പൊതുമുതൽ കാക്കാൻ ചുമതലപ്പെട്ട സബ് കളക്ടർമാരുടെ നെഞ്ചത്ത് കയറി നിരങ്ങാൻ രാജേന്ദ്രന്മാർക്ക് ആരാണ് അധികാരം തന്നത്? വൻകിട ഭൂമി കയ്യേറ്റക്കാർക്ക് ഓശാന പാടാത്തവരെയെല്ലാം വിവരമില്ലാത്തവരും അൽപന്മാരും ആക്കുമെന്ന് അങ്ങ് പാർട്ടി ഓഫീസിൽ ചെന്ന് പറഞ്ഞാൽ മതി; രാജേന്ദ്രന്മാരെ നിലക്ക് നിർത്തേണ്ട ബാധ്യത നമ്മുടേത് മാത്രമാണ്
February 10, 2019 | 10:15 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; വീണ്ടും ദേവികുളം എംഎൽഎ രാജേന്ദ്രൻ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അതും ഒരേ സ്വഭാവങ്ങൡ ഉള്ള വിവാദം. അവിടെ എത്തുന്ന സബ് കളക്ടർമാരുടെ മേക്കിട്ട് കയറുക എന്നത് രാജേന്ദ്രന്റെ ശീലമാണ്. കാരണം രാജേന്ദ്രൻ സിപിഎമ്മിന്റെ എംഎൽഎ ആയി ദേവികുളത്ത് പ്രതിനിധാനം ചെയ്യുമ്പോഴും യഥാർത്ഥത്തിൽ ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള വൻകിടക്കാരുടെ ഭൂമാഫിയുടെ തലവനായി പ്രവർത്തിക്കുക എന്നത് വ്യക്തമാണ്. വൻകിട മുതലാളിമാർക്കും റിസോർട്ട് ഉടമകൾക്കും മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഭൂമി വെട്ടിപ്പിടിക്കുകയും റിസോർട്ടുകൾ ഉണ്ടാക്കുകയും അത് പുതുക്കി പണിയുകയും ചെയ്യണമെങ്കിൽ രാജേന്ദ്രന്റെ സഹായം വേണം.
നാളുകളായി രാജേന്ദ്രൻ അത് തന്റെ കുത്തക അവകാശമായി വച്ചിരിക്കുകയാണ്. മൂന്നാറിന്റെ പ്രത്യേകമായ പാരിസ്ഥിതിക സാഹചര്യം കണക്കിൽ എടുത്ത് അവിടെ നിർമ്മാണ പ്രനവർത്തനങ്ങൾക്ക് മറ്റു പലയിടങ്ങളിലും ഇല്ലാത്തവിധം നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് അത് പാലിക്കാൻ നിയമം പാലിക്കാൻ ആഗ്രഹിക്കുന്ന ഐഎഎസുകാർ ഒരുങ്ങാറുണ്ട്. അതുകൊണ്ടാണ് ഇന്ന് രേണു രാജിനെ അധിക്ഷേപിച്ചതു പോലെ മുൻപ് പ്രേംകുമാറിനെയും ശ്രീറാം വെങ്കിണ്ടറാമിനെയും ഒക്കെ അധിക്ഷേപിച്ചുകൊണ്ടിരുന്നത്.
മൂന്നാറിലെ വൻകിടക്കാരുടെ കൈയേറ്റങ്ങൾക്കെതിരെ കഷ്ടപ്പെട്ട് പഠിച്ച് നേടിയ ഐഎഎസ് ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ ശ്രമിക്കുന്ന ചെറുപ്പക്കാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർക്ക് മൂന്നാർ ഒരു ബാലികേറാ മലയാകുകയാണ്. അവർ വാങ്ങുന്ന ശമ്പളത്തിന്റെ കൂറുപുലർത്തുന്ന ശമ്പളത്തിന്റ ഭാഗമായി നിയമം അവരോട് അനുശാസിക്കുന്ന ജോലിചെയ്യുന്നതിന്റെ പേരിൽ നിരന്തരമായി അവഹേളിക്കപ്പെടുകയും സ്ഥലമാറ്റപ്പെടുകയുമാണ്. ശ്രീറാം വെങ്കിട്ടരാമൻ എന്ന സബ്കളക്ടർ അന്തസ്സോടെ ചില ജോലികൾ ചെയ്തപ്പോൾ ചില വൻകിട മാഫിയകൾക്കെതിരെ തിരിഞ്ഞപ്പോൾ സർക്കാർ ഒന്നടങ്കം ശ്രീറാമിനെതിരെ തിരിയുകയായിരുന്നു.
അനധികൃതമായി ഭൂമികൈയേറി പപ്പാത്തി ചോലയിൽ കുരിശു നാട്ടിയപ്പോൾ അത് മുഖം നോക്കാതെ പിഴുത് കളഞ്ഞ തന്റേടം ശ്രീറാം കാട്ടി. കുരിശ് ഒരു വികാരം ആണെന്നും അത് പരിഗണിക്കാതിരുന്നത് തെറ്റാണെന്നും പറഞ്ഞ് അദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ശ്രീറാമിന്റെ പാത പിന്തുടർന്നു കൊണ്ട് പ്രേംകുമാർ എന്ന ഐഎഎസുകാരനും രാജേന്ദ്രൻ അടക്കമുള്ള നേതാക്കന്മാരുടെ അപ്രീതിക്ക് പാത്രമായി. ഒടുവിൽ വനിതയായ രേണുരാജെത്തുമ്പോൾ അവർക്കും വിശ്രമം ഇല്ല. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്പോൺസ് സന്ദർശിക്കുക.
