Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ

മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) വരും നാളുകളിൽ ചരിത്ര താളുകളിൽ ഇടം നേടും. ജനഹൃദയങ്ങളിൽ നിന്നും പിണറായി വിജയൻ തുടച്ചുനീക്കപ്പെടും. കോടിയേരി ബാലകൃഷ്ണന് കുജനും ബുധനും രാഹുവും മംഗളകരമായ നേട്ടമാണ് പ്രദാനംചെയ്യുന്നത്. ബാഹ്യശക്തികളുടെ സ്വാധീനത്തിൽ അകപ്പെടാതെ യുക്തിപരവും നിസ്വാർത്ഥമായി പ്രവർത്തിച്ചാൽ പാർട്ടിയുടെ പൂർണ്ണ പതനത്തിന് മുന്നേ മുഖ്യ മന്ത്രിയായി അനുഗ്രഹിക്കപ്പെടുന്നതുമായിരിക്കും. രാഹുവും കേതുവും കോടിയേരി കുടുംബത്തെ കണ്ണുനീർ കുടിപ്പിക്കാനുള്ള ചില കാരണങ്ങൾ സൃഷ്ട്ടിക്കും ഇത് സഖാവിന്റെ സമാധാനത്തെ ബാധിക്കും-കോടിയേരി ബാലകൃഷണന്റെ രാഷ്ട്രീയ ഭാവിയെ സ്വാമി ഭദ്രാനന്ദ് പ്രവചിച്ചത് ഇങ്ങനെയായിരുന്നു.

2016 നവംബർ 28 വൈകിട്ട് 06:20ന് സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ദിലീപിന്റെ സമയം തുടങ്ങി എന്ന തലക്കെട്ടിലാണ് നടനെ കുറിച്ചുള്ള പ്രവചന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ആരും കാണാത്ത ദിലീപിന്റെ ദാരുണ ഭാവിയെ അകക്കണ്ണുകൊണ്ട് കണ്ട സ്വാമിയെ കുറിച്ച് സിനിമാക്കാർ അന്ന് തന്നെ ചർച്ച ചെയ്തിരുന്നു. സമാന രീതിയിൽ കോടിയേരിയുടെ കുടുംബത്തെ തേടിയെത്തി വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രവചനവും വീണ്ടും ചർച്ചയാവുകയാണ്. ഇതേ കുറിച്ച് ഭിദ്രാനന്ദ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് പഴയ പ്രവചനത്തെ ചർച്ചയാക്കുന്നത്. എ. കെ. ആന്റണിയുടെ മന്ത്രിസഭയുടെ പതനവും, എം. എ. കുട്ടപ്പൻ, ശങ്കരനാരായണൻ അടക്കമുള്ളവരുടെ രാജിയുമെല്ലാം നേരത്തെ ഭദ്രാനന്ദ കൃത്യമായി പ്രവചിച്ചിച്ചിരുന്നു. ഇതെല്ലാം വീണ്ടും സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

കേന്ദ്ര സംസ്ഥാന രാഷ്ട്രീയ നേതാക്കൾക്കും അവരുടെ പാർട്ടികൾക്കും വരും നാളുകളിൽ നേരിടാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളുമായി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ് പലവട്ടം രംഗത്ത് വന്നികുന്നു. മോഹൻലാൽ നേരിടാൻ പോകുന്ന വിഷമതകളെ കുറിച്ചും ഇത്തരത്തിൽ തന്റെ ഫേസ് ബുക്കിൽ കുറിച്ച പ്രവചനവും ശ്രദ്ധിക്കപ്പെട്ടു.

സ്വാമി ഭദ്രാനന്ദയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

'കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നു'

അന്നത്തെ എന്റെ പ്രവചനം ഇന്ന് പലരേയും ചിന്തിപ്പിക്കുന്നു. എന്തുമാത്രം പ്രവചനങ്ങൾ ഞാൻ നടത്തി, അതൊക്കെ സംഭവിക്കുമ്പോൾ മാത്രം ആളുകൾക്ക് ഒരു വിരളിയാണ്, ഉടൻ തങ്ങൾക്കും അറിയണം ഭാവി എന്ന് പറഞ്ഞു എന്റെ പിന്നാലെ കൂടും. യുനീക് ടൈംസ് നവംബർ ലക്കം പുറത്തിറക്കിയ മാസികയിലെ 38 മുതൽ 40 വരയുള്ള പേജുകളിൽ (https://issuu.com/shiyansazar/docs/nov._dec_2015_-100_mb) എന്റെ പ്രവചനങ്ങൾ വിലയിരുത്താം. ഇന്നലെ വരെ 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി. ഇപ്പോൾ എന്റെ പ്രവചനങ്ങളെ വിമർശകർ വിലയിരുത്തി അംഗീകരിക്കുന്നു... എന്തിന് ? ഇനിയല്ലേ പലതും സംഭവിക്കാൻ കിടക്കുന്നത്. എന്റെ പ്രവചനങ്ങളും, വിവാദങ്ങളും എന്നും എന്റെ വിസിറ്റിങ് കാർഡ് ആണ് !

ദൈവമേ... ദുർജ്ജനങ്ങൾ കുമിഞ്ഞു കൂടിയ ഈ മുടിഞ്ഞ സമൂഹത്തിനെ സ്‌നേഹിക്കാനോ, വിശ്വസ്സിക്കാനോ കൊള്ളില്ല. ഇവർ എന്നോട് കാണിച്ച കൊല്ലാകൊല ഓർക്കുമ്പോൾ സഹിക്കാൻ വയ്യ. എനിക്ക് ജന്മം നൽകിയ പെറ്റമ്മയെ എന്റെ വെപ്പാട്ടിയാക്കി ചിത്രീകരിച്ചു... എനിക്ക് നേരെ എത്ര വധശ്രമങ്ങൾ നടത്തി... എത്ര കള്ള കേസുകൾ ചുമത്തി... എന്തെല്ലാം വ്യാജ ആരോപണങ്ങൾ തൊടുത്തിവിട്ടു... വരുമാനം മുടക്കിച്ചു കുടുംബത്തെ പട്ടിണിയിലാക്കി... പാവങ്ങൾക്ക് വേണ്ടിയുള്ള നമ്മുടെ സേവനങ്ങൾ പൂട്ടിച്ചു... മാധ്യമങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു... ഇത്രോയൊക്കെ ഞാനും എന്റെ പാവം അമ്മയും എങ്ങനെ നേരിട്ടെന്ന് ആലോചിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ നമ്മുടെ ബാബയുടെ അനുഗ്രഹം അത്രമാത്രം.

മനസ്സിൽ കപടതയുള്ള ഭീരുക്കൾക്ക് എല്ലാത്തിനോടും സംശയം ഉണ്ടാവും, ഇത്തരക്കാർക്കിടയിൽ ആത്മാർത്ഥമായി ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല. സിനിമയിൽ ധീരത കാണിക്കുന്നവരെ ആരാധിക്കുകയും, ജീവിതത്തിൽ ധീരത കാണിക്കുന്നവരെ നോക്കി കളിയാക്കുകയും ചെയ്യുന്ന തിരിച്ചറിവില്ലാത്ത വിഭാഗമാണ് മലയാളികൾ, ഇവർ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ മിടുക്കരാണ് എന്നാൽ സ്വയമേ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളുമാണ്, ആർക്കും ഇവരെ സഹായിക്കാനോ തിരുത്താനോ പ്രയാസമാണ്. ആത്മാർത്ഥമായി പറഞ്ഞാൽ കേരളത്തിന്റെ മഹത്വം പിടിച്ചു നിറുത്തുന്നത് ആകെ ഇരുപതുശതമാനം വരുന്ന മലയാളികൾ മാത്രമാണ്, ബാക്കിയെല്ലാം വിദ്യാഭ്യാസമുണ്ടെങ്കിലും പൊത്ത ജട്ടിയുമിട്ടു പട്ടുവസ്ത്രവും ധരിച്ച് ആർക്കും ഉപകാരവുമില്ലാതെ പൊങ്ങച്ചം പറഞ്ഞു ജീവിക്കുന്ന വെറും പാഴുജന്മങ്ങളാണ്.

ശ്രീ പി.സി. ജോർജിന്റെ ഭാഷയിൽ പറഞ്ഞാൽ ചന്തിയിൽ പൗഡർ ഇടുന്ന മലയാളികളുടെ അംഗീകാരങ്ങൾ എനിക്ക് ആവശ്യമില്ല. ഞാൻ എന്നും മലയാളിയുടെ ശത്രുതന്നെയാണ്, അത് തിരുത്താനും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. കോളാമ്പിയിൽ കഞ്ഞികുടിക്കുന്ന, പുഴുത്തവരെ പുകഴ്‌ത്തുന്ന, അന്ധരായ മലയാളികളുടെ പ്രശംസകൾ സ്വീകരിക്കുന്നവർ വിഡ്ഢികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. വേറെ ഏതെങ്കിലും ഒരു രാജ്യത്തായിരുന്നു എനിക്ക് ജനിക്കാൻ കഴിഞ്ഞതെങ്കിൽ സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ സാധിക്കുമായിരുന്നു. ഇത്രമാത്രം നമ്മോടു ദ്രോഹങ്ങൾ ചെയ്തവരെ തിരിച്ചടിക്കാനുള്ള സർവ്വ കഴിവുകളും ഈശ്വരൻ എനിക്ക് നൽകി എന്നെ അനുഗ്രഹിച്ചു, എന്നാൽ എനിക്ക് അവരോട് ആരോടും പക തോന്നുന്നില്ല, അതെന്താണെന്ന ചിന്തയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് !

-സ്വാമി ഭദ്രാനന്ദ്

സ്വന്തം അപ്പുപ്പന്റേയും, അച്ഛന്റേയും മരണം മുൻകൂട്ടി പറഞ്ഞുകൊണ്ടായിരുന്നു അരുൺ എന്ന ബാലൻ ആദ്യം വീട്ടുകാരെ അത്ഭുതപ്പെടുത്തിയതെന്നാണ് ഭദ്രാനന്ദയെ അടുത്തറിയാവുന്നവർ പറയുന്നത്. എഞ്ചിനീയറിങ് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചു ഹിമാലയത്തിൽ എത്തി. പിന്നീട് സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദായി മടങ്ങിയെത്തി. കൂട്ടരാജി സംബന്ധിച്ച പ്രവചനത്തിലൂടെയാണ്. വിമർശകഭാവത്തിൽ മുൻവിധിയോടെ സ്വാമിയെ കണ്ടിരുന്ന മാധ്യമപ്രവർത്തകരെപോലും അമ്പരപ്പിച്ചത് കടലുമായി ബന്ധപ്പെട്ട് ലോക രാഷ്ട്രങ്ങളിൽ ഒരു വൻദുരന്തം ഉടൻ ഉണ്ടാവുമെന്നുള്ള സ്വാമിയുടെ പ്രവചനമാണ്, ഇത് സുനാമിയായി ലോകം കണ്ട നിമിഷം മുതൽ അവഗണനയുടെ പട്ടികയിൽ നിന്നും മദർ തെരേസ പുരസ്‌കാരത്തിലേക്ക് സ്വാമിയെ എത്തിച്ചു.

ഒരു വ്യക്തിയെ കണ്ടാൽ അവരുടെ വരാനിരിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുള്ള ജന്മസിദ്ധമായ പ്രത്യേകസിദ്ധിയും, നിമിഷനേരംകൊണ്ട് തന്നെ ഒരു വിഷയത്തിന് പരിഹാരം കണ്ടെത്തി അത് പരിഹരിക്കാനുള്ള സാമർത്ഥ്യവും സ്വാമിയെ പല ഉന്നതരുടെ ഉപദേശക സ്ഥാനത്തും എത്തിച്ചു. പക്ഷേ തോക്ക് സ്വാമിയെന്ന പേര് വീണത് വിവാദങ്ങൾക്ക് പുതിയ തലം നൽകി. സാമൂഹിക വിഷയങ്ങളിൽ സജീവമായ സ്വാമിയുടെ യാത്ര വിവാദങ്ങൾക്കൊപ്പമായിരുന്നു. തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയെ പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് സ്വാമി പ്രചരിച്ചിരുന്നു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഷ്ട്ടകാലത്തെ കുറിച്ചുള്ള സ്വാമിയുടെ പ്രവചനം സോളാറിലൂടേയും പ്രകാശിച്ചു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള സ്വാമിയുടെ പ്രവചനങ്ങളും ചർച്ചയായി. ആറാം ഇന്ദ്രിയത്തേയും, പ്രഭാവലയത്തേയും (ഓറ), ആസ്പദമാക്കിയാണ് ഭദ്രാനന്ദയുടെ പ്രവചനങ്ങൾ.

2015ൽ ഇന്ത്യൻ രാഷ്ട്രീയത്തേയും കേരളത്തിലെ ഭാവിയേയും സ്വാമി ഭദ്രാനന്ദ പ്രവചിച്ചത് ഇങ്ങനെ(ഇതിലാണ് കോടിയേരിയെ കുറിച്ചും പരാമർശിക്കുന്നത്)

ബിജെപിയുടെ വിജയം ശാശ്വതമല്ല!

ഭാരതീയ ജനതാ പാർട്ടിയെ വിചിത്ര വിജയത്തിലേക്ക് നയിച്ചത് ബുധന്റേയും ചന്ദ്രന്റേയും ഗുണപരമായ പ്രകമ്പനമാണ്. അതേസമയം പാർട്ടിയുടെ കണക്കുകൂട്ടലുകൾക്ക് തടസ്സം സൃഷ്ട്ടിക്കാൻ പ്രാപ്തനായ കേതു അരുകിൽ ബലവാനായി നിൽക്കുന്ന കാര്യം പാർട്ടി ആധികാരികളുടെ ഓർമ്മയിൽ ഉണ്ടാവണം. നിലവിലെ ബിജെപിയുടെ വിജയം ശാശ്വതമല്ല, അപ്രതീക്ഷിതമായുള്ള പരാജയങ്ങൾ പാർട്ടി ഏറ്റുവാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, തങ്ങളുടെ തോൽവിയിൽ കൈകൊട്ടി ചിരിക്കാനുള്ള അവസരം ശത്രുക്കൾക്ക് നൽകാതെ ഉചിതമായ കർമ്മങ്ങൾ വേണ്ടപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.

നരേന്ദ്ര മോദി അമിത് ഷാ സംഘം ചരിത്രങ്ങൾ സൃഷ്ട്ടിക്കും. നരേന്ദ്ര മോദിക്ക് തന്റെ ഏതൊരു ശത്രുവിനേയും വശത്താക്കാനുള്ള ആകർഷണ വലയം ബുധൻ പ്രദാനംചെയ്യുന്നതാണ്, എങ്കിലും അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ കുറവായിരിക്കും. ആയുധമുപയോഗിക്കാതെ വ്യത്യസ്ഥമായ രീതിയിൽ നരേന്ദ്ര ഭായുടെ ജീവൻ അപഹരിക്കാനുള്ള പദ്ധതി ശത്രുക്കൾ തയ്യാറാക്കുന്നാതായി കാണുന്നു. ശത്രുക്കളുടെ രഹസ്യ നീക്കങ്ങളാൽ, രാഷ്ട്രത്തിനുവേണ്ടി ഒരു ജീവിതം ഹോമിച്ച മഹാനായ പ്രധാന മന്ത്രിക്ക് ഒരാപത്തും വരുത്താതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ബിജെപിയിലെ ചിലരുടെ രാശിയും കൃത്യമായ താന്ത്രിക നീക്കങ്ങളുമാണ് ഇത്തവണ അവർക്ക് ഗുണകരമായത്, പക്ഷേ ബിജെപിയുടെ രാശി സ്ഥിരമായുള്ള വിജയം നൽകുന്നതല്ല. രാജ്യത്ത് നല്ലൊരു ഭരണം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിക്കട്ടെ, അതിനായി നേതാക്കൾ തങ്ങളുടെ പ്രഭവലയത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകേണ്ടത്.

ആത്മാർത്ഥമായി ഇടപ്പെടുന്ന അമിത് ഷാക്ക് ആരെങ്കിലും ഭീക്ഷണിയായി മാറിയാൽ, ആ അദ്ധ്യായം അസ്തമിക്കുന്നതായിരിക്കും, അത്രയ്ക്ക് ശക്തമാണ് അമിത് ഷായെ പരിപാലിക്കുന്ന ഗ്രഹത്തിന്റെ ഊർജ്ജം. എന്നാൽ ഷായുടെ മകനെ കേതു ദുഃഖിപ്പിക്കാൻ വകയുണ്ട്, പിതാവിനെ പോലെ അത്ര ശക്തമല്ല മകനിലെ പ്രഭാവലയത്തിന്റെ പ്രകമ്പനം. രാഹുവിന്റേയും വളരെ വലിയ ഈശ്വരാനുഗ്രഹത്തിന്റേയും ഉടമകൂടിയാണ് അമിത് ഷാ.

കോൺഗ്രസ്സിന്റെ പരാജയത്തിന് പിന്നിലെ വാസ്തവങ്ങൾ

ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ രാശിയുള്ള പ്രധാന പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെയാണ്. അതിശക്തമായ വ്യാഴത്തിന്റെ പ്രഭാവലയമാണ് കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത്. ബുധന്റെ അനുഗ്രഹം ഉള്ളതിനാൽ ഇരു ചിന്തയില്ലാതെ ജാതിമത ഭേതമന്യേ ആ പ്രസ്ഥാനത്തിൽ ജനം ആകൃഷ്ടരായി അണിചേരുകയും ചെയ്യും, എന്നാൽ അതിലെ കേതുവിന്റെ സ്വാധീനം ചില രഹസ്യ പ്രവർത്തനങ്ങൾക്കും കുഴപ്പങ്ങൾക്കും ഹേതുവായി മാറും. കരുത്തും കാര്യക്ഷമതയും വാഹനത്തിനുള്ളതുപോലെ തന്നെ പാർട്ടിക്കൾക്കും വ്യക്തികൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പാർട്ടികൾ വാഹനം പോലെയാണ്, ഡ്രൈവർ മദ്യപിച്ച് വാഹനം അപകടത്തിൽപ്പെടുത്തിയാൽ അതിന്റെ ചീത്തപ്പേരു പേറേണ്ടിവരുന്നത് വാഹനത്തിനും കൂടിയാണ്. കോൺഗ്രസ്സ് ഇന്ന് നേരിടുന്ന പരാജയങ്ങളുടെ മൂലകാരണം പാർട്ടിയിലെ തന്നെ ചില പ്രധാന വ്യക്തികളുടെ നവദോഷങ്ങളാണ്. കാലിൽ മുള്ളിരിക്കുന്നിടത്തോളം കാലം സുഖപ്രദമായ സഞ്ചാരം സാധ്യമല്ലല്ലോ.

സോണിയുടെ ദുഃഖത്തിന് കാരണം സ്വന്തം ഗ്രഹങ്ങൾ

സോണിയ ഗാന്ധിയിലെ ഗുരുവിന്റെ സ്വാധീനം നല്ല സ്ഥാനത്തല്ല, അവരെ പിന്തുണച്ചിരുന്ന ശുക്രനും കുജനും വിപരീത സ്ഥാനത്താണ് ഇപ്പോൾ നിലകൊള്ളുന്നത്. സോണിയയുടെ പ്രഭാവലയത്തെ പൂർണ്ണമായും തകർക്കാൻ കെൽപ്പുള്ള ഊർജ്ജങ്ങളാണ് അവരുടെ ഗ്രഹങ്ങളിൽ നിന്നും അവർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ശാരീരിക മാനസ്സിക അസ്വസ്ഥതകളും പരാജയങ്ങളും ഗുരുതരമായ ചില രോഗങ്ങളും മേൽപ്പറഞ്ഞ കാരണത്താൽ ഉണ്ടാകാനിടയുണ്ട്, ഔഷധങ്ങളും പ്രശ്നപരിഹാരങ്ങളും ഫലിക്കാൻ പ്രസ്തുത വിപരീത അവസ്ഥ കലതാമാസ്സം വരുത്തും. സോണിയ കുടുംബത്തിന് പദവിയും പണവും ഈശ്വരൻ നൽകിയെങ്കിലും തങ്ങളുടെ ജീവിത വിജയത്തിനായുള്ള ചില വിദ്യകൾ അവർക്ക് ലഭിക്കാതെ പോയി. പ്രസ്തുത കുടുംബത്തിന് ആർഷഭാരത ആചാരങ്ങളിൽ വിശ്വാസമോ വേണ്ടത്ര അറിവോ ഉള്ളതായി തോന്നുന്നില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ രാജീവ് ഗാന്ധിയുടെ ആത്മാവിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് അവർ തിരക്കുകമായിരുന്നു.

രാജീവ് ഗാന്ധിയുടെ ആത്മാവ് അലഞ്ഞുതിരിയുന്നു

രാജീവ് ഗാന്ധി മരണപ്പെട്ട ദിവസ്സത്തിന് ചില പ്രത്യേകതകൾ ഉണ്ട്, ജനന തീയതിപോലെ തന്നെ മരണതീയതിക്കും വളരയെറെ പ്രാധാന്യമുള്ള സത്യം പലരും അറിയുന്നില്ല. മരണ ദിവസ്സത്തെ അസ്പദമാക്കി മരണപ്പെട്ട വ്യക്തിയുടെ നിരവധി കാര്യങ്ങൾ അറിയാൻ സാധിക്കും. പണവും അധികാരവും തേടിപായുന്നതിനാൽ, ഇത്തരം ഗോപ്യമായ കാര്യങ്ങൾ പഠിക്കാനോ അതിനു വേണ്ടിയുള്ള പരിഹാരങ്ങൾ ചെയ്യാനോ പ്രാപ്തരായ കർമ്മികൾ ഇല്ലെന്നുള്ളത് മറ്റൊരു വാസ്തവം. രാജീവ് ഗാന്ധിയുടേത് അപമൃത്യുവാണ്, കൂടാതെ അന്നേ ദിവസ്സം മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ ആത്മാവ് മോക്ഷം ലഭിക്കാതെ ഭൂമിയിൽ തന്നെ അലഞ്ഞു തിരിയുകയാണ്. പിതൃശാന്തി ലഭിക്കാത്തിടത്തോളം കാലം അവരുടെ കുടുംബത്തിനും അനുബന്ധ വ്യക്തികൾക്കും പ്രസ്ഥാനത്തിനും പ്രവർത്തനങ്ങൾക്കും വിജയവും സമാധാനവും സുരക്ഷയും ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ഗാന്ധി കുടുംബത്തിന് മനുഷ്യായുസ്സ് പൂർത്തീക്കരിക്കാതെ മരണം വരിക്കാൻ സാധ്യത ഏറെയാണ്. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി ഇനി അടുത്താരെന്നുള്ളത് അവർക്കറിയില്ല.

രാഹുൽ ഗാന്ധിയെക്കാളും രാശി പ്രിയങ്ക ഗാന്ധിക്ക്

കുജന്റെ ചില ദോഷങ്ങൾ കാരണം രാഹുൽ ഗാന്ധിക്ക് അമ്മയെ പോലെതന്നെ പങ്കാളി വാഴാനുള്ള യോഗം കുറവാണ്. രവിയുടെ സ്വാധീനമുള്ളതിനാലാണ് അദ്ദേഹത്തിന് നേതൃനിരയിലേക്കുള്ള പിന്തുണ ലഭിക്കുന്നത്. ഗുണകരമായ ശനിയുടെ അനുഗ്രഹമുള്ളതിനാൽ സമൂഹത്തിനായി ശുഭകർമ്മങ്ങൾ ചെയ്യാൻ മുൻകൈയെടുക്കും. എന്നിരുന്നാലും കുജന്റേയും കേതുവിന്റേയും ശക്തമായ ഇടപെടൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതാണ്. പ്രധാന മന്ത്രി പദവിയാണ് രാഹുൽ ലക്ഷ്യം വെക്കുന്നതെങ്കിൽ അദ്ദേഹത്തെക്കാളും ആ പദവിയിൽ ശോഭിക്കാൻ യോഗം കാണുന്നത് പ്രിയങ്ക ഗാന്ധിക്കാണ്. രാഹുലിന് അദ്ദേഹത്തിന്റെ അമ്മ നിലവിൽ വഹിക്കുന്ന അധ്യക്ഷത പദവിയാണ് അഭികാമ്യം. പ്രിയങ്കയിലെ രാഹുവിന്റെ പ്രതികൂല സ്വാധീനം അവരുടെ പ്രയാണങ്ങളെ നിഷ്ഫലമാക്കാൻ കഴിവുള്ളവയായതിനാൽ വളരെ മുൻകരുതലോടുവേണം പ്രവർത്തിക്കാൻ. പറയുമ്പോൾ എല്ലാം പറയണമല്ലോ, വ്യാഴത്തിന്റെ സ്വാധീനം ശോഷിക്കുന്നതിനാൽ ആ കുടുംബത്തിൽ നിന്നും അധികാരം കാലക്രമേണ ജനകരങ്ങളിൽ ഒഴുകിയെത്താനുള്ള സാദ്ധ്യതകളാണ് ദർശനത്തിൽ തെളിയുന്നത്. എന്തായാലും കർമ്മ ഫലത്തിനൊത്ത് ഗുണദോഷങ്ങൾ പ്രതീക്ഷിക്കാം.

ചാണ്ടികളെ കാത്ത് ചതി കുഴികൾ

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ മകനും അച്ഛനെപോലെതന്നെ ഉയർച്ചയും ഉപദ്രവങ്ങളും നേരിടേണ്ടിവരും. സർപ്പ ദോഷമുള്ളതിനാൽ മനസമാധാനം നശിച്ച ജീവിതം ഇരുവർക്കും തുടരേണ്ടാതായി വരും. സർപ്പങ്ങൾ സത്യമുള്ളതാണ്, നാഗകടാഷമുള്ള കുടുംബം സർപ്പകോപം ഏറ്റുവാങ്ങുന്ന കർമ്മങ്ങൾക്ക് പങ്കുവഹിച്ചതിനാൽ ഇരുവരുടേയും ഭാവിയെ കാർന്നു തിന്നാൻ അവയിടവരുത്തും. വിവിധ മാധ്യമങ്ങളിലൂടെ പല അവസരങ്ങളിൾ, ഉമ്മൻ ചാണ്ടി നേരിടാൻ പോകുന്ന അപകടവും അദ്ദേഹത്തിന്റെ വിവാദങ്ങളും ശത്രുതാ പ്രശ്നങ്ങളും മറ്റും ഞാൻ പ്രവചിച്ചത് ചാണ്ടികുടുംബത്തിന് അറിയുന്നതാണ്. അറിയുന്ന കുടുംബമായതിനാൽ കൂടുതൽ പ്രവചിച്ച് ആരേയും പ്രയാസ്സപ്പെടുത്താൻ തയ്യാറല്ല, പോകുന്ന വഴിക്കുള്ള അപകടങ്ങളും ദുരിതങ്ങളും മുന്നേ കാണുന്നതിനാലാണ് അവയെ കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകുന്നത്, എന്നാൽ പരമ സത്യങ്ങളെ അജ്ഞതയാൽ അവഗണിക്കുന്നവരെ ആർക്കാണ് സഹായിക്കാൻ കഴിയുക. രോഗ ശമനത്തിനായി നല്ല വൈദ്യനേയും പ്രശ്നപരിഹാരത്തിനായി യോഗ്യനായ കർമ്മിയേയും അറിവിനായി സദ് ഗുരുക്കളേയും സന്തുഷ്ട കുടുംബത്തിനായി ഉത്തമ പങ്കാളിയേയും യോഗമുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

രമേശ് ചെന്നിത്തല ചതിക്കപ്പെടും

ദൈവീക ഊർജ്ജമുള്ള പ്രത്യേക പ്രഭാവലയത്തിനുടമയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഗ്രഹനിലയും പ്രഭാവലയത്തിന്റെ ഭേതഗതികളും ഗൗരവമായി പഠിക്കാൻ എനിക്ക് ഇടവന്നിട്ടുണ്ട്. കുജന്റെ നിരവധി ഗുണങ്ങൾ അദ്ദേഹത്തിനുള്ളതിനാൽ സേനാധിപതിയായും ശക്തനായ നേതാവായും അംഗീക്കരിക്കപ്പെടും. ശനിയുടെ വിപരീത പ്രകമ്പനം ഏറെ പ്രയാസ്സങ്ങൾ സൃഷ്ട്ടിക്കും. അദ്ദേഹം ചെയ്യുന്ന ധാർമിക കർമ്മങ്ങളുടെ മഹത്വം പ്രകീർത്തിക്കപ്പെടുകയില്ല. ശക്തമായ ഏതാനം ഗ്രഹങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും, ചില ഗ്രഹങ്ങളുടെ പ്രകമ്പനം അദ്ദേഹത്തെ വരിഞ്ഞു കെട്ടും. ചന്ദ്രന്റെ സ്വാധീനം ചില അവസരങ്ങളിൽ ഗുണകരമല്ലാത്തതിനാൽ പ്രലോഭാനങ്ങളിൽ അകപ്പെടുകയും തന്റെ വാക്കുകളിൽ വ്യതിയാനങ്ങൾ നേരിടുകയും ചെയ്യും, ഇതേതുടർന്ന് ഏറെ മോശമായ പ്രതിച്ഛായക്ക് കാരണമായി തീരും. കൊടിയ ദുഷ്പേരിനും മാനഹാനിക്കും യോഗം കാണുന്നു. ഇദ്ദേഹത്തിൽ അഭിചാര കർമ്മങ്ങൾ വേഗം സ്വാധീനിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. ശത്രുക്കൾക്ക് വേണ്ട സഹായങ്ങൾ ഒപ്പം നിൽക്കുന്നവരിൽ നിന്നും ലഭിക്കും. കരുതലോട് ഉന്നംവച്ചാൽ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ മസ്തകത്തെ കണ്ടെത്തി പരാജയപ്പെടുത്താനാകും. അധർമ്മികളുടെ പ്രശംസയും സഹായസഹകരണങ്ങൾ ഏറിടും. ഈശ്വര സേവകൾക്ക് കർമ്മ ശുദ്ധിയില്ലാതെ ധനം ചെലവാക്കിയതുകൊണ്ട് മാത്രം പരിഹാരം ലഭിക്കില്ലെന്ന യഥാർത്ഥ്യം വരും നാളുകളിൽ അദ്ദേഹം സ്വയം തിരിച്ചറിയും. ഒരു മനുഷ്യന് ഉണ്ടാകുന്ന സർവ്വ നല്ലതിന്റേയും നാശത്തിന്റേയും ഉത്തരവാദി ഒരുപരിധിവരെ അവർതന്നെയാണ്. നവദോഷങ്ങളിലെ വെളിപ്പെടുത്താനാവാത്ത ചില ദോഷങ്ങൾ കാരണമാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്ന പദവി ലഭിക്കാത്തതിന് കാരണം.

പിണറായി വിജയനെ കാത്തിരിക്കുന്നത് പ്രശ്നങ്ങൾ

ലോകത്തിൽ മാനവരാശിയുടെ ഉന്നമനത്തിനായി ഏറ്റവും അധികം നന്മകൾ ചെയ്ത ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. നിരവധി സഖാക്കൾ ചോര നൽകി വാർത്തെടുത്ത ആ പ്രസ്ഥാനത്തിന്റെ പ്രതിയോഗികൾ അതിനുള്ളിൽ തന്നെ അതിവസിക്കുന്നതിനാൽ പുറത്തു നിന്നുള്ള ശത്രുവിനെ ഭയക്കേണ്ടതില്ല. രവിയുടെ ശക്തമായ ഊർജ്ജമാണ് ആദ്യകാലം മുതൽക്കേ പാർട്ടിയെ വിജയിപ്പിച്ചിരുന്നത്, എന്നാൽ കേതുവിന്റെ ദോഷകരമായ പ്രകമ്പനം ചുവപ്പിനെ കറുപ്പിക്കും. അതേസമയം സിപിഐ നിലനിന്നുപോകും, അതിലെ ഗുരുവിന്റെ കടാക്ഷം ദോഷങ്ങൾ വരുത്തുകയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വരും നാളുകളിൽ ചരിത്ര താളുകളിൽ ഇടം നേടും. ജനഹൃദയങ്ങളിൽ നിന്നും പിണറായി വിജയൻ തുടച്ചുനീക്കപ്പെടും. കോടിയേരി ബാലകൃഷ്ണന് കുജനും ബുധനും രാഹുവും മംഗളകരമായ നേട്ടമാണ് പ്രദാനംചെയ്യുന്നത്. ബാഹ്യശക്തികളുടെ സ്വാധീനത്തിൽ അകപ്പെടാതെ യുക്തിപരവും നിസ്വാർത്ഥമായി പ്രവർത്തിച്ചാൽ പാർട്ടിയുടെ പൂർണ്ണ പതനത്തിന് മുന്നേ മുഖ്യ മന്ത്രിയായി അനുഗ്രഹിക്കപ്പെടുന്നതുമായിരിക്കും. രാഹുവും കേതുവും കോടിയേരി കുടുംബത്തെ കണ്ണുനീർ കുടിപ്പിക്കാനുള്ള ചില കാരണങ്ങൾ സൃഷ്ട്ടിക്കും ഇത് സഖാവിന്റെ സമാധാനത്തെ ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP