Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജഗണങ്ങൾ സാക്ഷി; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി

അജഗണങ്ങൾ സാക്ഷി; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ദൈവം നൽകിയ ഇടയനുവേണ്ടി പ്രാർത്ഥനയും ദൈവസ്തുതിയുമായി ഒത്തുചേർന്ന മൂവായിരത്തോളം വിശ്വാസികളെ ദൈവാനുഭവത്തിലേക്കും, ഹൃദയം തുളുമ്പുന്ന സന്തോഷത്തിലേക്കും നയിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മാർ ജോയി ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രനായി ഇടയദൗത്യം ഏറ്റെടുത്തു.

27-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മുമ്പുതന്നെ ഷിക്കാഗോ കത്തീഡ്രൽ ദേവാലയം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. സാർവത്രിക സഭയിലെ വ്യത്യസ്ത സഭകളിലെ പ്രതിനിധികൾ അടക്കം 14 സഭാ മേലക്ഷ്യന്മാരും 110 -ലധികം വൈദീകരും തിരുവസ്ത്രങ്ങൾ അണിഞ്ഞ് നിയുക്ത മെത്രാപ്പൊലീത്തയോടൊപ്പം പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിലേക്കു കടന്നുവന്നപ്പോൾ വിശ്വാസികൾ ആദരവോടെ എതിരേറ്റു. സീറോ മലബാർ സഭയുടെ തലവനും, പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികൻ ആയപ്പോൾ ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ സഹകാർമികരായി.

ഇടയനുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോൾ ഭക്തിനിർഭരമായ മെത്രാഭിഷേക കർമ്മങ്ങൾ ആരംഭിച്ചു. 'അസതോമ സത്ഗമയ, തമസോമാ ജ്യോതിർഗമ...' എന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോൾ ദീപം തെളിയിക്കപ്പെട്ടു. തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസിലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മാർ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രനായി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ നിയമിച്ചുകൊണ്ടുള്ള നിയമനപത്രം വായിച്ചു. മെത്രാഭിഷേക കർമ്മങ്ങളുടെ വിവരണം ഫാ. വിനോദ് മഠത്തിപ്പറമ്പിലും, ഫാ. സജി പിണർകയിലും നിർവഹിക്കുകയുണ്ടായി. ശുശ്രൂഷകളുടെ ആർച്ച് ഡീക്കൻ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് ആയിരുന്നു. തുടർന്ന് നിയുക്ത മെത്രാൻ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ച് മൗനമായി പ്രാർത്ഥിച്ചു. അതിനുശേഷം മാർ ജോർജ് ആലഞ്ചേരിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വിശ്വാസ പ്രഖ്യാപനവും, വിധേയത്വ പ്രതിജ്ഞയും ചെയ്തു. 'കർത്താവിന്റെ കാരുണ്യം ഞാൻ പ്രകീർത്തിക്കും. അവിടുത്തെ വിശ്വസ്തത ഞാൻ പ്രസംഗിക്കും' എന്ന സങ്കീർത്തനഭാഗം സമൂഹം ചൊല്ലി. അഭിവന്ദ്യ പിതാക്കന്മാർ നിയുക്ത മെത്രാന്റെ ശിരസിൽ വലതുകൈ വച്ച് കൈവെയ്പ് ശുശ്രൂഷകൾ നടത്തുകയും, ചുമലിൽ സുവിശേഷ ഗ്രന്ഥം വെയ്ക്കുകയും ചെയ്തു. തുടർന്ന് 'അങ്ങേയ്ക്ക് ഏൽപിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നിഷ്‌കളങ്കതയോടെ സകല ദൈവഭയത്തിലും , വിശുദ്ധിയിലും മേയിക്കുവാൻ നമ്മുടെ കർത്താവ് അങ്ങയെ സ്വർഗ്ഗീയ മഹത്വത്തിന്റെ കിരീടം അണിയിക്കട്ടെ' എന്ന പ്രാർത്ഥനയോടെ സ്ഥാനചിഹ്നമായ തൊപ്പിയും, നമ്മുടെ കർത്താവായ ദൈവം സെഹിയോനിൽ നിന്ന് അയച്ച ശക്തിയുടെ ദണ്ഡായ ഈശോ മിശിഹാ അങ്ങയേയും അങ്ങ് മേയിക്കാനിരിക്കുന്നവരേയും നയിക്കട്ടെ  എന്ന പ്രാർത്ഥനയോടെ അംശവടിയും നൽകി. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സന്ദേശത്തിൽ ഷിക്കാഗോ രൂപതയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ടിന് എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു. ഒരു സമൂഹമായി വിശ്വാസത്തോടെ നിലകൊള്ളേണ്ടതിന്റെ  ആവശ്യകത അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കഴിഞ്ഞ ഇരുപത് വർഷത്തോളം പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിച്ച നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട് ഇരിഞ്ഞാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്. 1981 ഡിസംബർ 31-ന്  മാർ ജയിംസ് പഴയാറ്റിൽ നിന്ന് പട്ടം സ്വീകരിച്ച പിതാവ് വൈദീകനായിട്ട് 33 വർഷമായി. പിതാവ് 27 വർഷം മുമ്പും, മാതാവ് ഒരുവർഷം മുമ്പും നിര്യാതരായി. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 'ദൈവമേ നിന്റെ ആത്മാക്കൾക്കുവേണ്ടി സന്തോഷത്തോടെ' എന്ന ആപ്തവാക്യമാണ് മാർ ജോയി ആലപ്പാട്ട് സ്വീകരിച്ചത്. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം പരിപൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യുവാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഈ ചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോയും, ഇതിൽ പങ്കെടുത്ത എല്ലാ വിശ്വാസികളോടും, തിരുകർമ്മങ്ങളിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരോടും, വൈദീകരോടും, കന്യാസ്ത്രീകളോടും, കുടുംബാംഗങ്ങളോടും തനിക്കുള്ള  നന്ദി അദ്ദേഹം രേഖപ്പെടുത്തി. ജനറൽ കൺവീനറായി പ്രവർത്തിച്ച വികാരി ജനറാളും കത്തീഡ്രൽ പള്ളിയുടെ പുതിയ വികാരിയുമായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിനേയും, ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാലയേയും അദ്ദേഹം അനുമോദിച്ചു. എല്ലാ കാര്യങ്ങളിലും ഒരു സഹോദരനെ പോലെ കഴിഞ്ഞ രണ്ടുവർഷം തന്നോടൊത്ത് ജോലി ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലിനേയും അദ്ദേഹം സ്‌നഹപൂവ്വം അനുസ്മരിച്ചു.

ഭാരതത്തിനുപുറത്ത് ആദ്യമായി ലഭിച്ച രൂപതയാണ് ഷിക്കാഗോ സീറോ മലബാർ രൂപത. രണ്ട് ഇടവകകളുമായി പ്രവർത്തനം ആരംഭിച്ച രൂപത 13 വർഷങ്ങൾ പിന്നിട്ടപ്പോൾ 36 ഇടവകകളും, 34 മിഷനുകളും, 57 വൈദീകരും, ഒരു ലക്ഷത്തോളം വിശ്വാസികളുമായി വളർന്നു. ഭൂവിസ്തൃതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രൂപതകളിൽ ഒന്നായ ഷിക്കാഗോ രൂപതയ്ക്ക് ഒരു ഇടയനെക്കൂടി ലഭിച്ചതിലൂടെ സഭാ പ്രവർത്തനങ്ങൾ വിപുലമാക്കപ്പെടുകയാണ്. യു.എസ്.എയും, കാനഡയും ഉൾപ്പെടുന്ന അതിവിശാലമായ ഭൂപ്രദേശമത്തുള്ള സീറോ മലബാർ വിശ്വാസികളുടെ ആത്മീയ പരിപാലനമാണ് ഷിക്കാഗോ രൂപതയ്ക്ക് നൽകപ്പെട്ടിരിക്കുന്നത്. മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ 13 വർഷം കൊണ്ട് അത്ഭുതകരമായ വളർച്ച നേടിയ രൂപതക്ക് ഇത് ആനന്ദത്തിന്റെ നിമിഷമാണ്.

മൂവായിരം പേർക്ക് സൗകര്യപൂർവ്വം ഭക്തികർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കായി ഷാലോം ടിവി, കേരളാ വോയ്‌സ്, പ്രവാസി ലൈവ് എന്നീ വെബ്‌സൈറ്റുകളും തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ബെൽവുഡ് മേയർ, പൊലീസ് ചീഫ് എന്നിവരുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നു. അൽഫോൻസാ ഹാളിലും, ബേസ്‌മെന്റിലും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

തിരുകർമ്മങ്ങൾക്കുശേഷം ഉച്ചയ്ക്ക് രണ്ടു മണിക്കുതന്നെ പാരീഷ് ഹാളിൽ പൊതുയോഗം ചേർന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും, അഭിവന്ദ്യ പിതാക്കന്മാരും, മറ്റ് പ്രതിനിധികളും മാർ ജോയി ആലപ്പാട്ടിന് അനുമോദനങ്ങളും അഭിവാദനങ്ങളും നേർന്നു. പൊതുയോഗത്തിൽ ബീന വള്ളിക്കളം എം.സിയായിരുന്നു. ജനറൾ കോർഡിനേറ്റർ ജോസ് ചാമക്കാല സ്വാഗതവും, പാരീഷ് കൗൺസിൽ ട്രസ്റ്റി ജോൺ കൂള കൃതജ്ഞതയും രേഖപ്പെടുത്തി.

ആലപ്പാട്ട് പിതാവിന്റെ തൂലികയിൽ നിന്നുയരെടുത്ത ഗാനങ്ങൾ കോർത്തിണക്കി സീറോ മലബാറിലെ കുട്ടികളും മുതിർന്നവരും അടക്കം നൂറോളം പേർ ഒരുക്കിയ ദൃശ്യാവിഷ്‌കാരം ഭക്തിനിർഭരവും നയനാന്ദകരവുമായിരുന്നു. പിതാവിന്റെ ജീവിതവഴികളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയും മനോഹരമായി സ്റ്റേജിൽ അവതരിപ്പിച്ചു. ന്യൂയോർക്ക് ഗാർഫീൽഡ് ഇടവകാംഗങ്ങൾ അവരുടെ പ്രിയപ്പെട്ട വികാരിയായിരുന്ന ജോയി അച്ചനെ അനുസ്മരിച്ച് സ്‌കിറ്റും ഡോക്യുമെന്ററിയും അവതരിപ്പിച്ചു. ഷിക്കാഗോ എക്യൂമെനിക്കൽ ചർച്ച്, എസ്.എം.സി.സി. ഷിക്കാഗോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികൾ പ്രശംസാ ഫലകങ്ങൾ നൽകി പിതാവിനെ അനുമോദിച്ചു. ആൻഡ്രൂസ് തോമസിന്റെ നേതൃത്വത്തിൽ ഷിക്കാഗോ ഡയോസിസ് സെമിനാരി ഫണ്ടിലേക്ക് ഏകദേശം 400,000 ഡോളർ സമാഹരിക്കുകയും ആയതിലേക്ക് സഹകരിച്ചവരെ സ്റ്റേജിൽ അനുമോദിക്കുകയും ചെയ്തു. റോയ് വരകിൽപറമ്പിൽ അറിയിച്ചതാണിത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP