Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കത്തിന്റെ തുടക്കം റോമിന്റെ കുടില ബുദ്ധിയിൽ നിന്ന്; തീരാത്തത് എങ്ങോട്ട് നോക്കണം എന്ന ബാലിശമായ തർക്കം; പ്രശ്നം വഷളാക്കുന്നത് വൈദിക ഗുണ്ടകൾ; എറണാകുളം രൂപതയുടെ ഭരണാധികാരം കർദിനാളിൽ നിന്നും മാറ്റുകയും മെത്രാന്മാർക്കു സ്ഥലം മാറ്റം ഏർപ്പെടുത്തുകയും ചെയ്യാതെ തർക്കം തീരില്ല: സീറോ മലബാർ സഭാ തർക്കത്തിൽ അറിഞ്ഞിക്കേണ്ടതെല്ലാം

തർക്കത്തിന്റെ തുടക്കം റോമിന്റെ കുടില ബുദ്ധിയിൽ നിന്ന്; തീരാത്തത് എങ്ങോട്ട് നോക്കണം എന്ന ബാലിശമായ തർക്കം; പ്രശ്നം വഷളാക്കുന്നത് വൈദിക ഗുണ്ടകൾ; എറണാകുളം രൂപതയുടെ ഭരണാധികാരം കർദിനാളിൽ നിന്നും മാറ്റുകയും മെത്രാന്മാർക്കു സ്ഥലം മാറ്റം ഏർപ്പെടുത്തുകയും ചെയ്യാതെ തർക്കം തീരില്ല: സീറോ മലബാർ സഭാ തർക്കത്തിൽ അറിഞ്ഞിക്കേണ്ടതെല്ലാം

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിച്ച ദൈവാവതാരമാണ് യേശു ക്രിസ്തു. ആ സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സുവിശേഷമാണ് എല്ലാ ഞായാഴ്ചയും വൈദികർ പള്ളികളിൽ പ്രസംഗിക്കുന്നത്. അതുകൊണ്ടും വിശ്വാസികൾ നന്നാവുന്നില്ല എന്നു കണ്ടിട്ടാണ് ധ്യാനങ്ങൾ നടത്തുന്നത്. അട്ടപ്പാടിയിലെ വട്ടായി അച്ചനെപ്പോലെയുള്ളവർ സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിച്ചു രോഗ ശാന്തി വരെ വരുത്തുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നിട്ടും ഇതിന്റെയെല്ലാം മൊത്തക്കച്ചവടക്കാരായ കത്തോലിക്കാ സഭയിൽ അടിയൊഴിഞ്ഞിട്ടു നേരമില്ല.

വൈദികരും അൽമായരും തമ്മിലല്ല തർക്കം. വിശ്വാസികൾ അഥവാ അൽമായർ സഭാ സംവിധാനങ്ങൾക്ക് ഉള്ളിൽ ഒതുങ്ങി നിന്നു സാമൂഹികാചാരം എന്ന നിലയിൽ എല്ലാത്തിനെയും സമീപിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പ്രശ്‌നം വൈദികരാണ്. അവർ കൂട്ടം ചേർന്നും ചേരി തിരിഞ്ഞും യേശുവിന്റെ വിശ്വാസങ്ങളെ മുഴുവൻ തകിടം മറിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും പോലും ഒരു വിഭാഗം വൈദികർ വെറുതെ വിടുന്നില്ല. എറണാകുളത്തെ ഒരു കൂട്ടം വൈദികർ സഭയുടെ പരമാധികാരിയായ മാർ ആലഞ്ചരിക്കെതിരെ നടത്തിയ ഗുഢാലോചനയും ഗുണ്ടായിസവും മാത്രം മതി കത്തോലിക്ക സഭയുടെ അധപതനം തിരിച്ചറിയാൻ.

എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മെത്രന്മാരുടെ ഇപ്പോൾ നടക്കുന്ന യോഗത്തിൽ വച്ച് തർക്കം തീരുമെന്ന് കരുതുന്നവരാണ് പ്രശ്‌നം മുൻപോട്ട് ഉന്നയിച്ച വൈദികർ. എന്നാൽ സിനഡിനെ ഇതു ഒരു തരത്തിലും ബാധിക്കില്ലെന്നു സഭയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേവലം ഭൂമി ഇടപാടിലെ തർക്കത്തിനും വടക്ക് - തെക്ക് വിഭാഗീയതയ്ക്കും അപ്പുറം ചരിത്രപരമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഈ തർക്കത്തിന് പിന്നിൽ. ആ ചരിത്രം വിശ്വാസികൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. അതു ചികയുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസിലൂടെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കത്തോലിക്കാ സഭാ

ലോകത്തെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്ത്യാനികൾ ആണെങ്കിൽ അതിലെ തന്നെ ഏറ്റവും വലിയ വിശ്വാസ സമൂഹം കത്തോലിക്കരാണ്. 120 കോടി ജനങ്ങൾ കത്തോലിക്കരാണ് എന്നാണ് വത്തിക്കാന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏതാണ്ട് പകുതിയോളം പേർ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ആണ് ജീവിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് കത്തോലിക്ക സഭയ്ക്ക് ഏറ്റവും കൂടുതൽ വളർച്ച ഇപ്പോൾ ഉള്ളത്. യൂറോപ്പിലാണ് ഏറ്റവും അധികം തകർച്ച നേരിടുന്നതും. ബ്രസീലാണ് ലോകത്ത് ഏറ്റവും അധികം കത്തോലിക്കർ ഉള്ള രാജ്യം. കത്തോലിക്കർ ഏറ്റവും കുറവുള്ള ഏഷ്യയിൽ പക്ഷെ ഒരു കത്തോലിക്ക രാജ്യമുണ്ട്- ഫിലിപ്പീൻസ്.

24 സ്വതന്ത്ര സഭകൾ കൂടി ചേർന്നതാണ് കത്തോലിക്ക സഭാ. അതിലെ ഏറ്റവും വലുതും വിശ്വാസികളും മഹാഭൂരിപക്ഷവും വരുന്നത് ലാറ്റിൻ കത്തോലിക്ക വിഭാഗത്തിലാണ്. അതുകൊണ്ടു തന്നെ ലാറ്റിൻ കത്തോലിക്ക വിഭാഗത്തിൽ നിന്നായിരിക്കും പോപ്പ് ഉണ്ടാവുക. ബാക്കി 23 സഭകളും ചെറുതും തനത് പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതുമാണ്. പോപ്പ് ആണ് അവരുടെ പരമാധികാരി എങ്കിലും മെത്രാനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരമാധികാരം ഈ സഭകൾക്കുണ്ട്.

ഈ 24 സഭകളിൽ രണ്ടെണ്ണം കേരളത്തിന്റെ സ്വന്തമാണ് എന്നത് കൗതുകരമായ ഒരു സ്റ്റാറ്റിറ്റിക്‌സ് ആവാം. സീറോ മലബാർ സഭയും സീറോ മലങ്കര സഭയുമാണ് അത്. പോർച്ചുഗീസുകാരുടെ ലത്തീൻവൽക്കരണത്തോട് പടപൊരുതി സഭയിൽ തന്നെ തുടർന്നു 1886 ൽ ഭാഗീക സ്വാതന്ത്ര്യവും 1993 ൽ പൂർണ്ണ സ്വാതന്ത്ര്യവും നേടിയ സീറോ മലബാർ സഭയാണ് ഇതിൽ പ്രധാനം. ഏതാണ്ട് അൻപത് ലക്ഷം വിശ്വാസികളാണ് ഈ സഭയിൽ ഉള്ളത്. പോർച്ചുഗ്രീസുകാരുടെ വരവോടെ ആഗോള കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് പോയ കേരളത്തിലെ പൗരസ്ത്യ വിശ്വാസികൾ പിന്നീട് ഉണ്ടാക്കിയ യാക്കോബായ- ഓർത്തഡോക്‌സ്- മാർത്തോമ്മ സഭകളിൽ നിന്നും തിരിച്ചു കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നപ്പോൾ ഉണ്ടാക്കിയ സഭയാണ് സീറോ മലങ്കര സഭ.

ലോക കത്തോലിക്കാ സഭകളിൽ മൂന്നാമത്തെ വലിയ സഭയാണ് സീറോ മലബാർ സഭ. 1993 മുതൽ ഈ സഭയ്ക്ക് മേജർ ആർച്ച് ബിഷപ്പ് എന്ന പദവി അനുവദിച്ചിട്ടുണ്ട്. റോമിനോട് ആലോചിച്ചാണെങ്കിലും കൂടി മെത്രാന്മാരെ വാഴിക്കുന്നതടക്കമുള്ള അധികാരം ഇപ്പോൾ സീറോ മലബാർ സഭയ്ക്കുണ്ട്. മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ എന്നിവരായിരുന്നു ഇപ്പോഴത്തെ സഭാതലവനായ മാർ ജോർജ് ആലഞ്ചരിയുടെ മുൻഗാമികൾ.

തർക്കങ്ങളുടെ തുടക്കം റോമിന്റെ കുടില ബുദ്ധിയിൽ നിന്ന്

യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ലോകം എമ്പാടും പോയി സുവിശേഷം പ്രസംഗിച്ചപ്പോൾ മൂന്നു തരത്തിലുള്ള വിശ്വാസ സമൂഹമാണ് രൂപപ്പെട്ടു വന്നത്. റോമിനെ കേന്ദ്രമാക്കി ലാറ്റിൻ വിശ്വാസവും സിറിയ കേന്ദ്രമാക്കി പൗരസ്ത്യ വിശ്വാസവും ഗ്രീക്ക് കേന്ദ്രമാക്കിയുള്ള മൂന്നാമത്തെ വിശ്വാസ സമൂഹമായിരുന്നു അത്. പാരമ്പര്യം, ഭാഷാ, ആചാര രീതികൾ എന്നിവയൊക്കെ ആയിരുന്നു ഇതിന്റെ മാനദണ്ഡം.

യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ മാർത്തോമ്മ ശ്ലീഹാ ഇന്ത്യയിൽ എത്തി സ്ഥാപിച്ചതാണ് ഭാരതത്തിലെ നസ്രാണികളുടെ സഭ എന്നാണ് ഇവിടുത്തെ വിശ്വാസികൾ കരുതുന്നത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം എത്തുന്നതിന് മുൻപ് എഡി 53 മുതൽ ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. സിറിയ കേന്ദ്രമായ പൗരസ്ത്യ വിശ്വാസ രീതികളോടായിരുന്നു ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ബന്ധം.

പോർച്ചുഗീസുകാരാണ് ഇതിൽ മാറ്റം വരുത്തുന്നത്. ഇവർ ഇന്ത്യയിൽ എത്തിയപ്പോൾ മത്സ്യത്തൊഴിലാളികളിൽ തുടങ്ങി മറ്റു മതവിഭാഗങ്ങളിലേക്ക് മതപരിവർത്തനം വ്യാപിപ്പിച്ച കൂടെ നിലവിൽ ഉണ്ടായിരുന്ന നസ്രാണികളെയും വിശ്വാസം മാറ്റാൻ ശ്രമിച്ചു. പോർച്ചുഗീസുകാരുടെ അധിനിവേശ കാലത്തെ മുഴുവൻ തർക്കങ്ങളും ചരിത്രത്തിൽ ഉണ്ട്. ഉദയംപേരൂർ സുന്നഹദോസും കൂനൻ കുരിശു സത്യവും ഇതിന്റെ ഭാഗമാണ്.

കൂനൻ കുരിശ് സത്യത്തിനെ തുടർന്ന് പൗരസ്ത്യ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നവർ കത്തോലിക്ക സഭയോടുള്ള ബന്ധം വിച്ചേദിച്ച് സ്വതന്ത്ര സഭകളായി. അവരാണ് പിന്നീട് യാക്കോബായ- ഓർത്തഡോക്‌സ് -മാർത്തോമ്മ സഭകളായി മാറിയത്. അന്നു റോമിന്റെ ആധിപത്യത്തിനൊപ്പം നിന്നെങ്കിലും സഭക്കുള്ളിൽ നിന്നു കൊണ്ടു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരായിരുന്നു സീറോ മലബാർ കത്തോലിക്കർ. പോർച്ചുഗ്രീസുകാർക്ക് ശേഷം അവസ്ഥയിൽ മാറ്റം വന്നെങ്കിലും റോമിന്റെ നോട്ടപ്പുള്ളികൾ തന്നെ ആയിരുന്നു സീറോ മലബാർ വിശ്വാസികൾ.

1886 ലാണ് ആദ്യമായി സീറോ മലബാർ സഭയുടെ പൈതൃകം റോം അംഗീകരിക്കുന്നത്. അന്ന് വരെ റോമിൽ നിന്നയക്കുന്നവരായിരുന്നു സഭയിലെ മെത്രാന്മാർ. ആദ്യമായി സഭയ്ക്ക് സ്വന്തമായി ഒരു മെത്രാനെ അനുവദിച്ചത് ഈ വർഷം ആയിരുന്നു. അതുകൊണ്ട് തന്നെ സഭയുടെ സ്വാതന്ത്ര്യത്തിന്റെ ദിനമായി ആഘോഷിക്കുന്നത് ഈ വർഷമാണ്. അന്നും റോം പാശ്ചാത്യന്റെ കുടില ബുദ്ധി പ്രായോഗികമാക്കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഉദ്ദേശത്തോടെ ഒന്നിനു പകരം രണ്ട് വികാരിയത്തുകൾ ആണ് അനുവദിച്ചത്- കോട്ടയവും എറണാകുളവും.

തെക്കും വടക്കും തമ്മിലുള്ള ഭിന്നതയും നാട്ടുരാജാക്കന്മാരായ മെത്രാന്മാരും

പത്തു വർഷം കഴിഞ്ഞു അതു മൂന്നു വികാരിയത്തുകളാക്കി മാറ്റി റോം വീണ്ടും പ്രശ്‌നം സൃഷ്ടിച്ചു. കോട്ടയത്തിന് പകരം ചങ്ങനാശ്ശേരി ഒരു വികാരയത്താക്കിയതോടെ ക്‌നാനായക്കാർ ഒറ്റപ്പെട്ടു. കൂടാതെ എറണാകുളവും തൃശ്ശൂരും മറ്റ് രണ്ടു വികാരിയത്തുകളായി മാറി. ഫലത്തിൽ സീറോ മലബാർ സഭാ ഒരു സ്വതന്ത്ര സഭയാണെങ്കിലും മൂന്നു അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വികാരിയത്തുകളുടെ കീഴിൽ സ്വതന്ത്ര രൂപതകൾ വളരുകയും ഓരോ രൂപതകളും നാട്ടുരാജാക്കന്മാരെ പോലെ രൂപതാ ഭരണം നടത്തുകയും ചെയ്തു.

അങ്ങനെയാണ് ഓരോ രൂപതയിലെയും മെത്രാന്മാർ ചോദ്യം ചെയ്യാൻ വയ്യാത്തവരായി വളർന്നത്. എന്നാൽ 1993 ൽ ഏതാണ്ട് പൂർണ്ണമായി തന്നെ സഭയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും മേജർ ആർച്ച് ബിഷപ്പിനെ റോം അനുവദിക്കുകയും ചെയ്തത്. അതിന് മുൻപ് 1962 മുതൽ 65 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ വച്ചു റോം ആധിപത്യത്തിന്റെ സ്വഭാവം പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. എല്ലാ സഭകൾക്കും സ്വാതന്ത്ര്യം നൽകാനും ലാറ്റിൻ സഭകൾ പോലും പ്രാദേശീകമായ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും അനുമതി ലഭിച്ചിരുന്നു.

93 ൽ മേജർ ആർച്ച് ബിഷപ്പിനെ അനുവദിച്ചെങ്കിലും തെക്ക് വടക്ക് വിഭാഗമായി ഭിന്നിച്ചു നിന്നിരുന്ന സീറോ മലബാർ സഭയ്ക്ക് ഒരു കാര്യത്തിലും അഭിപ്രായ ഐക്യത്തിൽ എത്താൻ കഴിഞ്ഞില്ല. പ്രധാനമായും ആരാധന ക്രമത്തെ ചൊല്ലിയും ആചാരങ്ങളെ ചൊല്ലിയും ആയിരുന്നു തർക്കങ്ങൾ. മാർത്തോമ്മക്കാർ യാക്കോബായക്കാർ ഓർത്തഡോക്‌സുകാർ തുടങ്ങിയവരുമായി സഹവർത്തിത്വം പുലർത്തിയിരുന്ന തെക്കൻ രൂപതക്കാർ പൗരസ്ത്യ ക്രമങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും ലത്തീൻ കത്തോലിക്കരുമായി സഹവർത്തിത്വത്തിൽ കഴിഞ്ഞ് വടക്കൻ രൂപതക്കാർ അതിനെ എതിർക്കുകയും ചെയ്തു.

അങ്ങോട്ട് തിരിയണോ ഇങ്ങോട്ട് തിരിയണോ?

സഭയിലെ തർക്കത്തിന്റെ ഉള്ളുകീറി പരിശോധിച്ചാൽ മറ്റുള്ളവർക്ക് ചിരി വരും എന്നതാണ് സത്യം. പ്രധാന തർക്കം കുർബാനയുടെ നീളവും കുർബാന സമയത്ത് വൈദികർ എങ്ങോട്ട് നോക്കി നിൽക്കണം എന്നുള്ളതുമാണ്. വൈദികർ ജനാഭിമുഖമായി നിന്നു കുർബാന ചൊല്ലണം എന്നു വടക്കൻ വിഭാഗക്കാരും അതല്ല വൈദികർ വിശ്വാസികൾക്ക് ഒപ്പം അൾത്താരയ്ക്ക് അഭിമുഖമായി നിന്നു കുർബാന ചൊല്ലണം എന്നു തെക്കൻ വിഭാഗക്കാരും വാദിക്കുന്നതാണ് പ്രധാന തർക്കം. കുർബാനയുടെ വലുപ്പവും ഒരു വിഷയമാണ്. പൗരസ്ത്യ പാരമ്പര്യം പിന്തുടർന്നു നീണ്ട കുർബാനയാണ് തെക്കരുടെതെങ്കിലും കുർബാന ചെറുതാക്കണം എന്നു വടക്കർ വാദിക്കുന്നു.

മേജർ ആർച്ച് ബിഷപിനെ നിയമിക്കുകയും സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തെങ്കിലും ഈ തർക്കത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞില്ല. സീറോ മലബാർ മെത്രാന്മാരുടെ കമ്മിറ്റിയായ സിനഡ് ചേർന്ന് ഭൂരിപക്ഷ അഭിപ്രായ പ്രകാരം കുർബാനയുടെ പകുതി മുമ്പോട്ടും ബാക്കി പകുതി തിരിഞ്ഞും എന്ന ഫോർമുല ഉണ്ടാക്കിയെങ്കിലും എറണാകുളത്തെ വൈദികരുടെ പിടിവാശി മൂലം നടന്നില്ല. പൗരസ്ത്യ തീവ്രവാദികളായ ചങ്ങനാശ്ശേരിക്കാരും മറു വിഭാഗവും തമ്മിലുള്ള തർക്കത്തിൽ ഈ ചർച്ചകൾ എല്ലാം വെറുതെ ആവുകയായിരുന്നു. മാർ വർക്കി വിതത്തിലിന്റെ കാര്യക്ഷമതയില്ലായ്മയായിരുന്നു ഇതിന് പ്രധാന കാരണം.

എറണാകുളത്തിന്റെ മെത്രാൻ വൈദികരുടെ നിത്യ ശത്രു

എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല മേജർ ആർച്ച് ബിഷപ്പിനാണ്. എന്നാൽ മേജർ ആർച്ച് ബിഷപിനെ തെരഞ്ഞെടുക്കേണ്ടത് എല്ലാ മെത്രാന്മാരും ചേർന്നാണ്. ഭൂരിപക്ഷം തെക്കൻ ലോബിക്കാരായതുകൊണ്ട് മേജർ ആർച് ബിഷപ്പായി തെക്കൻ പ്രതിനിധി വരുന്നു. തെക്കനായ ഒരാൾ എറണാകുളം രൂപതയുടെ ഭരണം നടത്താൻ എറണാകുളത്തെ വൈദികർ സമ്മതിക്കുന്നില്ല. ഇതാണ് ആദ്യം മുതൽ നടന്നിരുന്ന വിഷയം. അതാണ് ഇപ്പോൾ വഷളായത്. അൽമായർക്കല്ല ഇത്തരത്തിൽ വിഷയം ഉള്ളത് ഒരു വിഭാഗം വൈദികർക്കാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

ആദ്യ മേജർ ആർച്ച് ബിഷപ്പ് ചങ്ങനാശ്ശേരിക്കാരനായ മാർ ആന്റണി പടിയറ ആയിരുന്നു. അദ്ദേഹത്തിനെ എറണാകുളംകാർ നിലം തൊടാൻ അനുവദിച്ചില്ല. രണ്ടാമത്തെ മേജർ ആർച്ച് ബിഷപ്പ് ആകേണ്ടിയിരുന്നത് കടുത്ത കൽദായ വാദിയായ മാർ ജോസഫ് പവ്വത്തിൽ ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് പോലും അനുമതി നൽകാതെ വടക്കൻ വിഭാഗം മുൻപോട്ട് പോയപ്പോൾ റോം ഫോർമുല എന്ന നിലയിൽ രണ്ടാമത്തെ മേജർ ആർച്ച് ബിഷപ്പിനെ റോമിൽ നിന്നും കൊണ്ടു വന്നു. അതുവരെ വെറും ഒരു വൈദികൻ ആയിരുന്നു വർക്കി വിതയത്തിലിനെ പ്രൊമോഷൻ കൊടുത്ത് മെത്രാനും മെത്രാപ്പൊലീത്തായും കർദ്ദിനാളും ആക്കിയാണ് സഭാ തലവനാക്കി മാറ്റിയത്.

വർക്കി വിതയത്തിൽ എറണാകുളം കാരൻ ആയതുകൊണ്ട് വലിയ തർക്കം ഇല്ലാതെ പോയി. പവ്വത്തിൽ മേജർ ആർച്ച് ബിഷപ്പായാൽ സഭാ പിളരും എന്ന സാഹചര്യം ഉണ്ടായപ്പോൾ ആണ് റോം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും രണ്ടാമത്തെ സഭാ തലവനെ റോം തന്നെ തീരുമാനിച്ച സംഭവം അങ്ങനെയാണ് ഉണ്ടായത്. എറണാകുളംകാരൻ ആയിട്ടു കൂടി സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാൻ ഒരു കൂട്ടം വൈദികർ വിതേയത്തിലിനെയും അനുവദിച്ചില്ല എന്നതാണ് രസകരം.

മൂന്നാമത്തെ സഭാ തലവനായാണ് മാർ ആലഞ്ചേരി അധികാരത്തിൽ എത്തുന്നത്. മാർ പൗവ്വത്തിലിനോടെന്ന പോലെ വൈരാഗ്യം നിറഞ്ഞ ശത്രുത അന്നു ഒരു മെത്രാനോടും ആർക്കും ഉണ്ടായിരുന്നില്ല. മാർ ആലഞ്ചേരിയാവട്ടെ തക്കല എന്ന തമിഴ് നാട്ടിലെ ചെറിയൊരു രൂപതയുടെ മെത്രാൻ മാത്രം ആയിരുന്നു. ചങ്ങനാശ്ശേരി വിഭാഗത്തിന്റെ ലേബലിൽ അതീവ സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി മെത്രാൻ മാർ അറക്കൽ അടക്കമുള്ളവരുടെ പേരുകൾ പറഞ്ഞു കേട്ടെങ്കിലും ആരും ആലഞ്ചേരിയെ ഗൗനിച്ചിരുന്നില്ല.

അതേ സയമം എറണാകുളം വിഭാഗത്തിന്റെ പ്രതിനിധികളായി പല പേരുകളും പറഞ്ഞു കേട്ടിരുന്നു. എന്നാൽ സിനഡ് കൂടി തെരഞ്ഞെടുത്തത് മാർ ആലഞ്ചേരിയെ ആയിരുന്നു. അന്നു മുതൽ എറണാകുളത്തെ വൈദികർ ചേർന്ന് ശ്വാസം മുട്ടിക്കുകയാണ്. എങ്ങനെയെങ്കിലും രാജി വയ്പിപ്പിച്ചു പകരം സ്ഥാനം പിടിക്കാൻ അണിയറയിൽ ചില മെത്രാന്മാർ കൂടി കളി തുടങ്ങിയതോടെയാണ് ഭൂമി കുംഭകോണം പൊതുജന ചർച്ചയാകുന്നത്. എല്ലാ രൂപതകളും നടത്തുന്നതുപോലെ കള്ളപ്പണം ഇടപാടുകളും നികുതി വെട്ടിപ്പും നടന്നെങ്കിലും ഇതു മാത്രം വിവാദമായത് ആലഞേരിയെ പുകച്ചു പുറത്തു ചാടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം ആയിരുന്നു.

സഹായമെത്രാന് അധികാരം നൽകുക; മെത്രാന്മാർക്കും വൈദികർക്കും സ്ഥലം മാറ്റം അനുവദിക്കുക

സീറോ മലബാർ സഭയിലെ തർക്കങ്ങൾ പരിഹരിക്കാൻ ചർച്ച് ആക്ട് നടപ്പിലാക്കണം എന്ന വാദം പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഭരണഘടനാപരമായി അത് പ്രായോഗികമല്ല. സഭയുടെ സ്വത്തുക്കൾ മുഴുവൻ സർക്കാർ നിയന്ത്രിക്കുന്ന സംവിധാനം നടപ്പിലാക്കാൻ തന്റേടം ഒരു സർക്കാരിനും ഉണ്ടാവില്ല എന്നു മാത്രമല്ല ഇന്ത്യൻ ഭരണഘടന അനുസരിച്ച് അത് ന്യൂനപക്ഷ അവകാശത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായി മാറുന്നു. ജസ്റ്റിസ് കൃഷ്ണയ്യർ ചെയർമാനായ കമ്മിഷന്റെ റിപ്പോർട്ട് മികച്ച നിർദ്ദേശം ആണ് മുൻപോട്ടു വെയ്ക്കുന്നതെങ്കിലും പ്രായോഗികമാണോ എന്ന് സംശയമാണ്.

പ്രശ്‌നങ്ങളും തർക്കങ്ങളും പരിഹരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായാഗികമായി രണ്ടേ രണ്ടു വഴികൾ മാത്രമെയുള്ളു. അതിനുള്ള സൗമനസ്യം സഭാ നേതൃത്വം കാണിക്കുമോ എന്നതാണ് വിഷയം. ഒന്ന് - എറണാകുളം രൂപത ഭരണം സഹായ മെത്രാന് കൈമാറുക. രണ്ട് - മെത്രാന്മാർക്കും വൈദികർക്കും സഭയുടെ ഏത് രൂപതകളിലേയ്ക്കും സ്ഥലം മാറ്റം നൽകാൻ നിയമം കൊണ്ടുവരിക. ഇതു രണ്ടും നടപ്പിലാക്കിയാൽ ഗുണ്ടകളായ വൈദികരെ ഒതുക്കാം. അൽമായരുടെ താല്പര്യങ്ങൾ സംരക്ഷിക്കാം.

എറണാകുളം രൂപതയുടെ നടത്തിപ്പാണ് തർക്കങ്ങളുടെ മുഖ്യ കാരണം. അത് ന്യായമായ വിഷയം ആണ്. രൂപത ഭരണം എറണാകുളംകാരെ തന്നെ ഏല്പിക്കുക. സഹായ മെത്രാൻ എന്നോ ഓക്‌സിലറി ബിഷപ് എന്നോ മറ്റോ പേരിട്ട് എറണാകുളത്ത് ഒരു മെത്രാനെ അനുവദിച്ചാൽ തീരുന്ന പ്രശ്‌നമെയുള്ളു. സഭാതലവന് ആലങ്കാരികമായി എറണാകുളം രൂപതയുടെ മെത്രാപൊലീത്ത ആയി തുടരാമെങ്കിലും രൂപത ഭരണത്തിൽ ഇടപെടരുത്. ഒപ്പം സിനഡിന്റെ തീരുമാനങ്ങൾ അന്തിമം ആണെന്നും ഇത് എല്ലാ രൂപതകളും വൈദികരും പാലിക്കണം എന്നും കർശന നിർദ്ദേശവും കൊണ്ടുവരണം.

മെത്രാന്മാർക്കും വൈദികർക്കും ഒരു നിശ്ചിത കാലയളവിന് ശേഷം സ്ഥലം മാറ്റം ഏർപ്പെടുത്തുകയാണ് രണ്ടാമത്തെ പരിഹാരം. ഇപ്പോൾ ഒരു മെത്രാന് 75 വയസ് ആകുന്നതുവരെ അയാൾ തന്നെ തുടരുന്ന സാഹചര്യമാണുള്ളത്. ആവശ്യമെങ്കിൽ മെത്രാന്മാരെ സ്ഥലം മാറ്റിയാൽ പകുതി തർക്കം തീരും. അതിനെക്കാൾ പ്രധാനമാണ് വൈദികരുടെ സ്ഥലം മാറ്റം. ഇപ്പോൾ വൈദികരെ രൂപത അതിർത്തികളിൽ മാത്രമെ സ്ഥലം മാറ്റാൻ പറ്റു. അതുകൊണ്ടാണ് വൈദിക ഗുണ്ടകളും ലൈംഗിക മനോരോഗികളും ഗ്രൂപ് നേതാക്കളും ഉണ്ടാകുന്നത്. ഒരു മെത്രാനെ ഇന്ത്യയിലെ ഏത് ഭാഗത്തേയ്ക്കും മാറ്റാവുന്ന സാഹചര്യം ഉണ്ടായാൽ ഈ രോഗം ഒക്കെ തന്നെ അസ്തമിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP