Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണികൾക്ക് ചെഞ്ചോര പൊൻ കതിരായ നേതാവ് തലപ്പത്ത് എത്തുമ്പോൾ തകർന്നുവീഴുന്നത് സ്വയം മഹത്വവൽക്കരണവിവാദം; സംസ്ഥാന നേതൃത്വത്തിന്റെ വിമർശനങ്ങൾ പൂച്ചെണ്ടുകളാക്കി പി.ജയരാജൻ വീണ്ടും കണ്ണൂർ ജില്ലാ സെക്രട്ടറിപദമേറുമ്പോൾ ജാഗരൂകരാകുന്നത് സിപിഎമ്മിന്റെ ബദ്ധശത്രുക്കളും

അണികൾക്ക് ചെഞ്ചോര പൊൻ കതിരായ നേതാവ് തലപ്പത്ത് എത്തുമ്പോൾ തകർന്നുവീഴുന്നത് സ്വയം മഹത്വവൽക്കരണവിവാദം; സംസ്ഥാന നേതൃത്വത്തിന്റെ വിമർശനങ്ങൾ പൂച്ചെണ്ടുകളാക്കി പി.ജയരാജൻ വീണ്ടും കണ്ണൂർ ജില്ലാ സെക്രട്ടറിപദമേറുമ്പോൾ ജാഗരൂകരാകുന്നത് സിപിഎമ്മിന്റെ ബദ്ധശത്രുക്കളും

രഞ്ജിത് ബാബു

കണ്ണൂർ: സംസ്ഥാന നേതൃത്വത്തിന്റെ വിമർശനമേറ്റു വാങ്ങിയപ്പോഴും അണികൾക്ക് ആവേശം നൽകിയ നേതാവായിരുന്നു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ജയരാജൻ. പാർട്ടി അണികളും അനുഭാവികളും ജില്ലാ നേതാവുമായി ബന്ധപ്പെടുന്നതിന് ദൂരം കുറച്ച ആദ്യ സിപിഐ.(എം) നേതാവെന്ന ബഹുമതി കൂടിയുണ്ട് ജയരാജന്. പാർട്ടിയിലെ ഏത് പ്രശ്നവും നേരിട്ട് പി.ജയരാജനെ കണ്ട് ബോധിപ്പിക്കാമെന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. പ്രതിസന്ധികളെ ധീരതയോടെ നേരിടാനുള്ള ജയരാജന്റെ കഴിവിൽ പാർട്ടിക്കകത്തു പോലും അസൂയാലുക്കളുണ്ടായിരുന്നു.

രാഷ്ട്രീയ അക്രമവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുമ്പോഴും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി കൂടിയാണ് ജയരാജൻ. പാർട്ടിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മറ്റു രാഷ്ട്രീയക്കാരെ പോലെ മക്കളെ മാറ്റി നിർത്തിയില്ല അദ്ദേഹം. രാഷ്ടീയ പ്രവർത്തനത്തിൽ ജയരാജന്റെ മക്കളായ ആഷിൻ രാജും ജയിൻ രാജും സജീവമായിരുന്നു.

1999 ഓഗസ്റ്റ് 25 ന് തിരുവോണ ദിവസം കിഴക്കേ കതിരൂരിലെ വീട്ടിൽ വെച്ച് അക്രമികളാൽ ജയരാജൻ വേട്ടയാടപ്പെട്ടു. കൊലപ്പെടുത്താൻ വന്ന അക്രമികളെ നേരിടുന്നതിനിടെ വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇടതു കൈയുടെ തള്ളവിരൽ നഷ്ടപ്പെടുകയും ചെയ്തു. ജയരാജൻ മരിച്ചെന്ന് കരുതി അക്രമികൾ സ്ഥലം വിടുന്നതിനിടെ മരണം ഉറപ്പിക്കാൻ പരിക്കേറ്റു വീണ ശുചി മുറിയിൽ ബോംബും എറിഞ്ഞു. എന്നാൽ ഈ ബോംബ് ചെന്നു വീണത് ശുചതിമുറിയിലെ വള്ളം നിറച്ച ബക്കറ്റിലായിരുന്നു. അതുകൊണ്ട് മാത്രമാണ് അദ്ദേഹവും ഭാര്യ യമുനയും രക്ഷപ്പെട്ടത്.

ആക്രമണത്തിനു ശേഷം ശാരീരിക അവശതയിലായ ജയരാജൻ അതൊക്കെ അവഗണിച്ച് പാർട്ടി പ്രവർത്തനത്തിൽ വീണ്ടും സജീവമായി. കൂത്തുപറമ്പിൽ നിന്ന് 2001 ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഒരു ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് 2005 ൽ കോടതി ജയരാജന്റെ നിയമസഭ അംഗത്വം റദ്ദാക്കി. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയരാജൻ തന്നെ സ്ഥാനാർത്ഥിയാവുകയും 45,000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. കേരളത്തിലെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. 2006 ലും കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലെത്തി.

പി.ശശി രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് 2010 ഡിസംബറിൽ ജയരാജൻ താത്ക്കാലിക ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. തുടർന്ന് 2011 ലെ പയ്യന്നൂർ സമ്മേളനത്തിൽ ജയരാജൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ജില്ലയിലെ യുവാക്കൾക്ക് ജയരാജൻ ഊർജ്ജ സ്വലത പകർന്നു. 2014 ലെ കൂത്തുപറമ്പ് ജില്ലാ സമ്മളനത്തിലും ജയരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഇപ്പോൾ മൂന്നാം തവണയാണ് ജയരാജൻ കണ്ണൂർ സമ്മേളനത്തിലൂടെ സെക്രട്ടറി പദത്തിലേക്കെത്തുന്നത്. സിപിഐ.(എം) ന്റെ വിദ്യാർത്ഥി വിഭാഗമായ കെ. എസ്. എഫിലൂടെയാണ് ജയരാജൻ സംഘടനാ രംഗത്തെത്തിയത്. തുടർന്ന് കെ.എസ്. വൈ. എഫിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. 1972ൽ 20 ാം വയസ്സിൽ പാർട്ടി അംഗമാവുകയും ചെയ്തു. തുടർന്ന് പടിപടിയായി ജില്ലാ സെക്രട്ടറി പദവിയിലേക്ക് എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP