുന്ദരവുമായ മഹേഷിന്റെപ്രതികാരം എന്ന ചിത്രത്തിന് ശേഷം വീണ്ടും ദിലീഷ് പോത്തന്റെ ബ്രില്ല്യന്‍സ്. കള്ളന്‍, പോലീസ് , പരാതിക്കാരന്‍ എന്ന മൂന്ന് പേരിലൂടെ നമ്മുടെ നീതിന്യായവ്യവസ്ഥയെക്കുറിച്ചും,മനുഷ്യന്റെ അതീജീവനത്തെക്കുറിച്ചുമുള്ള വലിയ ചോദ്യങ്ങള്‍ ലളിതമായ പ്രമേയത്തിലൂടെ ചിത്രം ഉയര്‍ത്തുന്നു. ഒപ്പം ജാതി വേര്‍തരിവുതൊട്ട് കടുത്ത വര്‍ഗീയതവരെയുള്ള സമകാലീനമായ കേരളീയ അവസ്ഥകളും.ഹഹദ് ഫാസിലിന്റെയും സുരാജ്വെഞ്ഞാറമൂടിന്റെയും അസാധ്യമായ അഭിനയവും ഈ ചിത്രത്തിന് മുതല്‍ക്കുട്ടാണ്.മോഷണം സ്ഥിരീകരിക്കപ്പെട്ടപ്പോഴുള്ള,ഫഹദ്ഫാസിലിന്റെ കള്ളച്ചിരി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല.കഥാപാത്രങ്ങളുടെ ഡീറ്റെയ്ല്‍സിലേക്ക് അനാവശ്യമായി പോകാതെ തീര്‍ത്തും റിയലിസ്റ്റിക്കായി കഥപറയുന്ന രീതിയാണ് ദിലീഷ് പോത്തന്‍ ഇവിടെ അവതരിപ്പിച്ചത്.പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി രംഗങ്ങള്‍പോലുള്ള ചില ദൃശ്യങ്ങള്‍.രാജീവ് രവിയുടെ കാമറാ വര്‍ക്കും വ്യത്യസ്തമായിരുന്നു.

4 ടേക്ക് ഓഫ്
ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് ബജറ്റിന്റെ പരിമതിയില്‌ളെന്ന് തെളിയിച്ച ചിത്രമായിരുന്നു, നവാഗതനായ മഹേഷ്‌നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്.മലയാളത്തിന്റെ ബജറ്റില്‍നിന്നുകൊണ്ട് ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രം എടുക്കാന്‍ കഴിയുമോ എന്നതിന്റെ ഉത്തരം.മുമ്പൊക്കെയാണെങ്കില്‍ ഇറാഖില്‍കുടുങ്ങിയ മലയാളി നഴ്‌സുമാരെ രക്ഷിച്ചെടുക്കുന്ന കഥയെന്ന് പറയുമ്പോഴേക്കും ബജറ്റ് പ്രശ്‌നംകൊണ്ട് അവ തള്ളിപ്പോവുമായിരുന്നു.ചിത്രത്തിന്റെ രണ്ടാം പകുതിയത്തെുമ്പോ നമുക്ക്‌തോന്നും കാണുന്നത് ഇംഗ്‌ളീഷ് ചിത്രമാണോയെന്ന്.എറ്റവും രസാവഹം കഥ നടക്കുന്ന ഇറാഖില്‍ ഒന്നും പോവാതെ,നമ്മുടെ രാമോജിറാവു ഫിലിംസിറ്റിയിലും, റാസല്‍ഖൈമയിലുമൊക്കെ സെറ്റിട്ടാണ് ഇവര്‍ ചിത്രമൊരുക്കിയതെന്നാണ്.ടേക്ക് ഓഫിന്റെ കലാസംവിധായകന്‍ സന്തോഷ് രാമന്‍, മേക്കപ്പ്മാന്‍ രഞ്ജിത് അമ്പാടി, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് എന്നിവരോക്കെ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.പാര്‍വതിക്ക് ഐ.എഫ്.എഫ്.ഐയില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാവരവും ഇതിലെ സമീറ നേടിക്കൊടുത്തു.ഫഹദിന്റെ ചിത്രത്തിലെ പ്രകടനവും ഗംഭീരമായരുന്നു.



5 അങ്കമാലി ഡയറീസ്
പൊതുവെ പരീക്ഷണങ്ങളോട് പുറം തിരഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍ 86ഓളം പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു നാടിന്റെ കഥ പറയുക എന്ന കടുത്ത പരീക്ഷണത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന യുവ സംവിധായകന്‍ ഒരുങ്ങിയത്.അതാവട്ടെ പ്രണയവും പകയുമൊക്കെയായി കുറേ കട്ടലോക്കല്‍ ജീവിതങ്ങളും. പക്ഷേ പ്രേക്ഷകര്‍ ഈ പടത്തെ ഇരുകൈളും നീട്ടി ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. പ്രമേയം കൊണ്ടും ആഖ്യാന രീതികൊണ്ടും മലയാളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചപടമാണിത്. ഇത്രയും ദൃശ്യഭംഗിയും ഒതുക്കവുമുള്ള പടം അടുത്തകാലത്ത് കണ്ടിട്ടില്ല. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്റെ മാന്ത്രിക കാമറയും, പ്രശാന്ത് പിള്ളയുടെ സംഗീതവും എതാനും നാടന്‍പാട്ടകളും ചേരുന്നതോടെ ചിത്രം ഗംഭീരമാവുകയാണ്.ഒറ്റഷോട്ടില്‍ ചിത്രീകരിച്ച 20മിനുട്ടിലേറെ നീളമുള്ള ചിത്രത്തിന്റെ കൈ്‌ളമാക്‌സും ശ്രദ്ധപിടിച്ചുപറ്റി.

6 കാടുപൂക്കുന്ന നേരം
മാവോയിസ്റ്റ് ചാപ്പയടികളുടെ കാലത്തെ കൃത്യമായ സാംസ്‌ക്കാരിക പ്രതിരോധമായിരുന്ന ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം.സമകാലീന രാഷ്ട്രീയം മുറിച്ചുവെച്ചിരിക്കുന്ന ചിത്രമാണിത്. ആദിവാസി ചൂഷണത്തെക്കുറിച്ചോ, ഭരണകൂട ഭീകരതയെക്കുറിച്ചോ ഉള്ള ഒരു ഡോക്യുമെന്റി സ്വഭാവമുള്ള ചിത്രവുമല്ല ഇത്.അനാവശ്യമായ സങ്കീര്‍ണ്ണതകളും ഇഴച്ചിലും മൗനങ്ങളുമൊന്നുമില്ലാതെ അവാര്‍ഡ് സിനിമയുടെ ഫോര്‍മാറ്റ് വിട്ടാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു ചലച്ചിത്രകാരനെനിലയില്‍ ബിജുവിന്റെ കരിയറിലെയും കുതിച്ചുചാട്ടമാണ്, നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്കുകൂടി ക്ഷണം കിട്ടിയ ഈ പടം.റിമാകല്ലിങ്കലിന്റെയും ഇന്ദ്രജിത്തിന്റെയും പ്രകടനവും ശ്രദ്ധപിടിച്ചുപറ്റി.

7 സി.ഐ.എ
ടേക്ക് ഓഫിനുശേഷം, വീണ്ടും മലയാളത്തില്‍നിന്നൊരു ലോക സിനിമ എന്നതാണ് അമല്‍നീരദ് സംവിധാനംചെയ്ത സി.ഐ.എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്കയുടെ ഹൈലൈറ്റ്. ഹോളിവുഡ്ഡ് നിലവാരത്തിലുള്ള ഫ്രെയിമുകളുമായി അമല്‍ നീരദ് മലയാള സിനിമയുടെ സാങ്കേതിക പരിമതികളെയും വെല്ലുവിളിച്ചു. പ്രണയിനിയെ കാണാനായി അതിസാഹസികമായി മെക്‌സിക്കോ വഴി അമേരിക്കക്ക് യാത്രചെയ്ത മലയാളി സഖാവിന്റെ കഥയാണിത്.

കാള്‍ മാര്‍കസിന്റെ 199ാം ജന്‍മദിനമായ 2007 മെയ് അഞ്ചിനാണ് ഈ ചിത്രം ഇറങ്ങിയത്. ആഗോള തൊഴിലാളിവര്‍ഗത്തിന്റെ അപ്പോത്തലസ്തന് ജന്‍മദിന ആംശസ നേര്‍ന്നുകൊണ്ട് തുടങ്ങുന്ന ചിത്രം, അവസാനിക്കുന്നത് ലോകമെമ്പാടുമുള്ള അഭയാര്‍ഥികളോടുള്ള ഐക്യദാര്‍ഡ്യവുമായാണ്. ഈ വര്‍ഷം ഇറങ്ങിയ പൊള്ളയായ കമ്യൂണിസ്റ്റ് ചിത്രങ്ങള്‍ക്കിടയിലും സി.ഐ.എ വേറിട്ട് നില്‍ക്കുന്നു.ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

8 ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ബ്‌ളാക്ക് ഹ്യൂമറിലൂടെയാണ് ഞണ്ടുകള്‍ മുന്നേറുന്നേത്. കാന്‍സര്‍ എന്ന ആരുംപേടിക്കുന്ന രോഗാവസ്ഥയില്‍നിന്നും ചിരിക്കന്‍ പ്രേരിപ്പിക്കുന്ന ചിത്രം നല്‍കിയ, അല്‍ത്താഫ് സലീം എന്ന യുവ സംവിധായകന്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. കാന്‍സറിന്റെ ഞണ്ടുകളും, കീമോഭടര്‍മ്മാരുമായുള്ള യുദ്ധവും ഒരുകുടുംബത്തിന്റെ മാനസിക സംഘര്‍ഷങ്ങളും ചിത്രം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഏറെനാളത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ മടങ്ങിയത്തെിയ ശാന്തികൃഷ്ണ ഈ പടത്തിലെ ലീഡ് റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായിട്ടും തന്റെ കഥാപാത്രത്തെ ഹൈലൈററ്‌ചെയ്യാനുള്ള യാതൊരു ശ്രമവും നടന്‍ നിവിന്‍പോളി നടത്തിയില്ലയെന്നതും മാറുന്ന ചലച്ചിത്ര സംസ്‌ക്കാരത്തിന്റെ സൂചനയാണ്.

9 രക്ഷാധികാരി ബൈജു ഒപ്പ്
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദിന്റെ ശക്തമായ തിരിച്ചുവരവാണ് രക്ഷാധികാരി ബൈജുവെന്ന ബിജുമേനാന്‍ നായകനായ ചിത്രം.ഇത്തിരിപ്പോന്ന വെളിമ്പറമ്പുകള്‍പോലും കെട്ടിടങ്ങള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും വഴിമാറുമ്പോള്‍ ഇനിയുള്ളകാലം നമ്മുടെ കുട്ടികള്‍ എവിടെ കളിക്കും എന്ന വലിയ ചോദ്യം ഉയര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി നീങ്ങുന്ന ഈ പടത്തിന്റെ ഒരു പോരായ്മ അനാവശ്യമായി നീട്ടിയ ഉപകഥകളാണ്.രണ്ടേമുക്കാന്‍ മണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യവും അല്‍പ്പം കുറക്കാമായിരുന്നു. 

10 അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍
നവാഗതനായ രോഹിതിന്റെ അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തീയേറ്റുകളില്‍ വലിയ സ്വീകരണം ലഭിച്ചില്‌ളെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പ്രമേയവും അവതരണവുംമൂലം ചിത്രം ശ്രദ്ധപിടിച്ചുപറ്റി.ഒരു കമ്പനിയിലെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവായ ഓമനക്കുട്ടന്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ സംഭവിച്ച ദുരന്തത്തിനുശേഷം തന്റെ പേരുള്‍പ്പെടെ മറന്നുപോകുന്നിടത്ത് കഥ ഒരു ത്രില്ലര്‍ മൂഡിലേക്ക് പ്രവേശിക്കുന്നത്.
പാരാ സൈക്കൊളജി ഗവേഷകയായ പല്ലവിയുടെ സഹായത്തോടെ താനാരാണെന്ന് കണ്ടുപിടിക്കാന്‍ ഓമനക്കുട്ടന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. ഈ അന്വേഷണത്തില്‍ ഓമനക്കുട്ടനെ പിന്തുടരുകയാണ് പ്രേക്ഷകരും. പല പല പേരുകളില്‍ പലരേയും ഫോണില്‍ പരിചയപപ്പെട്ടതുകൊണ്ട് തന്നെ താനാരാണെന്ന് അറിയാനുള്ള യാത്രയില്‍ ഓമനക്കുട്ടന്‍ വട്ടം കറങ്ങുകയാണ്.ആസിഫലിയുടെ അടുത്തകാലത്ത് കണ്ട് മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്.

മറ്റുപരാമര്‍ശ ചിത്രങ്ങള്‍
കൂടാതെ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍,രഞ്ജിത്ത് ശങ്കറിന്റെ കുഞ്ചാക്കോബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം, സുരഭിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ്, മഞ്ജുവാര്യരടെ സൈറാബാനു,പ്രഥ്വീരാജിന്റെ ആദംജോണ്‍, മോഹന്‍ലാലിന്റെ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തുടങ്ങിയവയെയും മികച്ച ചില രംഗങ്ങളുടെപേരില്‍ പരാമര്‍ശിക്കാവുന്നതാണ്.

വാല്‍ക്കഷ്ണം:ഇക്കാ ഫാന്‍സിന് ആശ്വസിക്കാം. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐ.എം.ബി.ഡിയുടെ, 2017ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍, ആദ്യപത്തില്‍ ഇടംനേടിയ ഏക മലയാള ചിത്രം മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ്. പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അതായത് ജൂറിവഴിയല്ല ഗ്യാലപ്പ്‌പോളിലൂടെയാണ് ഇവര്‍ മികച്ച ചിത്ര കണ്ടെത്തുന്നതെന്ന് വ്യക്തം. അങ്ങനെയാണെങ്കില്‍ ഓരോ വര്‍ഷത്തെയും ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് മാത്രം നോക്കിയാല്‍പോരെ. പ്രേക്ഷകരെ കൊണ്ട് റേറ്റ് ചെയ്യിപ്പിക്കണോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP