Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഒരു ഫേസ്‌ബുക്ക്' അവിയൽ

'ഒരു ഫേസ്‌ബുക്ക്' അവിയൽ

ഷാജി ജേക്കബ്

മൂഹമാധ്യമങ്ങളിലെ ആഗോളവിചാരങ്ങളും ആഗോളമാധ്യമങ്ങളിലെ സമൂഹവിചാരങ്ങളും തമ്മിലുടലെടുത്തിട്ടുള്ള സവിശേഷമായൊരു ബന്ധത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. ആഗോളവൽക്കരിക്കുക, അല്ലെങ്കിൽ നശിക്കുക (Globalise or perish) എന്നതാണ് പ്രാദേശികമാധ്യമങ്ങളുടെ മുന്നിലുള്ള വെല്ലുവിളിയെങ്കിൽ പ്രാദേശികവൽക്കരിക്കുക, അല്ലെങ്കിൽ നശിക്കുക (Localise or perish) എന്നതാണ് ആഗോളമാധ്യമങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. എന്നുവച്ചാൽ ഒരേസമയം നടക്കുന്ന പ്രക്രിയകളാണ്, ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്, ആഗോളവൽക്കരണവും പ്രാദേശികവൽക്കരണവും എന്നർഥം. ബഹുജന-നവ-സൈബർ മാധ്യമങ്ങളുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സാധ്യതകളൊന്നടങ്കം നിലകൊള്ളുന്നത് ഈയൊരു ഉഭയദിശാപ്രത്യയശാസ്ത്രപരിസരത്തിലാണ്. യഥാർഥത്തിൽ മാധ്യമമണ്ഡലത്തിൽ മാത്രം നടക്കുന്ന ഒന്നല്ല ഇത്. മുഴുവൻ സാംസ്‌കാരിക മണ്ഡലങ്ങളിലും ഈ പ്രക്രിയ ഏറിയും കുറഞ്ഞും പ്രകടമാണ്. മാധ്യമങ്ങൾ അതിന്റെ വിഖ്യാതമായ പ്രകടനപത്രികയാണ് എന്നുമാത്രം.

മലയാളിയുടെ ആഗോളവൽക്കരണത്തിലും കാണാം ഈയൊരു വിപര്യയം. ഒരുവശത്ത് വിദ്യാഭ്യാസം, തൊഴിൽ, ലോകബോധം, ഉപഭോഗം, വൈജ്ഞാനികത, സാംസ്‌കാരിക വിനിമയങ്ങൾ, കുടിയേറ്റം തുടങ്ങിയ ഏതുതലത്തിലും ആഗോളവൽക്കരണത്തെ മുറുകെപ്പുണരുന്നു, മലയാളി. മറുവശത്ത് ഇതേ ആഗോളമലയാളി തന്റെ ഭാഷ, ദേശം, സമൂഹം, സംസ്‌കാരം തുടങ്ങിയവയിൽ പുതിയതരത്തിലുള്ള ഇടപെടലുകൾക്കും കൂട്ടായ്മകൾക്കും മുൻകയ്യെടുക്കുകയും ഭൗതികവും ബൗദ്ധികവും സാംസ്‌കാരികവുമായ വിനിമയസാധ്യതകളിലൂടെ ആഗോളമലയാളിയുടെ പ്രാദേശികസ്വത്വങ്ങളെ പുനർവിന്യസിക്കുകയും ചെയ്യുന്നു. സൈബർ-സാമൂഹ്യമാധ്യമങ്ങളാണ് ഈ പ്രക്രിയയെ ഏറ്റവും കൂടുതൽ സർഗാത്മകവും സംവാദാത്മകവുമാക്കുന്നത്. വിശേഷിച്ചും ഫേസ്‌ബുക്ക്. ഇത്തരമൊരു പുനർവിന്യാസത്തിന്റെ കൗതുകകരമായൊരു അച്ചടിപുസ്തകമാതൃകയാകുന്നു, 'അവിയൽ'. കടലാസിനു പുറത്തു രൂപംകൊണ്ട വിനിമയബന്ധത്തെ കടലാസിലേക്കു വിവർത്തനം ചെയ്യുന്ന രൂപപരീക്ഷണത്തിനപ്പുറം, ആഗോളഗ്രാമത്തിൽ ജീവിക്കുന്ന നവമലയാളിയുടെ നാട്ടുകൂട്ടായ്മയാകുന്നു, ഈ പുസ്തകം. ആഗോളമലയാളിയുടെ ലോകബോധത്തിന്റെയും അതു നിർണയിക്കുന്ന സവിശേഷമായൊരു മലയാളപൊതുമണ്ഡലത്തിന്റെയും അതിരുകളില്ലാത്ത ആകാശത്തിൽനിന്ന് ഒരു കീറ്.

മുരളിതുമ്മാരുകുടി, ദീപ പ്രവീൺ, ജയറാം സുബ്രഹ്മണി, പ്രിയ കിരൺ, നസീനമേത്തൽ, സംഗീത് സുരേന്ദ്രൻ, ഷാജു വി. ഹനീഫ്, സ്മിത വി. ശ്രീജിത്ത്, ശ്രീജ ശ്യാം എന്നീ ഒൻപതുപേരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ നിന്നുണ്ടായതാണ് 'അവിയൽ'. ഇംഗ്ലീഷിലും മലയാളത്തിലും ഗദ്യത്തിലും പദ്യത്തിലും കഥയിലും അനുഭവത്തിലും ഓർമയിലും ഭാവനയിലും ഗൗരവത്തിലും തമാശയിലും ഒക്കെ എഴുതപ്പെട്ടിരിക്കുന്ന അൻപത്തെട്ടു ഫേസ്‌ബുക്‌പോസ്റ്റുകളുടെ പുസ്തകരൂപം. ആമുഖത്തിൽ 'കളക്ടർ ബ്രോ' പ്രശാന്ത്‌നായർ പറയുന്നതുപോലെ,

'പേര് സൂചിപ്പിക്കുന്നതുപോലെ ഒറ്റനോട്ടത്തിൽ തമ്മിൽ ചേരാത്ത കുറച്ചാളുകൾ ചേർന്ന് ഉണ്ടാക്കിയിരിക്കുന്ന ആസ്വാദ്യകരമായ ഒരു വിഭവമാണിത്. അവിയലിലെ എല്ലാ എഴുത്തുകാരും സമൂഹമാധ്യമത്തിലുള്ളവരും അതിലൂടെ മാത്രം പരസ്പരം പരിചയപ്പെട്ടവരുമാണ്. തിരുവനന്തപുരത്തെ മാധ്യമപ്രവർത്തക, ഇംഗ്ലണ്ടിലെ ഡോക്ടർ, പെരുമ്പാവൂരിലെ വക്കീൽ, ജനീവയിലെ ദുരന്തനിവാരണവിദഗ്ദ്ധൻ, മൈസൂരിലെ കാർ സെയിൽസ് മാനേജർ, കുവൈറ്റിലെ ഫുഡ് ടെക്‌നോളജിസ്റ്റ് തുടങ്ങി പരസ്പരം പ്രത്യക്ഷബന്ധമില്ലാത്ത സ്ഥലത്തും തൊഴിലിലുമുള്ളവർ സമൂഹമാധ്യമമുപയോഗിച്ച് ഒരുമിച്ചുവരികയാണ്. അവരുടെ കർമ്മമണ്ഡലത്തിലും പുറത്തുമുള്ള വിഷയങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ കൂടാതെ കഥയും കവിതയും യാത്രാവിവരണവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഒരു അവിയൽ'.

മാതൃഭൂമി ന്യൂസിൽ വാർത്താവതാരകയാണ് ശ്രീജ. നിയമത്തിലും ക്രിമിനോളജിയിലും ഉന്നത ബിരുദമെടുത്ത് വിദേശത്തുതാമസിക്കുകയാണ് ദീപ. ഇംഗ്ലണ്ടിൽ പാലിയേറ്റീവ് കൺസൾട്ടന്റാണ് നസീന. ഇംഗ്ലണ്ടിൽതന്നെ ഒരു എനർജി ആൻഡ് യൂട്ടിലിറ്റിസ് കൺസട്ടിങ് കമ്പനിയിൽ പ്രിൻസിപ്പൽ കൺസൾട്ടന്റാണ് സ്മിത. നെറ്റ്‌വർക്ക് റെയിൽ ഉദ്യോഗസ്ഥയാണ് പ്രിയ. പെരുമ്പാവൂരിൽ അഭിഭാഷകനാണ് ജയറാം. മൈസൂരിൽ ഓട്ടോ കൺസൾട്ടന്റാണ് സംഗീത്. കുവൈറ്റില് ഫുഡ് ടെക്‌നോളജിസ്റ്റാണ് ഷാജു. ജനീവ കേന്ദ്രമാക്കി, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടനയിൽ പ്രവർത്തിക്കുന്നു, മുരളി.

മൂന്നു പോസ്റ്റുകളാണ്/രചനകളാണ് ശ്രീജയുടേതായുള്ളത്. ചേതൻ ഭഗത്തിന്റെ ടു സ്റ്റേറ്റ്‌സിൽ പറയുംപോലെ, ഇന്ത്യയിൽ വിവാഹം നടക്കുന്നത് രണ്ട് വ്യക്തികൾ തമ്മിലല്ല, ഇരുവരും കൊണ്ടുനടക്കുന്ന മുഴുവൻ സംസ്‌കാരവൈവിധ്യങ്ങളും വൈരുധ്യങ്ങളും തമ്മിലാണെന്ന് സ്വന്തം അനുഭവം മുൻനിർത്തി വിവരിക്കുന്ന 'കല്യാണം', വാർത്താചാനലുകളിലെ തത്സമയ ചർച്ചകൾക്ക് ആൾപ്പിടിയന്മാരായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാരുടെ ധർമ്മസങ്കടങ്ങളവതിരിപ്പിക്കുന്ന 'വാർത്ത', വാർത്താചാനലിലെ സ്ത്രീമാധ്യമപ്രവർത്തകർ ചാനലിലും കുടുംബത്തിലും അവ രണ്ടിനുമിടയിലും അനുഭവിക്കുന്ന സംഘർഷങ്ങളാവിഷ്‌ക്കരിക്കുന്ന 'ഒരു ദിനം' എന്നിവ.

ദീപാപ്രവീണിന്റേതായി പത്തുരചനകൾ. ആറെണ്ണം മലയാളം. നാലെണ്ണം ഇംഗ്ലീഷ്. മലയാളത്തിൽ നാലെണ്ണം ഗദ്യം, രണ്ടെണ്ണം കവിത. ഇംഗ്ലീഷിൽ നാലും കവിത. ജീവിതത്തോടു പൊരുതിത്തോറ്റ ഒരു സുഹൃത്തിന്റെ പെണ്ണവസ്ഥകൾ ഹൃദ്യമായാവിഷ്‌ക്കരിക്കുന്നു, ആദ്യരചന. കഥയും കവിതയും ജീവിതവും ഓർമയും അനുഭവവും ഒന്നായി മാറുന്ന കുറിപ്പ്. സദാചാരവാദത്തിന്റെ പൊള്ളത്തരങ്ങൾ സോപ്പുകുമിളകൾ പോലെ പൊട്ടിച്ചുകളഞ്ഞ സിൽക്ക്‌സ്മിതയുടെ ജീവിതചിത്രമാണ് മറ്റൊന്ന്. ഇന്ത്യൻ, കേരളീയ സമൂഹങ്ങളുടെ ആർത്തിപിടിച്ച പെണ്ണുടൽനോട്ടങ്ങളുടെ തുറന്നിടൽ.

'ഷക്കീലയുടെയും സണ്ണി ലിയോണിന്റെയും വീഡിയോകൾ കണ്ടു വികാരം കൊള്ളുന്നവർ, ഷക്കീലയെ അവതരിപ്പിച്ച കോമഡിനൈറ്റ് പ്രോഗ്രാമും സണ്ണി ലിയോൺ Bhupendra Chaubeyയ്ക്കും Shekhar Guptaയ്ക്കും നൽകിയ ഇന്റർവ്യൂ കൂടി ഒന്ന് കാണണം, അവരിലെ വ്യക്തിയെ മനസ്സിലാക്കാൻ. സ്മിതയും ഷക്കീലയും സണ്ണി ലിയോണുമെല്ലാം വ്യക്തിജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ അനുഭവിച്ച് ആ പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശ്രമിച്ചവരാണ്. രാധിക ആപ്‌തെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പോലെ ഒരുപാട് ഉച്ചനീചത്വവും ചൂഷണവും നിലനിൽക്കുന്ന സിനിമാമേഖലയിൽ ഇവരുടെയൊന്നും ജീവിതം വെള്ളിത്തളികയിൽ വെച്ച് നീട്ടുന്ന നേട്ടങ്ങളുടേതായിരുന്നില്ല. മറിച്ച് സമൂഹവും സിനിമയും ഒരു കണ്ണ് കൊണ്ട് ആർത്തിയോടെ ശരീരത്തിലേക്ക് നോക്കുകയും മറുകണ്ണ് കൊണ്ട് ഇവരിലെ വ്യക്തിയെ പുച്ഛിക്കുകയും ചെയ്യുന്നിടത്തു നിന്നാണ് ഇവർ നേട്ടങ്ങൾ വെട്ടിപ്പിടിച്ചത്.

ഇവിടെ അവർ വ്യക്തിത്വം കൊണ്ടാണ് വ്യത്യസ്തരാകുന്നത്.

നിലപാടുകളിലെ സത്യസന്ധത കൊണ്ട് സണ്ണി നമ്മെ അദ്ഭുതപ്പെടുത്തുന്നു. നമ്മുടെ ആദരവു നേടുന്നു. ഭിന്നലിംഗക്കാരിയായ ഒരു പെൺകുട്ടി ഷക്കീലയിൽ 'അമ്മ' എന്ന സുരക്ഷിതത്വം കാണുമ്പോൾ, അവർ പീഡനത്തിനിരയായവർക്ക് ഒരു താങ്ങാകുന്നു എന്നറിയുമ്പോൾ നമ്മളൊക്കെ ഇവരുടെ മുന്നിൽ ചെറുതാവുകതന്നെയാണ്'.

ഇംഗ്ലീഷ് കാല്പനികതയുടെ ഭാവനാഭൂപടമായി മാറിയ വെയിൽസ് എന്ന കൊച്ചുരാജ്യത്തിന്റെ പ്രണയാതുരമായ ചരിത്രവും സംസ്‌കാരവും മറനീക്കുന്ന സഞ്ചാരക്കുറിപ്പാണ് ദീപയുടെ മൂന്നാം ലേഖനം. pocso നിയമത്തിന്റെ സാമൂഹ്യമനഃശാസ്ത്രവും നടപടിക്രമങ്ങളും ചൂണ്ടിക്കാണിക്കുന്നു, നാലാമത്തെ കുറിപ്പ്. രണ്ടു പ്രണയകവിതകളാണ് പിന്നീട്. ഇംഗ്ലീഷ്‌കവിതകൾ നാലും, മലയാളകവിതകൾ പോലുള്ള പ്രണയഭാവനയോ സ്ത്രീയുടെ കർതൃപദവികളെക്കുറിച്ചുള്ള സൂക്ഷ്മഭാവനകളോ അവതരിപ്പിക്കുന്നവയാണ്.

സ്മിതയുടെ ആറു മലയാളരചനകളിൽ മൂന്നും കവിതകളാണ്. ഇവയിൽ 'പേടിയാവുന്നു' ശ്രദ്ധേയമാണ്. ഒരു പെൺകുഞ്ഞിന്റെ ഭയപ്പാടുകളുടെ ചുട്ടുപൊള്ളിക്കുന്ന വാക്കുകൾ. മൂന്നു ഗദ്യരചനകളിലാദ്യത്തേത്, അനാഥയായപ്പോൾ എടുത്തുവളർത്തിയ ഉമ്മയോടുള്ള കടപ്പാടുകളുടെ കഥയാണ്. സ്വന്തം ജീവിതം കൊണ്ട് ഉമ്മ പഠിപ്പിച്ച പാഠങ്ങളുടെ കഥയും. സ്‌നോഡൻ ശൃംഗത്തിന്റെ സൗന്ദര്യവിതാനങ്ങളുടെ വാങ്മയചിത്രമാണ് മറ്റൊന്ന്. പ്രകൃതിയെയും പ്രണയത്തെയും പെണ്മയോടു കൂട്ടിയിണക്കുന്ന മൂന്ന് ഇംഗ്ലീഷ് കവിതകളും.

നസീനയുടെ പതിനൊന്നു രചനകൾ. പത്തെണ്ണം മലയാളം. ഒന്ന് ഇംഗ്ലീഷ്. രോഗിയും രോഗവും ചികിത്സയും മരണവും കൂടിക്കുഴയുന്ന ജീവിതമഹാവിദ്യാലയത്തിന്റെ വേദപാഠങ്ങൾ. മരണത്തിനു മുന്നിൽ പകച്ചും വിറച്ചും വിറങ്ങലിച്ചും നിൽക്കുന്നവരുടെ ധർമസങ്കടങ്ങൾ. അസാധാരണമായ ഒന്നാണ് നസീനയുടെ ആദ്യരചന.

'ആകസ്മിക മരണങ്ങൾ അടുത്ത് കാണുന്നവരെ നമുക്കെങ്ങിനെ സഹായിക്കാം:

ഇങ്ങിനെ ഒരു സാഹചര്യം പെട്ടെന്ന് നേരിടേണ്ടിവരുന്നവരെ അത് ഒരു പേടിസ്വപ്നമായി കാലാകാലവും പിന്തുടർന്നേക്കാം. ചില ആളുകളെ ഇത് കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് തള്ളിവിടാം. ചിലയാളുകൾ വിഷാദരോഗത്തിന് (depression) വരെ അടിമപ്പെടാം. അടുത്ത സുഹൃത്തുക്കളാണ് മരണപ്പെടുന്നതെങ്കിൽ ആ വിയോഗം അവരെ വളരെ ആഴത്തിൽ ബാധിക്കാം. ഇങ്ങിനെ പല കാരണങ്ങൾ കൊണ്ട് മാനസികമായി ബുദ്ധിമുട്ടുന്നവർക്കു കൗൺസിലിങ്ങോ മാനസികാരോഗ്യ ചികിത്സയോ തന്നെ ആവശ്യമായി വന്നേക്കാം. ഇന്നത്തെ നാട്ടിലെ സാഹചര്യം വെച്ച് ഇത്തരം സപ്പോർട്ട് നാം സ്വയം അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു കാര്യം നമുക്ക് ചെയ്യാവുന്നത്, ആകസ്മിക മരണങ്ങൾ അടുത്തുനിന്ന് കാണുന്നവരോടും ഇടപെടുന്നവരോടും അവർക്കു വല്ല സഹായമോ സപ്പോർട്ടോ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാം. അവരെ സഹായം തേടാൻ പ്രേരിപ്പിക്കാം.

നിയമപരമായി നോക്കിയാൽ ആർക്കും ആരുടെ മരണവിവരവും, ആരോട് എങ്ങിനെ വേണമെങ്കിലും വിളിച്ചുപറയാം എന്നുള്ളതാണ് ഇന്ന് ഇന്ത്യയിലെ അവസ്ഥ. രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ അമ്മയുടെയോ മകന്റെയോ ഒക്കെ മരണവാർത്ത ടിവിയിൽ ഫ്‌ളാഷ് ന്യൂസ് ആയി കാണേണ്ടി വരുന്ന മകന്റെയോ അമ്മയുടെയോ ഒക്കെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയാൽ പിന്നെയാരും ഈ 'ബ്രേക്കിങ് ന്യൂസി'ന് പോകില്ല. മറ്റു രാജ്യങ്ങളിൽ ഇക്കാര്യത്തിന് കർശന നിയമങ്ങളുണ്ട്. ഏറ്റവും അടുത്തവരെ അറിയിക്കാതെ ഒരു മരണവാർത്തയും പ്രസിദ്ധീകരിക്കില്ല. തീവ്രവാദ ആക്രമണമൊക്കെ ആണെങ്കിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ അവരുടെ പേരുകൾ പുറത്തുവിടുകയുള്ളൂ. അതിനു ചിലപ്പോൾ ദിവസങ്ങൾതന്നെ എടുത്തേക്കാം. വിമാനാപകടവും മറ്റും ഉണ്ടാകുമ്പോൾ പത്ത് അമേരിക്കക്കാരും എട്ടു ബെൽജിയംകാരും ഉണ്ടായിരുന്നു എന്നൊക്കെ വാർത്ത വരുന്നത് അവരുടെ പേരുകൾ അറിയാത്തതുകൊണ്ട് മാത്രമല്ല, അവരുടെ ബന്ധുക്കൾക്ക് അല്പം സ്വകാര്യത കൊടുക്കുന്നതിനു വേണ്ടി കൂടിയാണ്. അതാണ് ശരിയും!

ജീവിതത്തിൽ ഉറപ്പുള്ള ഒരേയൊരു കാര്യം മരണമാണെങ്കിലും അതിനെപ്പറ്റി പറയാനോ, എന്തിന് ചിന്തിക്കാനോ പോലും ആർക്കും ഇഷ്ടമല്ല. അപകടമോ മരണമോ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായതിനാൽ ഇതിനല്പം തയ്യാറെടുപ്പ് നല്ലതാണ്. നമ്മുടെ മരണം ഒരപകടത്തിലാണ് സംഭവിക്കുന്നതെങ്കിൽ മറ്റാരെങ്കിലുമാണല്ലോ വീട്ടുകാരെ വിവരം അറിയിക്കേണ്ടി വരിക. അവർക്കും നമ്മൾ ഒരൽപം സഹായം ചെയ്യണം. നമുക്ക് ഒരപകടമുണ്ടായാൽ അത് ആരെയാണ് ആദ്യം അറിയിക്കേണ്ടതെന്ന് വച്ചാൽ അവരുടെ പേര്, ബന്ധം, ഫോൺ നമ്പർ എന്നിവ നമ്മുടെ ഫോണിലോ അല്ലെങ്കിൽ ഒരു പേപ്പറിലെഴുതി പേഴ്‌സിലോ വെക്കാൻ ശ്രദ്ധിക്കുക.

ഒരുപക്ഷെ, ഒരിക്കലത് നമ്മുടെ ജീവൻതന്നെ രക്ഷിച്ചേക്കാം!'.

രസകരമായ ചില ജീവിതാനുഭവങ്ങൾ നർമഭരിതമായി പങ്കിടുന്നവയാണ് മറ്റുചിലത്. ജയറാമിനൊപ്പം നസീനയും തന്റെ ഫേസ്‌ബുക് പോസ്റ്റുകൾ വായനാക്ഷമമാക്കുന്നത് മുഖ്യമായും ആഖ്യാനത്തിലെ സുതാര്യനർമം കൊണ്ടാണ്. യാത്രകളും ഡ്രൈവിംഗും ഭക്ഷണവുമൊക്കെ എഴുത്തിനു വിഷയമാക്കുമ്പോൾ ഈ രീതി കൈവിടുന്നില്ല നസീന.

'ഭയ'ത്തെക്കുറിച്ചുള്ള രചനയാണ് വേറിട്ടുനിൽക്കുന്ന ഒന്ന്. ജീവിത, ദുരന്ത മരണ, ഭയങ്ങളെക്കുറിച്ചുള്ള ഭിന്നമനഃശാസ്ത്രപാഠങ്ങൾ പിന്തുടരുന്ന കുറിപ്പുകൾ. ദീപ, ശ്രീജ, ജയറാം, സ്മിത, സംഗീത് തുടങ്ങിയവരും ഏറ്റെടുക്കുന്നു, ഭയത്തിന്റെ ഈ പകർന്നാട്ടം.

'എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ വർഷങ്ങളായി എന്നെ വിടാതെ പിടികൂടിയിരിക്കുന്ന വിചിത്രമായ പല ഭീതികളുണ്ട്. ഞാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഫാന്റസി ഗണത്തിൽ പെടുത്താവുന്നതും, അവ സംഭവിക്കാനുള്ള സാധ്യത വളരെ കുറവുമാണെങ്കിലും അതൊന്നും സംഭവിക്കാനിടയില്ല എന്ന് തീർത്തും തള്ളിക്കളയാനും വച്ച.

ഒന്നാമത്തെ കാര്യം, വല്ല ഹോട്ടലിലോ മറ്റൊ താമസിക്കേണ്ടിവരുമ്പോൾ റൂമിലെ കിടക്കക്കടിയിൽ വല്ല ഡെഡ്‌ബോഡിയും ഉണ്ടാകുമോ എന്ന ഭയം. ഇത് തീർത്തും അകാരണം എന്ന് പറഞ്ഞുകൂടാ. കാരണം വേൽസിലെ ഒരു ഹോട്ടലിൽ ഈയിടെ ഇതുപോലെ ഒരു ഡെഡ്‌ബോഡി കണ്ടെത്തിയിട്ടുണ്ട്! എനിക്കാണെങ്കിൽ ഡ്യൂട്ടിയുടെ ഭാഗമായി പലപ്പോഴും ഹോട്ടലിൽ തങ്ങേണ്ടതായും വരാറുണ്ട്. ഈ സംഭവം അറിഞ്ഞതിന് ശേഷം 'പണ്ടേ ദുർബല, പിന്നേ ഗർഭിണി' എന്ന അവസ്ഥയിലാണ് ഞാനിപ്പോൾ.

രണ്ടാമത്തെ കാര്യം, പുതിയതായി എവിടെയെങ്കിലും താമസിക്കുമ്പോൾ കട്ടിലിനടിയിലോ ബാത്ത്‌റൂമിലോ ആരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്ന ഭയം! അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങളിലെല്ലാം ഞാൻ നന്നായി അരിച്ചുപെറുക്കും. ഈ തിരച്ചിലിൽ ഒളിച്ചിരിക്കുന്ന ആരെയെങ്കിലും കണ്ടാൽ പിന്നെ എന്റെ സ്ഥിതി എന്താകും എന്ന ചോദ്യത്തിന് ഈ കഥയിൽ പ്രസക്തിയില്ല.

മൂന്നാമത്തെ കാര്യം, ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോൾ, പ്രത്യേകിച്ചും രാത്രി, ആരെങ്കിലും പിൻസീറ്റിൽ നിന്ന് പെട്ടെന്ന് കത്തിയോ തോക്കോ ആയി ചാടി വീഴുമോ എന്ന ഭയം. ഇത് കാരണം ഞാൻ പിൻസീറ്റൊക്കെ പല തവണ പരിശോധിച്ചിട്ടേ കാറിൽ കയറൂ.

ഇതൊന്നും കൂടാതെ എല്ലാത്തരം പട്ടികളെയും എല്ലാ സാഹചര്യങ്ങളിലും എനിക്ക് പേടിയാണ്.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നിരിക്കെ, ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്ന കാറിൽ പിൻസീറ്റ് പരിശോധനക്ക് ശേഷം ഞാൻ കയറിയിരുന്നു. സമയം രാത്രി എട്ടു മണിയാണെങ്കിലും വിന്ററിൽ നാലുമണിയോടെ ഇരുട്ടുവീണു തുടങ്ങുകയും ആളുകൾ നേരത്തെ കൂടണയുകയും ചെയ്യും. മഞ്ഞുകാലത്ത് കാറിന്റെ ഗ്ലാസിൽ മിസ്റ്റ് പടർന്നിരിക്കും. ഞാനത് തുടക്കാൻ തുടങ്ങിയതും പെട്ടെന്ന് ഒരാൾ വന്ന് എന്റെ കാറിൽ കയറാൻ ശ്രമിച്ചു! എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്കൊരു നിമിഷം വേണ്ടിവന്നു. പിന്നെ ഞാൻ സർവ്വശക്തിയുമെടുത്ത് ഒരലർച്ചയായിരുന്നു. ഉടനെ അദ്ദേഹം ഞാനിരിക്കുന്ന വശത്തെ ഡോർ തുറക്കാൻ ശ്രമിച്ചു. ഞാൻ വിട്ടില്ല. അലർച്ച ഉച്ചസ്ഥായിയിൽ. കേൾക്കാൻ ആരുമില്ല. എന്റെ ഭാഗ്യത്തിന് ഒരു കാർ വരുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, ആ മനുഷ്യൻ ഡോറിലെ പിടിവിട്ട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നകന്നു. പിന്നെ ഞാനെങ്ങനെ വണ്ടിയോടിച്ച് വീട്ടിലെത്തി എന്ന് എനിക്കേ അറിയൂ.

അന്നാണ് ഞാൻ കിനാശ്ശേരിയിലേക്ക് ഭയം എന്ന ചോദ്യമെറിഞ്ഞത്! ഇനി നിങ്ങളും ചോദിക്കൂ, നിങ്ങളെ നിരന്തരം അലട്ടുന്ന ഭയം എന്താണ്? ആ ഭയം യാഥാർത്ഥ്യമായേക്കാം എന്ന തോന്നൽ നിങ്ങൾക്കുണ്ടോ? അങ്ങിനെ സംഭവിച്ചാൽ അതിനെ നേരിടാൻ നിങ്ങൾ സജ്ജരാണോ? എന്റെ കാര്യത്തിൽ പട്ടിപ്പേടിയിൽ ഒരു തീരുമാനമായിട്ടുണ്ട്. പട്ടിയെ കാണുമ്പോൾ തന്നെ ഓടുക. നിലവിളിച്ചോണ്ട് തിരിഞ്ഞുനോക്കാതെ ഓടുക!'.

ഷാജുവിന്റെ അഞ്ചുകുറിപ്പുകൾ. സ്‌കൂൾ ലീഡറായതിന്റെ സംഘർഷങ്ങൾ മുതൽ കമ്യൂണിസ്റ്റായതിന്റെ സന്ദേഹങ്ങൾ വരെ പങ്കിടുന്നവ. പേരുകളുടെ രാഷ്ട്രീയമാണ് മറ്റൊരു രചനയിലെ വിഷയം. ലെനിൻ എന്ന് കോൺഗ്രസ് നേതാവിന് പേരുണ്ടായാലെന്തുചെയ്യും? ചെറുകാട്, മകന് രമണൻ എന്നു പേരിട്ടാലോ? ശ്രീനിവാസൻ-സത്യൻ അന്തിക്കാട് സിനിമയായ 'സന്ദേശ'ത്തിലെ 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന സൂപ്പർ ഡയലോഗ് മുൻനിർത്തി കമ്യൂണിസത്തിന്റെ മരണത്തിനു തുടക്കമിട്ട പോളണ്ടിന്റെ കഥ പറയുന്നു, മറ്റൊരു രചന. ചുംബനസമരം മുതൽ ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരപരിശോധന വരെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പോസ്റ്റ് ഏറ്റവും നർമഭരിതമാണ്.

' 'ഒരു ചുംബനത്താൽ പടരുന്നത് ഒരു കോടി ബാക്ടീരിയകൾ'. ചുംബനസമരം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളൊന്നിൽ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഉൾപ്പേജിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടായിരുന്നിത്. 1970-കളിൽ ഫിസിക്‌സിൽ ബിരുദം നേടിയിട്ടുള്ള ഒരു കക്ഷി ഈ വാർത്ത ഷെയർ ചെയ്തപ്പോളാണ് എന്റെ കണ്ണിലുടക്കിയത്. ആ മലയാളം പത്രത്തിന്റെ ശാസ്ത്രലേഖകന്റെ (അങ്ങനെ ഒരു തസ്തികയില്ല എന്നു തോന്നും ശാസ്ത്രം എന്ന പേരിൽ വരുന്ന പല വാർത്തകളും കണ്ടാൽ) ഉദ്ദേശം എന്തായിരുന്നു ആവോ. ഈ വാർത്ത കേട്ട് പബ്ലിക്കായി പോയിട്ട് കിടപ്പറയിൽ പോലും പങ്കാളിയെ അമർത്തി ചുംബിക്കാൻ ആരെങ്കിലും ഭയപ്പെട്ടിരുന്നോ എന്നും അറിയില്ല. നമ്മുടെ പല ശാസ്ത്രവാർത്തകളുടെയും തലക്കെട്ട് കണ്ട് വാർത്തയിലേക്ക് പോയാൽ ഉള്ളി തൊലികളഞ്ഞ അവസ്ഥയാകും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്.

ആദ്യമേ പറയട്ടെ, ബാക്ടീരിയ എന്നാൽ നരസിംഹത്തിലെ ഇന്ദുചൂഡനെ പോലെയാണ്. അത് തൂണിലും തുരുമ്പിലുമൊക്കെ കാണും. അതുപോലെ അന്തരീക്ഷത്തിലും നമ്മുടെ ശരീരത്തിലും. പ്രത്യേകിച്ച് വായിലെ ഉമിനീരിൽ. നോർമൽ ഫ്‌ളോറ (Normal Flora) എന്ന് പറയപ്പെടുന്ന ഇവ അപകടകാരികളല്ല. സ്റ്റാഫായിലോ കോക്കസ് (staphylococus), ഇ കോളി (E. Coli) എന്നൊക്കെയാണ് പേരുകൾ. ആ പാവം ബാക്ടീരിയകളെയാണ് മ്മടെ മലയാളം ശാസ്ത്രലേഖകൻ 'പാവം ക്രൂരനാ'ക്കിയത്. പിന്നെ ഈ പറഞ്ഞ കോടാനുകോടി നമ്പർ. എടോ മാഷേ ഈ കോടിയൊന്നും ഞങ്ങ ബാക്ടീരിയകളെ സംബന്ധിച്ചു ഒരു നമ്പർ അല്ല ഹേ. അതോണ്ട് പ്രിയ ബഹുജനങ്ങളെ, നിങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കൂ... അമർത്തി അമർത്തി ചുംബിച്ചുകൊണ്ടേയിരിക്കൂ... ഒരു ചുംബനം കൊണ്ട് ഈ ലോകം തന്നെ മാറ്റിമറിക്കൂ!'.

സംഗീതിന് ഒരു രചനയേയുള്ളൂ. ഒരു കോഴിപുരാണം. രസകരമായി പറഞ്ഞുപോകുന്ന ഒരു മോഷണകഥ. ആത്മാനുഭവം.

പ്രിയക്ക് അഞ്ചുരചനകൾ. ബ്രിട്ടനും നാടിനുമിടയിലെ ഗൃഹാതുരയാത്രകൾ, ലണ്ടനിലെ ഒരു തീവണ്ടിയാത്രയിൽ പറ്റിയ അബദ്ധം, ജീവിതത്തിലെ അനുഭവവൈരുധ്യങ്ങൾ മറച്ചുവച്ച് പുറമേക്ക് അഭിനയിക്കേണ്ടിവരുന്ന സ്ത്രീയവസ്ഥകൾ, മഠത്തിൽ വളരുന്ന അനാഥയായ പെൺകുട്ടിക്കുണ്ടായ കരളുലയ്ക്കുന്ന അനുഭവങ്ങൾ എന്നിങ്ങനെ ഓരോന്നും കഥാത്മകവും കഥാതഥവുമായാവിഷ്‌ക്കരിക്കുന്നവയാണ് ഈ കുറിപ്പുകൾ.

ജയറാം സുബ്രഹ്മണിയുടെ അഞ്ചു പോസ്റ്റുകൾ. അതീവ രസകരമായ ആത്മാനുഭവങ്ങളുടെയും പരകീയാനുഭവങ്ങളുടെയും ഓർത്തെടുക്കലുകളും സാമൂഹ്യനിരീക്ഷണങ്ങളുടെ അവതരണങ്ങളുമാണ് ജയറാമിന്റെ കുറിപ്പുകൾ. കുട്ടനാട്ടിൽ പെണ്ണുകാണാൻ പോയതും ശാസ്ത്രീയസംഗീതമറിയാത്ത അച്ഛൻ ചോദ്യം ചോദിച്ചു കുളമാക്കിയതും വിവരിക്കുന്ന 'ത്യാഗരാജകൃതി, ആദിതാളം' മുതൽ ഭാര്യയോടില്ലാത്ത സ്‌നേഹവും വാത്സല്യവും കരുതലും പരിഗണനയും അന്യസ്ത്രീകളോടുണ്ടാകുന്നതിന്റെ പുരുഷമനഃശാസ്ത്രം വിശദീകരിക്കുന്ന രചനവരെയുള്ളവ ഉദാഹരണമാണ്. മഹാഭാരതകഥാപാത്രങ്ങളുടെ വ്യാഖ്യാനങ്ങളും വക്കീൽപണിയിലെ വയ്യാവേലികളും പൊതുജീവിതതത്വങ്ങളുമാണ് തുടർന്നുള്ള രചനകൾ.

ഏകലവ്യനും ഇരാവാനുമാണ് കഥാപാത്രങ്ങൾ. പുരാണത്തിൽനിന്നു വർത്തമാനകാലസമൂഹത്തിലേക്കു സഞ്ചരിക്കുന്ന ജീവിതമുഹൂർത്തങ്ങൾ. കുടുംബവും ഓഫീസും കവിഞ്ഞൊഴുകുന്ന കേസും പുക്കാറും വഴക്കും വക്കാണവുമൊക്കെയാണ് വക്കീൽ കഥകളിലുള്ളത്. അഹംബോധത്തെക്കുറിച്ചും സമയനിഷ്ഠയെക്കുറിച്ചുമാണ് മറ്റുള്ളവ. ഈ പുസ്തകത്തിലെ ഏറ്റവും പ്രസാദമധുരമായ രചനകൾ ജയറാമിന്റേതാണ്.

മുരളിക്കുമുണ്ട് അഞ്ചു പോസ്റ്റുകൾ. മറ്റുള്ളവരൊക്കെ ഏതെങ്കിലുമൊരു സ്ഥലം കേന്ദ്രീകരിച്ചു തങ്ങളുടെ ജീവിതവും അനുഭവവും വിമർശനവും വിശകലനവുമവതരിപ്പിക്കുമ്പോൾ മുരളി അക്ഷരാർഥത്തിൽതന്നെ ആഗോളപൗരനായി മാറുന്നു. ഓരോ രചനയും ഓരോ നാടിന്റെ, മനുഷ്യാവസ്ഥയുടെ, സാമൂഹ്യമണ്ഡലത്തിന്റെ കഥയാകുന്നു. സ്ത്രീകളെ പുരുഷന്മാരുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ ലോകത്തോരോ ഇടങ്ങളിൽ നിലനിൽക്കുന്ന വിചിത്രവും സ്ത്രീവിരുദ്ധവുമായ നടപടികളുടെ വിവരണമാണ് ഒന്ന്. 'Bretsa Ironing' എന്ന കിരാതരീതി നിലനിൽക്കുന്ന കാമറൂണിന്റെ കഥ കേൾക്കുക:

'അക്രമികളായ പുരുഷന്മാരുടെ കടന്നുകയറ്റത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ സമൂഹത്തിന് എത്രടം വരെ പോകേണ്ടിവരും എന്നതിന്റെ ഏറ്റവും ദുഃഖകരമായ ഉദാഹരണം കാമറൂണിൽ നിന്നാണ്. പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഏറെ നടക്കുകയും എയ്ഡ്‌സിന്റെ വ്യാപനം വർദ്ധിക്കുകയും ചെയ്ത പല പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും അമ്മമാർ സ്വന്തം പെൺകുട്ടികൾ വളർന്നുവരുമ്പോൾ അവരുടെ സ്തനവളർച്ച തടഞ്ഞ് അവരെ അക്രമികളിൽ നിന്ന് അനാകർഷകരാക്കി സംരക്ഷിക്കാൻ ശ്രമിക്കുന്നു. പെൺകുട്ടികൾക്ക് സ്തനവളർച്ചയുടെ പ്രായത്തിൽ ചട്ടുകം പോലുള്ള വസ്തുക്കൾ ചൂടാക്കി ദിവസവും സ്തനത്തിൽ വെച്ചമർത്തിയാണ് ഇതിനു ശ്രമിക്കുന്നത്. ഇങ്ങനെ ക്രമേണ സ്തനവളർച്ച സാവധാനത്തിലാകുകയോ മുരടിക്കുകയോ നിലയ്ക്കുകയോ ഒക്കെ ചെയ്യുന്നു. അങ്ങനെ വലിയ ശാരീരിക മാനസികവ്യഥ കുട്ടികളിൽ ഉണ്ടാക്കിയിട്ടാണെങ്കിലും അവർ അക്രമികളിൽ നിന്ന് പെൺകുട്ടികളുടെ ശരീരത്തെ സംരക്ഷിക്കുന്നു.

കേരളമിപ്പോൾ ഒരു കവലയിലാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങി കാര്യങ്ങൾ ചെയ്യേണ്ട ആവശ്യങ്ങൾ കൂടിവരുന്നു. അതുപോലെതന്നെ അവർക്കെതിരെയുള്ള അക്രമങ്ങളും. പൊതുസ്ഥലങ്ങൾ എല്ലാവർക്കും സ്വതന്ത്രമായി ആസ്വാദ്യകരമാക്കുന്ന ആധുനിക സംസ്‌കാരത്തിലേക്കാണോ, അതോ മുലയടിച്ചൊതുക്കിയും മുഖവും ശരീരവും വഷളന്മാരുടെ കണ്ണിൽപ്പെടാതെ മൂടി സംരക്ഷിക്കുന്ന സംസ്‌കാരത്തിലേക്കാണോ നമ്മൾ ഈ കവലയിൽ നിന്നും തിരിയേണ്ടത്? ചിന്തിക്കുക... ഈ ലോകം സ്ത്രീകളുടേതും കൂടിയാണ്!'.

കോതമംഗലത്തെ എഞ്ചിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾ തമ്മിൽ തലമുറകളായി നടന്നുവരുന്ന യുദ്ധങ്ങളിൽ പങ്കെടുത്തതിന്റെ കഥ, തുമ്മാരുകുടിയിൽനിന്ന് ലോകത്തോളം വളരുന്ന പരിസ്ഥിതിവിനാശങ്ങളുടെ കഥ, 'സെനാറിയോ പ്ലാനിങ്' എന്ന വൈജ്ഞാനിക പദ്ധതിയിലൂന്നിയുള്ള വികസന-ഭാവിപഠന വിശകലനം എന്നിവക്കു പിന്നാലെ, അവിയലിന്റെ പഴംപുരാണങ്ങൾ. ഫേസ്‌ബുക്കിൽ ചരിത്രവും സാമൂഹ്യശാസ്ത്രവും സംസ്‌കാരവിമർശനവുമെന്നപോലെ 'വ്യാജകഥ'കളുമെഴുതുന്ന മുരളിയുടെ കള്ളക്കഥകളിലൊന്നാണ് 'അവിയൽ'. 'ചുവന്ന മുളകുകൊടുത്താൽ കോഴി ചുവന്ന മുട്ടയിടു'മെന്ന മുരളിയുടെ കഥ വിശ്വസിച്ച മലയാളികളെ ഓർക്കുക.

നിശ്ചയമായും മുരളിയുടെ രചനകളാണ് ഈ ഫേസ്‌ബുക് അവിയലിലെ ഏറ്റവും രുചികരമായ വിഭവം. പിന്നാലെ ദീപയുടെയും ജയറാമിന്റെയും നസീനയുടെയുമൊക്കെ രചനകൾ വരുന്നു. ബാക്കിയുള്ളവർ നിരീക്ഷണങ്ങളിൽ ആർജ്ജവവും ആവിഷ്‌ക്കാരത്തിൽ മൗലികതയും കുറെക്കൂടി കൈവരിക്കേണ്ടിയിരിക്കുന്നു. എങ്കിലും അവിയലല്ലേ, വേറിട്ടൊരു രുചിക്കൂട്ടായി അവ മാറിനിൽക്കുന്നില്ല എന്നു കരുതാം.

പൊതുമാധ്യമങ്ങളിലെന്നപോലെ സമൂഹമാധ്യമങ്ങളിലും അനുഭവമെഴുത്തിനു കൈവന്നിട്ടുള്ള ലാഘവം, ഉപരിപ്ലവത, ആത്മരതി എന്നിവയിൽ നിന്ന് ഈ രചനകൾ പലതും മുക്തമല്ല. അതേസമയം ഉള്ളടക്കത്തെക്കാൾ, മാധ്യമം നിർണയിക്കുന്ന സാംസ്‌കാരികാനുഭവങ്ങളുടെ മണ്ഡലത്തിൽ ഇവ മുന്നോട്ടുവയ്ക്കുന്ന പങ്കാളിത്തപരത, പ്രതികരണരീതി, സംവാദാത്മകത എന്നിവയൊന്നും ചെറിയ കാര്യങ്ങളുമല്ല. ആർജവം, നർമം, ചടുലത, മാനുഷികത എന്നിവയിൽ ഈ രചനകളിൽ പലതും മൗലികവുമാണ്. അച്ചടിമാധ്യമമായിരുന്നുവെങ്കിൽ ആവിഷ്‌ക്കരിക്കാൻ കഴിയുമായിരുന്നില്ല ഇതൊന്നും എന്ന് ആവർത്തിച്ചു പറയുന്ന സൗഹൃദശൃംഖലകളും പാഠാന്തരബന്ധങ്ങളും അവിയലിന്റെ രസക്കൂട്ട് മുഴുമിപ്പിക്കുന്നു. വായനയെന്നത് 'ഗൗരവ'മുള്ളതും 'കന'പ്പെട്ടതുമായ അച്ചടിരചനകൾക്കു മാത്രമേ വേണ്ടൂ എന്ന ധാരണയെ നവ-സമൂഹമാധ്യമങ്ങൾ കൂസലെന്യേ മറികടക്കുന്നതിന്റെ ഫേസ്‌ബുക്ക് സാക്ഷ്യങ്ങളാകുന്നു, അവിയൽ.

പുസ്തകത്തിൽനിന്ന്

'കേരളത്തിൽ ഇപ്പോൾ നടക്കുന്ന പരിസ്ഥിതിനാശത്തെ പിടിച്ചുകെട്ടാനും പിന്നോട്ടടിക്കാനും മൂന്നു വഴികളെ ഉള്ളൂ. ഒന്നാമത്തേത് പറയാൻ എളുപ്പവും പ്രയോഗിക്കാൻ ബുദ്ധിമുട്ടും ആണ്. പരിമിതമായ വിഭവങ്ങൾ, അത് മരമായാലും പെട്രോൾ ആയാലും പാറ ആയാലും നാം കുറച്ചു ഉപയോഗിക്കണം എന്നതാണ്. സ്വന്തമായി കാറിനു പകരം ബസ് ഉപയോഗിച്ചാൽ, തേക്കിന് പകരം പെട്ടെന്ന് വളരുന്ന മരങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ഫർണിച്ചർ ഉപയോഗിച്ചാൽ മാർബിൾ ഇല്ലാതെ തറ ഉണ്ടാക്കിയാൽ എല്ലാം എവിടെയെങ്കിലും പ്രകൃതിക്ക് ഭാരം കുറയും. മരങ്ങൾ കരുതലോടെ ഉപയോഗിക്കണം എന്നെല്ലാം പരിസ്ഥിതിപ്രവർത്തകർ പറഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. ഇതിനെല്ലാം പ്രതീകാത്മകമായ മാറ്റങ്ങളേ ഉണ്ടാക്കാൻ പറ്റുന്നുള്ളൂ. ഒരു മണിക്കൂർ ലൈറ്റ് ഓഫ് ചെയ്യാൻ എല്ലാവരും റെഡി, പക്ഷെ എല്ലാ ദിവസവും ബസിൽ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ 'കുറച്ച് ബുദ്ധിമുട്ടാണ്'.

അപ്പോൾ പിന്നെ സമൂഹത്തിന്റെ ഉപഭോഗതൃഷ്ണ മുൻകൂട്ടി അറിഞ്ഞ് അതിനനുസരിച്ച് സാങ്കേതികവിദ്യയും നയങ്ങളും മാറ്റുകയേ നിവൃത്തിയുള്ളൂ. ഇവിടെയാണ് നമ്മുടെ പരിസ്ഥിതിനാശത്തിന്റെ പിന്നിലെ രണ്ടാമത്തെ പ്രതി വെളിച്ചത്തു വരുന്നത്. ഇത് മറ്റാരും അല്ല, ഞാൻകൂടി ഉൾപ്പെട്ട എഞ്ചിനീയർമാരുടെ സമൂഹമാണ്. ഖരമാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതും വീടുണ്ടാക്കുന്നതും ഒന്നും പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് ചെയ്യേണ്ട കാര്യമല്ല. അങ്ങനെയല്ലാതെ ചെയ്യാനുള്ള സാങ്കേതികവിദ്യകൾ ഇന്ന് നിലവിലുണ്ട്. അത് ലോകത്ത് എത്രയോ സ്ഥലങ്ങളിൽ വിജയകരമായി പ്രായോഗികമാക്കിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ നിർമ്മാണവസ്തുവാണ് കോൺക്രീറ്റ്. പുതിയ നിർമ്മാണ വസ്തുക്കളും സങ്കേതങ്ങളും ഉണ്ടായിട്ടും അതു നാട്ടിലെത്തിക്കാൻ എന്തുകൊണ്ട് നമ്മുടെ എഞ്ചിനീയർമാർക്ക് കഴിയുന്നില്ല? കൊറിയയിലെ നാളെയുടെ നഗരം എന്നറിയപ്പെടുന്ന ഇഞ്ചിയോണിൽ എത്രമാത്രം കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടെന്ന് നമ്മുടെ സിവിൽ എഞ്ചിനീയർമാർ അറിയേണ്ടേ? സിങ്കപ്പൂർ പോലെ മുപ്പതു കിലോമീറ്റർ നീളവും ഇരുപതു കിലോമീറ്റർ വീതിയും തിരുവനന്തപുരത്തിന്റെ പത്തിരട്ടി ജനസംഖ്യയുമുള്ള ഒരു സ്ഥലത്ത് ഖരമാലിന്യം തിരുവനന്തപുരത്തെപ്പോലെ റോഡുവക്കിൽ ഇട്ടു കത്തിക്കാതിരിക്കുന്നത് ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്? അതുപോലൊന്ന് നമുക്ക് എങ്ങനെ ഉണ്ടാക്കാം? എറണാകുളത്തെ കനാലുകൾ കൊതുകിന്റെ വിളനിലങ്ങൾ ആക്കാതെ നഗരത്തിന്റെ ശുദ്ധരക്തധമനികൾ ആക്കി എങ്ങനെ മാറ്റാം എന്ന് എഞ്ചിനീയർമാർക്കല്ലാതെ മറ്റാർക്കാണ് അറിയുക.

സത്യം എന്തെന്നുവച്ചാൽ നമ്മുടെ എഞ്ചിനീയർമാർക്ക് സമൂഹത്തിൽ സമൂലമായ മാറ്റം വരുത്താനുള്ള അവരുടെ കഴിവിൽ വിശ്വാസം ഇല്ല. (ഇ. ശ്രീധരൻ ഒരു അപവാദം (excepton) ആണ്). അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുന്നിൽ വികസനത്തിന്റെ പുതിയ പാതകൾ തെളിച്ചുകൊടുക്കാൻ അവർക്ക് പറ്റുന്നില്ല. നൂറ്റിയെഴുപത്തിയേഴ് എഞ്ചിനീയറിങ് കോളേജുകളും ഐ.ഐ.ടി.യിൽ നിന്നുൾപ്പെടെ പഠിച്ചിറങ്ങിയ കാക്കത്തൊള്ളായിരം എഞ്ചിനീയർമാരും ഉള്ള കേരളത്തിൽ മണലിന്റെയും പാറയുടെയും ഉപയോഗം കുറച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ഗവേഷണങ്ങൾ എവിടെ? സ്റ്റീൽ ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയാനുള്ള പരിശീലന സ്‌കൂളുകൾ എവിടെ? ഇതിന്റെയൊക്കെ സാധ്യതയെപ്പറ്റി പൊതുസമൂഹത്തെയും തീരുമാനം എടുക്കുന്നവരെയും (decision makers) പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം എവിടെ? കോൺക്രീറ്റ് കൊണ്ട് കെട്ടിടങ്ങൾ ഡിസൈൻ ചെയ്തു വച്ചിട്ട് മണൽ മാഫിയയെ കുറ്റം പറയുന്നതിൽ എന്ത് കാര്യം.

താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കിൽ നായ കയറി ഇരിക്കും എന്നൊരു പഴമൊഴിയുണ്ടല്ലോ. കേരളത്തിലെ വികസനപാതകളിലെ 'കുപ്പിക്കഴുത്തുകളിൽ' എല്ലാം ഇപ്പോൾ നായ കയറിയിരിക്കുകയാണ്. അടുത്തിടയ്ക്ക് കൊല്ലം തൊട്ട് കോഴിക്കോടുവരെ ജലപാതയിലൂടെ സഞ്ചരിച്ച എന്റെ സുഹൃത്ത് ഒരു കാര്യം എന്നോടു പറഞ്ഞു. കേരളത്തിലെ ജലപാതകളിൽ അറവുമാലിന്യം നിറഞ്ഞൊഴുകുകയാണ്. ഇതിനു രണ്ടു കാരണങ്ങൾ ഉണ്ട്. ആളുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ മാംസത്തിന്റെ ഉപഭോഗം കൂടി. അതേസമയം അറവുമാലിന്യം സംസ്‌കരിക്കാനുള്ള ഒരു സൗകര്യവും ഇല്ല. അപ്പോൾ പിന്നെ അറവുമാലിന്യം ആരും കാണാതെ നിക്ഷേപിക്കാൻ പറ്റിയത് കായലിനു നടുക്കാണ്. രാത്രി അത് ചാക്കിലാക്കി സംഘങ്ങൾ കായലിൽ എറിയുന്നു. അതു കിടന്നു ചീഞ്ഞുനാറി ജലം മലിനമാകുന്നു. ഇവിടെ ആരാണു പ്രതി? അറവുമാലിന്യം തള്ളുന്ന രാത്രിസംഘങ്ങളോ, അറവുമാലിന്യ സംസ്‌കരണത്തിന് ഒരു സംവിധാനവും ഉണ്ടാക്കാത്ത എഞ്ചനീയർമാരോ, അതോ അറവുമാലിന്യങ്ങൾ എവിടേക്കുപോകുന്നു എന്നറിയാതെ മൂക്കുമുട്ടെ കോഴിബിരിയാണി അടിച്ച് മാലിന്യത്തിനും മാഫിയക്കും എതിരെ പടനയിക്കുന്നവരോ?

പൊതുസമൂഹവും എഞ്ചിനീയർമാരും പുരോഗമിച്ചിട്ട് കേരളത്തിലെ പരിസ്ഥിതി രക്ഷപെടാനുള്ള സാധ്യതയില്ല എന്ന് അല്പം ആലോചിക്കുന്നവർക്കൊക്കെ പെട്ടെന്ന് മനസ്സിലാകും. അപ്പോൾ പിന്നെ ബാക്കിയുള്ളത് അവരെ മാറാൻ പ്രേരിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക എന്നതാണ്. ഉദാഹരണത്തിന് കേരളത്തിലെ പെട്രോളിന്റെ വില ഇപ്പോ ഇരട്ടി ആക്കുക, ഒരു കാറ് മേടിക്കാനുള്ള അവകാശത്തിന് ചുരുങ്ങിയത് പത്തുലക്ഷം രൂപയെങ്കിലും ആക്കുക, ഓഫീസ് സമയത്ത് നഗരമധ്യത്തിലേക്ക് കാറോടിച്ച് വരുന്നതിന് ആയിരം രൂപ സർചാർജ്ജ് ഈടാക്കുക. അങ്ങനെ കിട്ടുന്ന പണം നമ്മുടെ പബ്ലിക് ട്രാൻസ്‌പോർട്ട് നവീകരിക്കാൻ ഉപയോഗിക്കുക. കേരളത്തിൽ എവിടെ നിന്നും സുരക്ഷയും സൗകര്യങ്ങളും ഉള്ള പബ്ലിക് ട്രാൻസ്‌പോർട്ട് (ബസ്, ബോട്ട്, മെട്രോ, സബ് അർബൻ ട്രെയിൻ തുടങ്ങിയവ) ഉണ്ടാക്കുക, കൂടാതെ സൈക്കിൾ പാതകളും. അപ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വലിയൊരു ജനവിഭാഗം പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കാൻ നിർബന്ധിതരാകും. അത് നന്നാക്കി നടത്തുന്നതിൽ അവർക്ക് സ്വാഭാവികമായ താല്പര്യം ഉണ്ടാവുകയും ചെയ്യും. ഒറ്റനോട്ടത്തിൽ ഇത് നടക്കാത്ത കാര്യമാണെന്ന് തോന്നാം, എന്നാൽ അധികാരികൾ മനസ്സുവച്ചാൽ നടക്കുന്ന കാര്യമാണ്, ഇപ്പോൾ പല നാടുകളിലും നടക്കുന്നുമുണ്ട്. നൊർവയിലെയും സിംഗപ്പൂരിലെയും ലണ്ടനിലെയും ഹോളണ്ടിലെയും നയങ്ങൾ കൂട്ടിച്ചേർത്താണ് ഞാനിത് പറഞ്ഞത്. ഇവിടങ്ങളിലെല്ലാം ആളുകൾ വ്യാപകമായി പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കുന്നു. ഇതേ പോലെയുള്ള നയങ്ങൾ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സഹായകരമാകും. പക്ഷെ അതിന് ജനങ്ങളുടെ താല്കാലിക എതിർപ്പുകൾക്ക് നേർക്കുനേർ നിന്ന് അവരുടെ ദീർഘകാല താല്പര്യങ്ങൾ അറിഞ്ഞ് അതിലേക്കവരെ നയിക്കുന്ന അറിവും ദീർഘവീക്ഷണവും ഉള്ള നേതൃത്വം നമുക്ക് ഉണ്ടാകണം. ഇൻവിക്റ്റസ് എന്ന പ്രശസ്തമായ സിനിമയിൽ മറ്റെല്ലാവരും തനിക്കെതിരെ നിൽക്കുമ്പോൾ നെൽസൺ മണ്ടേല പറയുന്ന ഒരു വാചകം ഉണ്ട്. 'You elected me your leader. Let me lead you now' അത്തരം നേതാക്കന്മാരെ ദൈവം ഈയിടെ ഭൂമിയിലേക്ക് അയക്കാറില്ല എന്ന് തോന്നുന്നു'.

അവിയൽ
ഒൻപതുസുഹൃത്തുക്കൾ
ലോഗോസ് റീഡേഴ്‌സ് കഫെ
2017, വില: 190 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP