Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഫർണിഷിങ്ങിന്റെ പേരിൽ എഎൻ രാധാകൃഷ്ണൻ നടത്തുന്ന സൊസൈറ്റി പണം വാങ്ങിയെന്ന് വനിതാ ഡോക്ടർ വെളിപ്പെടുത്തുന്ന ശബ്ദ രേഖ മറുനാടൻ പുറത്തു വിടുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കാൻ ഉത്തരവിട്ടു; മെഡിക്കൽ കോളേജ് കുംഭകാണത്തിന് പിന്നാലെ മറുനാടൻ പുറത്തുവിട്ട ജൻ ഔഷദി അഴിമതിയും ബിജെപിക്ക് തലവേദനയാകുന്നു

ഫർണിഷിങ്ങിന്റെ പേരിൽ എഎൻ രാധാകൃഷ്ണൻ നടത്തുന്ന സൊസൈറ്റി പണം വാങ്ങിയെന്ന് വനിതാ ഡോക്ടർ വെളിപ്പെടുത്തുന്ന ശബ്ദ രേഖ മറുനാടൻ പുറത്തു വിടുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കാൻ ഉത്തരവിട്ടു; മെഡിക്കൽ കോളേജ് കുംഭകാണത്തിന് പിന്നാലെ മറുനാടൻ പുറത്തുവിട്ട ജൻ ഔഷദി അഴിമതിയും ബിജെപിക്ക് തലവേദനയാകുന്നു

അർജുൻ സി വനജ്

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെട്ട ജൻ ഔഷധി ഫർണിഷിംങ് അഴിമതിയുടെ കൂടുതൽ വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. മധ്യകേരളത്തിലെ പ്രമുഖ ഡോക്ടർ എഎൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ എന്ന സംഘടനയ്ക്ക് ഒരു ലക്ഷത്തി പതിനേഴായിരം രൂപ നൽകിയെന്ന് പറയുന്ന ശബ്ദരേഖ മറുനാടൻ മലയാളി പുറത്ത് വിടുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയച്ചതിനെത്തുടർന്ന്, ജൻ ഔഷധി സ്റ്റേറിന്റെ നടത്തിപ്പുകാരൻ എന്ന നിലയിൽ വിളിച്ചപ്പോളായിരുന്നു സ്വകാര്യ സംഭാഷണത്തിൽ പണം നൽകിയ വിവരം അപേക്ഷകയായ ഡോക്ടർ വെളിപ്പെടുത്തിയത്. ഗവൺമെന്റ് അക്കൗണാണെന്ന് തെറ്റിദ്ധരിപ്പിച്ച് gov jan aushadhi എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നതെന്നും ഡോക്ടർ ശബ്ദരേഖയിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം ജൻ ഔഷധി പദ്ധതിയുടെ പേരിൽ കേരളത്തിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ബിജെപിയെ പിടിച്ചുലക്കിയ വിവാദമായിരുന്നു മെഡിക്കൽ കോഴ. വർക്കല എസ് ആർ കോളേജിലെ അഴിമതിക്കഥ ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തായതോടെ ബിജെപി വലിയ പ്രതിരോധത്തിലേക്ക് പോയി. ഇതിന് സമാനമായ മറ്റൊരു അഴിമതിയാണ് ജൻ ഔഷദിയുടെ ഇടപാടിലും നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പൂർണ്ണിമാ എസ് നായർ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പിന്റെ കഥ പുറത്തുവിട്ടിരുന്നു. അതിന് ശേഷമാണ് എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലെ തട്ടിപ്പിന്റെ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എത്തുന്നത്.

ഫാർമസ്യൂട്ടിക്കൽ സെക്രട്ടറിയോടാണ് രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ പിഎംഒ ഉത്തരവിട്ടിരിക്കുന്നത്. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ(സൈൻ) ന്റെ പണമിടപാടുകളെക്കുറിച്ച് ദേശീയ ഏജൻസി അന്വേഷണം ആരംഭിച്ചു. ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങുന്നതിനായി ഫർണിഷിങ് ചാർജ്ജ് വാങ്ങുന്ന രണ്ട് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇടപ്പള്ളിയിലെ 16860200002284 എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടd, gov jan aushadhi ( സർക്കാർ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണിത്. എന്നാൽ ഏത് ബാങ്ക് അക്കൗണ്ടാണെന്നോ, അക്കൗണ്ട് നമ്പറോ അന്വേഷണത്തിൽ ലഭിച്ചില്ല) എന്ന മറ്റൊരു അക്കൗണ്ടിനെക്കുറിച്ചുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ജൻ ഔഷധിയുടെ മറവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായരും ചേർന്ന് നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ബിജെപി അനുഭാവികൾ രണ്ട് മാസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു. ഇത് പ്രകാരം വകുപ്പ് മന്ത്രി എച്ച് എൻ അനന്ദകുമാറിന് കുമ്മനം രാജശേഖരൻ കത്ത് നൽകിയെങ്കിലും എഎൻ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബിജെപിയിലെ ഒരു പറ്റം നേതാക്കൾ നൽകുന്ന വിവരം. ജൻ ഔഷധി പദ്ധതിയെ തകർക്കാൻ സ്വകാര്യ മരുന്ന് ലോബി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എഎൻആർ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് രണ്ട് മാസങ്ങൾക്ക് മുന്നേ അരംഭിക്കേണ്ടിയിരുന്ന അന്വേഷണം പ്രഖ്യാപിക്കാതെ പോയത്.

എന്നാൽ പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് എറണാകുളത്ത് നിന്നുള്ള ഒരു പറ്റം ആർഎസ്എസ് പ്രവർത്തകർ നിരവധി കത്ത് അയച്ചതോടെയാണ് ഇപ്പോൾ പിഎംഒ ഫാർമസ്യൂട്ടിക്കൽ സെക്രട്ടറിയോട് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടതെന്നാണ് വിവരം. രണ്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. എ.എൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ എന്ന കൊച്ചി കേന്ദ്രമായ സംഘടന ജൻ ഔഷധി പദ്ധതിയുടെ മറവിൽ നടത്തിയ 'ഫർണിഷിങ്ങ് അഴിമതി ' യുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ അരംഭിക്കുന്നതിന്റെ മറവിലാണ് കോടികളുടെ അഴിമതിക്ക് ബിജെപി സംസ്ഥാന നേതാവ് കളമൊരുക്കിയത്. ഒരു സ്റ്റോർ ആരംഭിക്കുന്നതിനായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് എഎൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സംഘടന അപേക്ഷകരോട് ആവശ്യപ്പെടുന്നത്.

ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെങ്കിൽ 7000 രൂപ; അഞ്ച് കിലോ മീറ്റർ പരിധിയിൽ സ്റ്റോർ അനുവദിച്ചിട്ടുണ്ടെങ്കിൽ ബ്ലോക്ക് ചെയ്യിക്കാൻ പതിനായിരം രൂപ: നൂറ് രൂപ വാങ്ങേണ്ടടുത്ത് വനിതാ കേസരി വാങ്ങുന്നത് 17,000 രൂപ: മെഡിക്കൽ കോഴക്ക് പിന്നാലെ കുമ്മനത്തെ കുഴക്കാൻ മോദിയുടെ പേരിൽ പൂർണ്ണിമാ നായരുടെ അഴിമതി; ബിജെപി വീണ്ടും വെട്ടിൽ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ(സൈൻ) വഴി അപേക്ഷിക്കുമ്പോൾ വാർഷിക വിറ്റുവരവിന്റെ രണ്ട് ശതമാനം സൊസൈറ്റിയക്ക് നൽകണമെന്നും ഇവർ വ്യവസ്ഥ വെയ്ക്കുന്നുണ്ട്. ജൻ ഔഷധി പദ്ധതിയുടെ മറവിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന് എറണാകുളത്തെ ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് മറുനാടൻ മലയാളി കൊച്ചി ബ്യൂറോ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമിട്ടാണ് ജൻ ഔഷധി പദ്ധതി വിപുലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നീക്കം തുടങ്ങിയത്.

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് അയ്യായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടായിരത്തി പതിനഞ്ചിൽ രൂപീകരിച്ച സൈൻ എന്ന ചുരക്കപ്പേരിലുള്ള, സംഘടന 2016 ൽ ബിപിപിഐയിൽ (ബ്യൂറോ ഓഫ് ഫാർമ പബ്ലിക്ക് സെക്ടർ അണ്ടർടേക്കിംങ്സ് ഓഫ് ഇന്ത്യ) അപേക്ഷ സമർപ്പിക്കുന്നത്. ഇത് പ്രകാരം 2016 ഓഗസ്റ്റ് 24 ന് അന്നത്തെ പദ്ധതിയുടെ ലൈസൺ ഓഫീസർ സുനിൽ ശർമ്മ 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകി. BPPI/06/KER/1183/2016/JAS എന്ന നമ്പറിലുള്ള കത്തിലൂടെയാണ് 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അനുമതി എ.എൻ രാധാകൃഷ്ണൻ , ചെയർമാൻ ഓഫ് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ, കൊച്ചി എന്ന അഡ്രസിൽ നൽകിയത്. പിന്നീട് ഇടപ്പള്ളിയിലെ 28/446, പാലാഴി, ഫസ്റ്റ് ഫ്ലോർ,ഗിരിനഗർ ക്ലബ്ബ് റോഡ് , കടവന്ത്ര, കൊച്ചി, കേരള, 682020 എന്ന അഡ്രസ്സിൽ വെച്ച് ബിപിപിഐ സിഇഒയുമായി കരാർ ഒപ്പുവെച്ചു. (നിലവിൽ ഈ അഡ്രസ്സിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല, ഇടപ്പള്ളിയിലാണ് സൈൻ ഓഫീസ്) ഇതോടെയാണ് തട്ടിപ്പിനുള്ള വിശാലമായ കളം ഒരുങ്ങിയത്. കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് അറിവില്ലാത്തവരെയായിരുന്നു, എ.എൻ രാധാകൃഷ്ണൻ ചെയർമാനും ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായർ ജനറൽ സെക്രട്ടറിയുമായ സൈൻ ലക്ഷ്യം വെച്ചിരുന്നത്. അപേക്ഷകരിൽ നിന്ന് 2000 രൂപ രജിസ്ട്രേഷൻ ചാർജ്ജ് വാങ്ങുകയാണ് ആദ്യപടി. (പദ്ധതി അനുവദിച്ച് കിട്ടുന്നതിനുള്ള നിലവിലെ ചാർജ്ജ് നൂറു രൂപയാണ്. പദ്ധതിക്കായി നേരിട്ട് ആർക്കും അപേക്ഷിക്കാം)

പിന്നാലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫർണിഷിംങ് (അലമാരികളും മറ്റും നിർമ്മിക്കുന്നത് സംബന്ധിച്ച്) ജോലികൾ സംബന്ധിച്ച് ബിപിപിഐയുടെ കണ്ടീഷൻസ് ഉണ്ടെന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അടുത്തപടി. ഇതിൽ വീഴുന്ന അപേക്ഷനിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം മുതൽ മൂന്നര ലക്ഷം രൂപ വരെ ഫർണിഷിങ് ചാർജ്ജ് വാങ്ങിയാണ് ഇവർ അപേക്ഷകരെ തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ പണം നൽകിയിട്ടും ജൻ ഔഷധി സ്റ്റോർ ആരംഭിക്കാൻ കഴിയാത്ത മധ്യകേരളത്തിലെ പ്രമുഖ ഡോക്ടറുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ പണം പോയ കാര്യം അവർ സ്ഥിരീകരിച്ചു. പക്ഷെ വാർത്തയിൽ പേര് നൽകരുതെന്നും വിജിലൻസ് പോലുള്ള അന്വേഷണ സംഘങ്ങൾ വന്നാൽ വിവരങ്ങൾ കൈമാറമെന്നും അവർ ഉറപ്പ് നൽകി. അപേക്ഷ നൽകിയ എറണാകുളത്തെ ഒരു സംഘടന നേതാവുമായും ഞങ്ങൾ ബന്ധപ്പെട്ടു. അവർ പ്രാഥമികമായി നൽകേണ്ട 200 രൂപ മാത്രമാണ് നൽകിയിരുന്നത്. യൂണിഫോമൽ ഫർണിഷിംഗിനായി ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഇവരോടും എ എൻ രാധാകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്. 108 ജൻ ഔഷധി കേന്ദ്രങ്ങൾ സൈൻ എന്ന സംഘടനയ്ക്ക് അനുവദിച്ചെങ്കിലും ഇതുവരെ 22 സ്റ്റോറുകൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP