Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കയുടെ തന്ത്രവും മോദി വിഷം ചേർത്ത കഥയുമെല്ലാം ജനം തള്ളി; ഒടുവിൽ എം.ആർ കുത്തിവെപ്പിൽ മലപ്പുറം ജില്ല 80 ശതമാനം പിന്നിട്ടു; 12 പഞ്ചായത്തിൽ 95 ശതമാനം, 13 പഞ്ചായത്തിൽ 90; അടുത്ത രണ്ടാഴ്ച കഴിയുന്നതോടെ മലപ്പുറം ജില്ല മൊത്തം 90 ശതമാനം കുത്തിവെപ്പ് ആവുമെന്ന് ആരോഗ്യപ്രവർത്തകർ

മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കയുടെ തന്ത്രവും മോദി വിഷം ചേർത്ത കഥയുമെല്ലാം ജനം തള്ളി; ഒടുവിൽ എം.ആർ കുത്തിവെപ്പിൽ മലപ്പുറം ജില്ല 80 ശതമാനം പിന്നിട്ടു; 12 പഞ്ചായത്തിൽ 95 ശതമാനം, 13 പഞ്ചായത്തിൽ 90; അടുത്ത രണ്ടാഴ്ച കഴിയുന്നതോടെ മലപ്പുറം ജില്ല മൊത്തം 90 ശതമാനം കുത്തിവെപ്പ് ആവുമെന്ന് ആരോഗ്യപ്രവർത്തകർ

കെ വി നിരഞ്ജൻ

മലപ്പുറം:ആരോഗ്യപ്രവർത്തകരും ശാസ്ത്ര പ്രചാരകരും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ-സാമുദായിക സംഘടനകളും ഒന്നിച്ച് കുപ്രചാരണങ്ങക്കെതിരെ കൈകോർത്തതോടെ മീസൽസ് റുബെല്ല വാക്‌സിനേഷൻ കാമ്പയിൻ ഒടുവിൽ മലപ്പുറം ജില്ലയിലും വിജയിക്കുന്നു.രണ്ടുമാസം മുമ്പുവരെ വെറും 30 ശതമാനമായിരുന്ന എം.ആർ വാക്‌സിനേഷൻ നിരക്ക് 80 ശതമാനത്തിലേക്ക് കുത്തിച്ചുയർന്നത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ ബോധവത്ക്കരണത്തോടെയാണ്.

മുസ്ലിം ജനസംഖ്യകുറക്കാനായി അമേരിക്കയുടെ ഗൂഢവിദ്യയാണ് കുത്തിവെപ്പുകളെന്ന് പ്രകൃതി ചികിത്സകനായ ഡോ.ജേക്കബ് വടക്കൻചേരിയെപ്പോലുള്ളവർ തട്ടിവിടുന്നത് വാട്‌സാപ്പിലും മറ്റും പ്രരിച്ചതാണ് മലബാറിൽ വാക്‌സിനേഷൻ കാമ്പയിന് വൻ തിരിച്ചടിയായത്.മോഹനൻ വൈദ്യരെപ്പോലുള്ള ചിലരും ചില ഹോമിയോ ഡോക്ടർമാരും ഈ കുപ്രചാരണത്തിന് കൂട്ടുനിന്നിരുന്നു. എന്നാൽ ഈ ഭീതി യുക്തിഭദ്രമായി പൊളിക്കാൻ കഴിഞ്ഞതോടെയാണ് മലപ്പുറത്തെ അന്തരീക്ഷം മാറിയത്.

ജില്ലയിലെ 11,97,108 കുട്ടികളിൽ 9,61,179 കുട്ടികൾക്ക് കുത്തിവെപ്പ് നൽകിക്കഴിഞ്ഞു.ജില്ലയിലെ 12 പഞ്ചായത്തിലെ കുട്ടികൾക്ക് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. എടക്കര, അരീക്കോട്, തിരൂരങ്ങാടി, ചാലിയാർ, പോത്തുകൽ, കരുവാരക്കുണ്ട്, തേഞ്ഞിപ്പലം, അമരമ്പലം, മമ്പാട്, തിരൂർ, നന്നംമുക്ക്, വെട്ടത്തുർ എന്നിവയാണ് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ച പഞ്ചായത്തുകൾ.

കൊണ്ടോട്ടി, വണ്ടൂർ,ചോക്കോട്,ഓടക്കയം, വഴിക്കടവ്, കുറുമ്പലങ്ങോട്,തുവ്വൂർ,വെട്ടം,കാളികാവ്,ഊർങ്ങാട്ടിരി,മങ്കട,മൊറയൂർ,പൂക്കോട്ടുർ എന്നിവ 90ശതമാനവും ലക്ഷ്യം കൈവിരച്ചു.എന്നാൽ 65ശതമാനം മാത്രം എത്തിയ പെരുമണ്ണ ക്‌ളാരി, ആതവനാട്, കൽപ്പകഞ്ചേരി, ചെറിയമുണ്ടം, ആലങ്കോട്, എടരിക്കോട്, മാറാക്കാര എന്നീ പഞ്ചായകളിലും പൊന്നാനി നഗരസഭയിലും ഒരു റൗണ്ടുകൂടി പ്രചാരണം നടത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. രണ്ടാഴ്ചക്കകം അന്തിമ കണക്കുവരുമ്പോൾ മലപ്പുറം ജില്ല 90 ശതമാനത്തിന് അടുത്ത് എത്തുമെന്നാണ് ആരോഗ്യപ്രവർത്തകൾ കരുതുന്നത്.

മലപ്പുറത്തിന്റെ മാറിയ മുഖത്തിന് വലിയൊരു പങ്ക് സോഷ്യൽ മീഡിയക്കുള്ളതാണ്.കുത്തിവെപ്പിന്റെ അനിവാര്യതയും ശാസ്ത്രവും കൃത്യമായി നവമാധ്യമങ്ങൾ വഴിയാണ് ജനങ്ങളിലേക്ക് എത്തിയത്.ഇൻഫോക്‌ളിനിക്കുപോലുള്ള ജനകീയ ഡോക്ടർമാരുടെ കൂട്ടായ്മയും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാക്‌സിനേഷൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്നും മന്ദബുദ്ധികളും ഷണ്ഡൻ മ്മാരുമായ ഒരുതലമുറയെയാണ് സൃഷ്ടിക്കുകയെന്നുമുള്ള പ്രചാരണം പലരും കാര്യമായി വിശ്വസിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ന്യൂനപക്ഷങ്ങളെ വന്ധ്യംകരിക്കാനായി ചില ചേരുവകൾ ചേർത്തിട്ടുണ്ടെന്ന് വരെ നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പലയിടത്തും ചിലർ കുത്തിവെപ്പ് തടയുകയും ആരോഗ്യ പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ മൂന്നിന് തുടങ്ങിയ കുത്തിവെപ്പ് യജ്ഞം നവംബർമൂന്നിന് അവസാനിക്കേണ്ടതായിരുന്നു.എന്നാൽ ലക്ഷ്യം നേടാൻ കഴിയാഞ്ഞതോടെ നീട്ടിക്കൊണ്ടുപോവകുയായിരുന്നു.മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് തുടങ്ങിയ ഇസ്ലാമികവിശ്വാസികൾ കൂടുതലുള്ള ജില്ലകളിലാണ് വാക്‌സിനേഷൻ പിറകോട്ട് അടിച്ചത്.പുതിയ കണുക്കു പ്രകാരം അവരും ഇപ്പോൾ ലക്ഷ്യത്തോട് അടുക്കുയാണ്.തെക്കൻ ജില്ലകൾ നേരത്തെതന്നെ ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ട്.

ഒരു കാലത്ത് വാക്‌സിനേഷനെതിരെ കടുത്ത നിലപാട എടുത്ത മാതൃഭൂമി ആഴ്ചപതിപ്പ് അടക്കമുള്ള മാധ്യമങ്ങളുടെ നിലപാട്മാറ്റവും മലപ്പുറത്ത് നിർണ്ണായകമായി.വാക്‌സിൻ സംബന്ധിച്ച് ഒരു ജനാധിപത്യ സമൂഹത്തിൽ ഉയരേണ്ട ചില സംശയങ്ങളാണ് തങ്ങൾ ഉയർത്തിയതെന്നും, അത് മതമൗലികവാദികളും വാക്‌സിൻ വിരുദ്ധരും ദുരുപയോഗം ചെയ്യകയായിരുന്നുമെന്നുമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇപ്പോൾ പറയുന്നത്.

മൂന്നുമാസങ്ങൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപസമിതി അംഗവും, പ്രശസ്ത മാധ്യമ പ്രവർത്തകയുമായ മനില സി.മോഹൻ എഴുതി 'ട്രൂകോപ്പി' എന്ന എഡിറ്റോറിയൽ സമാനമായ പങ്തിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്. മാറിയ സാഹചര്യത്തിൽ സർക്കാർ മതിയായ ബോധവത്ക്കരണം കൊടുത്തത്തിന്റെ അടിസ്ഥാനത്തിലും, സംശയങ്ങൾ ദൂരികരിച്ചതിനാലും ഇനി എല്ലാവർക്കും വാക്‌സിൻ കൊടുക്കാമെന്നും മീസൽസ്-റൂബെല്ലാ കുത്തിവെപ്പിനോട് സഹകരിക്കണമന്നും പറഞ്ഞാണ് മനില ലേഖനം അവസാനിപ്പിക്കുന്നത്.

2014ൽ സർക്കാർ റൂബെല്ല വാക്‌സിനേഷൻ കാമ്പയിനുമായി രംഗത്തത്തെിയപ്പോൾ ഏറ്റവും ശക്തമായ വിമർശനം ഉയർത്തിയത് മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. മാതൃഭൂമി പത്രം വാക്‌സിനേഷനുവേണ്ടി ശക്തമായ രംഗത്തത്തെുമ്പോൾ, അതേ മാനേജ്‌മെന്റ് പുറത്തിറക്കുന്ന ആഴ്ചപ്പതിപ്പ് എതിർ നിലപാട് തുടരുകയായിരുന്നു. മനില സി.മോഹന്റെ രണ്ടുലേഖനങ്ങളും, കോഴിക്കോട്ടെ ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ.ഖദീജാ മുംതാസിന്റെ ഒരു ലേഖനവുമായിരുന്നു വാക്‌സിൻ വിരുദ്ധരും മത മൗലികവാദികളും ആഘോഷിച്ചത്.ഏത് ചർച്ചയിൽപോയാലും വാക്‌സിൻ വിരുദ്ധർ ആദ്യം പൊടിതട്ടിയെടുക്കുക ഈ ലേഖനത്തിന്റെ ഫോട്ടോ കോപ്പികളാണ്.

ഇതോടൊപ്പം ഡോ.ജേക്കബ് വടക്കൻചേരിയുടെ ,വാക്‌സിൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വീഡിയോ ക്‌ളിപ്പിങ്ങുകളും പുറത്തുവന്നതോടെ സർക്കാറിന്റെകാമ്പയിൻ തന്നെ അട്ടിമറിഞ്ഞുപോയി.
ഇതിനിടെ ഡോ.ജേക്കബ് വടക്കൻചേരിയും തന്റെ മുൻനിലപാട് മയപ്പെടുത്തിയിട്ടുണ്ട . വാക്‌സിൻ വിഷയത്തിൽ എഴുത്തുകാരൻ സി.രവിചന്ദ്രനുമായി തുറന്ന സംവാദം നടത്തിയ ഡോ.ജേക്കബ് വടക്കൻചേരിക്ക് ഉത്തരംമുട്ടുകയും, ഒടുവിൽ താൻ വാക്‌സിനേഷന് എതിരല്ലന്നെും സുരക്ഷിതമായ വാക്‌സിൻ കൊടുക്കണമെന്നാണ് തന്റെ നിലപാട് എന്നും അദ്ദഹേം വ്യക്തമാക്കിയിരുന്നു.വടക്കൻചേരിയുടെ ഈ ക്‌ളിപ്പിങ്ങും ശാസ്ത്ര പ്രചാരകർ നന്നായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെയൊക്കെ മാറ്റമാണ് ഇപ്പോൾ കണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP